Thursday, March 27, 2008

ഏഞ്ചല്‍ എന്ന മാലാഖക്കുഞ്ഞ്‌


'ഹല്ലോാാാ .... ഹൗ ആര്‍ യൂ.... അയാം ഫൈന്‍.'

ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്‌. ചോദ്യവും ഉത്തരവും ഇവന്‍ തന്നെ പറയുന്നതെന്തിനെന്ന്‌ ഓര്‍ത്തുനിള്‍ക്കുമ്പോള്‍ ദാ വരുന്നു അടുത്തത്‌...

'അല്ലാാാ...ഇതാര്‌. '

'ഞാന്‍...'

'എന്നെ മനസ്സിലായോ..?

'പിന്നെ മനസ്സി....'

'എത്രകാലമായെടാ കണ്ടിട്ട്‌ ?'

'അതിപ്പോ ....'

'നീ എപ്പോ വന്നു ?'

'കഴിഞ്ഞ....'

'എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ ?'

'എന്ത്‌ പറ....'

'ഇപ്പോള്‍ നീ എവിടെയാടാ ?'

'ഞാന്‍ ....'

'നമ്മുടെ മറ്റു ഫ്രണ്ട്സിനെയൊക്കെ കാണാറുണ്ടോ ?'

'അതു പിന്നെ....'

'എന്താ ഈ വഴിക്കൊക്കെ ?'

'നിര്‍ത്തെടാ കോപ്പേ. നീയെന്താ 'ശ്രികണ്ഡന്‍ നായര്‍ക്ക്‌' പഠിക്കുന്നോ ? ചോദിച്ചതിന്‌ മറുപടി പറയാന്‍ ഒരു അവസരം താ.'

'ഓകെ...ഓകെ... നീ പറ. നിന്നെക്കണ്ട വെപ്രാളത്തില്‍ ചോദിച്ചതാടേയ്‌.'

'ശരി. ചോദ്യങ്ങള്‍ ആവര്‍ത്തിക്കണമെന്നില്ല. ഞാന്‍ പറയാം.
ഞാന്‍ തന്നെ അലമ്പന്‍.
നമ്മള്‍ തമ്മില്‍ കണ്ടിട്ട്‌ കുറഞ്ഞത്‌ ഒരു 10 വര്‍ഷമെങ്കിലും ആയിക്കാണും.
ഞാന്‍ ഇപ്പോള്‍ സൗദിയിലാണ്‌. കഴിഞ്ഞ ആഴ്ച വന്നു.
വിശേഷങ്ങള്‍ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്‌. സൗകര്യം പോലെ പറയാം.
അവിടെയും ഇവിടെയുമുള്ള ഫ്രണ്ട്സിനെയൊക്കെ ഇടക്ക്‌ കാണാറുണ്ട്‌.
പിന്നെ ഈ വഴി വന്നതല്ല. ഇതിലേ പോയപ്പോള്‍ പഴയ ഓര്‍മ്മകള്‍ പിടിച്ചു നിര്‍ത്തിയതാ. എന്നാല്‍പ്പിന്നെ അതൊക്കെ ഒന്നു പുതുക്കിയിട്ട്‌ പോകാമെന്നു കരുത്തി.'

'അതിന്റെ ആദ്യപടിയായി നമ്മുടെ അന്തോണിച്ചേട്ടന്റെ കടയില്‍ നിന്ന്‌ ഒരു വില്‍സ്‌ വാങ്ങി. ഇവിടന്നാണല്ലോ ഹരിശ്രീ കുറിച്ചത്‌. അതും അന്തോണിച്ചേട്ടന്റെ കയ്യില്‍ നിന്നുതന്നെ. അപ്പോഴാണ്‌ നിന്റെ വരവ്‌. എന്തായാലും ഇത്രയൊക്കെ ചോദിച്ചിട്ടും ഗള്‍ഫുകാരോടുള്ള പതിവു ചോദ്യം ചോദിക്കാത്തതിന്‌ ഒരു പ്രത്യേക നന്ദിയും ഇരിക്കട്ടെ.'

'ശരിയാ നിന്നെക്കണ്ടപ്പോള്‍ പഴയ നാളുകളൊക്കെ ഇന്നലെക്കഴിഞ്ഞതുപോലെ തോന്നുന്നു.'

