Sunday, December 30, 2007

ആത്മവിദ്യാലയമേ...പാഠം 1 - സ്മരണാഞ്ജലി

ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ...

ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന്‌ മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും ഇടക്കൊക്കെ മൂളിയിരുന്ന ഇപ്പോഴും മൂളാറുള്ള (ആരും കേള്‍ക്കാതെ) എന്റെ എക്കാലത്തേയും ഇഷ്ടഗാനങ്ങളിലൊന്ന്‌.

(അതെങ്ങനെ സംഗീതം പഠിക്കണം പഠിക്കണന്ന്‌ നടന്നാല്‍ മതിയൊ. ചെന്ന്‌ കയറാന്‍ ഒരു സിംഹത്തിന്റെയെന്നല്ല ഒരു സിംഹവാലന്റെ മടപോലുമില്ല.)

അനുഗ്രഹീത കലാകാരന്‍ കമുകറ പുരുഷോത്തമന്‍ സാറിന്റെ അനേകം ഹിറ്റുകളിലൊന്ന്‌.

ഞാന്‍ ഇദ്ദേഹത്ത്‌ "സാര്‍' എന്നു വിളിക്കുന്നത്‌, അദ്ദേഹം എന്റെ സാറായതുകൊണ്ട്‌ തന്നെയാണ്‌ കേട്ടോ. എന്നുവച്ചാല്‍, സാക്ഷാല്‍ 'ഹെഡ്‌മാസ്റ്റര്‍'.

'അരുണാചലം ഹയര്‍ സെക്കന്ററി സ്കൂളിന്റെ' മതിലുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മഹത്തായ, സംഭവബഹുലമായ ആറ്‌ വര്‍ഷം ഈയുള്ളവനുമുണ്ടായിരുന്നു.

6-ം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കമുകറ സാറില്‍ നിന്നു തന്നെ ആ പാട്ട്‌ നേരിട്ട്‌ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. ക്ലാസ്സില്‍ സാറില്ലാതിരുന്ന സമയത്ത്‌ പകരക്കാരനായി വന്നതാണ്‌. ഞങ്ങല്‍ കുട്ടികളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഒരു പാട്ടു പാടി. ഒരു പക്ഷേ ഇത്രയും കുറച്ച്‌ ശ്രോതാക്കളുടെ മുന്നിലുള്ള സാറിന്റെ ആദ്യത്തെ പെര്‍ഫോമന്‍സ്സായിരുന്നിരിക്കണം അത്‌.

അതുമാത്രമല്ല, ഒരു അത്യപൂര്‍വ്വ ഭാഗ്യം കൂടെ ഈയുള്ളവന്‌ കിട്ടിയിട്ടുണ്ട്‌,

അന്തോണിച്ചനെപ്പോലെ കയ്യില്‍ അഞ്ചിന്റെ പൈസയില്ലാതെയാണ്‌ സ്കൂളിലേക്ക്‌ പോകുന്നത്‌. ഉണ്ടായിട്ട്‌ കൊണ്ടുപോകാത്തതല്ല. എന്നാലിവനെയൊന്നു സഹായിച്ചിട്ടുതന്നെ കാര്യം എന്നു കരുതിയിട്ടുണ്ടാവണം. ഇത്തിരി പൊന്നു തന്നു. പക്ഷേ പൊന്നാക്കിത്തന്നത്‌ എന്റെ ചെവിയായിരുന്നു എന്ന്‌ മാത്രം. അതും വെറും നിസ്സാര കാര്യത്തിന്‌..

എന്റെ അളിയന്‍ ഷാഹുലും എന്റെ ക്ലാസ്സില്‍ തന്നെയാണ്‌. പാഠ്യേതര കാര്യങ്ങളായ ഏതു തല്ലുകൊള്ളിത്തരത്തിനും 'അളി' ഏതോ പരസ്യവാചകം പോലെയാണ്‌ "എന്നും ഒരു ചുവട്‌ മുന്നില്‍'.

ഇന്റര്‍വെല്‍ സമയത്ത്‌ ബ്ലാക്ക്‌ബോര്‍ഡ്‌ മായ്ക്കാനുള്ള ഡസ്റ്റര്‍ എടുത്ത്‌ എറിഞ്ഞു 'സുന്ദരന്‌ പൗഡറിടല്‍' കളിക്കുന്ന ശിലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. അന്ന്‌ എറി കിട്ടിയത്‌ എനിക്കാണ്‌, എറിഞ്ഞത്‌ അളിയും. അവനെയിനി മഷിയിട്ട്‌ നോക്കിയാല്‍ കിട്ടില്ലാന്നറിയവുന്നതിനാല്‍ എന്നാല്‍പ്പിന്നെ ഇതിരിക്കട്ടെയെന്ന്‌ കരുതി ഓടുന്ന അവനെ ഉന്നം വച്ച്‌ ഒറ്റ കാച്ച്‌ കാച്ചി.

പുകഴ്ത്തൂകയാണെന്ന്‌ തോന്നരുത്‌ പണ്ടുതൊട്ടേ എനിക്ക്‌ ഭയങ്കര ഉന്നമാണ്‌. അതുകൊണ്ടുതന്നെ എറി ക്ര്യത്യം കൊണ്ടു... സാറിന്റെ തോളില്‍.

കയ്യില്‍ വടിയില്ലാതിരുന്നതിനാലോ എന്തോ അറിയില്ല, കിട്ടിയപാടെ ചെവിക്ക്‌ പിടിച്ച്‌ അതിന്റെ ക്വാളിറ്റി ചെക്ക്‌ നടത്തി ഐ.എസ്‌.ഐ. മുദ്രയും കുത്തി. രണ്ട്‌ ദിവസത്തേക്ക്‌ കാണുന്നവരൊക്കെ ചോദിച്ചു ചെവിക്കെന്ത്‌ പറ്റിയെന്ന്‌.

സാറിനെ ബ്ലാക്‌മെയില്‍ ചെയ്ത്‌ പാടിപ്പിച്ച ക്രെഡിറ്റും ഞങ്ങള്‍ അരുണാചലംകാര്‍ക്കാണ്‌.

സന്ദര്‍ഭത്തിന്‌ 'സ്കൂള്‍ ഡേ' വരെ കാത്തിരിക്കേണ്ടിവന്നു എന്നു മാത്രം.

'സ്കൂള്‍ ഡേ' ഞങ്ങളുടെ ആഘോഷങ്ങളുടെ ദിനങ്ങളാണ്‌. ഉത്സവത്തിന്റെ പ്രതീതിയാണ്‌ അരുണാചലത്തിന്‌. കലാകാരന്മാരും കായികതാരങ്ങളും തങ്ങളിലെ പ്രതിഭയെ പൊടിതട്ടിയെടുത്ത്‌ സടകുടഞ്ഞ്‌ രംഗത്തേക്ക്‌ വരും.

പൊടിതട്ടാത്തവരും സടകുടയാത്തവരും കുടയാന്‍ പൊടിയും സടയുമില്ലാത്തവരും കാണികളായി രാവിലെ തന്നെയെത്തും. അവര്‍ക്ക്‌ എങ്ങനെയും അര്‍മ്മാധിക്കാം (അദ്ധ്യാപകരുടെ കണ്ണില്‍പ്പെടാതെ).

ക്ര്യത്യമായിപ്പറഞ്ഞാല്‍...

പുരാതന കാട്ടുവാസികളുടെ കാതടപ്പിക്കുന്ന ട്രഡിഷണല്‍ പക്കവാദ്യത്തിന്റെ അകമ്പടിയോടെ, വാദ്യത്തിനൊപ്പം തുള്ളിത്തുള്ളി വന്ന വേഷപ്രശ്ചന്ന കാന്റിടേറ്റായ സീനിയര്‍ കോമളാങ്കിയുടെ ഓലകൊണ്ടു ചുറ്റിമറച്ച കാട്ടുവാസികളുടെ (സോ കാള്‍ഡ്‌) പാവാട അഴിഞ്ഞ്‌ വീഴുന്നതുവരെ.

"ഓലയാല്‍ മേഞ്ഞൊരു കൊമ്പുഗ്ര്യഹത്തിന്റെ..." എന്ന്‌ പരമന്‍ പത്തനാപുരം പാടിയപോലെ...

"ഓലയാല്‍ തുന്നിയൊരു പാവാടയഴിഞ്ഞതില്‍ മോങ്ങി നിന്നൊരു കോമളാങ്കി"യെ കൂവി പ്രോത്സാഹിപ്പിക്കുകയായിരുന്നു സീനിയറണ്ണന്മാര്‍.

കോമളാങ്കി കരഞ്ഞ്‌ കൊണ്ട്‌ സ്റ്റേജില്‍ നിന്നറങ്ങിപ്പോയെങ്കിലും അണ്ണന്മാരുടെ കൂവലിന്റെ ശക്തി കുറഞ്ഞില്ല. പോരാത്തതിന്‌ 'ഒണ്‍സ്‌ മോര്‍'-ന്റെ ഒരു നിലക്കാത്ത പ്രവാഹം തന്നെയാനിരുന്നു പിന്നെയവിടെ. (ശരിക്ക്‌ കണ്ട്‌ വിലയിരുത്താന്‍ പറ്റിയില്ലാത്രേ).

സിറ്റുവേഷന്‍ കൈകാര്യം ചെയ്യാന്‍ സ്റ്റേജില്‍ കയറിയ സാറിനോട്‌ "സാര്‍ പാടിയാല്‍ കൂവല്‍ നിര്‍ത്താം" എന്ന വ്യവസ്തയില്‍ കൂവല്‍ നിര്‍ത്തി.

ഒരിക്കല്‍ക്കൂടെ ആ ഗാനമാധുരി ആസ്വദിക്കാനായി. ഇനിയതിന്‌ കഴിയില്ലെങ്കിലും.

വാല്‍ : സാറിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഞങ്ങളെല്ലാം ഭാഗ്യവാന്മാരാണെന്ന ഓര്‍മ്മ എപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ടാകും സാറിനെപ്പോലെ, സാറിന്റെ പാട്ടുപോലെ...

മാതാ പിതാ ഗുരു ദൈവം എന്നല്ലേ. ദൈവത്തിന്‌ താഴെ സ്വര്‍ഗ്ഗത്തിരുന്ന്‌ സാര്‍ ഇപ്പോഴും പാടുന്നുണ്ടാവുമോ...

"ഈശ്വരചിന്തയിതൊന്നേ മനുഷ്യന്‌ ശാശ്വതമീയുലകില്‍..."

ആ നല്ല സ്മരണകള്‍ക്കുമുന്നില്‍ കണ്ണുനീരിന്റെ നനവോടെ ..... ഗുരുവേ നമഃ

Wednesday, November 28, 2007

ചുരുളിവളവിലെ ആത്മാക്കള്‍


"മുറുക്കാന്‍ കുറച്ച്‌ ചുണ്ണാമ്പ്‌ തരാമോ?"

ഇങ്ങനെയൊരു ചോദ്യം വൈകിട്ട്‌ 6 മണിക്ക്‌ ശേഷം കേട്ടാല്‍ അടിമുടിവിറച്ച്‌ വിയര്‍ത്തു വന്നിരുന്നു, ഞങ്ങള്‍ക്ക്‌. കാരണം...

കുറച്ചുകാലം മുമ്പുവരെ കോവില്ലൂര്‍ വാസികളുടെ ഹസാര്‍ഡസ്‌ ഏരിയകളില്‍ ഒന്നായിരുന്നു, 'ചുരുളി വളവ്‌'. വൈകിട്ട്‌ 6 മണി കഴിഞ്ഞാല്‍ അങ്ങോട്ട്‌ ആരും പോകാറില്ല, അതുവഴിയും ആരും പോകാറില്ല. പോകാന്‍ വേറെ വഴിയുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ 6 മണികഴിഞ്ഞാല്‍ അങ്ങോട്ടുള്ള ഗതാഗതം അപ്പാടെ കട്ട്‌.

'ട' പോലെ സാമന്യം വലിപ്പമുള്ളൊരു വളവ്‌. ഒരു വശം ഉയര്‍ന്ന റബര്‍ തോട്ടങ്ങളും മറുവശത്ത്‌ താഴ്‌ന്ന ക്ര്യഷിയിടങ്ങളും. വളവിന്റെ ഉയര്‍ന്ന വശത്ത്‌ ഒരു ഭീമന്‍ അയണിമരവുമുണ്ട്‌. ഈ ഭീമന്‍ ആ സ്ഥലത്തെ ഇരുട്ടിനെയും ജനങ്ങളിലെ ഭീതിയെയും ഒരു പൊടിക്കൊന്നുമല്ല കൂട്ടിയിരുന്നത്‌.

തെരുവ്‌ വിളക്ക്‌ എന്ന സംഭവം ഇന്നും ഒരു സംഭവമായിത്തന്നെ നിലകൊള്ളുന്ന നമ്മുടെ സ്വന്തം ശ്യാമസുന്ദരകേരകേധാരഭൂമിയില്‍, ഈ ഗ്രാമത്തിന്റെ അന്നത്തെ സ്ഥിതി പറയാതെ തന്നെ ഊഹിക്കാമല്ലൊ.

കലാകാലങ്ങളില്‍ ചുരുളി വളവിലെ അയണിമരത്തിന്റെ കൊമ്പില്‍ ജിവിതം മടുത്തിട്ടും, കൊമ്പിന്റെ ബലം പരീക്ഷിക്കാനുമൊക്കെ കയറി കഴുത്തില്‍ കയറിട്ട്‌ തൂങ്ങി നോക്കിയ മഹാരഥന്മാരും രഥിമാരും ഗതി കിട്ടാതെ അഗതികളെപ്പോലെ ഇപ്പോഴും അവിടെ കറങ്ങിയടിച്ച്‌ നടന്ന്‌, പോകുന്നവരോടും വരുന്നവരോടും ചുണ്ണാമ്പ്‌ ചോദിക്കുന്നു എന്നതാണ്‌ ഭീതിയുടെ മുഖ്യഹേതു.

ചോദിക്കുക മാത്രമല്ല, ചുണ്ണാമ്പ്‌ കൊടുക്കാന്‍ സന്മനസ്സ്‌ കാട്ടിയവരെയൊക്കെ നിഷ്ക്കരുണം ഡിന്നറാക്കി തടിച്ച്‌ കൊഴുത്ത്‌ നിര്‍ബാധം വിഹരിക്കുന്നു എന്നാണ്‌ സംസാരം.

പനച്ചമൂട്‌ ചന്ത, അവര്‍ ഓണ്‍ ചന്ത. ബാര്‍ട്ടര്‍ സംബ്രദായത്തിലും അല്ലാത്ത സംബ്രദായത്തിലുമൊക്കെ ഇവിടെ കച്ചവടം നടക്കും.

കച്ചവടത്തിലധികവും ഇതിലൊന്നിലും പെടാത്ത, പിന്നെത്തരാം നാളെത്തരാം അടുത്ത ചന്തക്ക്‌ തരാം എന്ന്‌ പറഞ്ഞിട്ട്‌ പിന്നെ ആ വഴി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു പ്രത്യേക സംബ്രദായത്തിലാണ്‌.

ബുധനും ശനിയുമാണ്‌ പ്രവര്‍ത്തിദിനങ്ങള്‍. അതുകൊണ്ടുതന്നെ ചെവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രികളില്‍ ഇതിലേ ജനസഞ്ചാരം ഉണ്ടെങ്കിലും ആരും ഒറ്റക്കുപോകാറില്ല. പ്രേതങ്ങളുടെയും ആത്മാക്കളുടെയും ഔട്ടിംഗ്‌ കം ഷോപ്പിംഗ്‌ ഡേയാണത്രേ വെള്ളിയാഴ്ച. കാളവണ്ടിയില്‍ പോകുന്നവരായാലും നടന്ന്‌ പോകുന്നവരായാലും ഇരട്ടകളായിട്ടോ മുരട്ടകളായിട്ടോ മാത്രമേ ഈ ഏരിയ തരണം ചെയ്തിരുന്നുള്ളൂ.

അതുമാത്രമല്ല, പോകുന്ന എല്ലാപേരുടെയും കയ്യില്‍ ഒരു കത്തിയോ ഇല്ലെങ്കില്‍ ഒരു ചെറിയ പേനാക്കത്തിയെങ്കിലും കാണുമായിരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. എന്നുവച്ച്‌ ഇവരാരും പുത്തൂരം വീട്ടില്‍ ജനിച്ചവരോ തച്ചോളി ഒതേനന്മാരൊ അല്ല കേട്ടോ. ചുണ്ണാമ്പ്‌ കൊടുക്കാനാണ്‌ കത്തി. ആരോടാണ്‌ എപ്പോഴാണ്‌ ചുരുളിവളവിലെ അഗതികള്‍ മുറുക്കാന്‍ മുട്ടിയിട്ട്‌ ചുണ്ണാമ്പ്‌ ചോദിക്കുന്നതെന്നറിയില്ലല്ലോ.

പേടിച്ച്‌ വിറച്ച്‌ ആരെങ്കിലും വന്നിട്ട്‌ പോകാമെന്നു വഴിയില്‍ നില്‍ക്കുന്ന ആരെങ്കിലും "ഞാനും കൂടെ വരട്ടേ അണ്ണാ" എന്ന്‌ ചോദിച്ചാല്‍ ആരും കൂടെ കൂട്ടാറില്ല എന്നു മാത്രമല്ല ജാതിമതഭേതമന്യേ കുരിശും വരച്ച്‌ കഴിയുന്നതും വേഗം അവിടുന്ന്‌ സ്കൂട്ടാവുകയും ചെയ്യും.

പ്രേതങ്ങള്‍ക്കെല്ലാം മോര്‍ഫിംഗ്‌ നല്ല വശമാണെന്ന്‌ പൊതുവേയൊരു ധാരണ നിലനിന്നിരുന്നതുകാരണം ചോദിച്ചത്‌ നാട്ടുകാരനെപ്പോലെ വന്ന പ്രേതമാണോ മറുതയാണോ അഗതികളില്‍ ആരെങ്കിലുമാണോന്ന്‌ അറിയില്ലല്ലോ. അതുകൊണ്ടാണ്‌ കുരിശിനെ കൂട്ടുപിടിക്കുന്നത്‌. എന്ത്‌ മോര്‍ഫ്‌ ചെയ്താലും കുരിശ്‌ കണ്ടാല്‍ തനിനിറം പുറത്താകുമല്ലോ?

അങ്ങനെ ചുരുളിവളവില്‍ വച്ചുള്ള ഏതു ചോദ്യവും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലത്താണ്‌ ...

പിള്ളചേട്ടന്‌ കൂട്ടില്ലാതെ ചന്തക്ക്‌ പോകേണ്ട ഒരവസരം വന്നു പെട്ടത്‌. പോകാന്‍ വേറെ ആളില്ലാത്തതിനാലും നിവൃത്തിയില്ലാതതിനാലും രണ്ടും കല്‍പ്പിച്ച്‌ പോകാന്‍ തന്നെ തീരിച്ചു.

അര്‍ജ്ജുനനും ഭല്‍ഗുണനും പാര്‍ത്ഥനും കിരീടിയെയുമെല്ലാം കൂട്ടുപിടിച്ചാണ്‌ പോക്കെങ്കിലും, കേട്ടവ പലതും മനസ്സില്‍ മെഗാസീരിയല്‍ പോലെ ഒന്നിനുപുറകെ മറ്റൊന്നായി അവസാനമില്ലാതെ ഓടിക്കൊണ്ടിരുന്നതിനാല്‍ 'കമോണ്‍ പിള്ളേ യൂ കാന്‍ ഡൂ ഇറ്റ്‌" എന്ന മേല്‍പ്പറഞ്ഞ കൂട്ടുപിടിച്ചവരുടെ പ്രോത്സാഹനങ്ങളൊന്നും പിള്ളച്ചേട്ടനെ കാര്യമായി സഹായിച്ചില്ല.

ചുരുളിവളവ്‌ എത്തേണ്ടിവന്നില്ല, പ്രതീക്ഷിച്ചതു സംഭവിച്ചു.

"അണ്ണാ സമയമെന്തായി ?"

സമയം കളയാതെ, ധൈര്യം കൈവിടാതെ പിള്ളച്ചേട്ടന്റെ മറുപടിയും വന്നു.

"സമയമെന്തിന്‌ കവടി നിരത്തി നല്ലനേരം നോക്കാനാ. പെരുമഴയത്ത്‌ കായലില്‍ ചാടി ചാവാന്‍ പോണവന്‌ കുടയെന്തിനാ?. ഇനിയിപ്പോ സമയമറിഞ്ഞിട്ടെന്തെടുക്കാന്‌... പിച്ചിക്കീറി തിന്ന്‌ നിന്റെയൊക്കെ ആക്രാന്തം തീരട്ടെ"

ഇതുപറയുമ്പോള്‍ ധൈര്യം കൊണ്ട്‌ പിള്ളച്ചേട്ടന്‍ കരയുന്നുണ്ടായിരുന്നു.

വാല്‍ : ചുരുളിവളവിനെപ്പേടിച്ച്‌ രാവിലെ ആദ്യത്തെ ബസ്സിന്‌ ചന്തക്ക്‌ പോകാന്‍ വേണ്ടി കടവരാന്തയില്‍ കാത്തിരുന്ന കുരുമുളക്‌ കച്ചവടക്കാരന്‍ കേശവന്‌ വെളുക്കുംവരെ കൂട്ടിനൊരാളെക്കിട്ടി... ബോധമില്ലാതെ കിടക്കുന്ന പിള്ളച്ചേട്ടന്റെ ബോഡി.

രണ്ടുപേര്‍ക്കും പിന്നെയൊരാഴ്ച വിട്ടുമാറാത്ത പനിയായിരുന്നു. 'ചന്തക്ക്‌ പോയപ്പോള്‍ മഞ്ഞ്‌ കൊണ്ടതാത്രേ'

Wednesday, November 14, 2007

മാതൃകാ ദമ്പതികള്‍


ആരാണ്‌ ഭര്‍ത്താവ്‌ ആരാണ്‌ ഭാര്യ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആലുമ്മൂട്ടിലെ വേലപ്പനും ഭാര്യ സത്യഭാമയും നാട്ടിലെ മാതൃകാ ദമ്പതികളാണേയ്‌...

ഷാജഹാനെയും മുംതാസിനെയും പോലെ, ലൈലയെയും മജ്നൂവിനെയും പോലെ, സത്യവാനെയും സാവിത്രിയെയും പോലെയൊന്നുമല്ലെങ്കിലും

അലുവയും സാമ്പാറും പോലെ, ലഡുവും ചമ്മന്തിയും പോലെ ഇവരുടെ ജോഡിപ്പൊരുത്തം ഈസ്‌ സംതിങ്‌ ടിഫ്‌റന്റ്‌.

കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ഏകദേശം കട്ടക്ക്‌കട്ടക്ക്‌ നിന്നിരുന്ന രണ്ടുപേരുടേയും ബോഡീലാഗ്വേജിന്‌ അധികനാള്‍ കഴിയുമുന്‍പുതന്നെ "ഹാ എന്തൊരു ചേയ്ഞ്ച്‌" എന്നു പറയത്തക്ക ചെയ്ഞ്ച്‌ വന്നു.

സത്യഭാമ നടക്കിരുത്താന്‍ പരുവത്തിലായപ്പോള്‍, വേലപ്പന്‍ നടയിലിരിക്കാന്‍ (ഭിക്ഷക്കായി) പരുവത്തിലുമായി.

ഇവര്‍ നടന്ന്‌ പോകുന്നതു കണ്ടാല്‍ ആരും പറഞ്ഞുപോകും, ആനയും പാപ്പാനും പോകുന്ന പോലേന്ന്‌.

സാംബശിവന്റെ കടുത്ത ആരാധകനായിരുന്ന വേലപ്പന്‍ ആകെയുള്ള മകനും ആ പേരുതന്നെയിട്ട്‌ തന്റെ താരപ്രേമം പ്രകടമാക്കി. പേര്‌ അന്വര്‍ത്ഥമാക്കാനെന്നോണം അവന്‍ തവളകളുടെയും കോഴിയുടെയും ചീവീടിന്റെയുമൊക്കെ പുറകെ കറങ്ങി നടക്കാന്‍ തുടങ്ങി.

സര്‍ക്കാറിന്റെ അരിയും ബക്കറ്റും 200 രൂപയും വാങ്ങാതെതന്നെ ചെറിയ കുടുംബം ആയിപ്പോയതില്‍ വേലപ്പന്റെ വിഷമം ചെറുതൊന്നുമല്ല.

മനപ്പൂര്‍വ്വമല്ല, മകന്‍ ജനിച്ചുകഴിഞ്ഞപ്പോല്‍ രണ്ടുപേരും വല്ലാതങ്ങ്‌ ബിസ്സിയായി എന്നുള്ളതാണ്‌ നേര്‌. അടുത്ത പ്രൊഡക്ഷനെക്കുറിച്ചോര്‍ക്കാന്‍ തന്നെ സമയം കിട്ടാതായി രണ്ടാള്‍ക്കും. ഭജനയും കളരിപ്പയറ്റും കഴിഞ്ഞ്‌ സമയം കിട്ടിയിട്ട്‌ വേണ്ടേ.

കവലസവാരിയും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വന്ന്‌ കയറിയ വേലപ്പനെ എതിരേറ്റത്‌ ഉമ്മറത്തിരുന്ന കരയുന്ന മകനാണ്‌.

"നീയെന്തിന്‌ടാ കരയണത്‌?"
"അമ്മ അടിച്ചു"
"ആഹാ, അത്രേയുള്ളാ. അമ്മയല്ലേ അടിച്ചത്‌, സാരമില്ല. അതിനൊക്കെ നീ അച്ഛനെക്കണ്ട്‌ പഠീ. ഞാനെന്നെങ്കിലും ഇതുപോലെ കരഞ്ഞോണ്ട്‌ ഉമ്മറത്തുവന്നിരിക്കുന്നത്‌ നീ കണ്ടിട്ടുണ്ടാ?"
"അത്‌ ഞാന്‍ എന്നും കാണുന്നതല്ലേ. അച്ഛന്‍ മുറിക്കകത്തിരുന്നല്ലേ കരയുന്നത്‌"
"ഉം ഉം. അതുവിട്‌ അതുവിട്‌, എന്തിനാ അടിച്ചത്‌"
"അമ്മയെ ശൂര്‍പ്പണകേന്ന്‌ വിളിച്ചതിന്‌"
"ഭഗവാനേ... അതുശരി, നീ നിനക്കുള്ളത്‌ വാങ്ങിച്ചിട്ട്‌ എനിക്കുള്ളതിന്‌ ഫുള്‍പേയ്മെന്റും ചെയ്തിട്ടാണ്‌ വന്നിരുന്ന്‌ കരയണതല്ലേ?"

വേലപ്പന്‍ ഭാര്യയെ സ്നേഹം കൂടുമ്പോള്‍ (തല്ലുകൊണ്ട്‌ സഹികെടുമ്പോള്‍ എന്നും പറയാം) വിളിക്കുന്ന ചെല്ലപ്പേരുകളിലൊന്നാണ്‌ "ശൂര്‍പ്പണക". അതാണിന്ന്‌ അരുമസന്താനം വിളിച്ചിരിക്കുന്നത്‌.

"അയ്യപ്പാാാ കാത്തോളണേ. കുറച്ച്‌ മയത്തിലിടിച്ചാ മതിയായിരുന്നൂ" അറിയാതെയെങ്കിലും വേലപ്പന്‍ പറഞ്ഞുപോയി.

ഇതൊക്കേയാണെങ്കിലും സകുടുംബം ഒരു സിനിമക്ക്‌ പോക്കുണ്ട്‌ വേലപ്പന്‌. . സത്യന്‍ മാഷിന്റെ പടമാണെങ്കില്‍ വേലപ്പന്‍ ഹാപ്പി. മധുവിന്റെ പാടമാണെങ്കില്‍ സത്യഭാമ ഹാപ്പി.

പക്ഷേ എവിടെ ചെന്നാലും വേലപ്പനുള്ളത്‌ വേലപ്പനുതന്നെ കിട്ടും.

"ദേ, ആരൊ പുറകീന്ന്‌ തോണ്ടുന്നു."
"നീ കാര്യമാക്കണ്ടാ. ഗൗനിക്കാതിരുന്നാമതി."

ശരി. ഗൗനിക്കാതിരുന്നുകളയാം.

"ദേ, പിന്നേം തോണ്ടുന്നു. നിര്‍ത്തണില്ല."
"മോനെ അവിടെയിരുത്തീട്ട്‌ നീയിങ്ങോട്ടിരി"
അതും ചെയ്തു. എന്നിട്ടും രക്ഷയില്ല. പിന്നേയും തോണ്ടല്‍ തന്നെ.

"നമുക്ക്‌ വേറെ സീറ്റില്‍ പോയിരിക്കാം."
"അതൊന്നും വേണ്ടെടി. ഇനിയിപ്പോ ഇടവേള വരും, ലൈറ്റിടും. അപ്പോള്‍ നീയവനെയൊന്ന്‌ തിരിഞ്ഞ്‌ നോക്ക്‌."
"ഞാന്‍ നോക്കീട്ടെന്ത്‌ കാര്യം."
"അതല്ലെടി. നിന്റെ മുഖം കാണാതെയാണ്‌ അവന്‍ ഈ അക്രമമെല്ലാം കാണിക്കുന്നത്‌. ഒരിക്കല്‍ നിന്റെ മുഖം കണ്ടാല്‍പ്പിന്നെ അവനിതിന്‌ മിനക്കെടില്ല. പശ്ചാത്തപിക്കുകയും ചെയ്യും."

സത്യന്‍ പടത്തില്‍ മുഴുകിയിരുന്ന വേലപ്പന്‍ പറഞ്ഞ്‌ കഴിഞ്ഞതിന്‌ ശേഷമാണ്‌ എന്താണ്‌ പറഞ്ഞതെന്നും അതിന്റെ പരിണതഭലങ്ങളെക്കുറിച്ച്‌ ബോധവാനായതും.

"വീട്ടിലൊന്നെത്തിക്കോട്ടെ.." സത്യഭാമയുടെ മനോഗതം വേലപ്പന്‌ കേള്‍ക്കാമായിരുന്നു.

ഏത്‌ കപ്പ്യാര്‌ വന്നാലും പള്ളിയിലെ മണിക്ക്‌ പണിതന്നെയെന്ന്‌ പറയുമ്പോലെ, ആരെന്ത്‌ കാണിച്ചാലും അതവസാനം കറങ്ങിത്തിരിഞ്ഞ്‌ ബൂമറാഗ്‌ പോലെ വേലപ്പന്റെ മുതുകത്ത്‌ തന്നെ വരും.

അന്നു രാത്രി വേലപ്പന്‌ കാളരാത്രിയാണെന്നുള്ളത്‌ പുറകിലിരുന്ന്‌ തോണ്ടിയവനറിയേണ്ട കാര്യമില്ലല്ലോ.

