Wednesday, August 29, 2007

പട്ടിയുണ്ട്‌ ... സൂക്ഷിക്കുക


ഗേറ്റിനോട്‌ ചേര്‍ന്ന മതിലിലെ നാമഫലകത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഗ്ര്യഹനാഥന്റെ പേര്‌...റ്റി.കെ.ബേബി [ഇന്‍]. ("ഇന്‍/ഔട്ട്‌"ലെ ഇന്‍). അല്‍പം താഴെയായി കറുപ്പില്‍ വെളുത്ത അക്ഷരമുള്ള ഒരു ബോര്‍ഡുകൂടെയുണ്ട്‌..."കടിക്കുന്ന പട്ടിയുണ്ട്‌ ... സൂക്ഷിക്കുക". നാട്ടുകാരുടെ നന്മയെക്കരുതി ഗ്ര്യഹനാഥന്‍ വച്ച ഈ ബോര്‍ഡിനെ, സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള നമ്മുടെ സാട്ടുകാര്‍ ഇത്തിരി വളഞ്ഞ സെന്‍സിലാണെടുത്തത്‌.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെമാത്രമല്ല, അയല്‍ക്കാരിയെയും അയല്‍ക്കാരന്റെ ഉറുമ്പിനെയും വരെ സ്നേഹിക്കുന്ന പ്രകൃതക്കാരനായ ബേബിയെ, ഇന്നേവരെ ഒരു കുട്ടിക്കുപോലും "അ" എന്നൊരക്ഷരം പറഞ്ഞുകൊടുത്തിട്ടില്ലാത്ത ബേബിയെ എല്ലാപേരും "ബേബിസാര്‍" എന്ന്‌ സ്നേഹപുരസരം വിളിച്ചിരുന്നു. ബഹുമാനിച്ചിരുന്നു.

ജോലിയുള്ളതിനാലും കെട്ടിച്ചയച്ചതിനാലും സന്താനഗോപാലങ്ങള്‍ പലയിടങ്ങളിലായി കഴിഞ്ഞുകൂടുന്നു. പള്ളിപ്പെരുന്നാളിനൊ ക്രിസ്തുമസ്സിനൊ ഈസ്റ്ററിനൊ ഒക്കെ വരുന്ന ഗസ്റ്റ്‌ ആര്‍ടിസ്റ്റുകളാണ്‌ ഇവര്‍. മി. അന്റ്‌ മിസ്സിസ്സ്‌. ബേബിസാറും വാവിനും സംക്രാന്തിക്കും വരുന്ന ഒരു ജോലിക്കാരിയുമാണ്‌ "ലില്ലി കോട്ടേജിലെ" അന്തേവാസികള്‍.

ഇവരെക്കൂടാതെ ഒരു മെംബര്‍ കൂടെയുണ്ട്‌ ഇവിടെ..."ജിമ്മി". ബേബിസാറിന്റെ സന്തതസഹചാരിയായ അല്‍സേഷന്‍. ഊട്ടിയാണ്‌ സ്വദേശം. മോളും കെട്ടിയവനും വന്ന സന്തോഷത്തില്‍ കുടുംബസമേതം ഊട്ടിക്ക്‌ പോയിവരുമ്പോള്‍ വാങ്ങിയതാണ്‌. കൊണ്ടുവരുമ്പോള്‍ ഒരു പെരുച്ചാഴിയുടെയത്രയേ ഉണ്ടായിരുന്നുള്ളു. അണ്ണാച്ചിമാരുടെ തൈര്‌സാതവും സാമ്പാറുമല്ലേ തീറ്റ. ബേബിസാറിന്റെ സ്പെഷ്യല്‍ റെസിപ്പികള്‍ പെരുച്ചാഴി ജിമ്മിയെ "അര്‍ണോള്‍ഡ്‌ ശിവശങ്കരന്‍" ചേട്ടനെപ്പോലെയാക്കി.

അടുത്തെങ്ങും തന്നെപ്പോലെ കുടുംബമഹിമയുള്ള വാലെടുപ്പുള്ള (പോരാത്തതിന്‌ ബോണ്‍ അന്റ്‌ ബ്രോട്ടപ്‌ ഇന്‍ ഊട്ടി) ഒരു ശുനകനില്ലയെന്നത്‌ ജിമ്മിയെ അധികം താമസിയാതെ ഒരു ഒറ്റയാനാക്കിമാറ്റി. ഇടക്കൊക്കെ ബേബിസാറിന്റെ കണ്ണുവെട്ടിച്ച്‌ ഗേറ്റിന്‌ പുറത്തിറങ്ങി അല്ലറചില്ലറ കുരുത്തക്കേടുകളൊക്കെ കാണിച്ചു വന്നു. ആ ഏരിയയിലുള്ള പല ശുനകഫാമിലിയിലും ജിമ്മിയുടെ അവിഹിതഗര്‍ഭം കാരണം കുടുംബകലഹമുണ്ടായി. അങ്ങനെ ഇനിഷ്യല്‍ ഇല്ലാത്ത ഒരുപാട്‌ നാടന്‍-അല്‍സേഷനുകള്‍ക്ക്‌ ജന്മം നല്‍കി എം.എന്‍.നമ്പ്യാരെപ്പോലെ വില്ലനായി വിലസുന്ന കാലം...