'അതല്ലെങ്കിലും അങ്ങനെതന്നെയാടേയ്‌. ആ ഓര്‍മ്മകള്‍ക്കൊന്നും നമ്മുടെ മനസ്സില്‍ നിറം മങ്ങാറില്ലല്ലോ.'

'ഏതായാലും നീ നില്‍ക്ക്‌ ഞാനിത്തിരി സാധനം വാങ്ങിക്കട്ടെ. രാവിലെ കാപ്പി റെഡിയക്കാന്നേരത്താ വീട്ടുകാരി പറഞ്ഞത്‌ ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലെന്ന്‌. ഇനി അതില്ലാത്തതിന്റെ പേരില്‍ കാപ്പിയും വീട്ടുകാരിയുടെ മൂഡും കളയണ്ട. നീ നില്‍ക്ക്‌... വീട്ടിലൊന്നു കയറിയിട്ട്‌ പോകാം.'

'വീട്ടില്‍ ആരൊക്കെ... എന്നുവച്ചാല്‍ ഭാര്യയും പിന്നെ കുട്ടികള്‍...?

'ഉണ്ടല്ലോ. ആശക്കൊരു പെണ്ണും ആസ്തിക്കൊരാണും എന്നല്ലേ തമിഴിലെ ചൊല്ല്‌.. ആശക്കുള്ള പെണ്ണായി.. ആസ്തിക്കുള്ള ആണായിട്ടില്ല. അങ്ങനെ ഒരു കുട്ടിയും പിന്നെ ഒരു ഭാര്യയും.'

'ഏതായാലും 'ഫാദര്‍' ആകണമെന്നുള്ള നിന്റെ ആറാം ക്ലാസ്സുമുതലുള്ള ആംബിഷന്‍ സാധിച്ചു. ഒടുവില്‍ നീയൊരു 'അച്ഛന്‍' ആയില്ലേ...'

'അന്തോണിച്ചേട്ടോാാ..'

'ഈ വിളിയൊക്കെ കേട്ടിട്ട്‌ വര്‍ഷങ്ങളാകുന്ന്‌ പുള്ളേ. ഇപ്പോഴത്ത്‌ പിള്ളേര്‍ക്കൊന്നും ഈ മര്യാദകളൊന്നുമില്ല. പേര്‌ പറഞ്ഞല്ലേ വിളിക്കുന്നത്‌.'

'അത്‌ കാര്യമാക്കണ്ട ചേട്ടാ. ഇതൊക്കേ ജെനറേഷന്‍ ഗ്യാപ്പിന്റെ ഒരു ഒരു ഇതല്ലേ...'

'അതുപോട്ടെ. എത്രയായി...സിഗരറ്റിനും ഇവന്‍ വാങ്ങിച്ച സാധനങ്ങള്‍ക്കും..'

'അതു വേണ്ട ...ഞാന്‍ കൊടുത്തുകൊള്ളാം'

'നിക്കെടാ.. അടങ്ങ്‌ അടങ്ങ്‌. ഇന്നൊരു ദിവസം ഞാന്‍ കൊടുത്തു എന്ന്‌ വച്ച്‌ 'പുത്തങ്കട' ജംഗ്ഷനില്‍ 3-ലോകമഹായുദ്ധമൊന്നും ഉണ്ടാകില്ല.'

'ചേട്ടായി .. എത്രയാ..'

'23 രൂപ..'

'ഇതാ. ബാക്കി തപ്പണ്ടാ. അവിടെക്കിടക്കട്ടെ. പണ്ട്‌ ഒത്തിരി 10ഉം 20ഉം പൈസ ചേട്ടനോട്‌ ഞാന്‍ 'കുറ്റി' വച്ചിട്ടുണ്ട്‌. അതിനോളം വരില്ല ഈ നൂറ്‌... എന്നാലും കിടക്കട്ടെ.'

'വാ...നടക്ക്‌. ചേട്ടായി.. ഇവന്റെ വണ്ടി ഇവിടെ ഇരിക്കട്ടെ. ഒന്ന്‌ വീട്ടില്‍ കയറിയിട്ട്‌ വരാം.'

'ഓ .. ശരി ശരി'

'ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നൂ എന്ന്‌ പറഞ്ഞ്‌ നീ ചൂടാകണ്ടാ...നിന്റെ കല്ല്യാണം കഴിഞ്ഞോ? ഭാര്യ ? കുട്ടികള്‍ ?'