വേലപ്പന്‍ നെടുവീര്‍പ്പിട്ടു "സംഭവാമീ യുഗേ യുഗേ" ഒപ്പം ഒരു മൂളിപ്പട്ടും പാടി "... നിദ്രാവിഹീനങ്ങളല്ലോ ഇന്നും എന്നുടെ രാവുകള്‍..."

കൈരേഖ നോക്കിക്കല്‍ വേലപ്പന്റെ വീക്‌നസ്സാണ്‌. നോക്കുന്ന എല്ലാപേര്‍ക്കും ഒന്നേ പറയാനുള്ളൂ. ശരീരക്ലേശം, മാനഹാനി മുതലായവയും അതുമൂലമുണ്ടാകുന്ന ധനനഷ്ടവും ഭലം. എല്ലാപേരും ഇതുതന്നെപ്പറഞ്ഞപ്പോള്‍ വേലപ്പന്‌ വിശ്വാസമായി. ഇപ്പോള്‍ വേലപ്പന്റെ ഭാവി വേലപ്പന്‌ നല്ലതുപോലെ അറിയാം.

ഭൂതം വര്‍ത്തമാനം പറഞ്ഞുകൊണ്ട്‌ കൂടെ കൂടിയിരിക്കുകയല്ലേ. എങ്ങനെ ഭാവി ആറിയാതിരിക്കും.

ഇപ്പോള്‍ കൈരേഖ നോക്കിക്കലില്ല. പകരം മന്ത്രവാദത്തിലേക്ക്‌ തിരിഞ്ഞു. പലപല മന്ത്രവാദികളേയും കണ്ടൂ. അറിയേണ്ടത്‌ ഒന്നു മാത്രം ...

"അവള്‍ക്ക്‌ നല്ല ബുദ്ധി കൊടുക്കണം എന്നു ചോദിക്കുന്നത്‌ അത്യാഗ്രഹമാണ്‌, അതിക്രമമാണ്‌. അതുകൊണ്ട്‌ മിനിമം എന്നെ ബാധിച്ചിരിക്കുന്ന ഈ ബാധയെ ഒഴിവാക്കിത്തരണം."

ചുട്ട കോഴിയെ പറപ്പിക്കും ചുടാത്ത കോഴിയെ ചുട്ടതിന്‌ ശേഷം പറപ്പിക്കും എന്നൊക്കെപ്പറഞ്ഞ്‌ മന്ത്രവാദികള്‍ പലരും വന്നു, മന്ത്രവാദങ്ങള്‍ പലതും ചെയ്തു. ഒടുവില്‍ ഒഴിഞ്ഞത്‌ മന്ത്രവാദികളും ഒപ്പം ചുട്ട കോഴികളും. സത്യഭാമക്കൊരു കുലുക്കവുമില്ല. നാള്‍ക്കുനാള്‍ നന്നാകുന്നതൊഴിച്ചാല്‍.

ആയിടക്കാണ്‌ മുടിപ്പുര ക്ഷേത്രത്തില്‍ ഒരു സന്യാസി വന്നു കൂടിയത്‌. സന്യാസി അധികം സംസാരിക്കാറില്ല. ആകെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമേ മൊഴിഞ്ഞിരുന്നുള്ളൂ. അതുകൂടാതെ തിരുവായ്‌ തുറക്കുന്നത്‌, ക്ഷേത്രം വക അല്ലെങ്കില്‍ ഭക്‌തര്‍ ആരുടെയെങ്കിലും വക അമൃതേത്തിന്‌ മാത്രം.

സന്യാസിയിലും വേലപ്പന്‍ പ്രതീക്ഷയുടെ നാമ്പ്‌ കണ്ടു. സന്യാസിയെക്കണ്ട്‌ വേലപ്പന്‍ ചോദിച്ചു...

"സ്വാമീ, ദയയുണ്ടാകണം... ഇതില്‍ നിന്നെനിക്കൊരു മോചനം സാധ്യമാണോ?"

സ്വാമിയൊന്നു ചിരിച്ചു. പിന്നെ പതിവുപോലെ മൗനം തുടര്‍ന്നു.
വേലപ്പന്‍ തന്റെ പഴയ സ്ഥിതിയിലും തുടര്‍ന്നു. ഇപ്പോഴും തുടരുന്നു.

വാല്‍ : മൗനം ചിലര്‍ക്കെങ്കിലും ഭൂഷണം തന്നെയാണേയ്‌.

(മകനേ വേലപ്പാ നിന്റെ ചോദ്യത്തിന്‌ ഉത്തരമറിയാമായിരുന്നെങ്കില്‍ ഞാനിങ്ങനെ സന്യാസത്തിനിറങ്ങിത്തിരിക്കുമായിരുന്നോ ?. ആണ്ട ബാധ കൊണ്ടേ പോകൂ.. മൈ ഡിയര്‍ സണ്‍)

Monday, November 5, 2007

കൂടോത്രം


താന്‍ കൂവിയതുകൊണ്ടുമാത്രമാണ്‌ നേരം വെളുത്തത്‌, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ്‌ ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്‌ കൂട്ടില്‍ നിന്നിറങ്ങി ചുട്ടുപാടൊക്കെയൊന്നു നിരീക്ഷിച്ച്‌ നില്‍ക്കയാണ്‌ പൂവന്‍. പിന്നാലെയും അടുത്ത കൂട്ടില്‍ നിന്നും കുടുംബം ഇറങ്ങുന്നത്‌ നോക്കി, (ഒന്നും രണ്ടുമല്ലല്ലോ) എണ്ണിത്തിട്ടപ്പെടുത്തി, എല്ലാമുണ്ടെന്ന്‌ ഉറപ്പുവരുത്തി.

ശാന്തയുടെ വകയാണ്‌ രണ്ട്‌ പൂവനും നാല്‌ പിടയും പിന്നെ കുറേ പീക്കിരികളും. രണ്ട്‌ പൂവനും രണ്ട്‌ കെട്ടിയതാണ്‌. രണ്ട്‌ പിടകളുടേയും കുറേ പീക്കിരികളൂടേയും കസ്റ്റോഡിയനായിരുന്ന പൂവന്‍ കാട്ടുപൂച്ചയുമായുള്ള പോരാട്ടത്തിലെ ദയനീയ പരാജയത്തിന്റെ അനന്തിരഭലമായി സ്വര്‍ഗ്ഗാരോഹണം നടത്തീയതില്‍പ്പിന്നെയാണ്‌ ആ കുടുംബത്തിന്റെ അഡീഷണല്‍ ഉത്തരവാദിത്വം കൂടെ ബാക്കിയുള്ള പൂവന്‌ ഏറ്റേടുക്കേണ്ടിവന്നത്‌. (അതില്‍ പുള്ളി ഹാപ്പിയുമാണ്‌.)

ഇടക്കിടക്ക്‌ കാട്ടുപൂച്ചയുടെ വിസിറ്റുള്ളതിനാല്‍ രാവിലെ എണീറ്റയുടന്‍ ശാന്തയുടെ ആദ്യത്തെപ്പണി കോഴികളെ കുട്ടികുറുമാലടക്കം എണ്ണിത്തിട്ടപ്പെടുത്തുകയെന്നതാണ്‌. അതുകഴിഞ്ഞേ ശന്തക്കെന്തുമുള്ളു. മുള്ളുന്നതുപോലും.

പാക്കരന്‍ - കെട്ടിയവന്‍, ബാര്‍ബറാണ്‌. പക്ഷേ ക്ഷുരകവ്ര്യത്തി പാര്‍ട്ടൈമാണ്‌. ഫുള്‍ട്ടൈം വെള്ളമടിക്കായി റിസര്‍വ്‌ഡാണ്‌.

ശോഭ, സുരേഷ്‌, രേഖ - മക്കള്‍, ഉസ്കൂളിലൊന്നും പോയി സമയം കളയാന്‍ ഞങ്ങളെക്കിട്ടില്ല എന്ന്‌ അഞ്ചാം ക്ലാസ്സുകഴിഞ്ഞപ്പോഴേ ഉറച്ച തീരുമാനമെടുത്ത സൗഭാഗ്യങ്ങള്‍.

ഇതാണ്‌ ശാന്തയുടെ കുടുംബം.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ അടുപ്പ്‌ കത്തിക്കാന്‍ മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന വിറകെടുക്കാന്‍ ചെന്ന ശാന്ത, നടുമുറ്റത്ത്‌ കിടക്കൂന്ന സാധനം കണ്ടൊന്നു ഞെട്ടി. ഞെട്ടലില്‍നിന്ന്‌ പിടിവിട്ടവാറെ അലറിക്കൂവി വീട്ടുകരെയും നാട്ടുകരെയും ഇന്നത്തെ പുകിലിന്‌ കൊടിയേറിയ വിവരം അറിയിച്ചു.

കാറലും നിലവിളിയും കേട്ട്‌ പ്രഭാതകര്‍മ്മങ്ങളിലേര്‍പ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ ആദ്യവും അയല്‍പക്കക്കാര്‍ പിന്നാലെയുമായി സ്പോട്ടിലെത്തി. രണ്ടടി മാറിനിന്ന്‌ ശാന്ത കണ്ണെടുക്കാതെ നോക്കിനിക്കുന്നിടത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

കൂടിയവര്‍ക്ക്‌ അത്ര വിശ്വാസം പോരെങ്കിലും ശാന്തക്ക്‌ ഒരു സംശയവുമില്ല ... ഇത്‌ അത്‌ തന്നെ...

" കൂടോത്രം "

വാഴയിലയില്‍, തെറ്റിപ്പൂവ്‌, ഭസ്മം, ചുവന്ന ചരട്‌ പോരാത്തതിന്‌ ചോരയും.

"ഇത്‌ കൂടോത്രമല്ലെങ്കില്‍ പിന്നെന്താ. എന്റെ കുടുംബത്തെ നശിപ്പിക്കാന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെയിതെന്താ, എനിക്ക്‌ സദ്യ വിളംബിയതാ?"

ന്യായമായ ചോദ്യം. പക്ഷേ ആര്‍ക്കും മറുപടി നഹി നഹി. അതും മറുപടി പറയാന്‍ പറ്റിയ ചളുക്കും. ശാന്തയോട്‌. എന്നിട്ട്‌ വേണം ആ പറഞ്ഞവനെ മെക്കിട്ട്‌ കേറാന്‍.

പക്ഷേ ശാന്ത വളരെ ക്ലിയറാണ്‌ ഇക്കാര്യത്തില്‍. ഏത്‌ കൂടോത്രവും ശന്തക്ക്‌ ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. ശാന്തയിതെത്ര കണ്ടതാ.

ശാന്തയിങ്ങനെയാണ്‌, വീടിന്റെ പരിസരത്ത്‌ അസാധാരണമായി എന്തുകണ്ടാലും അത്‌ കൂടോത്രമായി മാറാന്‍ (മാറ്റാന്‍) ശാന്തക്ക്‌ അധിക സമയം വേണ്ട. അതിപ്പോ വീടിന്‌ മുകളില്‍കൂടെ പറന്ന്‌ പോകുന്ന ഈച്ച മുള്ളിയതായാലും മതി.

"ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ" എന്നതുപോലെ..

"എനിക്ക്‌ കൂടോത്രം ചെയ്തിട്ടുണ്ടെങ്കില്‍ ഇതവളല്ലാതെ മറ്റാരുമല്ല. ആ ഓമന. ആ എന്തിരവളല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ല."

ഇതൊന്നുമറിയാതെ രാവിലെ കട്ടനടിക്കുന്നതോടൊപ്പം, ഇന്നത്തെ ദിവസമെങ്ങനെ തള്ളിനീക്കും എന്ന താടിക്ക്‌ കയ്യും കൊടുത്ത്‌ അലോചനയിലാണ്ടിരുന്ന ഓമനയക്കന്‍ പതിവിലും ഉച്ചത്തില്‍ തന്റെ പേര്‌ മുഴങ്ങുന്നതു കേട്ടാണ്‌ ചിന്തയില്‍ നിന്നുണര്‍ന്ന്‌ പുറത്ത്‌ വന്നു നോക്കിയത്‌.

ഒരു റോഡിനപ്പുറവും ഇപ്പുറവുമാണ്‌ രണ്ട്‌ പേരുടെയും വീട്‌. പക്ഷേ രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൂടാ. കീരിയും പമ്പും ഇവരുടെ മുന്നിലൊന്നുമല്ല. "ശാന്ത ഓമനയെ കണ്ടപോലെ" എന്നൊരു ചൊല്ലുതന്നെ കോവില്ലൂരില്‍ നിലവിലുണ്ട്‌.

ഹൗവ്വെവര്‍, കൊടിയേറിയ വിവരമറിഞ്ഞ നാട്ടുകാര്‍ ഇനി ഞങ്ങളുടെ കുറവുകൊണ്ട്‌ മേളക്ക്‌ കൊഴുപ്പ്‌ കുറയണ്ടന്നു കരുതി വേലിക്കലും ഉമ്മറത്തുമൊക്കെയായി തല കാണിച്ച്‌ തങ്ങളുടെ പ്രസന്‍സ്സ്‌ അറിയിച്ചു. ശാന്തക്കു വേണ്ടതുമതാണ്‌. നാലാളുണ്ടെങ്കിലേ ഷോയ്ക്കൊരു രസമുള്ളൂ.

ശാന്തക്ക്‌ അറിയേണ്ടത്‌ ഒന്നുമാത്രം. "കോഴിയുടെ തല എവിടെയാടി നീ കുഴിച്ചിട്ടത്‌"

"ഇതെന്ത്‌ പുകില്‌. ഞനൊന്നുമറിഞ്ഞില്ല രാമനാരായണാന്നിരുന്ന എന്നെ വിളിച്ച്‌ കോഴിത്തല എവിടേന്നാ."

"വെളച്ചിലെടുക്കാതെടീ. എവിടേന്ന്‌ പറഞ്ഞാ നിനക്ക്‌ കൊള്ളാം."

"കോഴിത്തല, നിന്റെ ****. അല്ല പിന്നെ."

കൊടിയിറങ്ങിയത്‌ (അല്ല നാട്ടുകാരിടപെട്ട്‌ ഇറക്കിയത്‌) വൈകിട്ടാണ്‌.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ആനപ്പാറ മുരളിയില്‍ സെക്കണ്ട്‌ഷോ കഴിഞ്ഞ്‌ വന്ന അണ്ണന്മാര്‍ക്ക്‌ വെറുതേയൊരുള്‍വിളിയുണ്ടായി.

"നമ്മുടെ ശന്തച്ചേച്ചിയെ കണ്ട്‌ സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ട്‌ ഒരുപാട്‌ കാലമായല്ലോന്ന്‌."
"എന്നല്‍പ്പിന്നെ വൈകിക്കണ്ട ഇപ്പോള്‍ പൊകുമ്പോത്തന്നെ അന്വേഷിച്ചേക്കാം"
"രണ്ട്‌ മുന്ന്‌ പിള്ളേരുള്ള വീടല്ലേടാ എങ്ങനെയാ വെറും കൈയ്യോടെ പോകുന്നത്‌"
"പോകുന്ന വഴിക്ക്‌ എന്തെങ്കിലും കിട്ടും"

അങ്ങനെ പോകുന്ന വഴിക്ക്‌ ഒരു ചിലവുമില്ലാതെ ശേഖരിച്ച സാധനങ്ങളാണ്‌ വാഴയിലയും തെറ്റിപ്പുവുമൊക്കെ.

ഉറങ്ങിയവരെ ഉണര്‍ത്തണ്ടന്നും കൊണ്ടുവന്ന സാധനങ്ങള്‍ എങ്ങനെ തിരികെക്കൊണ്ടു പോകുമെന്നും വിചാരിച്ച്‌ ഇലയും പൂവും മുറ്റത്ത്‌ വച്ചുപോകുമ്പോള്‍ മുറൂക്കിച്ചുവപ്പിച്ചത്‌ നീട്ടിയൊന്നു തുപ്പാനും ആണ്ണന്‍ മറന്നില്ല.

വാല്‍ : ശാന്ത ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ വീടിന്റെ പരിസരത്ത്‌ അന്വേഷിക്കാറുണ്ട്‌, ആ പഴയ കോഴിത്തല.

Wednesday, October 31, 2007

ലക്ഷ്മിച്ചേച്ചിയുടെ വിശാലമനസ്സ്‌

ബാബുച്ചേട്ടന്‍ കോവില്ലൂരിന്റെ സ്വന്തം സ്വത്താണ്‌. എന്നു വച്ചാല്‍ ജീവിതത്തിലിന്നേവരെ കോവില്ലൂര്‍ മഹാരാജ്യം വിട്ടെങ്ങും പോയ്യിട്ടില്ല. പോകുന്നത്‌ ബാബുച്ചേട്ടനിഷ്ടമല്ല. താനായി തന്റെ പാടായി എന്നതാണ്‌ നിലപാട്‌. യാതൊരു ദുഃശ്ശീലങ്ങളും ഇല്ലാത്തതിനാല്‍ രാവിലെ പണിക്ക്‌ പോയി വൈകിട്ട്‌ തിരിച്ച്‌ വീട്ടിലെത്തി, കിട്ടിയതുകൊണ്ട്‌ ഭാര്യയെയും മക്കളേയും പോറ്റി സസുഖം കഴിഞ്ഞുപോന്നു.

ബാബുച്ചേട്ടന്റെ കൂടെ കൂടി സഹധര്‍മ്മിണി ലക്ഷ്മിച്ചേച്ചിക്കും അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ട്‌ ഇഷ്ടമല്ലാതായി. ആകെയുള്ള രണ്ട്‌ കിടുവാലുകളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ലക്ഷ്മിച്ചേച്ചിക്ക്‌ ആകെയുള്ള സമ്പര്‍ക്കം രണ്ട്‌ അയല്‍പക്കവുമായിട്ടാണ്‌. പകല്‍സമയങ്ങളില്‍ വേലിക്കരുകില്‍ നിന്നും സന്ധ്യാവേളകളില്‍ ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്തും അവരുടെ കാര്യവിചാരണാസഭ നിര്‍ബാധം നടന്നു വന്നിരുന്നു. ഈയവസരങ്ങളില്‍ കിടുവാലുകള്‍ മണ്ണെണ്ണ വിളക്കിനുചുറ്റും വന്നുപെടുന്ന പാവം ഈയ്യാമ്പാറ്റകളേയും വണ്ടിനേയുമൊക്കെ പിടിച്ച്‌ തീയില്‍ കാണിച്ച്‌ പൊരിച്ചും കരിച്ചും തൂക്കിക്കൊന്നുമൊക്കെ അവരാലാകുന്ന (ക്രൂര)വിനോദങ്ങള്‍ക്ക്‌ സമയം കണ്ടെത്തിയിരുന്നു.

ഞാന്‍ വഴിപിഴച്ചുപോയോ ???? ഐ മീന്‍ പറയാന്‍ വന്നതില്‍ നിന്നും ....

കാര്യത്തിലേക്ക്‌ കടക്കാം....

എല്ലാ വീട്ടമ്മയെയും പോലെ ലക്ഷ്മിച്ചേച്ചിക്കും ഒരാഗ്രഹം ... എത്രനാളെന്നുവച്ചാ ഇങ്ങനെ വാടകവീട്ടില്‍ കഴിയുന്നത്‌.

സ്വന്തമായൊരു വീടുംകുടിയുമൊക്കെ വേണ്ടേ...

തികച്ചും ന്യായമായ ഒരാഗ്രഹം. ബാബുച്ചേട്ടനും തോന്നി.

പക്ഷേ അതിനുള്ള 'ജോര്‍ജ്ജുകുട്ടി' എവിടുന്നുണ്ടാകും. ഇത്രയും നാളത്തെ അധ്വാനഫലമായി അകെയുള്ളത്‌ ഈ രണ്ട്‌ കിടുവാലുകളാണ്‌. പിന്നെ നിത്യച്ചെലവും നടന്നു പോകുന്നു.

വീടുംകുടിയുമെന്ന സ്വപ്നം സ്വപ്നമായിത്തന്നെ നില്‍ക്കുന്ന കാലത്താണ്‌, കര്‍ണ്ണാനന്തകരമായ ആ വാര്‍ത്ത ബാബുച്ചേട്ടനെത്തേടിയെത്തിയത്‌. "ഗള്‍ഫിലേക്ക്‌ പണിക്കാളെ ആവശ്യമുണ്ട്‌".

യുറേക്കാാാാാ... ബാബുച്ചേട്ടന്‍ സ്വപ്നം കണ്ടു, സ്വന്തം വിട്‌, കൈ നിറയെ കാശ്‌, ഗള്‍ഫുകാരനെന്ന ലേബല്‍ അങ്ങനെ അങ്ങനെ.

പിന്നെയെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.

കള്ളിമുണ്ടുമാത്രമുടുത്തു നടന്നിരുന്ന ബാബുച്ചേട്ടന്‍ പാന്റ്‌ തയ്പ്പിച്ചു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ 'എയര്‍മെയില്‍' എഴുതിയതും പ്ലെയിനിന്റെ പടമുള്ളതുമായ ബാഗ്‌ വാങ്ങി. എന്നുവേണ്ട, ഇന്ന്‌ ഇപ്പോള്‍ പോകാന്‍ പറഞ്ഞാല്‍ പോകാന്‍ റെഡിയായി ബാബുച്ചേട്ടന്‍ നിന്നു.

ഒരു സുദിനത്തില്‍ ഏജന്റിന്റെ കമ്പി വന്നു. കൊണ്ടു വന്നു കൊടുത്ത പോസ്റ്റ്‌മാനോട്‌ അപ്പോള്‍ തന്നെ പറഞ്ഞു...

"ഇനി രണ്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞ്‌ കാണാം. ചിലപ്പോ പോവാന്നേരത്ത്‌ കാണാന്‍ പറ്റൂല്ല. അതുകൊണ്ടാണ്‌ ഇപ്പഴെ പറയണത്‌."

എല്ലാപേരോടും യാത്ര പറഞ്ഞ്‌ യാത്രക്കൊരുങ്ങി ബാബുച്ചേട്ടന്‍.

"ഇനിയെന്നു കാണും നമ്മള്‍ ...
ചക്രവാളമാകെ നിന്റെ ഗത്‌ഗതം മുഴങ്ങീടുന്നു" ഗാനം മനസ്സില്‍ മൂളി ബാബുച്ചേട്ടന്‍ ലക്ഷ്മിച്ചേച്ചിയോടും യാത്ര പറഞ്ഞു.

രാവിലെ ട്രെയിനിന്‌ ബോംബെയ്ക്ക്‌. അവിടുന്ന്‌ അടുത്ത ദിവസം ഗള്‍ഫിലേക്ക്‌. അതാണ്‌ അജണ്ട.

റെയില്‍വേസ്റ്റേഷനിലെത്തിയ ബാബുച്ചേട്ടന്‍, അച്ഛന്റെ കൈവിട്ട്‌ ഉത്സവപ്പറമ്പില്‍ കാണാതായ കുട്ടിയെപ്പോലെ ഒന്നു പകച്ചു നിന്നു. രാജ്യസ്നേഹം ഇത്രയും വിന വരുത്തി വൈക്കുമെന്ന്‌ ബാബുച്ചേട്ടന്‍ സ്വപ്നേപി നിരീച്ചില്ല.

തെക്കും വടക്കും തിരിച്ചറിയാനാവാതെ എത്ര സമയമെന്നുവച്ചാ നിക്കുക. ഇങ്ങനെ മിളിങ്ങസ്സ്യാന്നുള്ള നില്‍പ്പിലും ഒന്നു തീരുമാനിച്ചു, സമയം കളയാതെ ആദ്യം വരുന്ന ട്രെയിനില്‍ കയറുക. അത്രതന്നെ. തീരുമാനിക്കുക മാത്രമല്ല അത്‌ നടപ്പിലാക്കുകയും ചെയ്തു.

ഒന്നു മയങ്ങിയെണിറ്റ ബാബുച്ചേട്ടന്‍ കണ്ടത്‌ കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത്‌ ഇറങ്ങുന്ന ആള്‍ക്കാരെ. സ്ഥലമെത്തി. ഇത്ര പെട്ടെന്ന്‌ ബോംബെയെത്തിയോ. ഇത്രയടുത്താണോ ബൊംബെ. ബാബുച്ചേട്ടനും ബാഗും തൂകിയിറങ്ങി.

"സര്‍, കൂലി വേണമാ സര്‍"
"അതിന്‌ ഞാന്‍ പണിയൊന്നും ചെയ്തില്ലല്ലോ" എന്ന്‌ കരുതി "വേണ്ട"ന്ന്‌ പറഞ്ഞു.

ആടുത്ത പണി അഡ്രസ്സ്‌ തപ്പിയേടുക്കുകയെന്നുള്ളതാണ്‌. റെയില്വ്‌ഏസ്റ്റേഷനില്‍ നിന്നറങ്ങി ആദ്യം കണ്ട ഒരുവനോട്‌ അഡ്രസ്സ്‌ കൊടുത്തു.

"ഈ അഡ്രസ്സ്‌ എവിടെയാണ്‌"
"എനക്ക്‌ ഇഗ്ലീഷ്‌ പഠിക്ക വരാതുങ്ക. കൊഞ്ചം പൊറു കേട്ട്‌ ചൊല്‍റേന്‍"

ഇവനെന്തായീ പറയണത്‌. കൊഞ്ചം പെറാനാ. വൃത്തികെട്ടവന്‍.

അവന്‍ അടുത്തു നിന്ന, ഇത്തിരി വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന്‌ കണ്ടാല്‍ തോന്നിയ ഒരുവനോട്‌ കയ്യിലിരുന്ന അഡ്രസ്സ്‌ കൊടുത്തു.

അഡ്രസ്സ്‌ വാങ്ങിയവന്‍ ബാബുച്ചേട്ടനെ ആപാദചൂഡമൊന്നു നോക്കി. അറിയാവുന്ന മലയാളം കഴിവിന്റെ പരമാവധി തിരുകിക്കയറ്റിപ്പറഞ്ഞു..

"അണ്ണാ, ഇന്ത അഡ്രസ്സ്‌ ഇങ്കെ അല്ലൈ. ബോംബെയിലാക്കും"
"അതുതന്നെ, ബോംബെ. അഡ്രസ്സ്‌ എവിടെ. എവിടെ?"

ചോദിച്ച്‌ ചോദിച്ച്‌ ബാബുച്ചേട്ടനും മറുപടി പറഞ്ഞ്‌ അണ്ണാച്ചിയും കുഴഞ്ഞു.

'എലെ, കിറുക്കുപ്പയപുള്ള, ബോംബെ അഡ്രസ്സ്‌ ബോംബെയില പോയ്‌ വിസാരിച്ചാലെ കെടക്കിറത്‌ കഷ്ടം. ഇവന്‍ എന്നടണ്ണാ കന്യാകുമാരിയില വന്തില്ലാ വിസാരിച്ചിട്ടിരുക്കാന്‍. ചരിയാന കൂറുകെട്ട ഇളിച്ചവനായില്ലാ ഇരുക്കാന്‍"

"ഇവനേതായാലും അഡ്രസ്സല്ലാ പറഞ്ഞതെന്നും, അത്ര സുഖമുള്ള വാക്കുകളല്ലാ പറഞ്ഞതെന്നും" ബാബുച്ചേട്ടന്‍ അണ്ണാച്ചിയുടെ നില്‍പ്പും ഭാവവും കണ്ട്‌ മനസ്സിലാക്കിയെടുത്തൂ.

ഇന്ത്യയുടെ റോക്കറ്റ്‌ പോലെ, പോയതുപോലെ ലക്ഷ്യം കാണാതെ ഒരാഴ്ചകഴിഞ്ഞ്‌ ബാബുച്ചേട്ടന്‍ സ്വഭവനത്തില്‍ ലാന്റ്‌ ചെയ്തൂ.

ബാബുച്ചേട്ടന്റെ ക്രാഷ്‌ ലാന്റിങ്‌ അറിഞ്ഞെത്തിയ പൗരപ്രമുഖര്‍ ഇങ്ങനെ കണ്‍ക്ലൂഡ്‌ ചെയ്തു...

"വടക്കോട്ട്‌ പൊകുന്ന ട്രെയിനിനിനു പകരം ബാബു തെക്കോട്ട്‌ പോകുന്ന ട്രെയിനില്‍ കയറി."
"അതുകൊണ്ടു തന്നെ ബോംബെയ്ക്കുപകരം ചെന്നെത്തിയത്‌ കന്യാകുമാരിയിലുമാണ്‌."
"അതേതായാലും നന്നായി. ഈ കോലത്തില്‍ വടക്കോട്ട്‌ പോയിരുന്നെങ്കില്‍ ഇപ്പോള്‍ തെക്കോട്ടെടുത്തേനെ."

കണ്‍ക്ലുഷനൊക്കെ കേട്ട്‌ കണ്‍ഫൂസായി ബാബുച്ചേട്ടനിരുന്നു. കഞ്ചാവടിച്ച കാട്ടുകോഴിയെപ്പോലെ.

"എന്തായാലും വരനുള്ളതൊക്കെ വഴിയില്‍ ഒരു പൊടിപോലും തങ്ങാതെ മൊത്തമായിട്ടിങ്ങു വന്നു. ഇനി അതാലോചിച്ചിരിക്കാതെ നടക്കേണ്ട കാര്യങ്ങള്‍ നോക്ക്‌ ബാബു."

വന്നവര്‍ വെറും ഫ്രീയായിട്ട്‌ ഒരുപദേശവും കൊടുത്ത്‌ അവനവനേറ്റ്‌ പാടുനോക്കിപ്പോയി.

"ലക്ഷ്മിയേ, എന്റെ കള്ളിമുണ്ടും ഉടുപ്പുമിങ്ങെടുത്തോ. ഞാനിതൊക്കെയൊന്നു മാറട്ടെ."

ലക്ഷ്മിയില്‍ യാതൊരു പ്രതികരണവുമില്ല. പോരാത്തത്തിന്‌ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട്‌ കാശുകൊടുക്കാന്‍ പോക്കറ്റില്‍ കയ്യിടുമ്പോള്‍ പോക്കറ്റടിച്ചുവെന്ന്‌ മനസ്സിലായവനെപ്പോലെ വൈറ്റ്‌വാഷ്‌ ചെയ്ത മുഖവുമായി നില്‍ക്കുന്നു.

"എന്താടി ഒരു മുണ്ടും ഉടുപ്പുമെടുക്കാന്‍ ഇത്രയും നേരമോ?"

ലക്ഷ്മി പഴയ സ്റ്റാറ്റസ്സില്‍ തന്നെ.

"ഇവളെന്താ അവിടെത്തന്നെ ഉറച്ചുപോയോ? എടീ എന്താ കര്യമ്ന്ന്‌ പറ. മുണ്ടെടുക്കാന്‍ പറഞ്ഞ നിയെന്തിനായിങ്ങനെ ഫ്രീസായിട്ടിരിക്കുന്നത്‌?"