അന്യഭാഷാ കറ്റഗറിയില്‍ ഞായറാഴ്ച ഉച്ചക്ക്‌ ദൂരദര്‍ശനില്‍ വന്ന "ആട്ടുക്കാര അലമേലു" വിന്റെ ആട്‌ ജീപ്പിനെ തലകൊണ്ട്‌ മുട്ടി നിര്‍ത്തിക്കുന്ന രംഗം കണ്ട്‌ പ്രചോദിതനായ ജിമ്മി ഒരുനാള്‍ അതുവഴി തടി കയറ്റി വന്ന പാണ്ടിലോറിയെ അതുപൊലെ ഒന്നു നിര്‍ത്താന്‍ ശ്രമിച്ചു. ലോറി നിര്‍ത്താന്‍ പറ്റിയില്ല എന്നുമാത്രമല്ല, ചുറ്റുവട്ടത്തുള്ള ഒരുപാട്‌ ശുനകികളെ വിധവയാക്കി കണ്ണീരിലാഴ്‌ത്തി "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നൂ.." പാട്ടും പാടി, റോഡില്‍ പോസ്റ്ററൊട്ടിച്ചപോലെ കിടന്നു. (ഫിലിം റ്റെക്‍നോളജിയെക്കുറിച്ച്‌ ഈ ജിമ്മിക്കെന്തറിഞ്ഞിട്ടാണ്‌. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.)

സന്തതസഹചാരിയുടെ വിയോഗത്തില്‍ മനംനൊന്തു കഴിയുന്ന ബേബിസാറിന്റെ അവസ്ഥ "കുരങ്ങന്‍ ചത്ത കുറവനെപ്പോലെ" ആയി. ആ അവസ്ഥക്കൊരു മാറ്റമുണ്ടായത്‌ അയല്‍വാസി കുമാരന്‍ മുഖേനയാണ്‌.

"ബേബിസാറേ, പോയത്‌ പോയി. ഇനി അതൊന്നും ആലോചിച്ചിരുന്നിട്ട്‌ ഒരു കാര്യവുമില്ല. നമ്മുടെ ജിമ്മിക്ക്‌ ദൈവം അത്രയേ ആയുസ്സ്‌ വച്ചുള്ളൂ എന്നു കരുതിയാല്‍ മതി."
"എന്നാലും എന്റെ കുമാരാ, അവന്റെ നഷ്ടം..എനിക്കങ്ങോട്ട്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല."
"വിഷമിക്കാതെ സാറേ. കടുക്കറയിലെ വേലപ്പന്‍ ഒരു പട്ടിയെ വില്‍ക്കാനുണ്ടെന്ന്‌ പറഞ്ഞു. നല്ലയിനമാ. സാറിന്‌ താല്‍പര്യമുണ്ടെങ്കില്‍ പോയി നോക്കാം."
"ഇവനൊക്കെ എന്റെ ജിമ്മിയോളം വരുമോ കുമാരാ. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌." ("സത്യത്തില്‍ ബാലന്‍ കെ. നായരോളം വരുമോ മേഘനാഥന്‍" എന്നാണ്‌ ചോദിക്കേണ്ടിയിരുന്നത്‌. അമ്മാതിരി അക്രമങ്ങളല്ലേ കാട്ടിക്കൂട്ടിയിരുന്നത്‌.)

ജിമ്മിയെപ്പോലെയല്ലെങ്കിലും ആ വിടവ്‌ നികത്താന്‍ ഒന്നിനെ വാങ്ങിക്കാമെന്ന് ഒടുവില്‍ തീരുമാനമായി.

പട്ടിയെ വാങ്ങാന്‍ വന്ന ബേബിസാറിന്റെയും കുമാരന്റേയും മുന്നില്‍ വേലപ്പന്‍ വാചാലനായി. "ടോണി"യുടെ ഗുണഗണങ്ങള്‍ വിവരിച്ചു തുടങ്ങിയ വേലപ്പന്‍ ടോണിയുടെ മൂന്ന്‌ തലമുറ മുന്‍പുള്ള മുതുമുത്തച്ചന്റെ ഫമിലിയെക്കുറിച്ച്‌ വരെ വിസ്തരിച്ചു.