'മിക്കവാറും നീ മേടിക്കും. എടാ ചോദ്യങ്ങള്‍ക്കൊരു ഇന്റര്‍വെല്‍ കൊടുക്ക്‌. ഇങ്ങനെ ഒട്ടയടിക്ക്‌ ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ കയ്യില്‍ തരാതെ.'

'ശരി..ശരി. നീ പറ'

'കല്ല്യാണം കഴിഞ്ഞൂ. എനിക്കേ.. ആശയിത്തിരി കൂടുതലാ, അതുകൊണ്ട്‌ രണ്ട്‌ പെണ്ണ്‌. പിന്നെ ഇവരെയും, പ്രത്യേകിച്ച്‌ എന്നെയും സഹിക്കാന്‍ ഒരു ഭാര്യയും. എന്താ നിന്റെ പരിപാടി...?'

'ഞാന്‍ ഇവിടത്തെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ ഗ്യാരേജിലാണ്‌. വലിയ കുഴപ്പമില്ല. അങ്ങനെ തട്ടിമുട്ടി പോകുന്നു..'

സംസാരിച്ച്‌ നടന്ന ഞങ്ങള്‍ ഒരു ചെറിയ വീടിന്റെ മുന്നില്‍ നിന്നു. ഓടുമേഞ്ഞ, മുന്‍വശത്തെ കതകിനു പകരം കമ്പികളാല്‍ ഗ്രില്ലോടുകൂടിയ ഒരു ഒറ്റമുറി വീട്‌.

'ഇതാണെന്റെ വീട്‌. ഡോറില്ലാാാാ...'

"ഡോറില്ലെങ്കിലെന്താടാ... ഗ്രില്ലുണ്ടല്ലോ. വലിച്ചിട്ട്‌ അകത്തുനിന്ന്‌ പൂട്ടിയാല്‍ പോരെ. സേഫല്ലേ.'

'ഡോറില്ലാാാാ...'

'ഇതുതന്നെയല്ലെ നീയിപ്പോള്‍ പറഞ്ഞത്‌.' ഇവനെന്താ ചെവി കേള്‍ക്കില്ലേ ?

'ഇതാ സാധനങ്ങള്‍. കാപ്പിക്ക്‌ ഒരാള്‍ കൂടെയുണ്ട്‌. ഇതാണെന്റെ ഭാര്യ...ഡോറില്ല ബെറ്റി. എന്നിലെ എന്നെ തിരിച്ചറിഞ്ഞ്‌ എന്നെ ഞാനാക്കിയ, എന്റെ 'അനാഥന്‍' എന്നുള്ള ലേബല്‍ മാറ്റിയവള്‍'

അതുശരി. അപ്പോള്‍ ഇവന്‍ ഭാര്യയെ വിളിച്ചതാണല്ലെ. ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു.

'വലതുകാല്‍ വച്ച്‌ കയറ്‌. ഈ വിട്ടിലെ ആദ്യത്തെ വിരുന്നുകാരനാ നീ...'

'നിന്റെ മോളെവിടെ...'

'വിളിക്കാം. മോളേ...ഇങ്ങോട്ടൊന്ന്‌ വന്നേ. നിന്നെക്കണ്ടിട്ട്‌ അകത്ത്‌ കയറി നില്‍ക്കുന്നതാണ്‌.'

'അതെന്താടാ... എന്നെക്കണ്ടാല്‍ ഒരു ഭീകര ലുക്ക്‌ തൊന്നുമോ ?'

'അതല്ല. ഇവിടെയങ്ങനെ ആരും വാരാറില്ല. ശരിക്ക്‌ പറഞ്ഞാല്‍ ആരും വരാനില്ലെന്ന്‌ നിനക്കറിയാമല്ലോ ? ങാാാ... വാ..വാ.. ഇത്‌ പപ്പയുടെ ഫ്രണ്ടാണ്‌. നിന്നെക്കാണാന്‍ വന്നതാ. വാ..വാ.... ഇതാണ്‌ എന്റെ സന്തോഷം, എന്റെ ലോകം.. പേര്‌ ഏഞ്ചല്‍.'

'ഇപ്പറഞ്ഞതിന്‌ നിന്നെ ഞാന്‍ സമ്മതിച്ചെടാ... ഇവളെ വിളിക്കാന്‍ ഇതിനേക്കാളും ചേരുന്ന മറ്റൊരു പേരുണ്ടാവാന്‍ വഴിയില്ല.'