"അത്‌ പിന്നെ, നിങ്ങള്‍ ഗല്‍ഫില്‍ പോയല്ലൊ. ഇനി നമ്മക്കെന്തിന്‌ പഴയ തുണികളെന്നു വിചാരിച്ച്‌ ഇവിടെയുള്ള തുണികളൊക്കെ ഞാന്‍ വാരി പാവങ്ങള്‍ക്ക്‌ കൊടുത്തൂ. ഇവിടെയിപ്പം നിങ്ങള്‍ക്ക്‌ മാറ്റാനൊന്നുമില്ല."

"കഷ്ടകാലം പിടിച്ചവന്‍ മൊട്ടയടിച്ചപ്പോള്‍ പെയ്തതെല്ലാം കല്ലുമഴയാണെന്ന്‌ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ."

വാല്‍ : കുറച്ചുകാലത്തേക്ക്‌ ബാബുച്ചേട്ടന്‍ എവിടെപ്പോയാലും പാന്റിട്ടേ പോകാറുണ്ടയിരുന്നുള്ളൂ. ഇനിയും വ്യക്തമായിപ്പറഞ്ഞാല്‍ അടുത്ത ഓണം വരെ.

"ലക്ഷ്മിയേയ്‌, വീടുംകുടിയുമൊക്കെ എന്തായെടീ"
"വീടൊന്നുമായില്ല. കുടിയായി...പിള്ളേരുടെ അച്ഛന്‌."

Tuesday, October 23, 2007

വാഷിങ്‌ മെഷിന്‍ മോഷണം

തനിക്ക്‌ മാത്രം അലാറവുമില്ല വിളിച്ചെഴുന്നേല്‍പ്പിക്കാനാളുമില്ല എന്നൊരു പരിഭവമുണ്ടെങ്കിലും, കതിരവന്‍ ക്ര്യത്യസമയത്തുതന്നെയെഴുന്നേറ്റ്‌ കോടാലിയുമെടുത്ത്‌ തോളിലിട്ട്‌ വിറക്‌ സോറി വെള്ള കീറാന്‍ പോയി.

താന്‍ ചെന്ന്‌ വെള്ള കീറിയിട്ട്‌ വേണം, ഈ മാലോകരൊക്കെ അവനവന്‍ കീറിയ വിറകുകത്തിച്ച്‌ കട്ടനുണ്ടാക്കി കെട്ടിയവനും കുട്ടികള്‍ക്കും കൊടുക്കാന്‍. കെട്ടാത്തവര്‍ വെറും കട്ടനടിച്ച്‌ ബീഡിയും വലിച്ചിരുന്നു.

വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്‌ സദാശിവന്റേത്‌. വാര്‍ത്താവിനിമയം. എഴുത്തും വായനയും അറിയുന്ന കോവില്ലൂരാന്മാര്‍ക്ക്‌ പത്രമെത്തിച്ചുകൊടുക്കൂകയെന്ന ഭാരിച്ച ഉത്തരവദിത്വം ആണ്‌. 2 വായനശാലയും 2 ബാര്‍ബര്‍ ഷാപ്പുമുള്‍പ്പെടെ 15 എണ്ണം (15 എണ്ണം അത്ര കുറഞ്ഞ എണ്ണമൊന്നുമല്ല) കൊടുക്കുന്നതോടൊപ്പം ചില അഡിഷണല്‍ റെസ്പോന്‍സിബിലിറ്റി കൂടെ പുള്ളിക്കുണ്ട്‌. പത്രത്തില്‍ വരാത്തതും എന്നാല്‍ കോവില്ലൂര്‍ വാസികള്‍ അറിഞ്ഞിരിക്കേണ്ടതുമായ ലോക്കല്‍ ന്യൂസുകള്‍, ഗോസ്സിപ്പുകള്‍ മുതലായവ ചില റിലയബിള്‍ സോര്‍സുകളില്‍ നിന്ന്‌ കളക്‌റ്റ്‌ ചെയ്ത്‌ മറ്റു ചില സെലക്റ്റട്‌ സ്പോട്ടുകളില്‍ പത്രത്തോടൊപ്പം വിതരണം ചെയ്യുകയെന്നുള്ളത്‌. (അഫ്‌കോഴ്സ്‌ ഫ്രീ ഓഫ്‌ കോസ്റ്റ്‌ വിത്ത്‌ സദാശിവന്‍ ടച്ച്‌ എരിയും പുളിയും). ഇങ്ങനെയുള്ള സ്പോട്ടുകളില്‍ ന്യൂസ്‌ കൊടുക്കുന്നതിന്‌ രണ്ടുണ്ട്‌ ഗുണം. ഒന്ന്‌ രാവിലെയുള്ള സൈക്കിള്‍ ചവിട്ടിന്‌ ഒരു കമേര്‍ഷിയല്‍ ബ്രേക്ക്‌, രണ്ട്‌ ആരുടെയെങ്കിലും കയ്യില്‍ നിന്ന്‌ ഫ്രീയായിട്ട്‌ ഒരു ബീഡിയും വലിക്കാം.

ശശിയണ്ണന്‍ എന്ന ശശി അലക്കുകാരനാണ്‌. അതുകൊണ്ടുതന്നെ ഭാര്യയായ ഗോമതി അലക്കുകാരിയുമായി. നാട്ടുകാരൊക്കെ നല്ല വ്ര്യത്തിയും വെടിപ്പുമായിട്ട്‌ നടക്കണമെന്ന്‌ നിര്‍ബന്ധമുള്ളതുകൊണ്ട്‌, രാവിലെതന്നെ തുണികളൊക്കെയെടുത്ത്‌, പോകുന്ന വഴിക്ക്‌ വേലായുധന്റെ കടയില്‍ നിന്ന്‌ 'തോയ'യുമടിച്ച്‌ ആറ്റിലേക്ക്‌ പോകും. അലക്കും, ഉണക്കും (അലക്കിയ തുണികള്‍) പിന്നെയൊരു കുളിയും കഴിഞ്ഞേ തിരിച്ച്‌ കൂടണയാറുള്ളൂ.

ശശി-ഗോമതി ദാമ്പത്യവല്ലരിയില്‍ ഒരേയൊരു കുസുമമേ പൂത്തുലഞ്ഞുള്ളൂ. ഏഴാം ക്ലാസ്സില്‍ത്തന്നെ എട്ടുനിലയില്‍ വരിച്ച ഉന്നത വിജയത്തിന്‌ ശേഷം വീട്ടിലിരുന്ന്‌ ഭക്ഷണത്തിലും ഉറക്കത്തിലും മനോരമ മംഗളം മുതലായ ചരിത്രപ്രധാനങ്ങളായ മഹാഗ്രന്ഥങ്ങളിലും കോന്‍സന്റ്രേറ്റ്‌ ചെയ്യുന്ന മിനി, 17 വയസ്സ്‌.

തങ്കപ്പെട്ട ഗുണമുള്ള മിനിക്ക്‌ മറ്റു കുഴപ്പമൊന്നുമില്ല, പ്രേമിക്കണം. അതാണ്‌ ഒണ്‍ ആന്‍ഡ്‌ ഒണ്‍ലി ഡിമാന്റ്‌. ചെറുപ്പക്കാരെക്കാണുമ്പോള്‍ മിനി രാധയാകും, ഷെര്‍ളിയാകും, പാറുവാകും, തങ്കമാകും അങ്ങനെ അങ്ങനെ പലതുമാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരന്‍ കണ്ണേട്ടനും, ടോണിച്ചായനും, അപ്പുവേട്ടനും, തങ്കപ്പേട്ടനുമൊക്കെയാകും. ഇന്‍ഫാക്റ്റ്‌ മിനി ആക്കിയെടുക്കും.

മൂന്ന്‌ നാല്‌ വര്‍ഷത്തെ മഹാഗ്രന്ഥങ്ങളിലുടെയുള്ള പ്രയാണം മിനിയെ നാഗവല്ലിയൊ, അന്യനൊയൊക്കെയാക്കി മാറ്റി. മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി, സ്‌പ്ലിറ്റ്‌ പേര്‍സണാലിറ്റിയെന്നൊക്കെ ഞങ്ങള്‍ (കോവില്ലൂര്‍ നിവാസികള്‍) പറയും.

തന്റെ ഭാവി ആരുടെ കയ്യിലിരുന്നാണ്‌ ഇതിലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതെന്ന്‌ ഒരു നിശ്ചയമില്ലാതിരുന്നതിനാല്‍, രാവിലെ വരുന്ന പത്രക്കാരന്‍ മുതല്‍ മൂവന്തിക്ക്‌ കൂടണയാന്‍ പോകുന്ന പാത്രക്കാരനില്‍ വരെ മിനി പല ഏട്ടന്മാരെയും കണ്ട്‌ നിര്‍വ്ര്യതിയടഞ്ഞു. സ്വപ്നം കാണാനും നിര്‍വ്ര്യതിയടയാനും പ്രത്യേകിച്ച്‌ ചിലവൊന്നുമില്ലാത്തതിനാലും സമയം ആവശ്യത്തിനുണ്ടായിരുന്നതിനാലും മിനിയുടെ അജണ്ടയില്‍ കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.

ഒത്തിരിയൊത്തിരി കരളുകളും ഹ്ര്യദയങ്ങളും കയ്യിലെടുക്കുകയും അവയൊക്കെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതിലും വാഹിദിനുള്ള പരിജ്ഞാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിവസവും ഒരു രണ്ട്‌ കരളെങ്കിലും കയ്യിലെടുത്തില്ലെങ്കില്‍ വാഹിദിന്‌ അന്ന്‌ ചോറിറങ്ങില്ല. കാരണം വാഹിദ്‌ മുട്ടിലിഴയുന്ന കാലം മുതലേ വാഹിദിന്റെ വാപ്പാക്ക്‌ ഇറച്ചിവെട്ടാണ്‌ തൊഴില്‍. അങ്ങനെ വാഹിദും വാപ്പായുടെ തൊഴിലില്‍ വര്‍ക്കിങ്‌ പാര്‍ട്ട്‌ണറായി. വെട്ടിവയ്ക്കുന്ന ഇറച്ചി ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കുകയെന്നതാണ്‌ ആദ്യമേറ്റെടുത്ത പണി. ക്രമേണ പ്രമോഷന്‍ കിട്ടി ഇറച്ചിവെട്ടുകാരനായി, വാപ്പാക്ക്‌ പെന്‍ഷനുമായി.

വാഹിദ്‌ ചാര്‍ജെടുത്തശേഷം ബിസിനസ്സില്‍ അത്യാവശ്യം വരുത്തിയ ചില പരിഷ്കാരങ്ങളില്‍ ഒന്നാണ്‌ "ഹോം ഡെലിവറി". ആവശ്യക്കാര്‍ക്ക്‌ ഇറച്ചി വീട്ടിലെത്തിച്ചുകൊടുക്കുക. കുറച്ച്‌ താമസിക്കും, എന്നാലെന്താ അത്രയും ദൂരം പോകാതെയും അവിടെ എല്ലിന്‌ കറങ്ങിനടക്കുന്ന പട്ടികളുടെ കടികൊള്ളാതെയും സാധനം വീട്ടിലെത്തും.

ഓണ്‍ എ കോള്‍ഡ്‌ ഏര്‍ളീമോര്‍ണിങ്‌

ഒരു തണുത്ത വെളുപ്പാങ്കാലത്ത്‌ന്ന്‌,

പ്രേമത്തിന്റെ തിയറിയെല്ലാം മനഃപ്പാഠമാക്കി ബിരുദാനന്തരബിരുദത്തിന്റെ തൊപ്പിയും തലയിലേറ്റി പ്രാക്റ്റിക്കലിന്‌ സ്കോപ്പില്ലാതെയിരുന്ന മിനിയുടെ മുന്‍പിലിതാ ഹോം ഡെലിവറിയുമായി വാഹിദ്‌. സമയം കളയാതെ മിനി "ശിശിരകാലത്തിലെ" സാറാമ്മയായി, വാഹിദിനെ ജോയിച്ചനുമാക്കി. വാഹിദിന്റെ ജീവിതത്തിലെ ടേര്‍ണിങ്‌ ഡെലിവറിയായിരുന്നു അന്ന്‌ ആ ശുഭദിനത്തില്‍ നടന്നത്‌.

ഓര്‍ഡറുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും മിനിയുടെ വീടിന്റെ പരിസരത്ത്‌ കറങ്ങി നടക്കുകയെന്നത്‌ വാഹിദിന്‌ വ്രതമായി. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ ഇണങ്ങിയും പിണങ്ങിയും നാളുകള്‍ തള്ളിനീക്കി.

കാലചക്രം പിന്നെയുമുരുണ്ടു.....

അന്നും പത്രത്തോടോപ്പം സദാശിവന്റെ ഫ്രീ സപ്ലിമെന്റുണ്ടായിരുന്നു....

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ഞെട്ടിയവര്‍ ഞെട്ടിയവര്‍ വാപൊളിച്ചു. വാപൊളിച്ചവര്‍, 'എന്നാലും ശശിക്കീ ഗതി വന്നല്ലോ' "ശശിയോടിതു ചെയ്യാന്‍ ആര്‍ക്കാണ്‌ മനസ്സു വന്നത്‌' 'ശശിയിതെങ്ങനെ സഹിക്കും' ഇത്യാദി ഫോര്‍മല്‍ ഡയലോഗുകള്‍ പറഞ്ഞ്‌ തുറന്ന വായ അടച്ചു വച്ചു.

പുലരിയിലെ ശശിയുടെ വീട്ടില്‍ മോഷണം.

'മിനി' വാഷിംഗ്‌ മെഷീന്‍ മിസ്സിങ്‌.
ശശിയും കൂട്ടരും വാഹിദിനെ സെര്‍ച്ചിങ്‌.

വാല്‍ : ശശി ഗോമതി ദംബതികളെ "ഹെവീ ഡ്യൂട്ടി വാഷിങ്‌ മെഷീന്‍" എന്നും തൊഴില്‍ പരമായി കഴിവ്‌ തെളിയിക്കാന്‍ അവസരവും (സമയവും) കിട്ടാതിരുന്ന മിനിയെ "മിനി വാഷിങ്‌ മെഷീന്‍" എന്നും തൊഴിലടിസ്താനത്തില്‍ നാമകരണം ചെയ്തത്‌ ആരാണാവോ.. ആ ... ഞാനല്ല .... സത്യം.

അടുത്ത ജില്ലകളിലെ രണ്ടാഴ്ച്ചത്തെ വിദേശപര്യടനം കഴിഞ്ഞ്‌ കയ്യിലെ കാശ്‌ തീര്‍ന്നപ്പോള്‍ വാഹിദ്‌-മിനി ദംബതികള്‍ തിരിച്ചെത്തി. ഇപ്പോള്‍ രണ്ട്‌ "പോര്‍റ്റബിള്‍ വാഷിങ്‌" മെഷിനുമായി കോവില്ലൂരില്‍ത്തന്നെ... സസന്തോഷം.

Sunday, October 21, 2007

കൊച്ചൗസേപ്പ്‌, ബാക്‌ റ്റു കൊച്ചൗസേപ്പ്‌

"എടീ മറിയേ, നേരം ഒരുപാടായി. ഞാനൊന്നു കിടക്കട്ടെ. നാളെ രാവിലെയെനിക്ക്‌ ഒരിടം വരെ പോകാനുണ്ട്‌. നീ അവലിത്തിരി കൂടുതലെടുത്ത്‌ വച്ചോ."

കിടക്കയിലേക്ക്‌ ചരിയും മുമ്പ്‌, കയ്യിലിരുന്ന അവസാനത്തെപ്പിടി അവലും വായിലിട്ട്‌ കൊച്ചൗസേപ്പ്‌ ഭാര്യ മറിയയോടായി പറഞ്ഞു."

പറഞ്ഞതങ്ങനെതന്നെ പാതിരാവായല്ലോ പത്നീ
കുറഞ്ഞൊന്നുറങ്ങട്ടേ ഞാനുലകിലേഴും
നിറഞ്ഞ ക്ര്യഷ്ണനെക്കാണാന്‍ പുലര്‍കാലേപുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം."

പണ്ട്‌ ശ്രീകൃഷ്ണനെ കാണാന്‍പോയ കുചേലനെ ഓര്‍മ്മ വന്നോ...?

അതവിടെ നിക്കട്ടെ....

കൊച്ചൗസേപ്പിന്റെ കുടി നിര്‍ത്തിക്കുകയെന്നത്‌ ഒരു കീറാമുട്ടിയായി ഇങ്ങനെ നീണ്ടുനിവര്‍ന്ന്‌ വളഞ്ഞുപുളഞ്ഞ്‌ കിടക്കുകയാണ്‌, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഒരുപോലെ.

മിസ്സിസ്സ്‌ കൊച്ചൗസേപ്പ്‌ എന്ന മറിയേടത്തി പഠിച്ചപണി പലതും പയറ്റി നോക്കി.

"ദേ മനുഷ്യാ, വീട്ടിലേക്ക്‌ കാലണ തരാതെയുള്ള നിങ്ങളുടെ ഈ ഒടുക്കത്തെ കുടിയൊന്നു നിര്‍ത്താമോ? എന്നാലേ ഗുണം പിടിക്കൂ."
"എനിക്കിപ്പം അങ്ങനെ കാലണക്ക്‌ ഗുണം പിടിക്കണ്ട."
"നമ്മുടെ കുട്ടിയെ ഓര്‍ത്തെങ്കിലും നിങ്ങളിതൊന്ന്‌ നിര്‍ത്ത്‌."
"ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നില്ലാ എന്ന്‌ പറയരുത്‌. നിന്നെയോര്‍ത്ത്‌ തുടങ്ങിയതാണ്‌. ഇപ്പോ കുട്ടിയെക്കൂടെ ഓര്‍ത്ത്‌ ഡബിളാക്കി."

ഇങ്ങനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ കണ്ട മറിയേടത്തി, സെമി മെന്റലായ കൊച്ചാസേപ്പിനോട്‌ ഇത്തിരി സെന്റിമെന്റലാകാന്‍ തന്നെ തിരുമാനിച്ചു.

"ദേ മനുഷ്യാ, കുട്ടി കിടന്നു കരയുന്നതു കണ്ടോ."
"കുട്ടി കരഞ്ഞാല്‍ പാലുകൊടുക്കണം. അതിനൊള്ള സംവിധാനമൊക്കെ കര്‍ത്താവ്‌ നിനക്ക്‌ വാരിക്കോരി തന്നിട്ടുണ്ടല്ലോ."
"സംവിധാനം മാത്രം ഉണ്ടായാല്‍ പോര. കുട്ടിക്ക്‌ പാലുകൊടുക്കാനുള്ള എനിക്കേ വയറ്റിലോട്ടും വല്ലതും പോണം. എന്നാലേ പാലുണ്ടാകൂ. അതുകൊണ്ടാ പറഞ്ഞത്‌ വീട്ടാവശ്യത്തിന്‌ അരിയും സാധനങ്ങളും വാങ്ങിത്തരണമെന്ന്‌"
"അപ്പോ പാലാണ്‌ നിന്റെ പ്രശ്നം. അതിനെന്തിനാടി മറിയേ നിനക്ക്‌ അരിയും സാധനനങ്ങളും. അലിയാരുടെ കടയില്‍ നല്ല ഒന്നാംതരം പിണ്ണാക്കും പരുത്തിക്കുരുവും കിട്ടും. കുറച്ച്‌ വാങ്ങി കഴിക്ക്‌ നല്ലതുപോലെ പാല്‌ കിട്ടും."

ഇതാണ്‌ കൊച്ചൗസേപ്പ്‌. ഈ കൊച്ചൗസേപ്പിനെ നന്നാക്കാനാണ്‌ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന സേന രൂപം കൊണ്ടിരിക്കുന്നത്‌.

ബ്രാന്റിന്റെ കാര്യത്തില്‍ യാതൊരു പക്ഷഭേദവും കൊച്ചൗസേപ്പ്‌ ഇന്നേവരെ കാണിച്ചിട്ടില്ല. ഊട്ടിക്ക്‌ വേണ്ടി ശ്രമിക്കും ഇല്ലെങ്കില്‍ ചട്ടികൊണ്ട്‌ ത്ര്യപ്തിപ്പേടാമെന്നതാണ്‌ പോളിസി. വലിച്ചാല്‍ റോത്ത്‌മാന്‍സേ വലിക്കൂ. കിട്ടിയില്ലെങ്കില്‍ കുറ്റി ബീഡിവരെ വലിക്കൂം. അതുപോലെത്തന്നെ കുടിക്കുകയാണെങ്കില്‍ ബ്ലാക്‌ലേബലേ കുടിക്കൂ. കിട്ടിയില്ലെങ്കില്‍ ബ്ലാക്‌ ലേബലൊട്ടിച്ച ലോക്കല്‍ എവറെടിയിട്ടു വാറ്റിയ വാറ്റുവരെ സ്വീകാര്യമാണ്‌.

ഏതൊരു കുടിമകനേയും പോലെ കൊച്ചൗസേപ്പും ഒരുനാള്‍ രോഗശയ്യയില്‍ വീണു. ഏതൊരു ഡോക്‌റ്ററും പറയുന്നതുപോലെ "മദ്യം കൈകൊണ്ട്‌ തൊടരുതെന്ന്‌" ഈ ഡൊക്‌റ്ററും പറഞ്ഞു. ഏതൊരു ധര്‍മ്മപത്നിയും ചെയ്യുന്നതുപോലെ "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌ നെഞ്ചത്തടിയുടെ അകമ്പടിയോടെ മറിയേടത്തി അലമുറയിട്ടു.

ഇത്രയുമൊക്കെയായപ്പോള്‍ കൊച്ചൗസേപ്പിനും ഒരു ചെയ്ഞ്ച്‌ വേണമെന്ന്‌ തോന്നി. ഒരു ചെയ്ഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ അല്ലേ. പക്ഷേ ഒടുക്കത്തെ ഈ റ്റെമ്പ്റ്റേഷന്‍. അതിനും ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ ഒരുപാധി പറഞ്ഞുകൊടുത്തു.

"കുടിക്കണമെന്ന്‌ തോന്നുമ്പോള്‍ ഇത്തിരി അവലെടുത്ത്‌ വായിലിട്ട്‌ ചവക്കുക."

കൊച്ചൗസേപ്പിനും സ്വീകാര്യമായ സൊല്വുഷന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി.

കൊച്ചൗസേപ്പിന്റെ കണക്കും കപ്പാക്കുറ്റിയും വച്ച്‌ നോക്കുമ്പോള്‍ കുറഞ്ഞത്‌ ഒരു ചാക്ക്‌ അവല്‍ എങ്കിലും വേണം ഒരു ദിവസത്തേക്ക്‌. എന്നാലും, ഒരു നല്ല കാര്യത്തിനല്ലേന്നു കരുതി, കയ്യിലൊരു സഞ്ചിയും തൂക്കി, പേത്ത്‌ അയവെട്ടുന്നതുപൊലെ സധാ അവല്‍ ചവച്ചു നടക്കുന്ന കൊച്ചൗസേപ്പ്‌ ഒരു നിത്യ കാഴ്ചയായി.

കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല എന്നാണല്ലൊ. കൊച്ചൗസേപ്പിനുവേണ്ടിയും നിന്നില്ല. കൊച്ചൗസേപ്പ്‌ കുടി നിര്‍ത്തി. പക്ഷേ കുറേക്കാലമായുള്ള അവല്‍ തീറ്റ, കൊച്ചൗസേപ്പിന്‌ മറ്റു പലതും ഹോള്‍സെയിലായി സമ്മാനിച്ചു. ഷുഗര്‍, ബി.പി., കൊളസ്റ്ററോള്‍ എന്നു വേണ്ട കൊച്ചൗസേപ്പിനില്ലാത്തതായി ഒന്നുമില്ലാതെയായി.

ഏതൊരു രോഗിയെയുമ്പൊലെ കൊച്ചൗസേപ്പും വീണു രോഗശയ്യയില്‍. ഇക്കുറി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഡോക്‌റ്റര്‍ ഡയലോഗ്‌ മാറ്റി "ഇനി അവല്‍ കൈകൊണ്ട്‌ തൊടരുത്‌". മറിയേടത്തി പഴയ ഡയലോഗ്‌ വിത്ത്‌ നെഞ്ചത്തടിയോടെ എടുത്തലക്കി "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌. അവര്‍ക്ക്‌ അങ്ങനെയെളുപ്പം ഡയലോഗ്‌ മാറ്റാന്‍ പറ്റില്ലല്ലോ.

ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ വീണ്ടും ഉപാധി ഉപദേശിച്ചു...

"ഇനി അവല്‍ തിന്നണമെന്ന്‌ തോന്നുമ്പോള്‍ ഒരു പെഗ്ഗടിച്ചോ. ഒന്നില്‍ നിര്‍ത്തിയേക്കണം."

"സമ്മതം"

പക്ഷേ കൊച്ചാസേപ്പിന്‌ എന്നും രാവിലെ മുതല്‍ റ്റെമ്പ്റ്റേഷന്‍ തുടങ്ങും. അവസാനം 'ഒണ്‍ ഫോര്‍ ദ ബെഡ്‌" അടിച്ച്‌ വാളൂരി തലയിണക്കടിയില്‍ വയ്ക്കുന്നതോടെ അന്നത്തെ റ്റെമ്പ്റ്റേഷന്‌ മുകളില്‍ തിരശ്ശീല വീഴും.

എന്നിട്ടോ....?

എന്നിട്ടെന്താവാന്‍....

കൊച്ചൗസേപ്പ്‌ വീണ്ടും കൊച്ചൗസേപ്പായി.

കൊച്ചൗസേപ്പ്‌ വീട്ടികാരുടേയും നാട്ടുകാരുടേയും മുന്നില്‍ ഇപ്പോഴും കിടക്കുന്നു... നീണ്ട്‌ നിവര്‍ന്ന്‌ വളഞ്ഞ്‌ പുളഞ്ഞ്‌...കീറാമുട്ടിയായി...

Tuesday, September 11, 2007

വിസിറ്റിംഗ്‌ കാര്‍ഡ്‌...

സുകുവിന്റെ വിസിറ്റിംഗ്‌ കാര്‍ഡിനെ പറ്റിയാണെങ്കില്‍ ...

"പൊതിക്കാത്ത തേങ്ങ കിട്ടിയ നായയുടെ അവസ്ത"യായി സുകുവിന്‌. കിട്ടിയ കാര്‍ഡുകള്‍ എന്ത്‌ എങ്ങനെ ചിലവാക്കണമെന്നറിയാതിരുന്ന സുകുവിന്റെ തലക്ക്‌ മുകളില്‍ 100 വാട്ടിന്റെ ബള്‍ബ്‌ കത്തി.

കൂട്ടുകരെയും പരിചയാക്കരെയും വിളിച്ച്‌ ഒന്ന്‌ ചിലവ്‌ ചെയ്യാം. ആരെങ്കിലും ചോദിച്ചാല്‍ ജോലികിട്ടിയതിന്റെ വകയാണെന്ന്‌ പറയുകയും ചെയ്യാം. സദുദ്ധേശത്തോടുകൂടി യുദ്ധകാലാടിസ്ഥാനത്തിലെടുത്ത ഈ തീരുമാനം എല്ലപേരെയും അറിയിക്കുകയും ചെയ്തു.

വന്നവര്‍ക്കൊക്കെ നാരങ്ങാവെള്ളവും പഴവും കൊടുത്തു. പോകാനിറങ്ങിയവര്‍ക്കൊക്കെ കയ്യില്‍ ചെറിയ ഒരു പൊതിയും കൊടുത്തു. പൊതി കിട്ടിയവര്‍ പലതും പറഞ്ഞു. അവന്റെ കമ്പനിയുടെ സാമ്പിളുകളായിരുക്കും എന്നു ചിലര്‍, മുട്ടായിയായിരിക്കും എന്നു ചിലര്‍, പൊതിയുടെ ഇരിപ്പുവശവും കിടപ്പുവശവും കണ്ട ചിലര്‍ പൈസയായിരിക്കും എന്നു പറഞ്ഞു. (മനുഷ്യന്റെ ഓരോ കാഴ്ചപ്പാടും ആഗ്രഹങ്ങളുമേ...)

എന്തായാലും ക്ഷമയില്ലാതെ ആളില്ലാത്ത സ്തലത്ത്‌ വച്ച്‌ തുറന്നു നോക്കിയവരും വീട്ടില്‍ ചെന്ന്‌ നോക്കിയവരും ഞെട്ടി. സെയില്‍സ്‌ റെപ്പായ സുകുവിന്റെ പത്ത്‌ പതിനഞ്ച്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌. ഇതുവച്ചെന്ത്‌ ചെയ്യാന്‍, നാക്ക്‌ വടിക്കുകയെന്ന ശിലമില്ലാത്ത തന്നോട്‌ "നാക്ക്‌ വടിക്കൂ" എന്ന്‌ സിമ്പോളിക്കായിട്ട്‌ പറഞ്ഞതാണോ.

പിന്നീട്‌ സുകുവിനെ കണ്ടവര്‍ ചോദിച്ചു, "ഇതെന്തിനാടാ ഞങ്ങള്‍ക്ക്‌ നിന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌?"
"24*7 എന്ന കണക്കില്‍ കാണുന്ന നമ്മള്‍ തമ്മിലിതിന്റെ വല്ല കാര്യവുമുണ്ടോ?"
"നിങ്ങള്‍ക്ക്‌ പരിചയമുള്ളവര്‍ക്ക്‌ കൊടുക്ക്‌. ഇതുവച്ച്‌ പിന്നെ ഞാന്‍ എന്തു ചെയ്യാന്‍."
"ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്‌"

അതുമാത്രമല്ല, കാണുന്നവരോടൊക്കെ കുശലാന്വേഷണം നടത്തുക എന്ന പുതിയ ശീലവും സുകു പ്രാബല്യത്തില്‍ വരുത്തി. "ബൈ" പറഞ്ഞു പിരിയുന്നവര്‍ക്ക്‌ ഷേക്‌ഹാന്‍ഡിന്റെ കൂടെ ഒരു വിസിറ്റിംഗ്‌ കാര്‍ഡും കൊടുത്തു. "എന്റെ മൊബൈല്‍ നമ്പര്‍ അതിലുണ്ട്‌. വല്ലപ്പോഴും വിളിക്കണം" എന്നൊരു റിമൈന്‍ഡര്‍ സഹിതം. ഇതേ ആള്‍ക്കാരെ അടുത്ത ദിവസം കണ്ടാലും അന്നു തന്നെ മറ്റെവിടെയെങ്കിലും വച്ച്‌ കണ്ടാലും, ഒരു ദിവസം തന്നെ പല പ്രാവശ്യം കണ്ടാലും സുകു ഇതുതന്നെ ചെയ്യും. ദിനപ്പത്രം കിട്ടുന്നോ ഇല്ലയോ, സുകുവിന്റെ കാര്‍ഡ്‌ എല്ലാ ദിവസവും എല്ലാപേര്‍ക്കും കിട്ടിയിരുന്നു. സുകുവിന്റെ പത്ത്‌ കാര്‍ഡില്ലാത്ത ഒരു പോക്കറ്റോ ഒരു വീടോ അവിടെയില്ലെന്നായി. സുകുവിനെ കാണാതിരിക്കാനും ഷേക്‌ഹാന്‍ഡ്‌ കൊടുക്കാതിരിക്കാനും നാട്ടുകാര്‍ കിണഞ്ഞ്‌ മല്‍സരിച്ചിരുന്നു. സുകു നേരെ തിരിച്ചും.