കക്ഷി സങ്കരയിനമാണ്‌. ബോക്സറുടെയും ഡോബര്‍മാന്റെയും (ജാര)സന്തതിയാണ്‌. ബോക്സര്‍ മാനാനെന്നോ, ഡോക്സറെന്നോ ഒക്കെ സൗകര്യം പോലെ വിശേഷിപ്പിക്കാം.

രാജകീയ പ്രൗഡിയോടെ ലില്ലി കോട്ടേജില്‍ കഴിഞ്ഞിരുന്ന ഇവന്‍, പേരും ഊരും ഇല്ലാതെ നടക്കുന്ന നമ്മുടെ നാടന്മാരുടെ ഇടയില്‍ ഒരു കാഴ്ചവസ്തുവായിയെന്നത്‌ പിന്നെ പറയേണ്ടല്ലോ. വായില്‍ വെള്ളിക്കരണ്ടിയുമായല്ലേ ജീവിതം, സ്വാഭാവികമയും ടോണി വളരുന്നതോടൊപ്പം അഹങ്കാരവും വളര്‍ന്നു.

"ഇവളെപ്പേടിച്ചതുവഴിയാരും നടപ്പതില്ലാ" എന്ന്‌ കവി പാടിയപോലെയായി അവസ്ത. വഴിയേ പോകുന്ന ഒരാളെയും വെറുതെ വിടാതെ 100 മീറ്ററിലും ഹര്‍ഡില്‍സിലും കോച്ചിംഗ്‌ കൊടുക്കുകയെന്നതായി ടോണിയുടെ ഇഷ്ടവിനോദം.

മാസങ്ങള്‍ വീണ്ടും കൊഴിഞ്ഞു. വളരുന്തോറും ടോണിയുടെ സ്വഭാവം മാത്രമല്ല രൂപവും മാറി. "വിത്തുഗുണം പത്തുഗുണം" എന്നല്ലേ. ടോണിയും വിത്തിന്റെ ഗുണം കാണിക്കാന്‍ തുടങ്ങി. ഉത്തരങ്ങള്‍ കാത്തുകിടന്ന സംശയങ്ങള്‍ക്കറുതി വരുത്തിയതും കണ്‍ഫിര്‍മേഷന്‍ സര്‍റ്റിഫിക്കേറ്റ്‌ കൊടുത്തതും കണ്ണന്നൂരിലെ മ്ര്യഗവൈദ്യന്‍.

"ഇത്‌ സങ്കരയിനമൊന്നുമല്ല. ഏതോ ലോക്കല്‍. നിങ്ങളെയാരോ പറ്റിച്ചതാണ്‌."

ഇനിയിപ്പോള്‍ വേലപ്പനെയെവിടെ തപ്പും. തനിക്ക്‌ ആവശ്യമില്ലാത്ത കാര്യമാണെങ്കില്‍ വേലപ്പന്‍ പഴയ ഒരു പരസ്യവാചകംപോലെയാണ്‌ "പൊടിപോലുമില്ല കണ്ടുപിടിക്കാന്‍". വേലപ്പനെക്കണ്ടിട്ട്‌ കാര്യമില്ലെന്ന്‌ നറിയാവുന്ന ബേബിസാറ്‌, കാര്‍ഷികകടം റൈറ്റോഫ്‌ ചെയ്തതുപോലെ ജാരസന്തതിയുടെ കാശും റൈറ്റോഫ്‌ ചെയ്തു.

അന്നുമുതല്‍ ബേബിസാറിന്റെ പ്രാര്‍ത്ഥനയില്‍ രണ്ട്‌ വരികൂടെ കൂടി.

"ഒരിക്കല്‍കൂടി ദൂരദര്‍ശനില്‍ "ആട്ടുക്കാര അലമേലു" വരണേ."
"പാണ്ടിലോറി പിടിച്ചു നിര്‍ത്താന്‍ ടോണിക്കും തോന്നണേ."

അതിനുശേഷം ബേബിസാര്‍ പട്ടിവളര്‍ത്താന്‍ മിനക്കെട്ടില്ലയെന്നു മാത്രമല്ല, ബാബുനമ്പൂതിരിയെപ്പോലെ "സങ്കരയിനം എന്ന്‌ കേട്ടപ്പഴേ കരണത്തടിച്ചപോലെ" സ്ഥലം കാലിയാക്കാറാണ്‌ പതിവ്‌.

"കഴു...മോന്‍, അവന്റെയൊരു സങ്കരയിനം. ശരിക്ക്‌ അവനെയാണ്‌ അങ്ങനെ പറയേണ്ടത്‌. കായംകുളം കൊച്ചുണ്ണിയുടെയും വെള്ളായണി പരമുവിന്റെയും സങ്കരയിനം."