'തങ്ക്യൂ സോ മച്ച്‌....'

'അല്ല... നിന്റെയീ ഇടയ്ക്കിടക്ക്‌ ഇങ്ക്ലീഷ്‌ പറയുന്ന സ്വഭാവം ഇതുവരെ വിട്ടില്ലേടേയ്‌... ഹ ഹ ഹാാാാ..'

'അതെങ്ങനെ... അതിനെന്തിനാ നിയിത്ര ചിരിക്കുന്നത്‌...'

'ഞാന്‍ പഴയ ഒരു കാര്യം ഓര്‍ത്ത്‌ ചിരിച്ചതാ. പണ്ട്‌ ക്ലാസ്സില്‍ നാരായണന്‍ കുട്ടി സാറ്‌ ബോര്‍ഡില്‍ എഴിതിയിരുന്ന 'വഷിംഗ്‌ടണ്‍' വായിച്ച്‌ അതെന്താണെന്ന്‌ ചോദിച്ചപ്പോള്‍, ഉത്തരമായി 'പത്ത്‌ പ്രാവശ്യം അലക്കി അല്ലെങ്കില്‍ പത്ത്‌ തുണി അലക്കി' എന്ന്‌ പറഞ്ഞതും സാറ്‌ നിന്നെയെടുത്തിട്ട്‌ 'അലക്കിയതും' ഓര്‍ത്തുപോയി...'

'പതുക്കെ പറേന്നേയ്‌... നീയതൊന്നും മറന്നില്ലേ ?'

'ഓര്‍ക്കാന്‍ അങ്ങനെ ചിലതൊക്കെ ഉള്ളതല്ലേടാ നമ്മുടെയൊക്കെ ആയുരാരോഗ്യത്തിന്റെ രഹസ്യവും, നമ്മള്‍ നമ്മളായിത്തന്നെ തുടരുന്നതിന്റെ കാരണവും...'

'കാപ്പി ഇങ്ങോട്ടെടുക്കട്ടേ ...' ഡോറില്ലയുടെ ചോദ്യം.

'ങാാ, പിന്നേയ്‌ ഇവിടെ സൗകര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ. തറയിലിരിക്കുന്നതുകൊണ്ട്‌ ബുദ്ധിമുട്ടുണ്ടോ ?'

'ഈ നാടായനാടൊക്കെ നടന്ന്‌ ചെണ്ടപ്പുറത്ത്‌ കോലുവീഴുന്ന ഒരു ഉത്സവപ്പറമ്പ്‌ ബാക്കി വയ്ക്കാതെ ഞരങ്ങിയും ഉറങ്ങിയും കഴിഞ്ഞ നമ്മളങ്ങനെ അഹങ്കാരം കാണിക്കുന്നതു ശരിയാണോ ? പിന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലെങ്കിലും ബുദ്ധിക്കങ്ങനെ ഇതുവരെ മുട്ടൊന്നും വന്നിട്ടില്ല. ചലക്കാതെ എടുത്ത്‌ വയ്ക്കെടേയ്‌..'

'ഞങ്ങളുടെ ഭക്ഷണം ഒന്നും ശരിയായിട്ടുണ്ടാവില്ല. ഇല്ലേ...?'

'എല്ലാം ശരിയായിട്ടുതന്നെയുണ്ട്‌. ഈ ചോദ്യമൊഴിച്ച്‌. ഇവനെയും ഇവന്റെ കൂടെ നിന്നെയും ഈ കുഞ്ഞ്‌ മാലാഖയേയും കണ്ടത്‌ തന്നെ പാല്‍പ്പായസം കൂട്ടി സദ്യയുണ്ടതുപോലുണ്ട്‌'

കൈ കഴുകി വന്ന എന്നെക്കണ്ട്‌ മാറിനിന്ന ഏഞ്ചലിനെ ഞാന്‍ വിളിച്ചു...

'ഏഞ്ചല്‍.. മോളിങ്ങടുത്ത്‌ വാ. ഞാന്‍ നിന്നെക്കാണാന്‍ വന്നതല്ലേ. നീയിങ്ങനെ മാറിനിന്നാലോ.'