കൊടുത്ത കമ്പനിക്ക്‌ അതുകൊണ്ട്‌ അഞ്ചുപൈസയുടെ പ്രയോജനമോ വരുമാനമോ ഉണ്ടയിട്ടില്ല എന്നുള്ളത്‌ സത്യം തന്നെ, എന്നാലും ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു സാധനമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ വരട്ടെ...

സുകുവിന്റമ്മക്കും പെട്ടിക്കട നടത്തുന്ന അമ്മാവനുമാണ്‌ അതുകൊണ്ട്‌ ഏറ്റവും കൂടുതല്‍ പ്രയോജനം ഉണ്ടായത്‌.

ഷാപ്പീന്നിറങ്ങി വരുന്ന "പക്കി"യെപ്പോലെ, തറയില്‍ ഉറക്കാത്ത പാദങ്ങളുമായി ആടിയാടി നിന്നിരുന്ന മേശക്കും മേശമുകളില്‍ ഇരിപ്പുറക്കാതിരുന്ന ടേബിള്‍ഫാനിനും ആട്ടം നിര്‍ത്തി സ്റ്റെഡിയാക്കാന്‍ സുകുവിന്റമ്മക്ക്‌ സഹായഹസ്തം നീട്ടിയത്‌ ഈ വിസിറ്റിംഗ്‌ കാര്‍ഡുകളാണ്‌. ഈ ടെക്‌നിക്കല്‍ സപ്പോട്ട്‌ സുകുവിന്റമ്മ പല അയല്‍വക്കങ്ങളില്‍ വിജയകരമായി ലഭ്യമാക്കിയിട്ടുമുണ്ട്‌ പില്‍ക്കാലത്ത്‌.

അമ്മാവന്‍ അതിനൊന്നും മിനക്കെട്ടില്ല. കക്ഷി ഈ സാധനം തന്റെ ബിസിനസ്സില്‍ നിക്ഷേപിച്ചു. കുറേ കാര്‍ഡുകളെടുത്ത്‌ ചെറിയ നാരുകല്‍ പോലെ കീറി ബീഡി കത്തിക്കാനുള്ള തകരപ്പാട്ടയില്‍ നിക്ഷേപിച്ചു.

(പെട്ടിക്കടയില്‍ നിന്ന്‌ ബീഡിയോ സിഗരറ്റോ വാങ്ങുന്നവര്‍ക്ക്‌ കത്തിക്കാന്‍ ഒരു കയറിന്റെ അറ്റത്ത്‌ തീ കത്തിച്ചു വയ്ക്കുന്ന പതിവുണ്ട്‌. ചിലര്‍ കുറച്ചുകൂടെ പരിഷ്കരിച്ച്‌ ഒരു ചെറിയ മണ്ണെണ്ണ വിളക്കും, അതില്‍ നിന്ന്‌ കത്തിക്കാന്‍ സിഗരറ്റിന്റെ കവര്‍ ചെറിയ നാരുകള്‍ പൊലെ കീറി അരുകിലുള്ള തകരപ്പാട്ടയില്‍ വച്ചിരുന്നു.)

വാല്‍ : ഇന്നുംകാണാം സുകുവിന്റെ വീട്ടിലെ മേശക്കാലിനടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കുറേ വിസിറ്റിംഗ്‌ കാര്‍ഡ്‌. ഒരു പക്ഷേ അയല്‍വക്കത്തും...

Sunday, September 9, 2007

സുകുവേട്ടാ..മൊബൈല്‍ അടിക്കുന്നു

വാഗ്‌ധാനങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലല്ലോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. അതുപോലെ പലപല സേവനങ്ങളുടെ മോഹന വാഗ്‌ധാനങ്ങളടങ്ങിയ ഒരു പാക്കേജായിട്ടാണ്‌ എന്റെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന മഹാസംഭവം ത്ര്യപ്പാദങ്ങളെടുത്ത്‌ വച്ചത്‌.

ഒരു രൂപക്ക്‌ ലോകത്തേവിടെയും വിളിക്കാം..മണിക്കൂറുകളോളം സംസാരിക്കാം, 10 പൈസക്ക്‌ എസ്‌.എം.എസ്‌. അയക്കാം. (കേള്‍ക്കുന്നവര്‍ക്ക്‌ ശിലായുഗത്തിന്റെയോ വംശനാശം സംഭവിച്ച ഏതോ ഗോത്രവര്‍ഗ്ഗത്തിന്റെയോ ഭാഷയെ ഓര്‍മ്മിപ്പിക്കുംവിധം മലയാളം തന്നെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി എഴുത്തുകൂട്ടി വായിക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരരായ ഇവര്‍ക്ക്‌ 10 പൈസക്കല്ല വെറുതെയാക്കിയിട്ടും പ്രയോജനം ഉണ്ടെന്ന്‌ തോന്നുന്നില്ല.), ഈ-മെയില്‍ അയക്കാം, ഇന്റര്‍നെറ്റ്‌ നോക്കാം എന്നുവേണ്ട ഈ ലോകം തന്നെ കൈവെള്ളയില്‍ എന്നൊക്കെയുള്ള വാചകം കേട്ടാല്‍ ആരാണ്‌ ആ വലയില്‍ വീണുപോകാത്തത്‌.

"ചെറുക്കന്‌ മൊബൈലുണ്ടെന്ന്‌ പെണ്ണ്‌ വീട്ടികാരോടും, പെണ്ണിന്റെ ആങ്ങളക്ക്‌ മൊബൈലുണ്ട്‌, കല്ല്യാണത്തിന്‌ ശേഷം അത്‌ ചെറുക്കനുള്ളതാണെന്ന്‌ ചെറുക്കന്‍ വീട്ടുകാരോടും" ദല്ലാളന്മാര്‍ എടുത്ത്‌ പറയാന്‍ തുടങ്ങി.

"ചെറുക്കന്‍ ഗവ: ഉദ്യോഗസ്തനായിരിക്കണം" എന്ന്‌ പറയുന്ന ഗമയിലും ഗൗരവത്തിലുമാണ്‌ കാരണവന്മാര്‍ "ചെറുക്കന്‌ മൊബൈലുണ്ടയിരിക്കണം" എന്ന്‌ പറഞ്ഞിരുന്നത്‌.

പെണ്ണ്‌ കാണാന്‍ വന്ന്‌ ചായയും കുടിച്ച്‌ വടയും കടിച്ചിരുന്ന കാരണവര്‍ "ചെക്കനും പെണ്ണിനും എന്തെങ്കിലും ചോദിക്കുകയോ പറയുകയൊ വേണമെങ്കില്‍ ചെയ്യാം." എന്ന പതിവു ഡയലോഗ്‌ വീശിക്കഴിയുമ്പോള്‍...

"കുട്ടിയുടെ പേരെന്താ" എന്ന പതിവു ചോദ്യത്തെ "എസ്‌.എം.എസ്‌. അയക്കാന്‍ അറിയാമൊ" എന്ന ചോദ്യം കയ്യടക്കി. നിലത്ത്‌ കാലിന്റെ തള്ളവിരകൊണ്ട്‌ "റ" പ്രാക്റ്റീസ്സ്‌ ചെയ്ത്‌, കേട്ടു കേട്ടു കേട്ടില്ല എന്ന മട്ടില്‍ നാണിച്ച്‌ "ഏതാ മോഡല്‍ ? നോക്കിയ ആണെങ്കില്‍ അറിയാം" എന്ന മറുപടിയും കയ്യടക്കി.

എന്നുമാത്രമല്ല അന്നുവരെ നാട്ടിലുണ്ടയിരുന്ന സംഭാഷണ ശൈലിയില്‍ത്തന്നെ കാര്യമായ മാറ്റമുണ്ടായി. "ടൈഗര്‍ കാളിംഗ്‌..ഓവര്‍ ഓവര്‍" എന്ന്‌ പണ്ട്‌ ജോസ്‌പ്രകാശ്‌ പറഞ്ഞിരുന്നപോലെ കേള്‍ക്കുന്നവരെ കണ്‍ഫൂസാക്കിയിരുന്ന ധാരാളം പദപ്രയോഗങ്ങള്‍ കൊണ്ട്‌ നാട്‌ നിറഞ്ഞു.

"ഫുള്‍ ചാര്‍ജിലല്ലേ" (സുഖമല്ലേ), "കക്ഷി റേഞ്ചിലാണോ" (അന്വേഷിക്കുന്നയാള്‍ പരിസരത്തെവിടെയെങ്കിലുമാണോ), "റേഞ്ചുണ്ടോ" (അവിടെ നിന്നാല്‍ കാണാമോ. (ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം)) "എസ്‌.എം.എസ്‌. വന്നോ" (കത്ത്‌ വന്നോ), "പുള്ളി ചാര്‍ജിങ്ങിലാണ്‌" (ഉറങ്ങുകയാണെന്നോ, റെസ്റ്റിലാണെന്നോ സാരം), "ഒരു പുതിയ സെറ്റ്‌ വന്നിട്ടുണ്ട്‌" (പുതിയ ഏതോ പെണ്‍കുട്ടി വന്നിട്ടുണ്ട്‌)...ഇങ്ങനെ നീളുന്നു.

മുമ്പ്‌ ജോലിയും കുടുംബമഹിമയും സ്വഭാവവുമൊക്കെ നോക്കിയാണ്‌ ചെറുക്കനെയും പെണ്ണിനെയും നിശ്ചയിച്ചിരുന്നത്‌. ഇപ്പോള്‍ മൊബൈല്‍ സെറ്റിനെയും ബ്രാന്‍ഡിനെയും അതിന്റെ സ്പെസിഫികേഷനേയും നോക്കി ജോലിയും കുടുംബമഹിമയും സ്വഭാവവുമൊക്കെ നിശ്ചയിക്കുന്ന അവസ്തയിലെത്തി. കളര്‍ ഡിസ്‌പ്ലേ യുള്ളവന്‍ ഒറ്റകളറുകാരനെക്കാള്‍ മുന്നില്‍, ഒരു കാമറയുള്ളവന്‍ കളര്‍ ഡിസ്‌പ്ലേക്കാരനേക്കാള്‍ മുന്നില്‍, രണ്ടുകാമറയുള്ളവന്റെ കര്യം പിന്നെ പറയണ്ട.

എട്ട്‌ പോക്കറ്റുള്ള ഷര്‍ട്ടും കളസവുമാണിട്ടിരിക്കുന്നതെങ്കില്‍പോലും മൊബൈല്‍ കയ്യിലേകൊണ്ട്‌ നടക്കൂ. നാലാളുകാണുമ്പൊള്‍, വെറുതെ മൊബിലിനിട്ട്‌ ഒരു ഞെക്കും കൊടുത്തിരുന്നു.

ഇങ്ങനെ നാട്ടിലെവിടെയും ഇതുതന്നെ സംസാരവിഷയവും സംസാരഭാഷയും. ഏതോ അജ്ഞാതജീവിപോലെ റ്റിവിയിലും പത്രപ്പരസ്യങ്ങളിലും ഒതുങ്ങി നിന്നിരുന്ന ഈ സംഭവം ഒന്നു നേരില്‍ കാണാന്‍ നാട്ടുകാര്‍ക്ക്‌ ഭാഗ്യമുണ്ടായത്‌ വണ്ടിക്കടയിലെ സുകുമാരന്‍ എന്ന സുകുവിന്‌ ജോലികിട്ടിയതിനെത്തുടര്‍ന്നാണ്‌.

സെയില്‍സിലെ പണിയായത്‌ കാരണം സുകുവിന്‌ മൊബൈലും വിസിറ്റിംഗ്‌ കാര്‍ഡും മസ്റ്റ്‌. താമസിയാതെ സുകു നാട്ടിലൊരു പ്രസ്താനമായി മാറി.

അന്നുവരെ സുകുവിനെ ശ്രദ്ധിക്കാതിരുന്ന പലരും സുകുവിനെ ശ്രദ്ധിച്ചു തുടങ്ങി. സുകുവിനെ മിക്കസമയങ്ങളിലും വീടിന്റെ മുറ്റത്ത്‌ കാണാം വിത്ത്‌ മൊബൈല്‍. വലിയ വലിയ കാര്യങ്ങളാണ്‌ സംസാരിക്കുന്നതും. ആരാണെന്നും എന്താണെന്നും ആര്‍ക്കുമറിയില്ല. ഒന്നറിയാം. ഒരോ അഞ്ച്‌ മിനിറ്റ്‌ പത്ത്‌ മിനിറ്റിനൊരിക്കല്‍ സുകുവിനെ ആരോ വിളിക്കുന്നുണ്ട്‌.

"ആനവരും പിന്നേ, മണിയൊച്ച വരും മുന്നേ" എന്ന്‌ പറഞ്ഞ പോലെയായി സുകുവിന്റെ കാര്യം. സുകുവരുന്നത്‌ അരകിലോമീറ്റര്‍ മുമ്പേതന്നെ അറിഞ്ഞിരുന്നു. സംസാരിക്കാത്ത സുകുവിനെ കാതില്‍ മൊബൈലില്ലാത്ത സുകുവിനെ കാണാന്‍ കിട്ടില്ലെന്ന അവസ്ത. (എങ്ങനെ നടന്നിരുന്ന ചെറുക്കനാണ്‌. ഇപ്പോള്‍ അലച്ചലച്ച്‌ വായില്‍ വെള്ളമില്ല.)

ഫ്രെണ്ട്‌സര്‍ക്കിളില്‍ എത്തുന്ന സുകുവിന്റെ മൊബൈല്‍ എപ്പോഴും അടിച്ചുകൊണ്ടേയിരുന്നു. സംസാരിച്ച്‌ താഴെവയ്ക്കുമ്പോഴേക്കും അടുത്ത വിളി. മൊബൈലും അതിന്റെ പ്രവര്‍ത്തനവും അറിഞ്ഞുകൂടാത്ത സുഹ്ര്യത്‌വൃന്തം, മന്ത്രിയാകാന്‍ പറ്റാതിരുന്ന സ്ഥാനാര്‍ത്ഥി മറ്റു മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്യുന്നത്‌ നോക്കുന്നതുപോലെ നോക്കി വെള്ളമിറക്കിയിരുന്നു. മുള്ളുവിളയിലെ ഷാജു ഗല്‍ഫില്‍ നിന്ന്‌ വരുന്നതുവരെ...

നാട്ടിലിതുവരെ ഇതാരും ഇറക്കിയിട്ടുണ്ടാവില്ല എന്ന്‌ വിചാരിച്ച്‌ കുട്ടിക്കുപ്പായവും കിന്നരിയും തോരണവുമൊക്കെയിട്ട്‌ പൊതിഞ്ഞാണ്‌ ഷാജു മൊബൈല്‍ കൊണ്ടുവന്നത്‌. അപ്പോഴിതാ ഇവിടെ ഒരുത്തന്‍ അതുംകൊണ്ട്‌ വിലസുന്നു. കാത്ത്‌ സൂക്ഷിച്ച്‌ കൊണ്ട്‌ വന്നത്‌ കാക്ക കൊണ്ടുപോയതുപോലെയായ ഷാജുവിന്‌ അധികം താമസിയാതെ രണ്ട്‌ കാര്യങ്ങല്‍ മനസ്സിലായി...

ഒന്ന്‌ .. ഇനിയിത്‌ വച്ച്‌ ജാഡ കാണിക്കാന്‍ പറ്റില്ല.
രണ്ട്‌ .. കൊവില്ലൂരില്‍ ഒരിടത്തും "റേഞ്ചില്ല" എന്ന ഞെട്ടിക്കുന്ന സത്യം.

ഇന്‍കമിഗിനും ഔട്ട്ഗോയിഗിനും യാതൊരു സ്കോപ്പുമില്ലാത്ത നാട്ടില്‍ മൊബൈല്‍ കൊണ്ടെന്ത്‌ കാര്യം.

അപ്പോഴും ഷാജുവിന്റെ മുന്നില്‍ മറ്റൊരു കടമ്പ ചൈന മതില്‍പോലെ നില്‍പ്പുണ്ട്‌. സുകുവിന്റെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി.

പതിവുപോലെ രാവിലെ സന്തതസഹചാരിയായ മൊബൈലുമായി കവലയിലിറങ്ങിയ സുകുവിന്റെ മുന്നില്‍ സുഗ്രീവനെപ്പോലെ ദാ നില്‍ക്കുന്നു ഷാജു. ഒഴിഞ്ഞുമാറാന്‍ പറ്റാത്തത്ര അടുത്തുപോയതിനാല്‍ മാത്രം ഒരു ചെറിയ കുശലാന്വേഷണം നടത്തി. കിട്ടിയ സമയം പാഴാക്കാതെ ഷാജു മൊബൈലും ഒന്ന്‌ വാങ്ങിച്ചു നോക്കി. മൊബൈലിനെക്കുറിച്ച്‌ കുറച്ച്‌ വാചാലനായ ഷാജു പോകുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം സുകുവിനെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.

"സുകുവേ, ഞാനും വന്നപ്പോള്‍ ഒരു മൊബൈല്‍ കൊണ്ടുവന്നിരുന്നു. ഇവിടെ വന്നപ്പോഴാണറിയുന്നത്‌ ഇവിടെയെന്നല്ല ചുറ്റുവട്ടത്തുള്ള ഒരു സ്തലത്തും നെറ്റ്‌വര്‍ക്കില്ലെന്ന്‌.
സുകുവിന്റെ ഫോണിന്‌ നേരിട്ട്‌ സാറ്റലൈറ്റുമായിട്ടാണോ കണക്ഷന്‍?"

ഒരു കാര്യം അറിഞ്ഞുകഴിഞ്ഞാല്‍ അതിന്റെ ഒരു 100 കോപ്പി ദിസ്റ്റ്രിബ്യൂട്ട്‌ ചെയ്യാതെ നെഞ്ചിലെ കല്ലിറങ്ങാത്ത ജെനുസ്സില്‍പ്പെട്ട ഒരുവനാണിത്‌ പറഞ്ഞതെന്നോര്‍ത്തപ്പോള്‍ സുകുവിന്റെ നെഞ്ചില്‍ ഒരു കല്ലു കയറ്റി വച്ചതുപോലെയായി.

അതിനുശേഷം സുകുവിനെയും സുകുവിന്റെ ഫോണിനെയും അധികമാരും കണ്ടിട്ടില്ല.

വാല്‍ : എന്നും രാവിലെ സുകുവിനെ "അലറി" വിളിച്ചെഴുന്നേല്‍പ്പിക്കുകയെന്നത്‌ ഈ പാവം മൊബൈലിന്റെ പണിയായിരുന്നു. ഇങ്ങനെ അലറിയ മൊബൈലിന്റെ തൊണ്ടക്ക്‌ ഒരു റെസ്റ്റ്‌ കൊടുക്കാന്‍ കൂട്ടാക്കാതെ "സ്നൂസ്‌" ഞെക്കി ഞെക്കി സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി കൊണ്ട്‌ നടക്കുകയായിരുന്നു സുകു. ദുഷ്ടന്‍.

Wednesday, August 29, 2007

പട്ടിയുണ്ട്‌ ... സൂക്ഷിക്കുക


ഗേറ്റിനോട്‌ ചേര്‍ന്ന മതിലിലെ നാമഫലകത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഗ്ര്യഹനാഥന്റെ പേര്‌...റ്റി.കെ.ബേബി [ഇന്‍]. ("ഇന്‍/ഔട്ട്‌"ലെ ഇന്‍). അല്‍പം താഴെയായി കറുപ്പില്‍ വെളുത്ത അക്ഷരമുള്ള ഒരു ബോര്‍ഡുകൂടെയുണ്ട്‌..."കടിക്കുന്ന പട്ടിയുണ്ട്‌ ... സൂക്ഷിക്കുക". നാട്ടുകാരുടെ നന്മയെക്കരുതി ഗ്ര്യഹനാഥന്‍ വച്ച ഈ ബോര്‍ഡിനെ, സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള നമ്മുടെ സാട്ടുകാര്‍ ഇത്തിരി വളഞ്ഞ സെന്‍സിലാണെടുത്തത്‌.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെമാത്രമല്ല, അയല്‍ക്കാരിയെയും അയല്‍ക്കാരന്റെ ഉറുമ്പിനെയും വരെ സ്നേഹിക്കുന്ന പ്രകൃതക്കാരനായ ബേബിയെ, ഇന്നേവരെ ഒരു കുട്ടിക്കുപോലും "അ" എന്നൊരക്ഷരം പറഞ്ഞുകൊടുത്തിട്ടില്ലാത്ത ബേബിയെ എല്ലാപേരും "ബേബിസാര്‍" എന്ന്‌ സ്നേഹപുരസരം വിളിച്ചിരുന്നു. ബഹുമാനിച്ചിരുന്നു.

ജോലിയുള്ളതിനാലും കെട്ടിച്ചയച്ചതിനാലും സന്താനഗോപാലങ്ങള്‍ പലയിടങ്ങളിലായി കഴിഞ്ഞുകൂടുന്നു. പള്ളിപ്പെരുന്നാളിനൊ ക്രിസ്തുമസ്സിനൊ ഈസ്റ്ററിനൊ ഒക്കെ വരുന്ന ഗസ്റ്റ്‌ ആര്‍ടിസ്റ്റുകളാണ്‌ ഇവര്‍. മി. അന്റ്‌ മിസ്സിസ്സ്‌. ബേബിസാറും വാവിനും സംക്രാന്തിക്കും വരുന്ന ഒരു ജോലിക്കാരിയുമാണ്‌ "ലില്ലി കോട്ടേജിലെ" അന്തേവാസികള്‍.

ഇവരെക്കൂടാതെ ഒരു മെംബര്‍ കൂടെയുണ്ട്‌ ഇവിടെ..."ജിമ്മി". ബേബിസാറിന്റെ സന്തതസഹചാരിയായ അല്‍സേഷന്‍. ഊട്ടിയാണ്‌ സ്വദേശം. മോളും കെട്ടിയവനും വന്ന സന്തോഷത്തില്‍ കുടുംബസമേതം ഊട്ടിക്ക്‌ പോയിവരുമ്പോള്‍ വാങ്ങിയതാണ്‌. കൊണ്ടുവരുമ്പോള്‍ ഒരു പെരുച്ചാഴിയുടെയത്രയേ ഉണ്ടായിരുന്നുള്ളു. അണ്ണാച്ചിമാരുടെ തൈര്‌സാതവും സാമ്പാറുമല്ലേ തീറ്റ. ബേബിസാറിന്റെ സ്പെഷ്യല്‍ റെസിപ്പികള്‍ പെരുച്ചാഴി ജിമ്മിയെ "അര്‍ണോള്‍ഡ്‌ ശിവശങ്കരന്‍" ചേട്ടനെപ്പോലെയാക്കി.

അടുത്തെങ്ങും തന്നെപ്പോലെ കുടുംബമഹിമയുള്ള വാലെടുപ്പുള്ള (പോരാത്തതിന്‌ ബോണ്‍ അന്റ്‌ ബ്രോട്ടപ്‌ ഇന്‍ ഊട്ടി) ഒരു ശുനകനില്ലയെന്നത്‌ ജിമ്മിയെ അധികം താമസിയാതെ ഒരു ഒറ്റയാനാക്കിമാറ്റി. ഇടക്കൊക്കെ ബേബിസാറിന്റെ കണ്ണുവെട്ടിച്ച്‌ ഗേറ്റിന്‌ പുറത്തിറങ്ങി അല്ലറചില്ലറ കുരുത്തക്കേടുകളൊക്കെ കാണിച്ചു വന്നു. ആ ഏരിയയിലുള്ള പല ശുനകഫാമിലിയിലും ജിമ്മിയുടെ അവിഹിതഗര്‍ഭം കാരണം കുടുംബകലഹമുണ്ടായി. അങ്ങനെ ഇനിഷ്യല്‍ ഇല്ലാത്ത ഒരുപാട്‌ നാടന്‍-അല്‍സേഷനുകള്‍ക്ക്‌ ജന്മം നല്‍കി എം.എന്‍.നമ്പ്യാരെപ്പോലെ വില്ലനായി വിലസുന്ന കാലം...

അന്യഭാഷാ കറ്റഗറിയില്‍ ഞായറാഴ്ച ഉച്ചക്ക്‌ ദൂരദര്‍ശനില്‍ വന്ന "ആട്ടുക്കാര അലമേലു" വിന്റെ ആട്‌ ജീപ്പിനെ തലകൊണ്ട്‌ മുട്ടി നിര്‍ത്തിക്കുന്ന രംഗം കണ്ട്‌ പ്രചോദിതനായ ജിമ്മി ഒരുനാള്‍ അതുവഴി തടി കയറ്റി വന്ന പാണ്ടിലോറിയെ അതുപൊലെ ഒന്നു നിര്‍ത്താന്‍ ശ്രമിച്ചു. ലോറി നിര്‍ത്താന്‍ പറ്റിയില്ല എന്നുമാത്രമല്ല, ചുറ്റുവട്ടത്തുള്ള ഒരുപാട്‌ ശുനകികളെ വിധവയാക്കി കണ്ണീരിലാഴ്‌ത്തി "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നൂ.." പാട്ടും പാടി, റോഡില്‍ പോസ്റ്ററൊട്ടിച്ചപോലെ കിടന്നു. (ഫിലിം റ്റെക്‍നോളജിയെക്കുറിച്ച്‌ ഈ ജിമ്മിക്കെന്തറിഞ്ഞിട്ടാണ്‌. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.)

സന്തതസഹചാരിയുടെ വിയോഗത്തില്‍ മനംനൊന്തു കഴിയുന്ന ബേബിസാറിന്റെ അവസ്ഥ "കുരങ്ങന്‍ ചത്ത കുറവനെപ്പോലെ" ആയി. ആ അവസ്ഥക്കൊരു മാറ്റമുണ്ടായത്‌ അയല്‍വാസി കുമാരന്‍ മുഖേനയാണ്‌.

"ബേബിസാറേ, പോയത്‌ പോയി. ഇനി അതൊന്നും ആലോചിച്ചിരുന്നിട്ട്‌ ഒരു കാര്യവുമില്ല. നമ്മുടെ ജിമ്മിക്ക്‌ ദൈവം അത്രയേ ആയുസ്സ്‌ വച്ചുള്ളൂ എന്നു കരുതിയാല്‍ മതി."
"എന്നാലും എന്റെ കുമാരാ, അവന്റെ നഷ്ടം..എനിക്കങ്ങോട്ട്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല."
"വിഷമിക്കാതെ സാറേ. കടുക്കറയിലെ വേലപ്പന്‍ ഒരു പട്ടിയെ വില്‍ക്കാനുണ്ടെന്ന്‌ പറഞ്ഞു. നല്ലയിനമാ. സാറിന്‌ താല്‍പര്യമുണ്ടെങ്കില്‍ പോയി നോക്കാം."
"ഇവനൊക്കെ എന്റെ ജിമ്മിയോളം വരുമോ കുമാരാ. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌." ("സത്യത്തില്‍ ബാലന്‍ കെ. നായരോളം വരുമോ മേഘനാഥന്‍" എന്നാണ്‌ ചോദിക്കേണ്ടിയിരുന്നത്‌. അമ്മാതിരി അക്രമങ്ങളല്ലേ കാട്ടിക്കൂട്ടിയിരുന്നത്‌.)

ജിമ്മിയെപ്പോലെയല്ലെങ്കിലും ആ വിടവ്‌ നികത്താന്‍ ഒന്നിനെ വാങ്ങിക്കാമെന്ന് ഒടുവില്‍ തീരുമാനമായി.

പട്ടിയെ വാങ്ങാന്‍ വന്ന ബേബിസാറിന്റെയും കുമാരന്റേയും മുന്നില്‍ വേലപ്പന്‍ വാചാലനായി. "ടോണി"യുടെ ഗുണഗണങ്ങള്‍ വിവരിച്ചു തുടങ്ങിയ വേലപ്പന്‍ ടോണിയുടെ മൂന്ന്‌ തലമുറ മുന്‍പുള്ള മുതുമുത്തച്ചന്റെ ഫമിലിയെക്കുറിച്ച്‌ വരെ വിസ്തരിച്ചു.

കക്ഷി സങ്കരയിനമാണ്‌. ബോക്സറുടെയും ഡോബര്‍മാന്റെയും (ജാര)സന്തതിയാണ്‌. ബോക്സര്‍ മാനാനെന്നോ, ഡോക്സറെന്നോ ഒക്കെ സൗകര്യം പോലെ വിശേഷിപ്പിക്കാം.

രാജകീയ പ്രൗഡിയോടെ ലില്ലി കോട്ടേജില്‍ കഴിഞ്ഞിരുന്ന ഇവന്‍, പേരും ഊരും ഇല്ലാതെ നടക്കുന്ന നമ്മുടെ നാടന്മാരുടെ ഇടയില്‍ ഒരു കാഴ്ചവസ്തുവായിയെന്നത്‌ പിന്നെ പറയേണ്ടല്ലോ. വായില്‍ വെള്ളിക്കരണ്ടിയുമായല്ലേ ജീവിതം, സ്വാഭാവികമയും ടോണി വളരുന്നതോടൊപ്പം അഹങ്കാരവും വളര്‍ന്നു.

"ഇവളെപ്പേടിച്ചതുവഴിയാരും നടപ്പതില്ലാ" എന്ന്‌ കവി പാടിയപോലെയായി അവസ്ത. വഴിയേ പോകുന്ന ഒരാളെയും വെറുതെ വിടാതെ 100 മീറ്ററിലും ഹര്‍ഡില്‍സിലും കോച്ചിംഗ്‌ കൊടുക്കുകയെന്നതായി ടോണിയുടെ ഇഷ്ടവിനോദം.

മാസങ്ങള്‍ വീണ്ടും കൊഴിഞ്ഞു. വളരുന്തോറും ടോണിയുടെ സ്വഭാവം മാത്രമല്ല രൂപവും മാറി. "വിത്തുഗുണം പത്തുഗുണം" എന്നല്ലേ. ടോണിയും വിത്തിന്റെ ഗുണം കാണിക്കാന്‍ തുടങ്ങി. ഉത്തരങ്ങള്‍ കാത്തുകിടന്ന സംശയങ്ങള്‍ക്കറുതി വരുത്തിയതും കണ്‍ഫിര്‍മേഷന്‍ സര്‍റ്റിഫിക്കേറ്റ്‌ കൊടുത്തതും കണ്ണന്നൂരിലെ മ്ര്യഗവൈദ്യന്‍.

"ഇത്‌ സങ്കരയിനമൊന്നുമല്ല. ഏതോ ലോക്കല്‍. നിങ്ങളെയാരോ പറ്റിച്ചതാണ്‌."