ഹൗവെവര്‍, വേലപ്പനെക്കുറിച്ച്‌ പറയുമ്പോഴൊക്കെ ബേബിസാര്‍ വയലന്റാകാറുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷവും.

വാല്‍ : കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്‌ രാജ്യത്തുനിന്ന്‌ പടിയടച്ച്‌ പിണ്ഡം വച്ച രാജാവിനെപ്പോലെ കുറച്ച്‌ നാള്‍ ടോണിയെ ചന്തയുടെ പരിസരത്ത്‌ കണ്ടിരുന്നു. പിന്നെയാരും കണ്ടിട്ടില്ല.

Sunday, August 26, 2007

നിങ്ങളെന്നെ നക്സലൈറ്റാക്കി...

കോവില്ലൂരില്‍ മൊബെയിലിന്റെ റേഞ്ച്‌ വരുമ്പോലെയാണ്‌ കോതീന്‍ സായിപ്പിന്‌ സ്വന്തം ബിസ്സിനസ്സ്‌ നോക്കി നടത്താനുള്ള മൂഡും വരുന്നത്‌.

(കോതീന്‍ സയിപ്പ്‌...ഓര്‍ക്കുന്നില്ലേ, ആക്രിക്കച്ചവടത്തില്‍ ഡോക്റ്ററേറ്റ്‌ എടുത്ത, കോവില്ലൂര്‍ സിറ്റിസണ്‍ഷിപ്പെടുത്ത, ഗ്രീന്‍ കര്‍ഡില്ലാത്തതിനാല്‍ കിട്ടിയ റേഷന്‍ കാര്‍ഡ്‌ കൊണ്ട്‌ ത്രിപ്തിപ്പെട്ട്‌, യാതൊരു അഹംഭാവവും അഹഗാരവുമില്ലാതെ സസുഖം വാഴുന്ന കക്ഷി)

സായിപ്പിന്‌ മൂഡുവരുന്നത്‌ ഇങ്ങനെയാണെങ്കിലും, "ചെയ്യും തൊഴിലേ ദൈവം" എന്നതാണ്‌ പോളിസ്സി. ഈ തത്വത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതുകൊണ്ടാകാം ആരെങ്കിലും തൊഴിലിനെത്തൊട്ട്‌ കളിച്ചാല്‍ പുള്ളി പിന്നെ പുലിയായിമാറും, വെറും പുലിയല്ല പുള്ളിപ്പുലി. പത്തറുപതുകൊല്ലമായില്ലേ സിറ്റിസണ്‍ഷിപ്പെടുത്തിട്ട്‌, അതുകൊണ്ടുതന്നെ അവിടുത്തുകാരുടെ ഹിസ്റ്ററിയും ജോഗ്രഫിയും ഒരുവിധം നന്നായരിയുന്ന സായിപ്പ്‌, ചോദിച്ചവനെയടക്കം പുറകോട്ട്‌ ഒരു മൂന്ന്‌ തലമുറയിലുള്ള സകല മെംബര്‍മാരുടെയും ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കും. അതിപ്പോ നാലാളുകൂടുന്ന കവലയായാലും ശരി, നാലാളുമാത്രമുള്ള പള്ളിയായാലും ശരി.

ഡോക്റ്ററേറ്റുക്കൂടാതെ, തമിഴ്‌നാട്ടിലെ ഏതോ ധ്യാനകേന്ദ്രത്തിന്റെ മാസ്റ്റര്‍ ഡിഗ്രിയും കക്ഷിക്കുണ്ടെന്ന്‌ സായിപ്പിന്റെ തമിഴും മലയാളവും കലര്‍ന്ന കോക്റ്റയില്‍ വാക്ചാരുതയും, പ്രാസമൊപ്പിച്ചും അല്ലാതെയും അനര്‍ഗ്ഗളനിര്‍ഗ്ഗളിക്കുന്ന പ്രാര്‍ത്ഥനാശ്ലോകങ്ങളും കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയ ആരും രണ്ടാമതൊന്നാലോചിക്കാതെ സമ്മതിക്കും.

വായ്‌നോട്ടത്തിന്‌ പഠിച്ചുകൊണ്ടിരിക്കുന്ന കുറെ അണ്ണന്മാരും, പ്രായവ്യത്യാസമോ ആളുംതരവുമോ ഇല്ലാതെ വഴിയേ പോകുന്നവരുടെ വായിലിരിക്കുന്നത്‌ എങ്ങനെ തനിക്കും, പിന്നെ കുറച്ച്‌ കുടുമ്പത്തേക്കും വാങ്ങിക്കൊണ്ട്‌ പോകാം എന്നതിനെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തുന്ന മറ്റൊരു വിഭാഗം അണ്ണന്മാരുടേയും മുഖ്യ ഇരകളില്‍ ഒരാളാണ്‌ സായിപ്പ്‌.