മടിച്ച്‌ മടിച്ച്‌ അടുത്ത്‌ വന്ന അവളെ ഞാന്‍ മടിയില്‍ കയറ്റിയിരുത്തി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം അച്ഛനല്ലാത്തൊരാളുടെ മടിയില്‍ അവളിരിക്കുന്നത്‌.

കുറച്ച്‌ സമയം അവളോട്‌ ഞാന്‍ എന്തൊക്കെയോ ചോദിച്ചു. എല്ലാത്തിനും 'ങും..ങാ..' എന്ന്‌ മറുപടി പറഞ്ഞിരുന്നവള്‍ പെട്ടെന്ന്‌ വാചാലയായി. പെണ്‍കുട്ടികള്‍ എളുപ്പം സംസാരിച്ച്‌ തുടങ്ങും എന്നു പറയുന്നത്‌ എത്ര ശരി.

സംസാരം അവസാനം അവളുടെ പ്രാര്‍ത്ഥനയിലെത്തി. ..

'എന്തൊക്കെയാ നീ പ്രാര്‍ത്ഥിക്കുന്നത്‌ ?'

രണ്ട്‌ കയ്യും കൂപ്പി കണ്ണടച്ച്‌ 'യേസയ്യാ..കര്‍ത്തരേ..എങ്കളെ കാത്തരുളവേണ്ടുകിറേന്‍......' (യേശുവേ.. കര്‍ത്താവേ..ഞങ്ങളെ കാത്തുരക്ഷിച്ചുകൊള്ളേണമേ...) ഇങ്ങനെ നീളുന്നു.

'മതി.. മോള്‌ നിര്‍ത്തിക്കോ. എടാ സാമേയ്‌ നീ ഇത്‌ കണ്ട്‌ പഠിക്ക്‌. ഇങ്ങനെ വേണം പ്രാര്‍ത്ഥിക്കാന്‍. അല്ലാതെ തമിഴ്‌നാടിന്റെ തലസ്താനം മാറ്റാനല്ല'

'അതെന്താണ്‌ സംഭവം... അങ്ങനെയൊരു പ്രാര്‍ത്ഥന...' ഡോറില്ലയുടെ ചോദ്യം.

'ഇതെന്തായാലും നീയും അറിഞ്ഞിരിക്കണം. പണ്ട്‌ പരീക്ഷക്ക്‌ ഇവന്‍ ഉത്തരമെഴുതിയതാണ്‌...തമിഴ്‌നാടിന്റെ തലസ്താനം പോണ്ടിച്ചേരിയാണെന്ന്‌. പരീക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങി ഞങ്ങള്‍ സംസാരിച്ച്‌ നില്‍ക്കുമ്പോള്‍ ഇവന്‌ മനസ്സിലായി തലസ്താനം അതല്ലെന്ന്‌. ഉടനെ ഇവന്‍ പ്രാര്‍ത്ഥിച്ചതാണ്‌ 'തമിഴ്‌നാടിന്റെ തലസ്താനം മാറ്റണേ കര്‍ത്താവേന്ന്‌'...'

'നീയിത്ര ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ഓര്‍ത്തിരിക്കുന്നുണ്ടല്ലോ ഇപ്പോഴും...'

ഒരു തൂവലിനോളം ഭാരം തോന്നിപ്പിച്ച, തൂവലിനേക്കാളും മ്ര്യദുവാര്‍ന്ന ഏഞ്ചല്‍. അച്ഛനെപ്പോലെ തന്നെ എപ്പോഴും നനവ്‌ തോന്നിപ്പിക്കുന്ന കണ്ണുകളുയര്‍ത്തി അവള്‍ ചോദിച്ചു 'അങ്കിള്‍ നാളെയും വരുമോ?'

സ്നേഹപൂര്‍ണ്ണമായ ആ ചോദ്യത്തിന്‌ എന്ത്‌ മറുപടിയാണ്‌ പറയേണ്ടത്‌.

'അറിയില്ലല്ലോ മോളെ. എന്നാലും ഞാന്‍ വരാന്‍ ശ്രമിക്കാം..' ഞാന്‍ മറുപടി പറഞ്ഞു.

തിരിച്ച്‌ പോരാന്‍ നേരം വണ്ടിയിലെ ബാഗില്‍ നിന്ന്‌ ഞാനെടുത്ത്‌ കൊടുത്ത ചോക്കലേറ്റ്‌ പൊതി വാങ്ങുമ്പോള്‍...നമുക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുകൊണ്ടാകണം... അവളുടെ അഴകൊന്നു കൂടി ഒപ്പം കണ്ണിലെ നനവും...