ഇനിയിപ്പോള്‍ വേലപ്പനെയെവിടെ തപ്പും. തനിക്ക്‌ ആവശ്യമില്ലാത്ത കാര്യമാണെങ്കില്‍ വേലപ്പന്‍ പഴയ ഒരു പരസ്യവാചകംപോലെയാണ്‌ "പൊടിപോലുമില്ല കണ്ടുപിടിക്കാന്‍". വേലപ്പനെക്കണ്ടിട്ട്‌ കാര്യമില്ലെന്ന്‌ നറിയാവുന്ന ബേബിസാറ്‌, കാര്‍ഷികകടം റൈറ്റോഫ്‌ ചെയ്തതുപോലെ ജാരസന്തതിയുടെ കാശും റൈറ്റോഫ്‌ ചെയ്തു.

അന്നുമുതല്‍ ബേബിസാറിന്റെ പ്രാര്‍ത്ഥനയില്‍ രണ്ട്‌ വരികൂടെ കൂടി.

"ഒരിക്കല്‍കൂടി ദൂരദര്‍ശനില്‍ "ആട്ടുക്കാര അലമേലു" വരണേ."
"പാണ്ടിലോറി പിടിച്ചു നിര്‍ത്താന്‍ ടോണിക്കും തോന്നണേ."

അതിനുശേഷം ബേബിസാര്‍ പട്ടിവളര്‍ത്താന്‍ മിനക്കെട്ടില്ലയെന്നു മാത്രമല്ല, ബാബുനമ്പൂതിരിയെപ്പോലെ "സങ്കരയിനം എന്ന്‌ കേട്ടപ്പഴേ കരണത്തടിച്ചപോലെ" സ്ഥലം കാലിയാക്കാറാണ്‌ പതിവ്‌.

"കഴു...മോന്‍, അവന്റെയൊരു സങ്കരയിനം. ശരിക്ക്‌ അവനെയാണ്‌ അങ്ങനെ പറയേണ്ടത്‌. കായംകുളം കൊച്ചുണ്ണിയുടെയും വെള്ളായണി പരമുവിന്റെയും സങ്കരയിനം."

ഹൗവെവര്‍, വേലപ്പനെക്കുറിച്ച്‌ പറയുമ്പോഴൊക്കെ ബേബിസാര്‍ വയലന്റാകാറുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷവും.

വാല്‍ : കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്‌ രാജ്യത്തുനിന്ന്‌ പടിയടച്ച്‌ പിണ്ഡം വച്ച രാജാവിനെപ്പോലെ കുറച്ച്‌ നാള്‍ ടോണിയെ ചന്തയുടെ പരിസരത്ത്‌ കണ്ടിരുന്നു. പിന്നെയാരും കണ്ടിട്ടില്ല.

Sunday, August 26, 2007

നിങ്ങളെന്നെ നക്സലൈറ്റാക്കി...

കോവില്ലൂരില്‍ മൊബെയിലിന്റെ റേഞ്ച്‌ വരുമ്പോലെയാണ്‌ കോതീന്‍ സായിപ്പിന്‌ സ്വന്തം ബിസ്സിനസ്സ്‌ നോക്കി നടത്താനുള്ള മൂഡും വരുന്നത്‌.

(കോതീന്‍ സയിപ്പ്‌...ഓര്‍ക്കുന്നില്ലേ, ആക്രിക്കച്ചവടത്തില്‍ ഡോക്റ്ററേറ്റ്‌ എടുത്ത, കോവില്ലൂര്‍ സിറ്റിസണ്‍ഷിപ്പെടുത്ത, ഗ്രീന്‍ കര്‍ഡില്ലാത്തതിനാല്‍ കിട്ടിയ റേഷന്‍ കാര്‍ഡ്‌ കൊണ്ട്‌ ത്രിപ്തിപ്പെട്ട്‌, യാതൊരു അഹംഭാവവും അഹഗാരവുമില്ലാതെ സസുഖം വാഴുന്ന കക്ഷി)

സായിപ്പിന്‌ മൂഡുവരുന്നത്‌ ഇങ്ങനെയാണെങ്കിലും, "ചെയ്യും തൊഴിലേ ദൈവം" എന്നതാണ്‌ പോളിസ്സി. ഈ തത്വത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതുകൊണ്ടാകാം ആരെങ്കിലും തൊഴിലിനെത്തൊട്ട്‌ കളിച്ചാല്‍ പുള്ളി പിന്നെ പുലിയായിമാറും, വെറും പുലിയല്ല പുള്ളിപ്പുലി. പത്തറുപതുകൊല്ലമായില്ലേ സിറ്റിസണ്‍ഷിപ്പെടുത്തിട്ട്‌, അതുകൊണ്ടുതന്നെ അവിടുത്തുകാരുടെ ഹിസ്റ്ററിയും ജോഗ്രഫിയും ഒരുവിധം നന്നായരിയുന്ന സായിപ്പ്‌, ചോദിച്ചവനെയടക്കം പുറകോട്ട്‌ ഒരു മൂന്ന്‌ തലമുറയിലുള്ള സകല മെംബര്‍മാരുടെയും ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കും. അതിപ്പോ നാലാളുകൂടുന്ന കവലയായാലും ശരി, നാലാളുമാത്രമുള്ള പള്ളിയായാലും ശരി.

ഡോക്റ്ററേറ്റുക്കൂടാതെ, തമിഴ്‌നാട്ടിലെ ഏതോ ധ്യാനകേന്ദ്രത്തിന്റെ മാസ്റ്റര്‍ ഡിഗ്രിയും കക്ഷിക്കുണ്ടെന്ന്‌ സായിപ്പിന്റെ തമിഴും മലയാളവും കലര്‍ന്ന കോക്റ്റയില്‍ വാക്ചാരുതയും, പ്രാസമൊപ്പിച്ചും അല്ലാതെയും അനര്‍ഗ്ഗളനിര്‍ഗ്ഗളിക്കുന്ന പ്രാര്‍ത്ഥനാശ്ലോകങ്ങളും കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയ ആരും രണ്ടാമതൊന്നാലോചിക്കാതെ സമ്മതിക്കും.

വായ്‌നോട്ടത്തിന്‌ പഠിച്ചുകൊണ്ടിരിക്കുന്ന കുറെ അണ്ണന്മാരും, പ്രായവ്യത്യാസമോ ആളുംതരവുമോ ഇല്ലാതെ വഴിയേ പോകുന്നവരുടെ വായിലിരിക്കുന്നത്‌ എങ്ങനെ തനിക്കും, പിന്നെ കുറച്ച്‌ കുടുമ്പത്തേക്കും വാങ്ങിക്കൊണ്ട്‌ പോകാം എന്നതിനെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തുന്ന മറ്റൊരു വിഭാഗം അണ്ണന്മാരുടേയും മുഖ്യ ഇരകളില്‍ ഒരാളാണ്‌ സായിപ്പ്‌.

"സായിപ്പേ..നമ്മുടെ കാണി ലത്തീഫ്‌ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാന്‍ പറഞ്ഞു."
"എന്നടാ... അവന്‌ എന്ത്‌ വേണം."
"അതുപിന്നെ...നമ്മുടെ കാണിക്ക്‌ കുറച്ചുദിവസമായിട്ട്‌ ജോലിയൊന്നും ഇല്ല. കയ്യിലാണെങ്കില്‍ അഞ്ച്‌ പൈസയില്ല. ഭയങ്കര കഷ്ടത്തിലാണ്‌...പാവം."
"അതുക്ക്‌ ഞാന്‍ എന്ന വേണം. എന്റെ കയ്യില്‍ കാസൊന്നും ഇല്ല. അവനോട്‌ ജോലിചെയ്ത്‌ ജീവിക്കാന്‍ പറ."
"അതിന്‌ അവന്‌ കാശൊന്നും വേണ്ടാ. അവന്‌ വേണ്ടത്‌ ജോലിയാണ്‌."
"അതിന്‌ ഞാന്‍ എംബ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചൊന്നുമല്ലാ."
"നിങ്ങള്‍ വിചാരിച്ചാല്‍ അവന്‌ ഒരു ജോലി കിട്ടും. എത്ര ദിവസമായി അവന്‌ ഒരു കുഴി വെട്ടിയിട്ട്‌."
"ഉനക്ക വാപ്പായെ കൊണ്ടുപോടാ പള്ളിവിളയില്‌. വിരുന്താളിക്ക്‌ പൊറന്തവനെ..."
പിന്നെ പ്രാര്‍ത്ഥനയോട്‌ പ്രാര്‍ത്ഥനതന്നെ.

(കാണി ലത്തീഫ്‌ നാട്ടിലെ ഏക ഒഫീഷ്യല്‍ കുഴിവെട്ടുകാരനാണ്‌. ജാതിമതഭേതമന്യെ ആരു മരിച്ചാലും ഉള്ളില്‍ ഇത്തിരി സന്തോഷം തോന്നുന്ന വ്യക്തി. മരണവാര്‍ത്ത കേള്‍ക്കുന്നതുമുതല്‍ സേവ തുടങ്ങുന്ന കാണി മൂന്നാംനാളുള്ള ചോറുണ്ടിട്ടേ സേവ നിര്‍ത്തൂ. ഇതാണ്‌ ഒരോ മരിപ്പിലും കാണിക്കുള്ള നേട്ടം. പുറമേ പരുക്കനാണെങ്കിലും ഉള്ള്‌ ശുദ്ധശൂന്യമാണ്‌. അത്‌ നൂറ്‌ ശതമാനം ശരിയുമാണ്‌. കാണിയുടെ സേവ നിര്‍ത്തിക്കാന്‍ മിസ്സിസ്സ്‌. കാണി പറ്റിച്ച പണിയാണ്‌ കാണിയെ ഇങ്ങനെ ശുദ്ധശൂന്യനാക്കിയത്‌. മിസ്സിസ്സ്‌ ഒളിപ്പിച്ചുവച്ച ക്വാര്‍ട്ടര്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച കാണി, "എന്റടുത്താണ്‌ അവളുടെ കളി" എന്ന സൈഡ്‌ ഡിഷോടുകൂടി ഡ്രൈയായിത്തന്നെ സാധനം അകത്താക്കി. അകത്തുചെന്ന സാധനത്തിന്റെ പതിവിലും വിപരീത സ്വഭാവവും എരിച്ചിലും പുകച്ചിലും ഒക്കെക്കൂടി ഒരു നിലവിളിയായി പുറത്തുവന്നു. നിലവിളികേട്ടെത്തിയ മിസ്സിസ്സ്‌ കണ്ടത്‌ "വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍, മുണ്ടുമുരിഞ്ഞയ്യോ.." വരികളെ ഒര്‍മ്മിപ്പിക്കുമാറ്‌ കിടക്കുന്ന കാണിയെ. ഒഴിഞ്ഞുകിടക്കുന്ന കുപ്പികണ്ട്‌ നെഞ്ചില്‍ കയ്യും വച്ച്‌ ഒരലര്‍ച്ച, "ഈ കണ്ണില്‍കണ്ടതൊക്കെ കുടിച്ചത്‌ മതിയാവാതെയാണോ കാലമാടാ, കക്കൂസില്‍ ഒഴിക്കാന്‍ വച്ചിരുന്ന ലോഷന്‍ എടുത്ത്‌ കുടിച്ചത്‌". ആനപ്പാറ ആശുപത്രിയില്‍നിന്ന്‌ ഒരു ഡ്രൈക്ലീന്‍ കഴിഞ്ഞു വന്ന കാണിയുടെ ഉള്ള്‌ ശുദ്ധമായി, അനന്തിരഭലമായി പണിമുടക്കിയ ചില പാര്‍ട്‌സുകള്‍ എടുത്തുകളഞ്ഞതിനാല്‍ ശൂന്യവുമായി.)

"സായിപ്പേ...വയസ്സുകാലത്ത്‌ ഇങ്ങനെ നടന്നാല്‍ മതിയോ?"
"പിന്നെ ഞാനെങ്ങനെപ്പിടി നടക്കണമെന്ന്‌ നീ ചൊല്ലിത്താടാ."
"അല്ലാ, മൂക്കില്‍ പഞ്ഞിയൊക്കെ വച്ച്‌ കാലൊക്കെ കൂട്ടിക്കെട്ടി ഇനിയുള്ള കാലമൊന്ന്‌ റെസ്റ്റെടുക്കണ്ടേ?."
"അടി ചെരുപ്പാലെ നായെ. നിന്റെ വീട്ടിലും ഇരുക്കില്ലിയാടാ ഒരുത്തന്‍, അവനിട്ട കേട്ട്‌ നോക്കെടാ..."
ബി.പി. ഷൂട്ടപ്പ്‌ ചെയ്ത സായിപ്പ്‌ ആരുടെയൊക്കെ ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നുള്ളത്‌ അനതം അജ്ഞാതം.

ഒരു ദിവസം പതിവുപോലെ ആക്രി കളക്റ്റ്‌ ചെയ്യാനിറങ്ങിയ സായിപ്പിന്റെ നിയന്ത്രണം വിട്ടുള്ള പ്രാര്‍ത്ഥനകേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത്‌ രാക്ഷസനെപ്പോലെ ഉറഞ്ഞ്‌ തുള്ളി പ്രാര്‍ത്ഥിക്കുന്ന സായിപ്പിനെ. അരികില്‍ മറിഞ്ഞ്‌ കിടക്കുന്ന, കാണാന്‍ താരതമ്മ്യേന പുതിയതെന്ന്‌ തോന്നിക്കുന്ന ഒരു സൈക്കിളും ആ ലൊക്കാലിറ്റിയില്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുഞ്ഞാടും.

കുഞ്ഞാട്‌ പുതിയ ആക്രി കളക്റ്ററാണ്‌. ആറാട്ടുകുഴിയില്‍ നിന്ന്‌ സൈക്കില്‍ ചവിട്ടി ആനപ്പാറ വന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാരമൂട്‌ പോകേണ്ടതിന്‌ പകരം വഴിതെറ്റി വലത്തോട്ട്‌ തിരിഞ്ഞ്‌ കോവില്ലൂര്‍ വന്നതാണ്‌ പാവം.

ഇത്രേം എനര്‍ജിയും എഫര്‍ട്ടും പാഴാക്കിയിട്ടും കാര്യമായി ഒന്നും തടയാതിരുന്ന കുഞ്ഞാടിന്റെ മുന്നില്‍ ഇതാ വരുന്നു ഉഗ്രനൊരു ആക്രി. കഷ്ടപ്പെട്ടതിന്‌ ഭലമുണ്ടായിയെന്ന്‌ വെറുതെയെങ്കിലും മനസ്സില്‍ കരുതിക്കാണണം.

"അണ്ണാ...കൊടുക്കാനാണോ?. നല്ല വില തരാം"
"എന്നടാ, എന്ത്‌ കൊടുക്കാന്‍?"
"അത്രേം ദൂരം കൊണ്ടുപോയി കൊടുക്കുന്നതിനെക്കാളും നല്ലതല്ലെ, ഇവിടെത്തന്നെ കൊടുക്കുന്നത്‌. നല്ലവിലയും തരാം."
"ഇത്‌ കാലിച്ചാക്ക്‌, ഇതില്‍ ഒന്നും ഇല്ല."
"ഞാന്‍ ചാക്കിനെയല്ല ചോദിച്ചത്‌...സൈക്കിളിനെയാണ്‌."

തന്റെ സൈക്കിളിനെ ഒരുത്തന്‍ ആക്രിയാകിയിരിക്കുന്നു. ഇതില്‍പ്പരം മാനഹാനിയിനിയെന്തുണ്ട്‌. പ്രാര്‍ത്ഥനയില്‍ താനിന്നേവരെയാര്‍ജിച്ച സകല പാണ്ഡിത്യവും വിളിച്ചോതുന്ന ഒരു പ്രകടനമായിരുന്നു പിന്നെയവിടെ നടന്നത്‌.

അതെന്തോ ആകട്ടെ...

രാവിലെ കണ്ട കണി അത്രക്കങ്ങ്‌ മനസ്സിന്‌ പിടിക്കാത്തതിനാലും, റേഞ്ച്‌ ഒരു പുള്ളിയിലായി അങ്ങനെ വന്നും പോയും ഇരുന്നതിനാലും തന്നോളം പ്രായമുള്ള, സീറ്റും ടയറുമല്ലാതെ വേറെ എവിടെത്തൊട്ടാലും സെപ്റ്റിക്‌ ആകുമെന്നുള്ള കാര്യത്തില്‍ ഉറപ്പ്‌ നല്‍ക്കുന്ന ഹെര്‍കുലീസിന്റെ പുറകില്‍ ചാക്കും വച്ചുകെട്ടി മനസ്സില്ലാമനസ്സോടെ തൊഴിലിനിറങ്ങിയതാണ്‌ സായിപ്പ്‌.

ഹെര്‍ക്കുലീസിനേയും ഉരുട്ടി റോഡിലേക്ക്‌ തിരിഞ്ഞ സായിപ്പ്‌ ഒന്നു നിന്നു, ശകുനം തീരെ ശരിയില്ല. "ഇന്നിനി കാലണ നോക്കണ്ട" എന്ന്‌ മനസ്സില്‍ പറയുകയും "നായിന്റെമോന്‍" എന്ന്‌ അല്ലാതെ പറയുകയും ചെയ്തു. സായിപ്പും വരുന്ന കക്ഷിയും തമ്മില്‍ കീരിയും പമ്പും പോലെ അത്രക്ക്‌ നല്ല ടേംസിലാണ്‌. ശ്വാനവര്‍ഗ്ഗത്തിനുമൊത്തം അപവാധമായി മാറിയ ഈ ശുനകന്‍ നാട്ടിലെ അറിയപ്പെടുന്ന അനാഥനും നാട്ടുകാരുടെ കണ്ണിലെ കരടും താന്തോന്നിയും അനുസരണയെന്നുള്ളത്‌ ഏഴയലത്തുകൂടെയും പോയിട്ടില്ലാത്തവനുമാണ്‌. പണ്ടൊരിക്കല്‍ ഇവര്‍തമ്മില്‍ ഉണ്ടായ ഒരു ചെറിയ കുശലാന്വേഷണത്തിന്‌ ശേഷമാണ്‌ ഇവര്‍ ഇത്രയും നല്ല ടേംസിലായത്‌.

പഴയ ഇരുമ്പോ പ്ലാസ്റ്റിക്കോ എന്നുവേണ്ട ആക്രി കറ്റഗറിയില്‍പ്പെടുന്ന എന്തും സായിപ്പ്‌ വാങ്ങും. വാങ്ങിയതിന്‌ (അ)ന്യായമായ വില നല്‍കുകയും ചെയ്യും. അക്കൂട്ടത്തില്‍ കിട്ടിയ ഒരു വമ്പന്‍ കോളാണ്‌ സായിപ്പിനെ കെണിയിലാക്കിയത്‌.

പഴയസാധനങ്ങളും ചപ്പുചവറുകളും ഇടുന്ന മിച്ചഭൂമിയുടെ ആളൊഴിഞ്ഞ മൂലയില്‍നിന്ന്‌ കിട്ടിയതാണ്‌ വിവാധവസ്തു. ആ വഴി വരുമ്പോള്‍ സായിപ്പ്‌ അവിടെ ഒരു സെര്‍ച്‌ നടത്താറുണ്ട്‌. കാഴ്ചയില്‍ സമാന്യം വലിപ്പമുള്ള പുട്ടുകുറ്റിപോലുള്ള ഒരു സാധനം. നല്ല ഭാരവുമുണ്ട്‌. കടയില്‍വന്ന്‌ അന്നത്തെ കളക്ഷന്‍ എടുത്ത്‌ വെളിയില്‍ അടുക്കിവച്ചു.

ഇന്നത്തേക്ക്‌ വകയൊന്നും കിട്ടിയില്ലല്ലോയെന്ന്‌ ദുഃഖിച്ച്‌ വന്ന ഒരു റിസര്‍ച്ച്‌ സ്റ്റുഡന്റിന്റെ കണ്ണില്‍പ്പെട്ടതും ഈ വിവാധവസ്തുതന്നെ. കണ്ടത്‌ നാലാളോട്‌ ടിസ്‌കസ്സ്‌ ചെയ്യാതിരിക്കുന്നതെങ്ങനെ. അഭിപ്രായങ്ങല്‍ കുറഞ്ഞുപോകരുതെന്ന്‌ കരുതി നാലാള്‍ക്കുപകരം എട്ടാളോട്‌ ടികസ്സ്‌ ചെയ്തു. എന്നാലല്ലേ ഒരു റിസര്‍ച്ച്‌ റിസര്‍ച്ചാകൂ. ഇവിടെയും അതുതന്നെ സംഭവിച്ചു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത സുഷുപ്തിയില്‍ വിദ്യാര്‍ത്ഥി അണ്ണന്മാരും ഇന്നത്തെ കളക്ഷന്‍ മോശമല്ലയെന്നോര്‍ത്ത്‌, വരാനിരിക്കുന്ന സൗഭാഗ്യമൊന്നും അറിയതെ സായ്യിപ്പും ഉറങ്ങി.

അടുത്ത ദിവസം സൂര്യനുദുച്ചത്‌, സായിപ്പിനെ വി.ഐ.പി.യായി പ്രഖ്യാപിച്ച വിജ്ഞാപനവുമായിട്ടാണ്‌. രാവിലെ സായിപ്പിനെ വിളിച്ചുണര്‍ത്തിയത്‌ കേരളാപോലിസിലെ ചില ഏമാന്മാരായിരുന്നു. രാത്രിയല്ലെ ഇരുട്ടല്ലെ ഇനി ആവശ്യം വരില്ലെന്ന്‌ മാറ്റിവച്ചിരുന്ന കള്ളിമുണ്ട്‌ എടുത്തുകൊടുത്തത്‌ വേറൊരു പോലീസേമ്മാന്‍. സ്നേഹപുരസ്സരം പിടിച്ചെണീപ്പിച്ചത്‌ വേറൊരേമ്മാന്‍. സ്വപ്നലോകത്തെ ബാലഭാസ്കരനായി സ്വപ്നം കണ്ടു കിടന്നിരുന്ന സായിപ്പ്‌ തന്റെ വേക്കപ്‌ കാള്‍ ഇങ്ങനെയല്ലല്ലോയെന്ന്‌ ഒരു നിമിഷം വണ്ടറടിച്ചെങ്കിലും വിശധവിവരങ്ങള്‍ ചോദിക്കാന്‍ നിന്നില്ല. എന്തിന്‌ വെറുതേ അവരുടെ തലോടല്‍ വാങ്ങിക്കൂട്ടണം എന്ന ഒറ്റ ചിന്തയില്‍. സ്വപ്നലോകത്തുനിന്ന്‌ മൂരിനിവര്‍ത്തി കോവില്ലൂര്‍ ലോകത്തേക്ക്‌ വന്ന സായിപ്പും ഒരേമ്മാനും തമ്മില്‍ "കോന്‍ ബനേഗാ ക്രോര്‍പതി" കളിച്ചു.

"ഞാന്‍ ചോദിക്കുന്നതിന്‌ ശരിയായ ഉത്തരം പറയണം. ശരിയായ ഉത്തരം പറഞ്ഞാല്‍ പ്രത്യേകിച്ച്‌ സമ്മാനം ഒന്നുമില്ല. മറിച്ച്‌ ഉത്തരം ശരിയല്ലെങ്കില്‍ മുതുകുനിറയെ സമ്മാനങ്ങള്‍ തരുന്നതായിരിക്കും."

ഏ : "ബാക്കി സാധനം എവിടെയാടാ ഒളിപ്പിച്ച്‌ വച്ചിരിക്കുന്നത്‌?."
സാ : "ഒളിപ്പിച്ച്‌ വയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇവിടെ എലി ശല്യമുള്ളതുകൊണ്ട്‌ കടയില്‍ വയ്ക്കും."
ഏ : "എവിടെവച്ചാണ്‌ ഇതൊക്കെ ഉണ്ടാക്കുന്നത്‌?."
സാ : "ഇവിടെയും കടയിലുമൊക്കെയായിട്ട്‌ സമയം കിട്ടുന്നതിനനുസരിച്ച്‌"
ഏ : "ആരാണ്‌ നിനക്ക്‌ സാധനം എത്തിച്ചുതരുന്നത്‌?."
സാ : "ഞാന്‍ തന്നെ പോയി കൊണ്ട്‌ വരും"
ഏ : "ഉണ്ടാക്കിയ സാധനം നീ ആര്‍ക്കാണ്‌ എത്തിച്ച്‌ കൊടുക്കുന്നത്‌?."
സാ : "മൊത്തമായി സാധനം വാങ്ങുന്നവരുടെ വണ്ടി വരുമ്പോള്‍ ഞാന്‍ കൊടുക്കും"
ഏ : "ആരൊക്കെയാണ്‌ നിനക്ക്‌ പിന്നിലുള്ളത്‌?."
സാ : "അത്‌ തിരിഞ്ഞ്‌ നോക്കിയലേ പറയാന്‍ പറ്റൂ."

അടുത്ത്‌ നിന്ന ഏമ്മാന്‍ സായിപ്പിന്റെ കവിളത്ത്‌ ഒന്ന്‌ തഴുകി. "കോന്‍ ബനേഗാ ക്രോര്‍പതി"ക്ക്‌ ഒരു കമേര്‍സിയല്‍ ബ്രേക്ക്‌.

"കടയിലോട്ട്‌ നടക്ക്‌" എന്നും പറഞ്ഞ്‌ ഏമാന്‍ എഴുന്നേറ്റു.

പോലീസ്‌ പ്രൊട്ടക്ഷനോടുകൂടി രാവിലെ കടയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുന്ന സായിപ്പിനെ, യു.എസ്‌. ഓപ്പണ്‍ കളിക്കുന്ന സാനിയ മിര്‍സയെയെന്നപോലെ ജനം വാപൊളിച്ച്‌ നോക്കിനിന്നു.

കടയിലെത്തിയ ഏമാന്മാര്‍, അവിടെയിരിക്കുന്ന പുട്ടുകുറ്റിപോലുള്ള സാധനത്തിനെ ഭയഭക്തിബഹുമാനത്തോടെ ദൂരെനിന്ന്‌ തിരിഞ്ഞും മറിഞ്ഞും നോക്കി.
"എന്ന്‌ മുതലാണ്‌ നീ ഈ പരിപാടി തുടങ്ങിയത്‌. എവിടെയൊക്കെയാണ്‌ കലാപം ഉദ്ദേശിച്ചിരിക്കുന്നത്‌.?"
"എന്ത്‌ പരിപാടി. എന്ത്‌ കലാപം.?"
"നാടന്‍ ബോംബുണ്ടാക്കുന്നത്‌"
"ബോാാാംബാാാാാ.... എവിടെ. ആരുണ്ടാക്കി.."
"ഇതെന്താട പിന്നെ."
"എന്റെ സാറേ, ഇതൊക്കെ ആക്രിയാണ്‌. പഴയ ഏതോ ഇരുമ്പിന്റെ കുഴലോ കഷ്ണമോ എന്തൊ ആണത്‌. ഇരുമ്പല്ലേ, നല്ല ഭാരമുണ്ടല്ലോയെന്ന്‌ കരുതി എടുത്തുകൊണ്ട്‌ വന്നതാണേ."

വളരെ നേരത്തെ വാക്‍സമരത്തിന്‌ ശേഷം, സായിപ്പിനെക്കൊണ്ട്‌ തന്നെ അതിനെ അടിച്ച്‌ പരത്തി ബോംബല്ലെന്ന്‌ ഉറപ്പുവരുത്തിയിട്ടാണ്‌ ഏമാന്മാര്‍ പോയത്‌.

ആയിടക്ക്‌ നക്സലൈറ്റുകളെന്നും തീവ്രവദികളെന്നുമൊക്കെ എവിടെത്തിരിഞ്ഞാലും കേള്‍ക്കാമായിരുന്നു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത അണ്ണന്‍ കാലത്തിനനുസരിച്ച്‌ വിഷയത്തെയൊന്ന്‌ മോഡിഫൈ ചെയ്തു. അതാണ്‌ പാവം സായിപ്പിനെ നക്സലൈറ്റാക്കിയത്‌.

വാല്‍ : ഇപ്പോഴും നക്സലൈറ്റെന്ന്‌ കേള്‍ക്കണ്ടാ, സണ്‍ലൈറ്റെന്ന്‌ കേട്ടാല്‍ തന്നെ പുള്ളി "ലോകോ സമസ്താ സുഖിനോ ഭവന്തൂ" എന്ന്‌ പ്രാര്‍ത്ഥന തുടങ്ങും.

Tuesday, August 21, 2007

വിദ്യാരംഭം


അടീക്കലം എല്‍.പി.എസ്‌...എന്റെ അധ്യയനത്തിന്‌ ഹരിശ്രീ കുറിച്ചതിവിടെയാണ്‌. ഇത്രേം കാലത്തിനിടയില്‍ ഒരിക്കല്‍ മാത്രം ദിനപ്പത്രത്തില്‍ സ്ഥാനം പിടിക്കന്‍ (നിര്‍)ഭാഗ്യമുണ്ടായ ഏക സ്കൂള്‍ ഒരുപക്ഷേ ഇതായിരിക്കാം എന്നത്‌ ഒരു ദുഃഖസത്യമാണ്‌. കൂണുകള്‍ പോലെ, കച്ചവടക്കണ്ണുള്ള വിദ്യയെ വ്യവസായമാക്കിമാറ്റിയ ആലയങ്ങള്‍ മുളച്ച്‌ പെരുകുന്നതിന്‌ മുന്‍പ്‌, ദാരിദ്ര്യരേഖയില്‍ കഴിഞ്ഞിരുന്ന കോവില്ലൂര്‍ വാസികളുടെ മക്കളായ ഞങ്ങള്‍ക്കുള്ള വിദ്യാലയം. ഇന്ന്‌ എല്ലാപേരാലും അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ഈ വിദ്യാലയത്തിന്‌ എഴുപതുകളുടെ അവസാനത്തില്‍ ഇന്നവിടെയുള്ള ഏത്‌ ഇംങ്ക്ലീഷ്‌ മീഡിയം സ്കൂളിനെക്കാളും നിലവാരവും അംഗീകാരവും പേരും പ്രൗഡിയും ഉണ്ടായിരുന്നു.