"സായിപ്പേ..നമ്മുടെ കാണി ലത്തീഫ്‌ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാന്‍ പറഞ്ഞു."
"എന്നടാ... അവന്‌ എന്ത്‌ വേണം."
"അതുപിന്നെ...നമ്മുടെ കാണിക്ക്‌ കുറച്ചുദിവസമായിട്ട്‌ ജോലിയൊന്നും ഇല്ല. കയ്യിലാണെങ്കില്‍ അഞ്ച്‌ പൈസയില്ല. ഭയങ്കര കഷ്ടത്തിലാണ്‌...പാവം."
"അതുക്ക്‌ ഞാന്‍ എന്ന വേണം. എന്റെ കയ്യില്‍ കാസൊന്നും ഇല്ല. അവനോട്‌ ജോലിചെയ്ത്‌ ജീവിക്കാന്‍ പറ."
"അതിന്‌ അവന്‌ കാശൊന്നും വേണ്ടാ. അവന്‌ വേണ്ടത്‌ ജോലിയാണ്‌."
"അതിന്‌ ഞാന്‍ എംബ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചൊന്നുമല്ലാ."
"നിങ്ങള്‍ വിചാരിച്ചാല്‍ അവന്‌ ഒരു ജോലി കിട്ടും. എത്ര ദിവസമായി അവന്‌ ഒരു കുഴി വെട്ടിയിട്ട്‌."
"ഉനക്ക വാപ്പായെ കൊണ്ടുപോടാ പള്ളിവിളയില്‌. വിരുന്താളിക്ക്‌ പൊറന്തവനെ..."
പിന്നെ പ്രാര്‍ത്ഥനയോട്‌ പ്രാര്‍ത്ഥനതന്നെ.

(കാണി ലത്തീഫ്‌ നാട്ടിലെ ഏക ഒഫീഷ്യല്‍ കുഴിവെട്ടുകാരനാണ്‌. ജാതിമതഭേതമന്യെ ആരു മരിച്ചാലും ഉള്ളില്‍ ഇത്തിരി സന്തോഷം തോന്നുന്ന വ്യക്തി. മരണവാര്‍ത്ത കേള്‍ക്കുന്നതുമുതല്‍ സേവ തുടങ്ങുന്ന കാണി മൂന്നാംനാളുള്ള ചോറുണ്ടിട്ടേ സേവ നിര്‍ത്തൂ. ഇതാണ്‌ ഒരോ മരിപ്പിലും കാണിക്കുള്ള നേട്ടം. പുറമേ പരുക്കനാണെങ്കിലും ഉള്ള്‌ ശുദ്ധശൂന്യമാണ്‌. അത്‌ നൂറ്‌ ശതമാനം ശരിയുമാണ്‌. കാണിയുടെ സേവ നിര്‍ത്തിക്കാന്‍ മിസ്സിസ്സ്‌. കാണി പറ്റിച്ച പണിയാണ്‌ കാണിയെ ഇങ്ങനെ ശുദ്ധശൂന്യനാക്കിയത്‌. മിസ്സിസ്സ്‌ ഒളിപ്പിച്ചുവച്ച ക്വാര്‍ട്ടര്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച കാണി, "എന്റടുത്താണ്‌ അവളുടെ കളി" എന്ന സൈഡ്‌ ഡിഷോടുകൂടി ഡ്രൈയായിത്തന്നെ സാധനം അകത്താക്കി. അകത്തുചെന്ന സാധനത്തിന്റെ പതിവിലും വിപരീത സ്വഭാവവും എരിച്ചിലും പുകച്ചിലും ഒക്കെക്കൂടി ഒരു നിലവിളിയായി പുറത്തുവന്നു. നിലവിളികേട്ടെത്തിയ മിസ്സിസ്സ്‌ കണ്ടത്‌ "വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍, മുണ്ടുമുരിഞ്ഞയ്യോ.." വരികളെ ഒര്‍മ്മിപ്പിക്കുമാറ്‌ കിടക്കുന്ന കാണിയെ. ഒഴിഞ്ഞുകിടക്കുന്ന കുപ്പികണ്ട്‌ നെഞ്ചില്‍ കയ്യും വച്ച്‌ ഒരലര്‍ച്ച, "ഈ കണ്ണില്‍കണ്ടതൊക്കെ കുടിച്ചത്‌ മതിയാവാതെയാണോ കാലമാടാ, കക്കൂസില്‍ ഒഴിക്കാന്‍ വച്ചിരുന്ന ലോഷന്‍ എടുത്ത്‌ കുടിച്ചത്‌". ആനപ്പാറ ആശുപത്രിയില്‍നിന്ന്‌ ഒരു ഡ്രൈക്ലീന്‍ കഴിഞ്ഞു വന്ന കാണിയുടെ ഉള്ള്‌ ശുദ്ധമായി, അനന്തിരഭലമായി പണിമുടക്കിയ ചില പാര്‍ട്‌സുകള്‍ എടുത്തുകളഞ്ഞതിനാല്‍ ശൂന്യവുമായി.)