ഏഞ്ചലിന്‌ കൊടുത്ത ഉറപ്പിന്‌ ഉറപ്പ്‌ പോരാഞ്ഞിട്ടോ, ശ്രമിക്കാഞ്ഞിട്ടോ, സ്വന്തം ജീവിത നെട്ടോട്ടത്തിനിടയില്‍ ആ നനവാര്‍ന്ന കണ്ണുകളും ആ കൊഞ്ചല്‍ ചോദ്യവും മറന്നു പോയിട്ടോ എന്തോ... ആ പറഞ്ഞത്‌ നിറവേറ്റാന്‍ കഴിഞ്ഞില്ല ... ഇന്നേവരെ.


ഇവനെ പരിചയപ്പെടുത്താന്‍ വിട്ടൂ. ഇവന്‍ സാം രാജ്‌. എന്റെ (ഞങ്ങളുടെ) പഴയ ഒരു സഹപാഠി.

500-ഓളം കുട്ടികള്‍ക്ക്‌ ഒരു തറവാട്‌ ഒരു മേല്‍വിലാസം... സീ.എം.എസ്‌. (ക്രിസ്റ്റ്യന്‍ മിഷന്‍ സര്‍വീസ്‌) ഓര്‍ഫനേജ്‌. സാം... ആ 500-ല്‍ ഒരുവന്‍.

ചാക്കുപോലുള്ള കാക്കി നിക്കറും നിറം മങ്ങിയ വെള്ള ഉടുപ്പും പറ്റേ വെട്ടിക്കുറച്ച മുടിയും ദൈന്യത തളംകെട്ടിയ നേര്‍ത്തനനവുള്ള കണ്ണുകളുമായി എന്നും അവന്‍ ക്ലാസ്സില്‍ എത്തിയിരുന്നു. അധികം ആരോടും സംസാരിക്കതെ കൂട്ടുകൂടാതെ... ഒരു ഒറ്റപ്പെട്ടവന്‍. (ആരും കൂട്ടാതെ ഒറ്റപ്പെടുത്തിയവന്‍ എന്നു പറയുന്നതാവും ശരി.)

ഞാനും എന്നെപ്പോലുള്ള ഒത്തിരിപ്പേരുടെയും കളിയാക്കലും ചില ചില്ലറ മാനസീക പീഡനങ്ങളും എറ്റ്‌ വാങ്ങി വളര്‍ന്നവന്‍ ... തീയില്‍ കുരുത്തവന്‍.

പിന്നെ വളരെ വേഗം ഞങ്ങളില്‍ ഒരുവനായി മാറിയവന്‍. കളിയിലും ചിരിയിലും പങ്ക്‌ ചേരുന്നവന്‍. പൊട്ടിച്ചിരിക്കുമ്പോഴും കണ്ണിലെ ദൈന്യതയും നനവും കെടാതെ സൂക്ഷിക്കുന്നവന്‍.

ഇന്ന്‌ അവനൊരു കുടുംബനാഥനാണ്‌. അവനൊരു ഭാര്യയുണ്ട്‌, മാലാഖപോലൊരു മൊളുണ്ട്‌ അവരെ പോറ്റാന്‍ പാകത്തിനൊരു ജോലിയുണ്ട്‌ എല്ലാറ്റിനുമുപരി 'സീ.എം.എസ്‌. ഓര്‍ഫനേജ്‌' മാറ്റി സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കിയെടുത്തവന്‍.

ആരുടെയോ തെറ്റിന്റെ പാപഭാരം പേറി ജീവിതത്തിന്റെ സുവര്‍ണ്ണകാലം ഹോമിക്കാന്‍ വിധിക്കപ്പെട്ടിട്ടും തളരാതെ പോരാടി വിജയം വരിച്ചവന്‍. അഭിമാനം തോന്നുന്നൂ ആ പഴയ കൂട്ടുകാരനോട്‌... അല്‍പം കുറ്റബോധവും. അറിഞ്ഞോ അറിയാതെയൊ പറഞ്ഞുപോയതിയതിന്റെയും ചെയ്തുപോയതിന്റെയും ഗൗരവം ഓര്‍ത്തിട്ട്‌. അന്നൊക്കെ എന്തായിരിക്കും അവന്റെ മന്‍സ്സില്‍....