പഠിക്കാനുള്ള അടങ്ങാത്ത ആവേശം കാരണം ഞാന്‍ മൂന്നാം വയസ്സില്‍ത്തന്നെ എന്റെ മാമിയുടെ (പൂജ്യപിതാശ്രീയുടെ ലാസ്റ്റ്‌ പൂജ്യകൂടപ്പിറപ്പ്‌. മാമിയുടെ പഠിത്തത്തിലുള്ള താല്‍പര്യവും മാര്‍ക്കും എതാണ്ട്‌ ഇതുപോലെത്തന്നെ..പൂജ്യം) പുസ്തകങ്ങള്‍ എടുത്ത്‌ വച്ച്‌ പടവും അക്ഷരങ്ങളും നോക്കി "വായ്ക്ക്‌ വന്നത്‌ കോതക്ക്‌ പാട്ട്‌" എന്ന കണക്കില്‍ എന്തൊക്കെയൊ വിളിച്ച്‌ പറയറുണ്ടായിരുന്നൂത്രേ (ഇതുമായി ഞാന്‍ ഇന്നേവരെ യോജിച്ചിട്ടില്ല). "പഠിച്ച്‌" കഴിഞ്ഞ പേജുകള്‍ അപ്പോള്‍ തന്നെ കീറിയും കളഞ്ഞിരുന്നു. ഇനി നമുക്കതിന്റെ ആവശ്യം വരുന്നില്ലല്ലോ. കുറേ അടികളില്‍ നിന്ന്‌ മാമി ഈ പേരും പറഞ്ഞ്‌ രക്ഷപെട്ടിട്ടുണ്ട്‌. (എന്റെ വീട്ടില്‍ ഇതുപോലെ പഠിക്കാന്‍ ആക്രാന്തിച്ച്‌ നടക്കുന്ന ഒരു കുഞ്ഞ്‌ ഇല്ലാത്തതിന്റെ വിഷമവും വിലയും ഞാന്‍ പിന്നെയാണ്‌ അറിഞ്ഞത്‌).

രാവിലെതന്നെ കുളിച്ചൊരുങ്ങി കിട്ടിയതെന്താന്നുവച്ചാല്‍ അതും കഴിച്ച്‌, ചേട്ടന്മാരും ചേച്ചിമാരും പുസ്തകസഞ്ചിയും തൂക്കിയിറങ്ങുമ്പോള്‍, തുടക്കക്കാരായ ചോട്ടാകള്‍ ഒരു സ്ലെയിറ്റും വള്ളിനിക്കറിന്റെ പോക്കറ്റില്‍ നാലഞ്ച്‌ കഷ്ണങ്ങളാക്കിയ കല്ലുപെന്‍സിലും നവരപ്പച്ചിലയുമായി ചേട്ടന്മാരെയും ചേച്ചിമാരെയും അനുഗമിക്കും. എന്തെടുക്കന്‍ മറന്നാലും ഉച്ചക്ക്‌ ഉപ്പുമാവിനുള്ള പാത്രം എടുക്കാന്‍ ആരും മറക്കാറില്ല. പലപല സ്പോട്ടുകളില്‍ തങ്ങളെ കാത്തുനില്‍ക്കുന്ന കൂട്ടുകാരെയും ഒപ്പം കൂട്ടി ഗ്രൂപ്പുകളായി വഴിവക്കിലൂടെ കൂനനുറുമ്പുകളെപ്പോലെ നീങ്ങിയിരുന്ന നാളെയുടെ പൗരന്മാരെയും പൗരികളെയും എന്റെ വീട്ടുപടിക്കല്‍ നിന്ന്‌ കണ്ടുകണ്ട്‌ ജ്വരം മൂര്‍ച്ഛിച്ച്‌ അവരുടെകൂടെ പോകാന്‍ ഞാന്‍ വലിയവായില്‍ കരയറുണ്ടായിരുന്നുപോലും. എന്റെ ദയനീയാവസ്ത കണ്ട്‌ വീട്ടുകാര്‍ വെറുതേ തെറ്റിദ്ധരിച്ചു.

പിതാശ്രീയും മാതാശ്രീയും എന്റെ ഈ ആവേശവും ആക്രാന്തവും ജ്വരവുമൊക്കെക്കണ്ട്‌ വല്ലാതങ്ങ്‌ തെറ്റിദ്ധരിച്ചുവെന്നുള്ളത്‌ സത്യമായിരുന്നിരിക്കണം. അല്ലെങ്കില്‍പ്പിന്നെ എന്നെയടുത്തറിയുന്ന പലരും എന്തിന്‌ എന്റെ ഉറ്റ സുഹ്ര്യത്തുകള്‍പോലും ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറകാത്തതെന്തേ?.

എന്നും രാവിലെ ഈ കാഴ്ച കണ്ട്‌ വശംകെട്ട്‌ വല്ലാത്തൊരവസ്തയിലായ പിതാശ്രീ അടുത്ത അദ്യയനവര്‍ഷത്തില്‍ നിന്നെ പള്ളിക്കുടത്ത്‌ വിടാം എന്ന്‌ പ്രോമിസ്‌ ചെയ്തു.

അടുത്ത വീട്ടിലെ ശകുന്തള ചേച്ചിക്ക്‌ ധാരാളം പുസ്തകങ്ങളുണ്ട്‌, അതും ധാരാളം പടങ്ങളും കഥകളുമുള്ള പുസ്തകങ്ങള്‍. ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്തുന്ന എനിക്ക്‌ ഇത്തിരി സമയം പടം നോക്കാന്‍ കിട്ടുമായിരുന്ന പുസ്തകം എനിക്കങ്ങ്‌ ഭയങ്കരമായിഷ്ടപ്പെട്ടൂ. അതിലേറ്റവും ഇഷ്ടപ്പെട്ടത്‌ പുസ്തകത്തിന്‌ നടുവില്‍ വച്ചിരുന്ന മയില്‍പ്പീലിയാണ്‌. മയില്‍പ്പീലിക്ക്‌ ആവശ്യമായ ബ്രേക്‌ഫാസ്റ്റ്‌, ലഞ്ച്‌ അന്റ്‌ ഡിന്നര്‍ സഹിതം സാധനം ഒളിപ്പിച്ചാണ്‌ വച്ചിരിക്കുന്നത്‌. ആകാശം കണ്ടാല്‍ മരിച്ചുപോകും എന്നുള്ള ശസ്ത്രസത്യം ചേച്ചിക്കറിയാവുന്നത്‌ കാരണം ഫൈവ്‌സ്റ്റാര്‍ പരിചരണത്തിലാണ്‌ കക്ഷിയുടെ വാസം. അതുകൊണ്ടുതന്നെ അതങ്ങനെ എളുപ്പത്തിലൊന്നും കാണാന്‍ കിട്ടില്ല. സ്കൂളില്‍ പോയാല്‍ എനിക്കും സ്വന്തമായിട്ടൊരു പുസ്തകമുണ്ടാകും...പിന്നെ എനിക്കും സ്വന്തമായിട്ടൊരു മയില്‍പ്പീലി വളര്‍ത്തണമെന്നുള്ള ഒരാഗ്രഹമായിരുന്നില്ല അത്‌. വളര്‍ത്തുന്ന മയില്‍പ്പീലിയിടുന്ന കുട്ടികളെ വളര്‍ത്തണം പിന്നെ അതിന്റെ കുട്ടികള്‍ പിന്നെ അതിന്റെ കുട്ടികള്‍ അങ്ങനെ ഒരു മയില്‍പ്പീലി ഫാം എന്നുള്ള വളരെ ലളിതമായ ഒരാഗ്രഹം.

രഘു അണ്ണന്റെ വീട്ടിലെ കിണറിനടുത്തുള്ള സിമന്റ്‌ തൊട്ടിയില്‍ വലുതും ചെറുതുമായി ധാരാളം മീനുണ്ട്‌. സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ വയലിലെ തോട്ടില്‍ നിന്നും വാഴപ്പണയുടെ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍നിന്നുമൊക്കെ പിടിക്കുന്നതാണ്‌. പിടിച്ച മിനുകളെ കൊണ്ടുപോകുന്ന ചോറ്റുപാത്രത്തില്‍ വീട്ടില്‍കൊണ്ട്‌ വന്ന്‌ തൊട്ടിയിലിട്ട്‌ വളര്‍ത്തുകയാണ്‌ പതിവ്‌. എനിക്കും വേണം ഒരു തൊട്ടിയും അതില്‍ കുറേ മീനുകളും. വീട്ടില്‍ നിന്നാല്‍ ഈ വക കാര്യങ്ങളൊന്നും നടക്കില്ല. അതിന്‌ സ്കൂളില്‍ പോയേ പറ്റൂ.

പിന്നെയുമുണ്ട്‌ കാരണങ്ങള്‍...

കടിച്ചാലും കടിച്ചാലും പൊട്ടാത്ത അഞ്ച്‌ പൈസക്ക്‌ രണ്ടെണ്ണം കിട്ടുന്ന ഒരു ദിവസം മുഴുവന്‍ വായില്‍കൊണ്ട്‌ നടക്കാന്‍ പറ്റുന്ന "അണുഗുണ്ട്‌" മുട്ടായി വാങ്ങണമെങ്കിലും സ്കൂളില്‍ പോകണം,

കടല, കടലമുട്ടായി, പൊരി, പൊരിയുണ്ട, പേരക്ക, നെല്ലിക്ക, ചാമ്പക്ക ഇങ്ങനെ എന്നെപ്പോലുള്ള ചില്ലറപ്പൈസകള്‍ക്ക്‌ ഹൈജീനിക്‌ ഇഷ്യൂസിന്റെ പേരില്‍ അപ്രാപ്യമായ പലതും പ്രാപ്യമാകണമെങ്കിലും സ്കൂളില്‍ പോകണം.

എന്തിനധികം പറയുന്നൂ...അങ്ങനെ അടുത്ത വര്‍ഷം ഞാനും സ്കൂളില്‍ പോകാന്‍ തയ്യാറായി.

ആദ്യത്തെ ദിവസങ്ങളില്‍ കാണിച്ചിരുന്ന ഉത്സാഹം ദിവസം ചെല്ലുംതോറും കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു എന്ന്‌ മാത്രമല്ല, എന്നും രാവിലെ സ്കൂളിലേക്ക്‌ പോകുന്ന കുട്ടികളുടെ കൂടെ പോകാന്‍ വേണ്ടി കരഞ്ഞിരുന്ന ഞാന്‍ പിന്നെ ഇവരെക്കാണുമ്പോള്‍ത്തന്നെ വലിയവായില്‍ നിലവിളികൂട്ടാന്‍ തുടങ്ങി. അതുവരെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന ശശിയണ്ണന്റെ ബ്ലാക്ക്‌കാറ്റ്‌ സെക്ക്യൂരിറ്റിയില്‍ സ്കൂളില്‍ പോയിരുന്ന എന്നെ ഈ സ്വഭാവസവിശേഷത കണ്ടുതുടങ്ങിയതിനുശേഷം ആ പണി പിതാശ്രീ നേരിട്ട്‌ ഏറ്റെടുത്തു. രാവിലെ സ്കൂളില്‍ ഡ്രോപ്പ്‌ ചെയ്യുന്നതോടൊപ്പം അഞ്ച്‌ പൈസ കീശപ്പണമായോ കൈക്കൂലിയായോ കിട്ടിയിരുന്നു. ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു. ഇതൊരു ശിലമാക്കണമെന്ന്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു. ശീലമാക്കരുതെന്ന്‌ പിതാശ്രീയും.

സ്കൂളിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അമ്പലം വരെയേയുള്ളു. അവിടുന്ന്‌ പത്ത്‌ മിനിറ്റ്‌ വയല്‍വരമ്പിലൂടെ നടന്ന്‌ വേണം സ്കൂളിലെത്താന്‍. അടുത്തുകിടക്കുന്ന മിച്ചഭൂമിയിലൂടെയും പോകാം, പക്ഷേ അതിലേ കുട്ടികളാരും പോകാന്‍ പാടില്ലയെന്നത്‌ കോവില്ലൂരിലെ അലിഖിത നിയമമാണ്‌. സാമൂഹ്യവിരുദ്ധന്മാരും പിള്ളേരെപ്പിടിച്ച്‌ കൊന്നും അല്ലാതെയും മന്ത്രവാതം ചെയ്യുന്ന മന്ത്രവാതികളുടെയും താവളമാണത്‌ എന്നാണ്‌ പരക്കെയുള്ള (തെറ്റി)ധാരണ. അത്‌ ഞങ്ങള്‍ക്കും പകര്‍ന്ന്‌ തന്നു. ശരിയായാലും തെറ്റായാലും, എന്തിന്‌ വെറുതേ റിസ്കെടുക്കണമെന്ന്‌ കരുതി ഞങ്ങളും ആ വഴി പോയില്ല. അല്ലെങ്കില്‍ത്തന്നെ അതിലേപോയിട്ടെന്ത്‌ കാര്യം. വയലും തോടും തോട്ടിലെ മീനും ഇങ്ങനെ പലതും കാണണമെങ്കില്‍ വയലിലൂടെത്തന്നെ പോണം. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.

ആഗ്രഹങ്ങള്‍ പലതും ബാക്കിയായി ഗതികിട്ടാതെയലയുന്ന ആത്മാവിനെപ്പൊലെ സ്കൂളില്‍ പോക്കും വരവുമായി കഴിഞ്ഞിരുന്ന എനിക്കും വന്നു ഒരവസരം. യന്ത്രവും തന്ത്രവും ഒന്നുമില്ലതെതന്നെ ആഗ്രഹസിദ്ധിക്കുള്ള ഒരവസരം. തോട്ടില്‍നിന്ന്‌ വയലിലേക്ക്‌ വെള്ളം തിരിച്ച്‌ വിട്ടിരിക്കുന്നതിന്റെ അരുകില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഒരു പറ്റം മീനുകള്‍ കിടന്ന്‌ അര്‍മാതിക്കുന്നു. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്നു ക്ലാസ്സിലിരിക്കുമ്പോഴും എന്റെ മുഴുവന്‍ ചിന്തയും മീനുകളെക്കുറിച്ചായിരുന്നു. വൈകിട്ട്‌ സ്കൂള്‍ വിടുന്നതുവരെ അവയൊക്കെ അവിടെയുണ്ടാകുമോ അതോ എനിക്ക്‌ ശേഷം വന്ന ആരെങ്കിലും കണ്ട്‌ പിടിച്ചുകൊണ്ട്‌ പോകുമോ?.

എന്തായാലും വൈകിട്ട്‌ വന്നപ്പോള്‍ അവയൊക്കെ അവിടെത്തന്നെയുണ്ട്‌. പിന്നെയൊന്നും ആലോചിച്ചില്ല. ചോറുപാത്രം തുറന്ന്‌, നമ്മുടെ സ്കൂളിലെ സീനിയര്‍കുക്ക്‌ ഗോമതിയമ്മ ഉപ്പുമാവ്‌ കോരുന്നതുപോലേ ഒറ്റ കോരലായിരുന്നു. സിംഹഭാഗം മീനുകളും എന്റെ പാത്രത്തില്‍. ചെറുതാണ്‌, എന്നാലും സാരമില്ല. ഇവയൊന്നും എന്നും ഇങ്ങനെയിരിക്കില്ലല്ലോ, വളരില്ലേ. അതുമല്ല ചെറുതായതും നന്നായി. അല്ലേങ്കില്‍ ഇത്രയും മീനുകളെ ഒരുമിച്ച്‌ കിട്ടില്ലല്ലോ. സക്സസ്സ്‌...സക്സസ്സ്‌. കൊമ്പനേയുംകൊണ്ട്‌ വരുന്ന അമരത്തിലെ മമ്മുട്ടിയെപ്പോലെ ഞാന്‍ വിജയഭാവത്തില്‍ വീട്ടിലേക്ക്‌. കുഞ്ഞലമ്പനും അലമ്പിക്കും കാണിച്ച്‌ കൊടുക്കണം. മീനിന്‌ കൊടുക്കേണ്ട ആഹാരങ്ങളെക്കുറിച്ചും, തൊട്ടിയില്ലാത്തത്‌ കാരണം കുഴി കുഴിച്ച്‌ വെള്ളം നിറച്ച്‌ അതില്‍ മിനുകളെയിട്ട്‌ പാളകൊണ്ട്‌ മൂടിവയ്ക്കുന്നതിനെക്കുറിച്ചും അങ്ങനെ ഭാവിപരിപാടികല്‍ ഒരുപാട്‌ ആലോചിച്ച്‌ വീട്ടിലെത്തി.

എത്തിയപാടെ മതാശ്രീയുടെ കയ്യില്‍ പാത്രം ഏല്‍പിച്ചു. പാത്രത്തിന്‌ പതിവിലും കൂടുതല്‍ ഭാരം.

"എന്താടാ പാത്രത്തില്‍?"
"തുറന്ന്‌ നോക്കീന്‍." തുറന്ന്‌ നോക്കുന്ന മാതാശ്രീയുടെ കണ്ണ്‌ തള്ളുന്നത്‌ കാണാന്‍ വായും പൊളിച്ച്‌ നോക്കി നില്‍ക്കുകയാണ്‌ ഞാന്‍.

തള്ളി...കണ്ണ്‌ മാത്രമല്ല നാക്കും തള്ളി. ഒപ്പം "ഓാാഹ്യാ...." എന്നൊരു ഒച്ചയും.
പിന്നെക്കണ്ടത്‌ എന്റെ മീനുകള്‍ പുറത്തേക്ക്‌ പറക്കുന്നതാണ്‌ അതും പാത്രത്തൊടൊപ്പം. അതുകഴിഞ്ഞൊലറര്‍ച്ചയും....അകമ്പടിയായി കാതിലൊരു കിഴുക്കും കയ്യിലൊരടിയും.

"വെളിയിലിറങ്ങെടാ, ഇനി കുളിച്ചിട്ട്‌ അകത്ത്‌ കയറിയാല്‍ മതി."

സായഹ്നസവാരിയും ഈവനിംഗ്‌ എഡിഷന്‍ ലോക്കല്‍ ന്യൂസുകള്‍ കളക്റ്റ്‌ ചെയ്തും ചര്‍ച്ചചെയ്തും അവയില്‍നിന്ന്‌ പ്രസക്തഭാഗങ്ങള്‍ ശേഖരിച്ചും വീട്ടിലെത്തിയ പിതാശ്രീയുടെ മുമ്പില്‍ കടന്നലുകുത്തിയ മോന്തയുമായി ഞാന്‍. എന്റെ കൊമ്പന്മാരെ നിഷ്കരുണം മരണത്തിലേക്ക്‌ വലിച്ചെറിഞ്ഞ കഥ വള്ളിപുള്ളി വിടതെ പറഞ്ഞു.

"നീയിതെന്ത്‌ പണിയാണ്‌ കാണിച്ചത്‌. എന്തിനാ അതിനെയൊക്കെ കൊന്നത്‌. നിനക്കതിനെ ഒരു കുപ്പിയിലിട്ട്‌ വെളിയിലെവിടെയെങ്കിലും വച്ചുകൊടുത്താല്‍ പോരേ."

"മോന്‍ കൊണ്ടുവന്ന അത്രയും മീനിനെ വളര്‍ത്താന്‍ കുപ്പി പോരാ. ഒരു കുളം തന്നെ വേണ്ടിവരും."

"പുന്നാര മോന്‍ കൊണ്ടുവന്നതേ... ഒരു പാത്രം നിറയെ വാല്‍മാക്രിയാണ്‌."

വാല്‍ : പിതാശ്രീ ഒന്നും മിണ്ടിയില്ല. എന്റെ നില്‍പ്പും ഭാവവും കണ്ട്‌ ചെറുതായൊന്ന്‌ ചിരിച്ചോ ?. ഒരാക്കിയ ചിരി. ആ ....

Wednesday, August 15, 2007

ആത്മഹത്യോമാനിയ 2


നേരത്തേ പറഞ്ഞല്ലോ... പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

കാര്യകാരണങ്ങള്‍ പഴയതുതന്നെ, പപ്പണ്ണന്റെ റ്റെന്റന്‍സിയും പഴയതുതന്നെ, മാര്‍ഗ്ഗമാണ്‌ പുതിയത്‌. ലക്ഷ്യം എന്തായാലും മാര്‍ഗ്ഗമാണല്ലോ പ്രധാനം എന്നല്ലേ. എന്താണെന്നറിയില്ല ഒരിക്കല്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടതിനോട്‌ പപ്പണ്ണന്‌ വല്ലാത്ത വെറുപ്പാണ്‌. തന്നെ ചതിച്ചതുകൊണ്ടുള്ള ദേഷ്യമാകാം, കഴിഞ്ഞ അറ്റെംറ്റിന്റെ കയ്പ്പേറിയ ഓര്‍മ്മകളാകാം അതുമല്ലെങ്കില്‍ പുതുമയോടുള്ള അടങ്ങാത്ത ആക്രാന്തമാകാം. വാട്ടെവര്‍ ...

ഒരു ദിവസം, മൂവന്തി നേരത്ത്‌ പതിവുസേവയും കഴിഞ്ഞ്‌, ഇന്നലെ അളന്ന്‌ തിട്ടപ്പെടുത്തിവച്ച റോഡിന്റെ അളവ്‌ ശരിയാണോയെന്ന്‌ ഒന്നുകൂടെ അളന്ന്‌ വരികയായിരുന്നു പപ്പന്‍. സ്വന്തം കൂരയ്ക്കടുത്തെത്തിയ പപ്പന്റെ സകലമാന കാല്‍ക്കുലേഷനേയും തെറ്റിച്ച ഹ്യ്‌രദയഭേധകമായ കാഴ്ച കണ്ട്‌ അളന്ന അളവും തെറ്റി എണ്ണിയ എണ്ണവും തെറ്റി, സ്വാഭാവികമായും ഇത്‌ രണ്ടും തെറ്റിയ പപ്പന്റെ സമനിലയും തെറ്റുമല്ലോ...അതും തെറ്റി.

പപ്പനെ സ്വീകരിച്ച കാഴ്ച മറ്റൊന്നുമല്ല, സ്വന്തം ഭാര്യ ലീല മറ്റൊരുവനുമായി വേലിക്കരുകില്‍ നിന്ന്‌ സംസാരിക്കുന്നു.

"ഞാനിവിടെയുള്ളപ്പോള്‍, വരാന്‍ ഇത്തിരി വൈകിയപ്പോള്‍ അവള്‍ വേലിക്കരുകില്‍ നിന്ന്‌ ആരോടോ കൊഞ്ചിക്കുഴയുന്നു." ഇത്‌ പപ്പന്റെ സ്റ്റേറ്റ്‌മെന്റ്‌.

"ഇതു കേട്ടാ, എന്റെ അനിയനെപ്പൊലെ കരുതുന്ന ആ ചെറുക്കനോട്‌ സുഖ വിവരം അന്വേഷിച്ചതിനാണ്‌ ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത്‌." (ഇത്‌ സത്യവുമാണ്‌) ഇത്‌ ലീലയുടെ സ്റ്റേറ്റ്‌മെന്റ്‌.

എന്തായാലും അന്നത്തെ സായഹ്ന സംപ്രേഷണത്തിനുള്ള എപിസോഡ്‌ റെഡി. ഇനി പ്രേക്ഷകര്‍ക്കുള്ള മുന്നറിയിപ്പെന്നോണം മുഴങ്ങേണ്ട ഭക്തിഗാന (ലീലയുടെ കാറലും പിള്ളേരുടേ കീറലും) ത്തിന്റെ താമസമേയുള്ളൂ ... ഷോ തുടങ്ങുകയായി. പ്രേക്ഷകര്‍ ഒറ്റയായും ഇരട്ടയയും പിന്നെ കൂട്ടമായും അങ്ങോട്ട്‌ ഓടിയും നടന്നും എത്തുകയായി.

("ഗണപതി ഭഗവാന്‍ ശരണം ശരണം...", ആനപ്പാറ മുരളിയില്‍ നിനിമ തുടങ്ങുന്നതിനുമുന്‍പ്‌ പതിവായി വയ്കാറുള്ള ഭക്തിഗാനമാണിത്‌. അതുവരെ അടുത്ത പെട്ടിക്കടയിലും തട്ടുകടയിലും ബീഡിയും വലിച്ച്‌ മുറുക്കാനും ചവച്ച്‌ കറങ്ങി നടക്കുന്ന അണ്ണന്മാര്‍ക്കുള്ള അവസാന അറിപ്പായും ഇതിനെ കണക്കാക്കാം. പിന്നെയെല്ലാം പെട്ടെന്നായിരിക്കും. മുണ്ടും മടക്കിക്കുത്തീ നേരെ തിയേറ്ററിനുള്ളിലേക്ക്‌. പോകുന്ന പോക്ക്‌ കണ്ടാല്‍ തോന്നും ഭക്തി തലക്ക്‌ പിടിച്ച്‌ ഭഗവാനെ കാണാന്‍ മുട്ടിയിട്ട്‌ പോകുന്നതാണെന്ന്‌)

പതിവു ഭജനക്ക്‌ ശേഷം, അവാര്‍ഡ്‌ സിനിമപോലെ തുടങ്ങി (പക്ഷേ ഡയലോഗുണ്ട്‌) പപ്പന്റെ മാസ്റ്റര്‍പീസ്‌ ഐറ്റം പുറത്തെടുത്തുകഴിഞ്ഞാല്‍ പിന്നെ ഹോളീവുഡ്‌ ആക്ഷന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെയും ആയതിനാല്‍ പ്രേക്ഷകര്‍ കുടുതലുള്ളതും താല്‍പര്യവും ക്ലൈമാക്സിലാണ്‌.

പലപല അറ്റംറ്റുകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ട പപ്പന്‍ "എന്നെ തോല്‍പ്പിക്കാനാവില്ല മക്കളേ..." എന്ന്‌ വടക്കന്‍ വീരഗാഥ സ്റ്റെയിലില്‍ ഇത്തവണ പുതിയ പരിപാടിയാണ്‌ ആസൂത്രണം ചെയ്തിരുന്നതെന്ന്‌ പാവം നാട്ടുവാസികള്‍ക്കോ ലീലക്കോ മക്കള്‍ക്കോ അറിയില്ലായിരുന്നു.

തീപ്പെട്ടിക്കൊള്ളിക്ക്‌ തൊപ്പി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെടിമരുന്ന്‌ കൂട്ടാണ്‌ പപ്പന്‍ ഇത്തവണ തിരഞ്ഞെടുത്തത്‌. എന്തിലും ഏതിലും പുതുമ ഇഷ്ടപ്പെടുന്ന ആളാണ്‌ പപ്പന്‍. അല്ലെങ്കില്‍പ്പിന്നെ താന്‍ കഴിക്കുന്ന മദ്യം ഡൈല്യൂട്ട്‌ ചെയ്യാന്‍ എല്ലാപേരും ചെയ്യുന്നപോലെ വെള്ളം ഒഴിക്കാതെ ആസിഡ്‌ ഒഴിക്കുമോ?. (ഇതും ഒരു അറ്റംറ്റായിരുന്നു)

മാസത്തിലൊരിക്കല്‍ ശമ്പളം കൊടുക്കന്‍ വരുന്ന മുതലാളിയെപ്പോലെയോ, ഗസ്റ്റ്‌ റോളില്‍ വരുന്ന താരത്തെപ്പോലെയോ ഇടക്കിടക്ക്‌ പപ്പന്റെ മൂഡിനനുസരിച്ച്‌ ലീല പണിക്ക്‌ പോകാറുള്ള തീപ്പെട്ടി ഫക്റ്ററിയില്‍ നിന്ന്‌, ലീലയെ സൂപ്പര്‍വൈസ്‌ ചെയ്യാനെന്ന ഭാവേന ഇടക്കിടക്ക്‌ സര്‍പ്രൈസ്‌ വിസിറ്റ്‌ നടത്താറുള്ള പപ്പന്‍ അവിടന്ന്‌ ഒപ്പിച്ചതാണ്‌ ഈ സാധനം (മോഷ്ടിച്ചതല്ല കേട്ടോ...ആരും കാണാതെയെടുത്താതാണെന്ന്‌ പിന്നെ പപ്പന്‍ തന്നെ കുറ്റസമ്മതം നടത്തി...നാല്‌ മാസങ്ങള്‍ക്ക്‌ ശേഷം).

കലാശക്കളിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി പപ്പന്‍ പതിവുപോലെ മുറിക്കക്കത്തുകയറി വാതിലടച്ചു. പതിവുനിലവിളികള്‍ നാട്ടുകാരോടുള്ള അഭ്യര്‍ത്ഥനകള്‍, അതുകേട്ട നാട്ടുകാരുടെ പിന്‍തിരിപ്പിക്കല്‍ ശ്രമങ്ങള്‍ താക്കീതുകള്‍ ഭീഷണികള്‍ എന്നുവേണ്ട അന്തരീക്ഷം ആകെ ശബ്ദമുഖരിതം.

മരണക്കിണറില്‍ ബൈക്ക്‌ ഓടിക്കാന്‍ നില്‍ക്കുന്നവനെപ്പോലെ പപ്പന്‍ മുറിക്കകത്ത്‌ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മുറിയുടെ സേഫ്റ്റി ഉറപ്പുവരുത്തി. കൂടിനിന്നവരൊക്കെ തങ്ങളാലാകുംവിധം പറയുന്നത്‌ ത്രിണവല്‍ക്കരിച്ചുകൊണ്ട്‌ ഭീഷണിയുടെ ഒന്നാം ഖട്ടമെന്നോണം മിശ്രിതം തലയിലേക്ക്‌ കമിഴ്‌ത്തി. ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി കൂടിനിന്നവരോട്‌ ഒന്നാര്‍ത്തട്ടഹസിച്ചു. രണ്ടം ഖട്ടമെണോണം തീപ്പെട്ടിയില്‍നിന്ന്‌ ഒരു കൊള്ളി കയ്യിലെടുത്ത്‌ ഒന്നുരച്ചു. പിന്നെയെല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു.

പപ്പന്റെ വീടിരിക്കുന്നത്‌ അധികം ആള്‍വാസമില്ലാത്ത സ്ഥലമായതിനാലും വീട്ടില്‍ സാധാരണയായി മണ്ണെണ്ണ വിളക്കാണ്‌ ഉപയോഗിക്കുന്നതിനാലും അത്യാവശ്യത്തിന്‌ ഇരുട്ട്‌ ഉണ്ടായിരുന്ന ആ ഏരിയ പെട്ടെന്ന്‌ ഉത്സവപ്പറമ്പുപൊലേ ഒരു നിമിഷത്തേക്ക്‌ പല നിറത്തില്‍ പ്രകാശമാനമാവുകയും അപ്പോള്‍ തന്നെ കറന്റ്‌ പോയതുപൊലെ ഇരുളടയുകയും ചെയ്തു. ദീപാവലിക്ക്‌ മത്താപ്പൂ കത്തിച്ചതുപോലെ ഒന്നു കത്തി കെട്ടടങ്ങി, പിന്നെ എല്ലാം ശന്തം.