"സായിപ്പേ...വയസ്സുകാലത്ത്‌ ഇങ്ങനെ നടന്നാല്‍ മതിയോ?"
"പിന്നെ ഞാനെങ്ങനെപ്പിടി നടക്കണമെന്ന്‌ നീ ചൊല്ലിത്താടാ."
"അല്ലാ, മൂക്കില്‍ പഞ്ഞിയൊക്കെ വച്ച്‌ കാലൊക്കെ കൂട്ടിക്കെട്ടി ഇനിയുള്ള കാലമൊന്ന്‌ റെസ്റ്റെടുക്കണ്ടേ?."
"അടി ചെരുപ്പാലെ നായെ. നിന്റെ വീട്ടിലും ഇരുക്കില്ലിയാടാ ഒരുത്തന്‍, അവനിട്ട കേട്ട്‌ നോക്കെടാ..."
ബി.പി. ഷൂട്ടപ്പ്‌ ചെയ്ത സായിപ്പ്‌ ആരുടെയൊക്കെ ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നുള്ളത്‌ അനതം അജ്ഞാതം.

ഒരു ദിവസം പതിവുപോലെ ആക്രി കളക്റ്റ്‌ ചെയ്യാനിറങ്ങിയ സായിപ്പിന്റെ നിയന്ത്രണം വിട്ടുള്ള പ്രാര്‍ത്ഥനകേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത്‌ രാക്ഷസനെപ്പോലെ ഉറഞ്ഞ്‌ തുള്ളി പ്രാര്‍ത്ഥിക്കുന്ന സായിപ്പിനെ. അരികില്‍ മറിഞ്ഞ്‌ കിടക്കുന്ന, കാണാന്‍ താരതമ്മ്യേന പുതിയതെന്ന്‌ തോന്നിക്കുന്ന ഒരു സൈക്കിളും ആ ലൊക്കാലിറ്റിയില്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുഞ്ഞാടും.

കുഞ്ഞാട്‌ പുതിയ ആക്രി കളക്റ്ററാണ്‌. ആറാട്ടുകുഴിയില്‍ നിന്ന്‌ സൈക്കില്‍ ചവിട്ടി ആനപ്പാറ വന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാരമൂട്‌ പോകേണ്ടതിന്‌ പകരം വഴിതെറ്റി വലത്തോട്ട്‌ തിരിഞ്ഞ്‌ കോവില്ലൂര്‍ വന്നതാണ്‌ പാവം.

ഇത്രേം എനര്‍ജിയും എഫര്‍ട്ടും പാഴാക്കിയിട്ടും കാര്യമായി ഒന്നും തടയാതിരുന്ന കുഞ്ഞാടിന്റെ മുന്നില്‍ ഇതാ വരുന്നു ഉഗ്രനൊരു ആക്രി. കഷ്ടപ്പെട്ടതിന്‌ ഭലമുണ്ടായിയെന്ന്‌ വെറുതെയെങ്കിലും മനസ്സില്‍ കരുതിക്കാണണം.

"അണ്ണാ...കൊടുക്കാനാണോ?. നല്ല വില തരാം"
"എന്നടാ, എന്ത്‌ കൊടുക്കാന്‍?"
"അത്രേം ദൂരം കൊണ്ടുപോയി കൊടുക്കുന്നതിനെക്കാളും നല്ലതല്ലെ, ഇവിടെത്തന്നെ കൊടുക്കുന്നത്‌. നല്ലവിലയും തരാം."
"ഇത്‌ കാലിച്ചാക്ക്‌, ഇതില്‍ ഒന്നും ഇല്ല."
"ഞാന്‍ ചാക്കിനെയല്ല ചോദിച്ചത്‌...സൈക്കിളിനെയാണ്‌."