'സാമേ..ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഇപ്പോള്‍ നിനക്ക്‌ സത്യം പറയാമോ ?'

'നീ ചോദിക്ക്‌...'

'പണ്ട്‌ നിന്നെ ഞങ്ങള്‍ ഒത്തിരി കളിയാക്കിയിട്ടുണ്ട്‌. അന്നൊക്കെ ഞങ്ങളെക്കുറിച്ച്‌ എന്തായിരുന്നു നീന്റെ മനസ്സില്‍...'

'ആദ്യം തോന്നിയിരുന്നു....അഹങ്കാരികള്‍, ഹ്ര്യദയമില്ലാത്തവര്‍, അന്യരുടെ സങ്കടം കാണാന്‍ കഴിവില്ലാത്ത ദുഷ്ടന്മാര്‍ എന്നൊക്കെ. പക്ഷേ പിന്നെ അടുത്തപ്പോള്‍ അതൊക്കെ മാറി. നിങ്ങളും നിങ്ങളുടെ സ്നേഹം നിറഞ്ഞ കൂട്ടുകെട്ടുമാണ്‌ പിന്നെയുള്ള വര്‍ഷങ്ങള്‍ എന്നെ അവിടെ തുടരാന്‍ പ്രേരിപ്പിച്ചതുതന്നെ...'

"നാളെ നീ നിന്റെ ലോകത്തേക്കും ഞാന്‍ എന്റെ ലോകത്തേക്കും പിരിയുകയാണ്‌.
ഭൂമി ഉരുണ്ടതാണെന്നാണ്‌ വയ്പ്പ്‌.
എവിടെയെങ്കിലും വച്ച്‌ കണ്ടാല്‍ എന്നെത്തിരിച്ചറിഞ്ഞ്‌
ഒരു പുഞ്ചിരി സമ്മാനിക്കാന്‍ മറക്കരുതേ."

'ഓര്‍മ്മയുണ്ടോ നിനക്കിത്‌....'

'ഇത്‌...ഇത്‌...'

'സംശയിക്കണ്ട. നീ എന്റെ ആട്ടോഗ്രാഫില്‍ എഴിതിയതാണിത്‌. ഇവിടെപ്പറയാന്‍ കാരണം എന്തെന്നാവും...പുഞ്ചിരി മാത്രമല്ല നിന്റെ വിരുന്നുകാരനും കൂടെയായിരുന്നു ഞാനിന്ന്‌. എന്താ പോരേ...?'

'പോരേ എന്ന്‌ ചോദിച്ചാല്‍ പോരാ. എന്നാലും ധാരാളം. സന്തോഷമായി...'

'എന്നാലിനി ഞാന്‍ വിടട്ടേടാ. ഈ ദിവസം ഞാന്‍ മറക്കില്ല. പ്രത്യേകിച്ച്‌ ഈ മാലഖയെ...'

'അങ്കിളിന്‌ 'റ്റാറ്റാ' പറ മോള്‌...'

'അല്ല സാമേ.. നിങ്ങളുടെ മൂന്ന്‌ പേരുടെയും കണ്ണ്‌ ഒരേ അച്ചില്‍ വാര്‍ത്തതാണോടേയ്‌... ഒരേപോലെ നനവുണ്ടല്ലോ..?'

'എന്നാല്‍ മൂന്നല്ല... നാലാക്കണം. ഇപ്പോള്‍ നിന്റെ കണ്ണിലുമുണ്ട്‌ ഇത്തിരി നനവ്‌...'

വാല്‍ : ഇന്നും ഞാനോര്‍ക്കുന്നു ആ മാലാഖക്കുഞ്ഞിന്റെ നനവുള്ള തിളങ്ങുന്ന ഒരു ജോഡി കണ്ണുകള്‍. ഒരു വട്ടം കൂടെ അത്‌ കാണണമെന്ന്‌ വല്ലാത്ത മോഹം. സാധിക്കുമോ ... അറിയില്ല.

ഞാന്‍ ചെയ്തതെന്താണെന്ന്‌ ഞാനറിഞ്ഞിരുന്നില്ല. എന്നോട്‌ പൊറുക്കേണേ... സാം.
Related Posts Plugin for WordPress, Blogger...

Popular Posts