പപ്പന്‍ ബോധമില്ലാതെ കിടക്കുകയാണ്‌ (അത്‌ മുന്‍പും ഇല്ലായിരുന്നല്ലോ). സലിമിന്റെ വണ്ടിവന്നു, എല്ലാപേരും കൂടെ കക്ഷിയെ പൊക്കി ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന്‌ രാവിലെ ആശുപത്രിയിലെ മറ്റന്തേവാസികളേയും കുറച്ച്‌ പരിസരവാസികളേയും ഉണര്‍ത്തിക്കൊണ്ടാണ്‌ പപ്പന്‌ ബോധം വന്നത്‌. അമ്മാതിരി നിലവിളിയോടെയാണ്‌ ബോധം പപ്പന്‌ തിരിച്ച്‌ കിട്ടിയത്‌. ഇരിക്കാനും നില്‍ക്കാനും കിടക്കാനും എന്തിന്‌ സ്വന്തമായിട്ട്‌ ഒരു ബീഡി വലിക്കാനോ മുണ്ടുടുക്കാനോ പോലും പറ്റാത്ത അവസ്തയിലായി പപ്പന്‍. ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിയെന്ന്‌ പറഞ്ഞാമതിയല്ലോ. വല്ലാത്തൊരവസ്തയില്‍ കുറച്ചുനാള്‍ ആശുപത്രിയിലും പിന്നെ സ്വഭവനത്തില്‍ ലീലയുടെ പരിചരണത്തില്‍ കഴിച്ചുകൂട്ടിയ പപ്പന്‍ കുറച്ചൊന്നുമല്ല നന്നായത്‌. ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ നിന്ന്‌ മോചനം കിട്ടിയവനെപ്പോലെ, അത്രക്കങ്ങ്‌ നന്നായി. തീപ്പെട്ടിക്കൊള്ളി കത്തിക്കാന്‍ തോന്നിയ ആ ഒരു ക്ഷണത്തെ വല്ലാതങ്ങ്‌ ഭയപ്പെടുകയും വെറുക്കുകയും ചെയ്തു.

ഇപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ തന്നെ പപ്പന്റെ ഫ്ലാഷ്‌ബാക്കില്‍ ഈസ്റ്റ്‌മാന്‍ കളറില്‍ തെളിയുന്ന ഒരു സീനുണ്ട്‌. ആശുപത്രിയില്‍ നിന്ന്‌ കിട്ടിയ പൊള്ളലിന്‌ തേയ്ക്കുന്ന നീലമഷി അഞ്ചിഞ്ച്‌ ബ്രഷില്‍ മുക്കി വീട്‌ വൈറ്റ്‌ വാഷ്‌ ചെയ്യുന്നപോലെ തന്റെ ദേഹമാസകലം ബ്ലൂ വാഷ്‌ ചെയ്യുന്ന രംഗം.

ആശുപത്രിയില്‍ നിന്ന്‌ വിട്ടയച്ച പപ്പന്‍ കോവില്ലൂരില്‍ പോപ്പുലറായത്‌ വളരെ പെട്ടെന്നായിരുന്നു. ലോകത്ത്‌ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ളതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ സകലമാന രാജ്യങ്ങളുടെയും എന്തിന്‌ ദ്വീപുകളുടെയും വരെ ഭൂപടവും കൊണ്ടല്ലേ കക്ഷി പിന്നെയുള്ള കുറേക്കാലം നടന്നിരുന്നത്‌. (ചരിത്രവിദ്യാര്‍ത്ഥികള്‍ അധികമില്ലാതിരുന്ന കോവില്ലൂരില്‍ ഒരു എന്‍സൈക്ലോപീഡിയ ആകാന്‍ പറ്റിയില്ല എന്നതൊരു ദുഃഖസത്യമാണെങ്കിലും.)

അതിനുശേഷം പപ്പന്‍ ഒരു തീരുമാനമെടുത്തു ഇനിയെന്ത്‌ തന്നെ സംഭവിച്ചാലും അതിന്‌ ആത്മഹത്യ ഒരു പരിഹാരമായി കാണില്ല എന്ന്‌ മുടിപ്പുരദേവിയെക്കൊണ്ട്‌ സത്യവും ചെയ്തു. സത്യം ഇന്നുവരെ പാലിച്ച്‌ പോരുന്നുമുണ്ട്‌.

പിന്നെ പതിവു കലാപരിപാടികള്‍ക്കൊരു ഫുള്‍സ്റ്റോപ്പ്‌ വയ്ക്കുന്നതിനോട്‌ പപ്പന്‌ എന്തുകൊണ്ടോ യോജിക്കാന്‍ സാധിച്ചില്ല. അതൊക്കെ ഇപ്പോഴും മുറക്കങ്ങനെ നടന്നുപോകുന്നു. ചട്ടിയും കലവുമാകുമ്പോള്‍ ചിലപ്പോള്‍ തട്ടിയെന്നും മുട്ടിയെന്നും മുട്ടിയതില്‍ വക്ക്‌ പൊട്ടിയെന്നുമിരിക്കും. അതിലൊന്നും നമ്മള്‍ നാട്ടുകാര്‍ തലയിടാന്‍ പാറ്റില്ല. അവര്‍ക്കും വേണ്ടേ ഇത്തിരി പ്രൈവസിയൊക്കെ.

ഈശ്വരാാാ... ഇനിയൊരിക്കലും പാപ്പന്‌ ആത്മഹത്യാ പ്രവണത തോന്നിപ്പിക്കല്ലേ...

വാല്‍ : ആരു പറഞ്ഞു ദുഃശ്ശീലങ്ങളൊന്നും നിര്‍ത്താന്‍ പറ്റില്ലാന്ന്‌. കിട്ടേണ്ടത്‌ കിട്ടി തോന്നേണ്ടത്‌ തോന്നിയാല്‍ എല്ലാം മംഗളം.

Wednesday, August 1, 2007

ആത്മഹത്യോമാനിയ 1


പത്മനാഭന്‍ എന്ന പപ്പന്‍ എല്ലാപേര്‍ക്കും സമ്മതനായ, അധ്വാനിയായ പപ്പ അണ്ണനാണ്‌. (അതിലുപരി എന്റെ അയലവാസിയും). ഇന്നപണിയേ ചെയ്യൂ എന്ന യാതൊരു വാശിയും മൂപ്പാര്‍ക്കില്ല, കാശ്‌ കിട്ടുന്ന മാന്യമായതെന്തും കക്ഷി ചെയ്യും. ചക്കിക്കൊത്ത ചങ്കരന്‍ എന്നു പറഞ്ഞതുപോലെ സഹധര്‍മ്മിണി ലീല അതിന്‌ വേണ്ട സപ്പോര്‍ട്ടുകള്‍ ചെയ്ത്‌ വന്നു, സന്തോഷത്തോടെ. അതായത്‌, രാവിലെ 8 മണിക്ക്‌ മുന്‍പേതന്നെ നമ്മുടെ നാടന്‍ ഹോര്‍ലിക്സും കോണ്‍ഫ്ലാക്സും (കട്ടന്‍ ചായയും, മരച്ചീനി പുഴുങ്ങിയതും സൈഡ്‌ ഡിഷായി 2 കാന്താരി മുളകും.) റെഡിയാക്കി പപ്പ അണ്ണന്‌ കൊടുക്കുക. പ്രാതല്‍ കഴിഞ്ഞെത്തുന്ന പപ്പണ്ണന്റെ മുന്നില്‍ തീക്കൊള്ളിയുമായി നില്‍പ്പുണ്ടവും ലീലച്ചേച്ചി, പപ്പണ്ണന്‌ ബീഡി കത്തിക്കാന്‍. ബീഡി നല്ലതുപോലെ കത്തിയോയെന്ന്‌ ഉറപ്പുവരുത്തി അഞ്ഞ്‌ രണ്ട്‌ വലി വലിച്ച്‌ തീവണ്ടി പുറപ്പെടും പോലെ മുകളിലേക്ക്‌ പുകയും വിട്ട്‌ കൂൂ..കൂൂൂൂ വിളിയൊന്നുമില്ലാതെ സെയിലന്റായിട്ട്‌ പുലിക്കുട്ടികള്‍ക്ക്‌ ഒരു റ്റാറ്റാ ബൈബൈയും, ലീലച്ചേച്ചിക്ക്‌ ഒരു ഫ്ലൈയിംഗ്‌ കിസ്സും എറിഞ്ഞ്‌ കൊടുത്ത്‌ പണിക്കെന്നും പറഞ്ഞ്‌ പുറപ്പെടുകയായി. ഇടക്കിടക്ക്‌ ലീലച്ചേച്ചിയും അടുത്തുള്ള തീപ്പെട്ടി കമ്പനിയില്‍ (മമ്പാറ എസ്റ്റേറ്റ്‌) പണിക്ക്‌ പോകും. അവിടെ സ്തിരമായി പണിയില്ലാത്തതിനാലും എന്നും പപ്പണ്ണന്റെ മൂഡ്‌ ഒരുപോലെയല്ലാത്തതിനാലും ലീലച്ചേച്ചി ആഴ്ചയില്‍ അഞ്ച്‌ ദിവസവും ഹൗസ്‌വൈഫാണ്‌.

പപ്പണ്ണന്‍ ലീലച്ചേച്ചി ദംബതികള്‍ക്ക്‌ പുലിക്കുട്ടികള്‍ രണ്ടാണുള്ളത്‌. ഇനി ഈ പണിക്ക്‌ ഞാനില്ലെന്നോ, അതോ മെന്റല്ലി പ്രിപേര്‍ഡ്‌ അല്ലാത്തതിനാലോ, ഫിസിക്കല്‍ കണ്ടിഷന്‍ അനുവധിക്കാത്തതിനാലോ എന്തോ, കാരണം എന്തായാലും സെക്കന്‍ഡ്‌ എഡിഷനോടുകൂടി ദംബതികള്‍ ആ പണി നിര്‍ത്തി. മാമ്പാറ തോട്ടത്തിലേക്ക്‌ പോകുന്ന വഴി വക്കില്‍ 2 സെന്റ്‌ സ്തലത്ത്‌ വെറും മണ്‍ ചുവരോടുകൂടിയ ഓലമേഞ്ഞ ഒരു ഒറ്റമുറി കൂരയിലാണ്‌ സന്തുഷ്ട കുടുംബത്തിന്റെ താമസം.

പപ്പണ്ണന്‌ അങ്ങനെ എടിത്തുപറയത്തക്ക രണ്ടേ രണ്ട്‌ ഹോബികളേയുള്ളൂ...

ഹോബി നമ്പര്‍ ഒണ്‍, പണിയെടുത്ത്‌ കിട്ടുന്നത്‌ തനിക്ക്‌ പാതി കുടുംബത്തിന്‌ പാതി എന്ന അനുപാതത്തില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റിയാക്കുക. ഫിഫ്‌റ്റി പുള്ളിക്കും ഫിഫ്‌റ്റി കുടുംബത്തേക്കും. പുള്ളിക്കാരന്റെ ഫിഫ്‌റ്റി നേരിട്ട്‌ ഷാപ്പിലേക്ക്‌ ജീവന്‍ ടോണിക്കിന്‌ വേണ്ടി ക്ര്യത്യം 6:30ന്‌ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അക്കാര്യത്തില്‍ പപ്പണ്ണന്റെ ക്ര്യത്യനിഷ്ട, റ്റിവിയില്‍ 'സ്ത്രീ' കാണാന്‍ വരുന്ന സ്ത്രീ ജന്മങ്ങള്‍ക്ക്‌ പോലും അസൂയ ഉളവാക്കുന്നതായിരുന്നു. എന്തുതന്നെ പണിയെടുത്താലും കുടുംബം നോക്കിയാലും സ്വന്തം ശരീരം നോക്കണ്ടേയെന്നുള്ളത്‌ പപ്പണ്ണന്റെ പക്ഷം.

ഹോബി നമ്പര്‍ ടു, ഷാപ്പില്‍ നിന്നിറങ്ങി സ്വന്തം വീട്ടിലെത്തിയാല്‍ പുള്ളിക്ക്‌ അപ്പോള്‍ ആത്‌മഹത്യ ചെയ്യണം.

ഹോബി നമ്പര്‍ ഒണ്ണിന്റെ അന്തരഭലമായുള്ളതാണ്‌ രണ്ടാമത്തെ ഹോബി, ഒന്ന്‌ ഫോമായിക്കഴിഞ്ഞാല്‍ പിന്നെ ലീലച്ചേച്ചി എന്ത്‌ ചെയ്താലും പപ്പണ്ണന്‌ പിടിക്കാറില്ല. പിന്നെ ഭയങ്കര സ്നേഹപ്രകടനങ്ങളാണ്‌ രണ്ടാളും തമ്മില്‍. കെട്ടിപ്പിടുത്തം, ഉമ്മവയ്ക്കല്‍, തന്തക്ക്‌ വിളിക്കല്‍, നാഭിക്ക്‌ ചവിട്ടല്‍ അങ്ങനെ അങ്ങനെ നീളുന്നു. ലീലച്ചേച്ചിയുടെ ശാരീരികവും അവസരോചിതവുമായ ഡിഫന്‍സില്‍ പതിവുപോലെ നിലംപരിശ്ശാകുന്ന പപ്പണ്ണന്‌ അപകര്‍ഷതാബോധത്താലും, രണ്ട്‌ പുലിക്കുട്ടികളുടെ മുന്നില്‍ വച്ചുണ്ടായ നാണക്കേട്‌ മറയ്ക്കാനും ജയം എന്റേതാണെന്ന്‌ അവരെ ബോദ്യപ്പെടുത്താനുമുള്ള അവസാനത്തെ നമ്പരാണിത്‌. അതിന്‌ അത്യാവശ്യം വേണ്ട റാമെറ്റീരിയല്‍സായ, വയലില്‍ പുഴുക്കള്‍ക്കടിക്കുന്ന മരുന്ന്‌, റമ്പര്‍ ഷീറ്റിലൊഴിക്കുന്ന ആസിഡ്‌, ഒരു മുഴം പ്ലാസ്റ്റിക്‌ കയര്‍, മുതലായവ വീടിന്റെ പല ഭാഗങ്ങളിലായി പപ്പണ്ണന്‍ എപ്പോഴും കരുതി വയ്ക്കാറുണ്ട്‌. എക്സ്പയരി ടേറ്റ്‌ നോക്കി സ്റ്റോക്ക്‌ റീപ്ലേസ്‌ ചെയ്യാറില്ല എന്നതിന്റെ തെളിവാണ്‌ പുള്ളിയിപ്പോഴും ജീവിച്ചിരിക്കുന്നത്‌.

പതിവുപൊലെ ഒരു ദിവസം, ബാസ്സും ട്രബിളും മാക്സിമത്തിലിട്ട്‌ ഫുള്‍ വോളിയത്തില്‍ ലീലച്ചേച്ചിയുടെ നിലവിളിയും പുലിക്കുട്ടികളുടെ "അയ്യോ അഛാ തൂങ്ങല്ലേ അയ്യോ അഛാ തൂങ്ങല്ലേ" എന്ന്‌ കോറസ്സിലുള്ള കുഞ്ഞ്‌ അലര്‍ച്ചകളും കേട്ടാണ്‌ പണിയും കഴിഞ്ഞ്‌ സ്വഭവനത്തിലേക്ക്‌ പോകുന്ന ജോര്‍ജ്‌ അണ്ണന്‍ സംഭവം എന്താണെന്നും അതിന്റെ സീരിയസ്‌നെസ്സ്‌ എന്താണെന്നുമറിയാന്‍ റോഡില്‍ നിന്നപാടെ ഒരു തീരുമാനമെടുത്തു. ഒന്ന്‌ വിളിച്ച്‌ ചോതിച്ചുകളയാം...

"എന്താ ലീലേ, എന്താ കാര്യം"
"അയ്യോാാ... ചെല്ല അണ്ണാ.. ഒന്ന്‌ ഓടി വരണേ, എന്റെ പിള്ളേരുടെ അച്ഛന്‍ ഇതാ തൂങ്ങിച്ചാകാന്‍ പോകുന്നേയ്‌.. ഓടിവരണേ.. അണ്ണാാാാ"അതിന്റെ പിന്നാലെ, ബോണിയെമ്മിലെ ഡ്രംസിന്റെ ഇടി ഡിജിറ്റല്‍ സറൗന്‍ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ കേള്‍ക്കുന്നതുപോലെ രണ്ട്‌ ഇടിയും. ഈക്കര്യത്തില്‍ ലീലച്ചേച്ചി ഒരു സമര്‍ത്ഥതന്നെയാണ്‌. എന്നാലോ അതിന്റേതായ യാതൊരു അഹങ്കാരവും ഇല്ലതാനും.

സംഭവസ്തലത്തേക്ക്‌ കുതിക്കുന്നതിന്‌ മുന്‍പ്‌ ജോര്‍ജണ്ണന്‍ ഒന്നു ചെയ്തു, തെരുതെരെ അഞ്ചെട്ട്‌ തവണ "എഹ്‌1" കീ ഞെക്കിയിട്ട്‌ റിസല്‍ട്ടറിയാന്‍ നിള്‍ക്കാതെ കര്‍മ്മനിര്‍തനായി.

ജോര്‍ജ്ജണ്ണനെ കണ്ടപാടെ ലീലച്ചേച്ചി, മണ്‍ചുവരില്‍ ഒട്ടിച്ചുവച്ചതുപോലെ അത്യാസന്നനിലയിലിരിക്കുന്ന കതകിനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ബാക്ഗ്രൗണ്ടില്‍ അയ്യോ അഛാ തൂങ്ങല്ലേയും എന്റെ പിള്ളേരുടെ അച്ഛനും മുഴങ്ങുന്നുണ്ട്‌... അതിന്റെ കണ്ടിന്യൂറ്റി കളയരുതല്ലോ എന്നതിനാലാണ്‌ ലീലചേച്ചി ചൂണ്ടിക്കാണിച്ചുകൊടുത്തത്‌. ഇതൊക്കെ കണ്ട്‌ കേട്ടും കണ്‍ഫ്യൂസ്‌ഡായ ജോര്‍ജ്ജണ്ണന്‍, ഈ കതകില്‍ തൊടണോ എന്ന്‌ ഒരു നിമിഷം ചിന്തിച്ച്‌ കാണണം. പപ്പണ്ണാനാണ്‌ അകത്ത്‌, താനൊറ്റക്കേയുള്ളൂ, ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിലെന്ന്‌ സകല ദൈവങ്ങളേയും വിളിച്ചു. എന്നിട്ടും പോരാഞ്ഞ്‌ ഇങ്ങോട്ട്‌ വന്ന്‌ കയറാന്‍ തോന്നിയതിന്‌ സ്വയം തന്തക്കും വിളിച്ചു. എന്തും വരട്ടേയെന്ന്‌ മനസ്സില്‍ ദൈര്യം സംഭരിച്ച്‌, വെറുതെ ഒന്നുറപ്പുവരുത്താന്‍ വേണ്ടി മാത്രം അറിയാതെ ഒന്നുകൂടെ ചോതിച്ചു...

"എവിടെ? ആളെവിടെ?"

പത്മനാഭപുരം കൊട്ടാരത്തില്‍ കയറി നിന്ന്‌ ഏത്‌ മുറിയാണെന്ന്‌ ചോദിക്കുന്നതുപൊലെയാണ്‌ ചോദ്യം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആര്‍ക്കും ദേഷ്യം വരാം. ലീലച്ചേച്ചിക്കും വന്നു. ആരും പറഞ്ഞുപോകുന്നതേ ലീലച്ചേച്ചിയും പറഞ്ഞുള്ളൂ..

"കണ്ണ്‌ കണ്ടുടേടാാാ..." എന്നലറിക്കൊണ്ട്‌ വീണ്ടും അടച്ചിട്ടിരിക്കുന്ന മുറി കാണിച്ചുകൊടുത്തു.

നാഗവല്ലി കയറി "എന്നെ പോകവിടമാട്ടെ, അയോക്യ നായെ.." എന്ന്‌ ചോദിക്കുന്ന ഗംഗയെക്കണ്ട്‌ അന്തന്‍ വിട്ട്‌ കുന്തം വിഴുങ്ങി നില്‍ക്കുന്ന നകുലനെപ്പോലെ ജോര്‍ജ്ജണ്ണന്‍ ഒരു നിമിഷം നിന്നു വിയര്‍ത്തു.

ഇത്രയുമായപ്പോഴേക്കും വീടിന്‌ പുറത്ത്‌ കാല്‍പെരുമാറ്റങ്ങളും, എന്തുപറ്റി..എന്തുപറ്റി എന്നുള്ള ചോദ്യങ്ങളും, എന്തുപറ്റാന്‍ പതിവ്‌ പരിപാടി തന്നെയായിരിക്കും എന്നുള്ള പ്രതികരണങ്ങളും, ഇന്നെന്താണ്‌ കയറോ, ആസിഡോ അതോ മറ്റു വല്ലതുമാണോ എന്നറിയാനായി വെറേ ചിലരും എത്തിപ്പെട്ടു. വന്നവര്‍ വന്നവര്‍ അവരാലാകുന്ന വിധം സഹായസന്നദ്ധരായി നിന്നു. ചിലര്‍ വെട്ടികത്തിയും കോടലിയുമൊക്കെയായിട്ടാണ്‌ നില്‍പ്പ്‌. ഇപ്പോഴാണ്‌ ജോര്‍ജ്ജണ്ണന്റെ മനസ്സൊണ്‌ കുളിര്‍ത്തത്‌, ശ്വാസം നേരേ വീണത്‌.

അയല്‍വാസിയെ എങ്ങനെയും രക്ഷിക്കാനായി മറ്റയല്‍വാസികളൊക്കെ ഒത്തുകൂടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പപ്പണ്ണന്റെയും ലീലച്ചേച്ചിയുടെയും കോസ്റ്റ്യൂം എന്താണെന്ന്‌ ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തതിനാലും, അന്തരീക്ഷം എത്രത്തോളം ഭീകരമാണെന്നറിയാത്തതിനാലും ഷോ അഡല്‍സ്‌ ഒന്‍ലി ആണ്‌. എന്നുവച്ചാല്‍ ഞങ്ങള്‍ (ഞാനും, എന്റെ അടുത്ത അലുമ്പനും, അതിനടുത്ത ഞങ്ങളുടെ കുഞ്ഞ്‌ അലുമ്പിയും, പിന്നെ ഞങ്ങളുടെ ലൊക്കലിറ്റിയിലെ മറ്റ്‌ അലുമ്പുകളും) ഉള്‍പ്പെടുന്ന ഒരു കുട്ടിപ്പട്ടാളത്തിനെ അതിന്റെ ഏഴയലത്ത്‌ അടുപ്പിക്കുകയില്ല. എന്നാലും ഒളിച്ചും ഇരുട്ടിന്റെ മറ പിടിച്ചും റിസ്ക്കെടുത്തതിന്റെ ഭലമായി ഇടക്കിടക്ക്‌ ഷോ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്‌.

"പപ്പാാ.. വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കാതെ.. വെളിയിലിറങ്ങ്‌"
"എടാാാ പപ്പാാ.. നീ വെളിയിലിറങ്ങുന്നോ അതോ ഞാന്‍ അകത്തോട്ടു കയറി വരട്ടോ"
ഇതിനെല്ലാത്തിനും പപ്പന്‌ ഒരു മറുപടിയേയുള്ളൂ..
"എന്നെ പിന്തിരിപ്പിക്കാന്‍ നോക്കണ്ടാാ.. ഈ മൂതേവിയുടെ കൂടെയുള്ള ജീവിതം മടുത്തൂ. ഇനി ഞാന്‍ ജീവിച്ചിരിക്കില്ല."
ഒരാള്‍ ജനലിന്റെ വിടവില്‍ക്കൂടെ അകത്തേക്ക്‌ നോക്കി സംഭവം സിരിയസ്സ്‌ തന്നെയെന്ന്‌ വന്നവര്‍ക്ക്‌ ഉറപ്പുകൊടുത്തു.
"പപ്പന്‍ അകത്ത്‌ കഴുത്തില്‍ കയറിട്ട്‌ കുടത്തിനുമുകളില്‍ കയറി നില്‍പ്പുണ്ട്‌. കാലുറക്കാതെയുള്ള നില്‍പ്പാണ്‌. എന്തെങ്കിലും പെട്ടെന്ന്‌ ചെയ്യണം."
"ഠിം" കുടം മറിയുന്ന ഒച്ചയും ലീലച്ചേച്ചിയുടെ നിലവിളിയും ഒരുമിച്ചു കേട്ടു.
"അറ്റാാാക്‌"
"വെട്ടിപ്പൊളിക്ക്‌... വെട്ടിപ്പൊളിക്ക്‌"

പിന്നെയൊന്നും ആലോചിച്ച്‌ നില്‍ക്കാനാകാതെ നല്ലവരായ അയല്‍വാസികള്‍ കര്‍മ്മനിരതരായി. ഓരോരുത്തര്‍ തിരഞ്ഞെടുത്ത കര്‍മ്മമേഘലയില്‍ വെട്ടിയും കുത്തിയും മാന്തിയും, കതകും ജനലും എന്തിനധികം പറയുന്നു ചുവരിന്റെ ഒരു ഭാഗം വരെ തകര്‍ത്ത്‌ കര്‍മ്മസേന അകത്ത്‌ കയറി, തൂങ്ങിക്കിടന്നാടുന്ന പപ്പണ്ണനെ പൊക്കിപ്പിടിച്ച്‌ കയര്‍ അറുത്തു നിലത്തിട്ടു. കുറച്ച്‌ വെള്ളം മുഖത്തും കുറച്ച്‌ വെള്ളം വായിലേക്കും ഒഴിച്ച്‌ ചില്ലറ നാടന്‍ ഫസ്റ്റെയ്ഡും കഴിഞ്ഞ്‌, എന്തൊക്കെയോ ആരെയൊക്കെയൊ അവ്യക്തമായി പുലബിക്കൊണ്ടിരുന്ന പപ്പണ്ണന്‌ ഇനി ഉടനെയൊരു തൂക്കത്തിനുള്ള ആമ്പിയര്‍ ഇല്ലയെന്ന്‌ കണ്ട ജനം ഓരോരുത്തരായി രംഗം വിട്ടു.

അടുത്ത ദിവസം രവിലെ അതിധാരുണമായ ഒരു നിലവിളികേട്ടു. ബാക്‌ഗ്രൗണ്ടില്‍ രണ്ട്‌ ചെറിയ അലര്‍ച്ചയും. വിളിയുടെ ഉറവിടം അന്വേഷിക്കേണ്ട കാര്യമില്ല. കാരണം ഇത്രയും ഉച്ചത്തിലും നീളത്തിലും താളബോധത്തോടെയും വിളിക്കാന്‍ തല്‍ക്കാലം ഇവിടെ ഇപ്പോള്‍ രണ്ട്‌ പേരേയുള്ളൂ. ഒന്ന്‌ ലീലച്ചേച്ചി, മറ്റൊന്ന്‌ ചാന്ത എന്ന ചെ. ശാന്ത (കുറച്ചുകൂടെ വ്യക്തമായിട്ടു പറഞ്ഞാല്‍ മിസ്സിസ്സ്‌.പാക്കരന്‍). പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞവരുടേയും കഴിയ്ക്കാനുള്ളവരുടേയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. കുറച്ചുപേര്‍ അപ്പോള്‍തന്നെ സ്പോട്ടിലേക്ക്‌ വച്ച്‌ പിടിച്ചു. അവിടെയെത്തിയവരാകട്ടെ, ആകെ ധര്‍മ്മസങ്കടത്തിലവുകയും ചെയ്തു. എന്താന്നല്ലേ?... കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം. ഇവര്‍ മലയാളത്തില്‍ പപ്പണ്ണനോട്‌ ചോദിക്കുന്നതിനും പറയുന്നതിനും പപ്പണ്ണന്‍ തിരിച്ച്‌ ചൈനീസ്സിലേ മറുപടി പറയൂ. മലയാളമൊഴികെ മറ്റൊരു ചാനലും റ്റ്യൂണ്‍ ചെയ്തിട്ടില്ലാത്ത പാവം ജനങ്ങള്‍ കുഴഞ്ഞില്ലേ. ഭാഷാസ്നേഹം കൊണ്ടാണ്‌ കേട്ടോ. പക്ഷേ ഇപ്പോള്‍ കുറച്ചുപേരെങ്കിലും ആത്മാര്‍ത്ഥമായി ചിന്തിച്ചുപോയി, ഗോലിയും വട്ടും കളിച്ച്‌ നടന്ന സമയത്ത്‌ ഇത്തിരി ചൈനീസ്‌ പഠിക്കാമായിരുന്നൂന്ന്‌. ഇനിയിപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല, പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ലല്ലോ.

"നിങ്ങളെന്ത്‌ കാണാനാണ്‌ ഇങ്ങേരെ ഇങ്ങനെ നോക്കി നിക്കണത്‌. എന്തെങ്കിലും ചോദിച്ച്‌ മനസ്സിലാക്ക്‌." ലീലച്ചേച്ചി വീണ്ടും നാഗവല്ലിയായി അലറി.

എന്തലറി എന്ത്‌ ഭലം. ഇവര്‍ക്ക്‌ ചൈനീസ്‌ ഭാഷയോട്‌ അകെയുള്ള പരിചയം വര്‍ഷത്തിലൊരിക്കലോ മറ്റോ ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവവത്തോടനുബദ്ധിച്ച്‌ ആനപ്പാറ മുരളിയില്‍ വരുന്ന രണ്ട്‌ ദിവസം സ്പെഷ്യലായ ജാക്കി അച്ചാച്ചന്റെ സിനിമയാണ്‌.ഇനിയിപ്പോള്‍ എഴിതിക്കാണിച്ച്‌ ചോദിക്കാമെന്നു വച്ചാല്‍, എഴുത്തിനോടും വായനയോടും പണ്ടേ ഇഷ്ടമില്ലാത്ത പപ്പണ്ണന്റെ കാര്യത്തില്‍ അതും നടപ്പില്ല. ഇനിയിപ്പോള്‍ ഒരു വഴിയേയുള്ളു, ആനപ്പാറ ആശുപത്രി. പപ്പണ്ണന്‍ ഒരു സ്തിരം സന്ദര്‍ശകനായതിനാല്‍ ചിലപ്പോല്‍ അവര്‍ക്ക്‌ ഈ ഭാഷ ഡികോഡ്‌ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം എന്ന അഭിപ്രായത്തെ മാനിച്ച്‌ കക്ഷിയെ അങ്ങോട്ടുകൊണ്ടുപോയി.

പ്രധാനവൈദ്യന്‍ എത്തുന്നതുവരെ അവിടെയുണ്ടായിരുന്ന എല്ലാപേരും (രോഗികള്‍ ഉള്‍പ്പെടെ) പപ്പ്പ്പണ്ണനെ സംസാരിപ്പിക്കന്‍ ശ്രമിച്ചു. നടന്നില്ല എന്നു മാത്രമല്ല ഓരോരുത്തര്‍ ഓരോ അഭിപ്രായം പറഞ്ഞ്‌ പറഞ്ഞ്‌ ബാധയാണെന്ന്‌ വരെ വന്നു. ചൂരല്‍പ്രയോഗം വരെയാകും എന്നായപ്പോള്‍ വൈദ്യനെത്തി. വിശധമായ ഒരു പരിശോധനക്ക്‌ ശേഷം പറഞ്ഞു, "ഇത്‌ പേടിക്കാനൊന്നുമില്ല കഴുത്തില്‍ കയര്‍ മുറുകിയതുമൂലം പറ്റിയതാണ്‌. കുറച്ച്‌ ദിവസം കഴിയുമ്പോള്‍ ശരിയാകും. ഇപ്പോള്‍ ഒന്നും ചെയ്തിട്ട്‌ കാര്യമില്ല. കൊണ്ടുപൊയ്ക്കോളൂ."