തന്റെ സൈക്കിളിനെ ഒരുത്തന്‍ ആക്രിയാകിയിരിക്കുന്നു. ഇതില്‍പ്പരം മാനഹാനിയിനിയെന്തുണ്ട്‌. പ്രാര്‍ത്ഥനയില്‍ താനിന്നേവരെയാര്‍ജിച്ച സകല പാണ്ഡിത്യവും വിളിച്ചോതുന്ന ഒരു പ്രകടനമായിരുന്നു പിന്നെയവിടെ നടന്നത്‌.

അതെന്തോ ആകട്ടെ...

രാവിലെ കണ്ട കണി അത്രക്കങ്ങ്‌ മനസ്സിന്‌ പിടിക്കാത്തതിനാലും, റേഞ്ച്‌ ഒരു പുള്ളിയിലായി അങ്ങനെ വന്നും പോയും ഇരുന്നതിനാലും തന്നോളം പ്രായമുള്ള, സീറ്റും ടയറുമല്ലാതെ വേറെ എവിടെത്തൊട്ടാലും സെപ്റ്റിക്‌ ആകുമെന്നുള്ള കാര്യത്തില്‍ ഉറപ്പ്‌ നല്‍ക്കുന്ന ഹെര്‍കുലീസിന്റെ പുറകില്‍ ചാക്കും വച്ചുകെട്ടി മനസ്സില്ലാമനസ്സോടെ തൊഴിലിനിറങ്ങിയതാണ്‌ സായിപ്പ്‌.

ഹെര്‍ക്കുലീസിനേയും ഉരുട്ടി റോഡിലേക്ക്‌ തിരിഞ്ഞ സായിപ്പ്‌ ഒന്നു നിന്നു, ശകുനം തീരെ ശരിയില്ല. "ഇന്നിനി കാലണ നോക്കണ്ട" എന്ന്‌ മനസ്സില്‍ പറയുകയും "നായിന്റെമോന്‍" എന്ന്‌ അല്ലാതെ പറയുകയും ചെയ്തു. സായിപ്പും വരുന്ന കക്ഷിയും തമ്മില്‍ കീരിയും പമ്പും പോലെ അത്രക്ക്‌ നല്ല ടേംസിലാണ്‌. ശ്വാനവര്‍ഗ്ഗത്തിനുമൊത്തം അപവാധമായി മാറിയ ഈ ശുനകന്‍ നാട്ടിലെ അറിയപ്പെടുന്ന അനാഥനും നാട്ടുകാരുടെ കണ്ണിലെ കരടും താന്തോന്നിയും അനുസരണയെന്നുള്ളത്‌ ഏഴയലത്തുകൂടെയും പോയിട്ടില്ലാത്തവനുമാണ്‌. പണ്ടൊരിക്കല്‍ ഇവര്‍തമ്മില്‍ ഉണ്ടായ ഒരു ചെറിയ കുശലാന്വേഷണത്തിന്‌ ശേഷമാണ്‌ ഇവര്‍ ഇത്രയും നല്ല ടേംസിലായത്‌.

പഴയ ഇരുമ്പോ പ്ലാസ്റ്റിക്കോ എന്നുവേണ്ട ആക്രി കറ്റഗറിയില്‍പ്പെടുന്ന എന്തും സായിപ്പ്‌ വാങ്ങും. വാങ്ങിയതിന്‌ (അ)ന്യായമായ വില നല്‍കുകയും ചെയ്യും. അക്കൂട്ടത്തില്‍ കിട്ടിയ ഒരു വമ്പന്‍ കോളാണ്‌ സായിപ്പിനെ കെണിയിലാക്കിയത്‌.

പഴയസാധനങ്ങളും ചപ്പുചവറുകളും ഇടുന്ന മിച്ചഭൂമിയുടെ ആളൊഴിഞ്ഞ മൂലയില്‍നിന്ന്‌ കിട്ടിയതാണ്‌ വിവാധവസ്തു. ആ വഴി വരുമ്പോള്‍ സായിപ്പ്‌ അവിടെ ഒരു സെര്‍ച്‌ നടത്താറുണ്ട്‌. കാഴ്ചയില്‍ സമാന്യം വലിപ്പമുള്ള പുട്ടുകുറ്റിപോലുള്ള ഒരു സാധനം. നല്ല ഭാരവുമുണ്ട്‌. കടയില്‍വന്ന്‌ അന്നത്തെ കളക്ഷന്‍ എടുത്ത്‌ വെളിയില്‍ അടുക്കിവച്ചു.