കുറച്ച്‌ ദിവസം പപ്പണ്ണന്‍ ഇങ്ങനെ ചൈനീസ്സും സംസാരിച്ച്‌ നടന്നു. അതിനുശേഷം പപ്പ്പ്പണ്ണനെ എവിടെവച്ച്‌ കണ്ടാലും നാട്ടുകാര്‍ നാല്‌ വര്‍ത്തമാനം ചോദിക്കാതെയോ പറയാതെയോ വിടാറില്ലായിരുന്നു. കളിയാക്കണമെന്ന ഉദ്ദേശത്തോടെയല്ല കേട്ടോ, പണ്ടോ പറ്റിയില്ല ഇനിയിപ്പോള്‍ പപ്പണ്ണന്റടുത്തിന്ന്‌ കേട്ടെങ്കിലും കുറച്ച്‌ ചൈനീസ്സ്‌ ഭാഷ പഠിക്കാമല്ലൊയെന്ന്‌ കരുതിയിട്ടാണ്‌. നീണ്ട രണ്ട്‌ മാസം വേണ്ടി വന്നു പപ്പ്പ്പണ്ണന്‌ കോവില്ലൂര്‍വാസിയാകാനും നാട്ടുകാരുടെ കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം ലഭിക്കാനും.

കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം കൊടുത്ത നാട്ടുകാര്‍ പപ്പാണ്ണന്‌ അന്നു മുതല്‍ "അരത്തൂക്കം" എന്ന പുതിയ നാമവും ചാര്‍ത്തിക്കൊടുത്തു. ദോഷം പറയരുതല്ലോ അതില്‍ നിന്ന്‌ ഇന്നേവരെ മോചനം കൊടുത്തിട്ടില്ലതാനും.

പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

പാരഉപകാരം

പരോപകാരിയും മറ്റുള്ളവരുടെ വിഷമതകളില്‍ വല്ലാതെ സ്വയം വിഷമിക്കുകയും, തന്നാലാകുന്നതുപോലെ അവരെ സഹായിക്കാന്‍ മുന്വ്‌അരികയും ചെയ്യുന്ന പാവം ഈ മനുഷ്യസ്നേഹിയായ അലി, ഞങ്ങളുടെ സ്താപനത്തിലെ ഡ്രൈവര്‍ കം ലോക്കല്‍ പര്‍ച്ചേസറാണ്‌.

ഈ സ്വഭാവം അറിയാവുന്ന അലിയുടെ നാട്ടുകാരനും കൂട്ടുകാരനുമായ ചങ്ങാതിപ്പൂച്ച ഇത്തിരി ധനസഹായം ആവശ്യപ്പെട്ടു. അതും വെറും ഒരാഴ്ചത്തെ തിരിമറിക്ക്‌. അലിയും ഈയാഴ്ച ആരെയും സഹായിക്കാന്‍ പറ്റിയില്ലല്ലോയെന്ന്‌ നോക്കിയിരുന്ന്‌ മടുത്ത ഒരു കാളയാഴ്ചയായിരുന്നു അത്‌. അപ്പോഴാണ്‌ ചങ്ങാതിപ്പൂച്ചയുടെ വരവ്‌. ഇതില്‍പ്പരം സന്തോഷമുണ്ടോ. അലി ധനം കൊടുത്തൂ, ചങ്ങാതി വാങ്ങി. അലിയുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി തനിക്കും എന്തെങ്കിലും ചെയ്യണമല്ലോയെന്ന്‌ തലപുകഞ്ഞാലോചിച്ച ചങ്ങാതി ഉടനെതന്നെ ഒരു പേപ്പറെടുത്ത്‌ ഉടമ്പടി തയ്യാറാക്കി.

"അലിയില്‍ നിന്നും ഞാന്‍ ചങ്ങാതിപ്പൂച്ച വാങ്ങിയ തുകയായ 0000/- ഒരാഴ്ചക്കകം തിരികെത്തന്ന്‌ ബോദിപ്പിച്ച്‌കൊള്ളാം. എന്ന്‌...ഒപ്പ്‌"

ചങ്ങാതിയുടെ സന്തോഷത്തിന്‌ വേണ്ടി അലിയും ഏതാണ്ട്‌ കരാര്‍ ഒപ്പ്‌ വൈക്കുന്നതുപോലെ ഒപ്പ്‌ വച്ചു. കരാര്‍ അലിക്ക്‌ കൈമാറി, രണ്ടുപേരും ഹാപ്പിയായി പിരിഞ്ഞു.

മണിക്കൂറുകള്‍ ദിവസങ്ങളായി, ദിവസങ്ങള്‍ ആഴ്ചകളായി, അഴ്ചകള്‍ മാസങ്ങളായി പിന്നെ പതിവുപോലെ മാസങ്ങള്‍ വര്‍ഷങ്ങളുമായി, സ്വാഭാവികം. പക്ഷേ അലിയുടെ ചങ്ങാതിപ്പൂച്ചക്കുമാത്രം ഒരാഴ്ച ഇതുവരെയായില്ല. അലിയുടെ കണക്ക്‌ പ്രകാരം ഇപ്പോള്‍ വര്‍ഷം 16 കഴിഞ്ഞു.

ഈയ്യിടെ, ഞങ്ങളെല്ലാപേരും സൊറപറഞ്ഞിരിക്കുമ്പോള്‍ കടം കൊടുക്കല്‍ വാങ്ങല്‍ അതിനിടക്ക്‌ ഒരു സംസാരവിഷയമായി. എന്തോ പെട്ടെന്ന്‌ ഓര്‍ത്തിട്ടെന്നപൊലെ അലി തന്റെ പേഴ്‌സ്‌ എടുത്ത്‌ തന്റെ പഴയ റിക്കാര്‍ഡുകള്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്‌, നമ്മുടെ അഞ്ചുരൂപാ നോട്ടുപോലെ, മേലാസകലം സെല്ലോടേപ്പ്‌ ഒട്ടിച്ച ഒരു പേപ്പര്‍കഷ്ണം കാണനിടയായത്‌. അതെടുത്ത്‌ കാണിച്ച്‌ എല്ലാപേരോടുമായി അലി ചോദിച്ചു,

"ഇതെന്താന്നറിയാമോ ?"
"എന്താത്‌ .. എന്താത്‌" എല്ലാപ്പെരും ആകാംശാഭരിതരായി."
ഞാന്‍ ഒരുത്തന്‌ കടം കൊടുത്തതിന്റെ കരാറാണ്‌. വര്‍ഷം 16 കഴിഞ്ഞു, ഇതുവരെ തിര്‍ച്ച്‌ കിട്ടിയിട്ടില്ല."
"ഇനിയിപ്പോള്‍ അത്‌ കിട്ടാനൊന്നും പോകുന്നില്ല. തരാനുള്ളവനാണെങ്കില്‍ ഇതിനുമുന്‍പ്‌ തന്നേനെ. നീ അത്‌ മറന്ന്‌ കളഞ്ഞേക്ക്‌ അലീ."
"ഏയ്‌, ഞാനതങ്ങനെ വിടന്‍ തീരുമാനിച്ചിട്ടില്ല. വര്‍ഷം എത്ര കഴിഞ്ഞാലും ഞാനത്‌ തിരികെ വാങ്ങും."
"ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും കിട്ടാത്തതല്ലേ ഇനി കിട്ടാന്‍ പോകുന്നു"
ഞങ്ങളെല്ലാപേരും അതിന്റെ സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചു.
"ഇത്‌ ഞാന്‍ വിടില്ല. അഥവാ അവന്‍ മരിച്ചുപോയല്‍ ഞാനീതുക അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും, ഇനിയവന്റെ മകന്‍ മരിച്ചുപോയാല്‍ അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും. എന്തായാലും ഇത്‌ വാങ്ങാതെ ഞാന്‍ വിടില്ല."
ഇതെല്ലാം കേട്ടിരുന്ന കാദര്‍ ...
"അപ്പോ, അലി നീയൊരു കാര്യം ചെയ്യ്‌ ഇതിന്റെ ഒരു കോപ്പിയെടുത്ത്‌ നിന്റെ മകന്റെ കയ്യില്‍ കൊടുക്ക്‌. അഥവാ നീ മരിച്ച്‌ പോയാല്‍ നിന്റെ മകന്‌ ഈ തുക തിരികെ വാങ്ങാമല്ലോ."
പെട്ടെന്ന്‌ പൊട്ടിയ കൂട്ടച്ചിരിയുടെ ഇടയില്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത്‌ പുറത്ത്‌ വച്ച വിളറി വെളുത്ത ശവത്തിന്റെ പോലുള്ള ഒരു മുഖവും അതില്‍ സൈക്കിളില്‍ നിന്ന്‌ വീണതുപോലുള്ള ഒരു ചിരിയും ഞങ്ങള്‍ കണ്ടു... പരോപകാരി അലിയുടേത്‌..

വാല്‍ : ചങ്ങാതിയെ വിളിച്ച്‌ കാശ്‌ ചോദിച്ചതും അതിന്റെ തര്‍ക്കങ്ങളുടെയും അവധിപറച്ചിലിന്റെയും മൊബൈല്‍ ബില്‍ തുക ഇതിലും കൂടുതലായി എന്നാലും "മേ ഉസ്സെ നഹീ ചോടുങ്കാ."

Wednesday, July 18, 2007

ഇത്തിരി മുഖവുര

"കോവില്ലൂര്‍ ഗ്രാമ പഞ്ചായത്ത്‌ താങ്കളെ സ്വാഗതം ചെയ്യുന്നു". ദൈവത്തിന്റെ സ്വന്തം നാടിന്റെ തെക്ക്‌ തെക്കുള്ള ഒരു പാതയോരത്ത്‌, കാലപ്പഴക്കത്താല്‍ നിറം മങ്ങി, കീറലുകള്‍ വീണ്‌ നിലംപതിക്കാറായ ഒരു കൈകാട്ടിമരത്തിലെ അക്ഷരങ്ങളാണിവ.

ഒരു ഗ്രാമഭംഗിക്ക്‌ എസ്സെന്‍ഷിയലായ എല്ലാ ചേരുവകകളും ഒത്തിണങ്ങിയതാണ്‌ ഈ ഗ്രാമം. ആറിന്‌ ആറ്‌ (നിങ്ങള്‍ കണ്ടിരിക്കാനും കേട്ടിരിക്കാനും വഴിയില്ല കാരണം ഇത്‌ കോവില്ലൂരിന്റെ പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടിയാണ്‌. കൊണ്ടകെട്ടിമലയിലാണ്‌ ജനനം, അവിടന്ന്‌ കോവില്ലൂരിനെ ആദ്യം ആറായും പിന്നെ തോടായും പിന്നെ ചാലായും അങ്ങനെ പല രൂപത്തിലും ഭാവത്തിലും ഒരു പ്രധക്ഷിണം വച്ച്‌ നെയ്യാറില്‍ ചെന്ന്‌ ചേരുന്നു. അതുകൊണ്ട്‌ തന്നെ ചില അസൂയാലുക്കള്‍ ഇതിനെ തോടെന്ന്‌ പറഞ്ഞ്‌ കളിയാക്കാറുണ്ട്‌. എന്നാലും ഞങ്ങള്‍ കോവില്ലൂര്‍ വാസികള്‍ ഇതിനെ ആറെന്നേ പറയാറുള്ളൂ. കാക്കക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌ എന്നല്ലേ.). കുളത്തിന്‌ കുളം, ഒന്നല്ല രണ്ടെണ്ണം. ഒന്ന്‌ നാല്‍ക്കാലികള്‍ക്കായും ഒന്ന്‌ ഇരുകാലികള്‍ക്കായും പകുത്ത്‌ നല്‍കിയിട്ടുണ്ട്‌ (ടോസ്‌ ചെയ്യേണ്ട ആവശ്യം വന്നില്ല). അതല്ല, ചെളിയും പുല്ലും കൂടുതലുള്ള കുളം നോക്കി നാല്‍ക്കാലികള്‍ ആദ്യം കൈയ്യടക്കിയെന്നും വേറെ ഓപ്ഷനില്ലാതെ ഇരുകാലികള്‍ കിട്ടിയ കുളം കൊണ്ട്‌ തൃപ്തിയടഞ്ഞുവെന്നും ഒരു സംസാരമുണ്ട്‌. മള്‍ട്ടിപര്‍പ്പസ്‌ പാടങ്ങളുണ്ട്‌, കൃഷിക്കും പിന്നെ വേനല്‍ക്കാലത്ത്‌ നമ്മുടെ മറഡോണമാര്‍ക്കും സച്ചിന്‍മാര്‍ക്കും പ്രാക്റ്റീസിനും. ഇതുകൂടാതെ ഒരു നാടിന്‌ ആവശ്യം വേണ്ട നാനാവിധ കൃഷിയുമുണ്ട്‌ ഇവിടെ. അതുകൊണ്ടുതന്നെ പച്ചപ്പിന്‌ ഒരു കുറവും ഇല്ല. പിന്നെ കുന്നിന്‌ കുന്ന്‌ (സാമൂഹ്യവിരുദ്ധരായ ചില വാനരന്മാരും അവരുടെ തന്നെ കറ്റഗറിയില്‍പ്പെടുത്താന്‍ പറ്റിയ, തിയറി ഒഫ്‌ എവല്യുഷന്‍ ശരിയാണോയെന്ന്‌ രൂപം കൊണ്ടല്ലെങ്കിലും സ്വഭാവം കൊണ്ടും ജേഷ്ടകള്‍ കൊണ്ടും നമ്മളില്‍ സംശയം ജനിപ്പിക്കുന്ന ചില ആന്റി സോഷ്യല്‍ എലമെന്റ്സും ഇടക്കിടക്ക്‌ ഈ സ്ഥലം കൈയ്യടക്കാറുണ്ട്‌ എന്നതൊഴിച്ചാല്‍ പ്രക്രതി രമണിയാണ്‌). കിളികളുടെ കളകള നാദവും കാളവണ്ടികളുടെ കടകട നാദവും കാളകളുടെ മണിനാദവും ഇങ്ങനെ ഒരു ഗ്രാമത്തിന്റെ എല്ലാ ചന്തവും ഒത്തിണങ്ങിയതാണ്‌ ഈ ഗ്രാമം. പക്ഷേ ഈ ഗ്രാമത്തിന്റെ യധാര്‍ഥ സൗന്ദര്യം എന്ന്‌ പറയുന്നത്‌ ഇവയൊന്നുമല്ല ...

ഇടക്കിടക്ക്‌ വിരുന്നുകാരെപ്പോലെ നാട്ടില്‍ വന്ന്‌ ബ്രൂട്ട്‌ സ്പ്രേയുടെയും യാര്‍ഡ്‌ലി പൗഡറിന്റെയും പരിമളം നാട്ടുകാര്‍ക്ക്‌ ഫ്രീയായിട്ട്‌ ആസ്വദിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന, പ്രവാസിയുടെയും ഫോറിന്‍ മണിയുടെയും പ്രാധാന്യത്തെപ്പറ്റി ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും, "കാട്ടുകോഴിക്കെന്ത്‌ ഓണവും സംക്രാന്തിയും" എന്ന മട്ടില്‍ കേട്ട്‌ നില്‍ക്കുന്ന നല്ലവരായ നാട്ടുകാരുടെ വായില്‍ നിന്ന്‌ "എന്ന്‌ വന്നു... എന്ന്‌ പോകും" എന്ന പതിവ്‌ ചോദ്യം കേട്ട്‌ "ഇവര്‍ക്കൊന്നും ഒരു പ്രവാസിയുടെ വിലയും വിഷമവും മനസ്സിലാകില്ല" എന്ന എ സര്‍ട്ടിഫിക്കറ്റ്‌ സത്യം മനസ്സിലാക്കി കണ്ണും കരളും കലങ്ങി തിരിച്ച്‌ സ്വന്തം മാളത്തിലേക്ക്‌ വലിയുന്ന ഒന്ന്‌ രണ്ട്‌ ഗള്‍ഫ്‌കാരും,

ഇതെന്റെ മണ്ണ്‌ ഇതെന്റെ ഗ്രാമം എന്ന മുദ്രാവാക്യവുമായി നാട്ടുകാരുടെ ഏത്‌ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കണം എന്ന ആക്രാന്തമോ ദുര്‍വാശിയോ എന്തിന്‌ മിനിമം ഒരു ആഗ്രഹമോ പോലുമില്ലാത്ത നല്ലവരായ അതിലുപരി മര്യാദക്കാരായ, എന്നാല്‍ പിരിവ്‌, ജാഥ ഇത്യാധി കീശയില്‍ നാല്‌ കാലണ വീഴുന്ന എന്തിനും ഏതിനും തന്റെ നേത്യസ്താനം ആരുടെ മുന്നിലും അടിയറവ്‌ വയ്കാതെ ധീരതയോടെ നയിക്കാന്‍ പന്തയക്കോഴികളെപ്പോലെ കൊക്കും നഘവും കൂര്‍പ്പിച്ച്‌ കാത്തിരിക്കുന്ന, ഇതിനൊക്കെപ്പുറമേ നല്ലവരായ നാട്ടുകാരുടെ സംഭാവനയെന്ന പേരില്‍ കിട്ടുന്ന കാശുകൊണ്ട്‌ വാടക കൊടുക്കുന്ന പാര്‍ട്ടിയാഫീസുകള്‍ തങ്ങള്‍ക്ക്‌ വിശ്രമിക്കാനുള്ള ഇടവും, കാരംസ്‌ ചീട്ട്‌ മുതലായവ കളിക്കാനുള്ള ക്ലബും ആക്കി മാറ്റിയ കുറെ രഷ്ട്രീയപ്രമുഖരും,

എന്റെ ഗ്രാമവാസികള്‍ എന്റെ സഹോദരീ സഹോദരങ്ങള്‍ വണ്ടിയും വള്ളവും കയറി അഞ്ചെട്ട്‌ കിലോമീറ്റര്‍ യാത്ര ചെയ്ത്‌ അരിയും പുളിയും മുളകും ഉപ്പുമൊക്കെ വാങ്ങി കഷ്ടപ്പെടുന്നത്‌ നിറകണ്ണൂകളോടെ അതിലുപരി നിറമനസ്സോടെ കണ്ട്‌ നാട്ടില്‍ത്തന്നെ അതിനുള്ള സൗകര്യം ഒരുക്കാമെന്ന നല്ല ഉദ്ധേശത്തോടെ അഹോരാത്രം പാടുപെട്ട്‌ കൈയ്യിലുള്ള കാശും തലയില്‍ ആകെയുണ്ടായിരുന്നൂ എന്ന്‌ പറയപ്പെടുന്ന ലേശം ബുദ്ധിയും ചുരണ്ടിയെടുത്ത്‌ മൊത്തമായി ഇന്‍വെസ്റ്റ്‌ ചെയ്ത്‌ സ്വന്തം വീടിന്റെ ഒരു ഭാഗം ഒരു കടമുറിയായി കണ്‍വെര്‍ട്ട്‌ ചെയ്ത്‌ അതില്‍ ആവശ്യസാധനങ്ങള്‍ വാങ്ങി നിറച്ച്‌ കൊള്ള ലാഭത്തില്‍ ജനങ്ങളെ സെര്‍വ്‌ ചെയ്യുന്ന ഒരു വ്യവസായപ്രമുഖന്‍ ... "ഈ ബുദ്ധി എന്തുകൊണ്ട്‌ എനിക്ക്‌ നേരത്തേ തോന്നിയില്ല" എന്ന്‌ ശ്രീനിവാസന്റെ റോളില്‍ അതിയായ വിഷമത്തോടും "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്‌" എന്ന്‌ മോഹന്‍ലാലിന്റെ റോളില്‍ സമാധാനിച്ചും, ബുദ്ധി ഇന്‍വെസ്റ്റ്‌ ചെയ്യാതെ (ഉണ്ടായിട്ട്‌ വേണ്ടേ. ) ചിന്തിച്ചതിന്റെ ഭലമായി ഉരുത്തിരിഞ്ഞ്‌ വന്ന ബിസ്സിനസ്സില്‍ 'ഗോംബറ്റിഷന്‍' വേണം എന്ന കീ-പോയിന്റ്‌ മനസ്സിലാക്കി, കുറച്ചുകൂടെ വിപുലമായ രീതിയില്‍ ഒരു സ്റ്റോര്‍ തുടങ്ങി ജനങ്ങളെ സെര്‍വ്‌ ചെയ്യാന്‍ ഞാനും നിന്റെ കൂടെയുണ്ട്‌ എന്ന്‌ പറഞ്ഞ്‌ രംഗത്ത്‌ വന്ന വേറൊരു വ്യവസായപ്രമുഖന്‍ (ഇവര്‍തമ്മില്‍ ഇപ്പോഴും ശീതസമരത്തിലാണ്‌) ... ഇത്തിരിയെങ്കിലും ചോര കിട്ടാതിരിക്കില്ല എന്ന്‌ കാത്തിരിക്കുന്ന രണ്ട്‌ കുറുക്കന്‍ ജൂനിയര്‍ വ്യവസായപ്രമുഖര്‍ ... ഇങ്ങനെയുള്ള കുറെ വ്യവസായകാന്തങ്ങളും (ബിസ്സിനസ്സ്‌ മാഗ്നറ്റ്സ്‌),

കോവില്ലൂര്‍ എന്ന ഗ്രാമത്തിന്റെ പേര്‌ അന്വര്‍ഥമാക്കുന്നതില്‍ എന്റെ ഗ്രാമവാസികള്‍ക്കുള്ളത്ര ഒരുമ എരുമക്കൂട്ടത്തില്‍പോലും കാണാന്‍ കഴിയില്ല. പേരിന്‌ യാതൊരു കളങ്കവും വരരുത്‌ എന്ന ആത്മാര്‍ത്ഥ ചിന്ത ഒന്നുകൊണ്ടു മാത്രമാണ്‌ ഒരോരുത്തരും മത്സരിച്ച്‌ കോവിലുകളും അമ്പലങ്ങളും പള്ളികളും പണിതതും ഇന്നും അതൊക്കെ നിലനിര്‍ത്തിപ്പോരുന്നതും. ഇവയ്ക്കൊക്കെ ഓരോ പ്രധാന കര്‍മ്മിയും, കര്‍മ്മിയുടെ വലതും ഇടതുമായി സഹായികളും ഇവരെ വരച്ചവരയില്‍ നിര്‍ത്താനായി നാട്ടിലെ അഞ്ചെട്ട്‌ പൗരപ്രമുഖര്‍ ചേര്‍ന്ന ഒരു കമ്മിറ്റിയുമുണ്ട്‌. ഇവര്‍ ചില്ലറക്കാരല്ല, നിയമവും ആഭ്യന്തരവും എന്നുവേണ്ട ഏതു മേഘലവേണമെങ്കിലും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ (ഇവരെക്കുറിച്ച്‌ വിശദമായി വഴിയേ മനസ്സിലായിക്കോളും). ഇങ്ങനെയുള്ള കുറെ വി ഐ പികള്‍,

ഇവരെക്കൂടാതെ, ഏത്‌ നാടായാലും ഏത്‌ രാജ്യമായാലും അനിവാര്യമായ കുറേ സ്പെഷ്യലിസ്റ്റുകള്‍ ഉണ്ടല്ലോ ? അതില്‍പ്പെട്ട ചിലര്‍ ...

പാക്കരന്‍ എന്ന ഭാസ്കരന്‍ ടി. സി. എസ്‌. (ഡിപ്ലൊമ ഇന്‍ കംബ്യുട്ടര്‍ സയന്‍സ്‌ ആണെന്ന്‌ തെറ്റിദ്ധരിക്കണ്ട ഡിപ്ലൊമ ഇന്‍ കട്ടിംഗ്‌ ആന്‍ഡ്‌ ഷേവിങ്ങ്‌) ബാര്‍ബറാണ്‌, ബൈ പ്രൊഫെഷന്‍. ഇങ്ങനെയൊക്കെയാണെങ്കിലും ആളിന്റെ സ്വഭാവം പൂ പോലെയാണ്‌... നല്ല ഒന്നാം തരം ഒരു താമരപ്പൂവ്‌ പോലെ. 24 മണിക്കൂറും വെള്ളത്തിലാണ്‌, ആയതുകൊണ്ടുതന്നെ പുള്ളിക്ക്‌ കൃത്യനിഷ്ട എന്നൊരു സംഭവം എന്താണെന്ന്‌ തന്നെ തീരെ പിടിയില്ല.

ഡോ. കോതീന്‍ സായിപ്പ്‌ എം.ഫില്‍. പുള്ളീ ഡോക്റ്ററേറ്റ്‌ എടുത്തത്‌ ആക്രിക്കച്ചവടത്തിലാണ്‌, അതും തമിഴ്‌നാട്‌ യുനിവേര്‍സിറ്റിയില്‍ നിന്ന്‌. തന്റെ തൊഴില്‍ മേഘല ഇതാണെന്നും അതിന്‌ പറ്റിയ സ്തലം ഇതുതന്നെയാണെന്നുമുള്ള ഉറച്ച തീരുമാനത്തിന്റെ അനന്തരഭലമായി ഒരു ദു:ര്‍ബല നിമിഷത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വന്നതാണ്‌. പിന്നെ കോവില്ലൂര്‍ സിറ്റിസണ്‍ഷിപ്പെടുത്ത്‌ ഗ്രീന്‍ കര്‍ഡില്ലാത്തതിനാല്‍ കിട്ടിയ റേഷന്‍ കാര്‍ഡ്‌ കൊണ്ട്‌ ത്രിപ്തിപ്പെട്ട്‌ ഇവിടെക്കൂടി. കുടിയേറ്റക്കാരനാണെന്ന യാതൊരു അഹംഭാവവും അഹഗാരവുമില്ലാതെ സസുഖം വാഴുന്നു. ഡോക്ടറെക്കൂടാതെ ഇനിയുമുണ്ട്‌ രണ്ട്‌ തമിഴ്‌ കുടിയേറ്റക്കാര്‍. അവര്‍ ഹോട്ടല്‍ മാനേജ്മെന്റിലും കാറ്ററിങ്ങിലുമാണ്‌ സ്പെഷ്യലൈസ്‌ ചെയ്തിരിക്കുന്നത്‌. അവരും കുടുംബത്തോടെ സിറ്റിസണ്‍ഷിപ്പ്‌ ഹോള്‍ടേഴ്സാണ്‌.

ഡോ. കതിരേശന്‍ എം. ബി. ബി. എസ്‌. (പേരിന്‌ അല്‍പം തമിഴ്‌ ചുവയുണ്ടെങ്കില്‍ അതു തികച്ചും യാദ്യ്‌രച്ഛികമല്ല... പുള്ളി തമിഴ്‌നാട്‌ നാഷനാലിറ്റിക്കാരനാണ്‌) നാട്ടിലെ ഏക ഇംഗ്ലീഷ്‌ വൈദ്യനും ഡിസ്പ്പന്‍സറി ഉടമയുമാണിതിയാന്‍. അതുവരെ നാട്ടിലെ ഏക നാടന്‍ മുറി വൈദ്യനായിട്ടുപോലും, വൈദ്യശ്ശിരോമണിയായി വിലസിയിരുന്ന വൈദ്യരത്നം മി. ഗോപാലന്‍ നായരുടെ (കോവാലന്‍ വൈത്ത്യന്‍ - വിളിപ്പേരാണ്‌) ഏക എതിരാളി.

വിപ്ലവം തോക്കിന്‍ കുഴലില്‍ക്കൂടെയാണെന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ. പുള്ളിയെ റോള്‍ മോഡലാക്കി, വിദ്യാഭാസം ചൂരലിന്‍ തുമ്പില്‍ക്കൂടെയാണെന്ന അനൗദ്വോഗിക തിരുത്തുമായി സ്വന്തം പിള്ളരേയും നാട്ടുകാരുടെ പിള്ളരേയും സമ്പൂര്‍ണ്ണ സാക്ഷരരാക്കാന്‍ കച്ചകെട്ടിയിറങ്ങിയ മി. അറബി സാറും, സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന്‌ വിശ്വസിച്ച്‌ ചൂരലെടുക്കാതെയും കച്ചകെട്ടാതെയും ഇറങ്ങിയ മിസ്സിസ്സ്‌. അറബി സാറും...

പകലന്തിയോളം പണിയെടുത്ത്‌ ക്ഷീണിച്ചെത്തുന്ന അധ്വാനവര്‍ഗ്ഗത്തിന്റെ മനസ്സും ശരീരവും ഉന്മേഷമാക്കുവാനും അവരുടെ അന്തികള്‍ ആനന്തകരമാക്കി നാട്ടുകാര്‍ക്ക്‌ ഫ്രീ ലൈവ്‌ ഈവനിഗ്‌ ഷോ സ്പോണ്‍സര്‍ ചെയ്യുകയും, അധ്വാനവര്‍ഗ്ഗത്തിന്‌ നാട്ടുകാരുടെ വായിലിരിക്കുന്നതോ കയ്യിലിരിക്കുന്നതോ എന്താന്ന്‌ വച്ചാല്‍ അതും ബോണസായിട്ട്‌ വാങ്ങിക്കൊടുക്കുന്ന അബ്കാരി അസറിയും, ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ പൂര്‍വ്വാധികം ശക്തിയോടും ഉന്മേഷത്തോടും അടുത്ത ദിവസത്തെ കലാപരിപാടികള്‍ക്ക്‌ തയ്യാറെടുക്കുന്ന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള കലാകാരന്മാരും,

കറവക്കാരന്‍ കം പാല്‍ക്കാരന്‍ അപ്പുക്കുട്ടന്‍, പത്രക്കാരന്‍ മോതീന്‍, തയ്യല്‍ക്കാരായ കുചേലന്‍ (സ്പെഷ്യലൈസ്ഡ്‌ ഇന്‍ ലേഡീസ്‌ ഐറ്റംസ്‌) ആന്‍ഡ്‌ വിജയന്‍ (ജന്മനാ കാലിന്‌ അല്‍പം മാനുഫാക്ചറിംഗ്‌ ടിഫക്റ്റുള്ളതുകൊണ്ട്‌ മൊണ്ടി വിജയന്‍ എന്ന്‌ നാട്ടുകാര്‍ സ്നേഹപുരസരം വിളിക്കും), സൈക്കിള്‍ കടക്കാരന്‍ ചുങ്കിലി, പഞ്ചര്‍ വര്‍ക്ക്‌ ഷോപ്പ്‌ മുതലാളിയായ സ്റ്റീഫന്‍... ഇങ്ങനെ നീളുന്ന ഒരു ലിസ്റ്റാണ്‌ ഈ ഗ്രമത്തിന്റെ സൗന്ദര്യം. ഇവരില്ലാതെ എന്ത്‌ കൊവില്ലൂര്‍.

ഇതില്‍പ്പെടാതെപോയ കഥാപാത്രങ്ങളെ നമുക്ക്‌ വഴിയേ പരിചയപ്പെടാം... ...
Related Posts Plugin for WordPress, Blogger...

Popular Posts