ഇന്നത്തേക്ക്‌ വകയൊന്നും കിട്ടിയില്ലല്ലോയെന്ന്‌ ദുഃഖിച്ച്‌ വന്ന ഒരു റിസര്‍ച്ച്‌ സ്റ്റുഡന്റിന്റെ കണ്ണില്‍പ്പെട്ടതും ഈ വിവാധവസ്തുതന്നെ. കണ്ടത്‌ നാലാളോട്‌ ടിസ്‌കസ്സ്‌ ചെയ്യാതിരിക്കുന്നതെങ്ങനെ. അഭിപ്രായങ്ങല്‍ കുറഞ്ഞുപോകരുതെന്ന്‌ കരുതി നാലാള്‍ക്കുപകരം എട്ടാളോട്‌ ടികസ്സ്‌ ചെയ്തു. എന്നാലല്ലേ ഒരു റിസര്‍ച്ച്‌ റിസര്‍ച്ചാകൂ. ഇവിടെയും അതുതന്നെ സംഭവിച്ചു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത സുഷുപ്തിയില്‍ വിദ്യാര്‍ത്ഥി അണ്ണന്മാരും ഇന്നത്തെ കളക്ഷന്‍ മോശമല്ലയെന്നോര്‍ത്ത്‌, വരാനിരിക്കുന്ന സൗഭാഗ്യമൊന്നും അറിയതെ സായ്യിപ്പും ഉറങ്ങി.

അടുത്ത ദിവസം സൂര്യനുദുച്ചത്‌, സായിപ്പിനെ വി.ഐ.പി.യായി പ്രഖ്യാപിച്ച വിജ്ഞാപനവുമായിട്ടാണ്‌. രാവിലെ സായിപ്പിനെ വിളിച്ചുണര്‍ത്തിയത്‌ കേരളാപോലിസിലെ ചില ഏമാന്മാരായിരുന്നു. രാത്രിയല്ലെ ഇരുട്ടല്ലെ ഇനി ആവശ്യം വരില്ലെന്ന്‌ മാറ്റിവച്ചിരുന്ന കള്ളിമുണ്ട്‌ എടുത്തുകൊടുത്തത്‌ വേറൊരു പോലീസേമ്മാന്‍. സ്നേഹപുരസ്സരം പിടിച്ചെണീപ്പിച്ചത്‌ വേറൊരേമ്മാന്‍. സ്വപ്നലോകത്തെ ബാലഭാസ്കരനായി സ്വപ്നം കണ്ടു കിടന്നിരുന്ന സായിപ്പ്‌ തന്റെ വേക്കപ്‌ കാള്‍ ഇങ്ങനെയല്ലല്ലോയെന്ന്‌ ഒരു നിമിഷം വണ്ടറടിച്ചെങ്കിലും വിശധവിവരങ്ങള്‍ ചോദിക്കാന്‍ നിന്നില്ല. എന്തിന്‌ വെറുതേ അവരുടെ തലോടല്‍ വാങ്ങിക്കൂട്ടണം എന്ന ഒറ്റ ചിന്തയില്‍. സ്വപ്നലോകത്തുനിന്ന്‌ മൂരിനിവര്‍ത്തി കോവില്ലൂര്‍ ലോകത്തേക്ക്‌ വന്ന സായിപ്പും ഒരേമ്മാനും തമ്മില്‍ "കോന്‍ ബനേഗാ ക്രോര്‍പതി" കളിച്ചു.

"ഞാന്‍ ചോദിക്കുന്നതിന്‌ ശരിയായ ഉത്തരം പറയണം. ശരിയായ ഉത്തരം പറഞ്ഞാല്‍ പ്രത്യേകിച്ച്‌ സമ്മാനം ഒന്നുമില്ല. മറിച്ച്‌ ഉത്തരം ശരിയല്ലെങ്കില്‍ മുതുകുനിറയെ സമ്മാനങ്ങള്‍ തരുന്നതായിരിക്കും."

ഏ : "ബാക്കി സാധനം എവിടെയാടാ ഒളിപ്പിച്ച്‌ വച്ചിരിക്കുന്നത്‌?."
സാ : "ഒളിപ്പിച്ച്‌ വയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇവിടെ എലി ശല്യമുള്ളതുകൊണ്ട്‌ കടയില്‍ വയ്ക്കും."
ഏ : "എവിടെവച്ചാണ്‌ ഇതൊക്കെ ഉണ്ടാക്കുന്നത്‌?."
സാ : "ഇവിടെയും കടയിലുമൊക്കെയായിട്ട്‌ സമയം കിട്ടുന്നതിനനുസരിച്ച്‌"
ഏ : "ആരാണ്‌ നിനക്ക്‌ സാധനം എത്തിച്ചുതരുന്നത്‌?."
സാ : "ഞാന്‍ തന്നെ പോയി കൊണ്ട്‌ വരും"
ഏ : "ഉണ്ടാക്കിയ സാധനം നീ ആര്‍ക്കാണ്‌ എത്തിച്ച്‌ കൊടുക്കുന്നത്‌?."
സാ : "മൊത്തമായി സാധനം വാങ്ങുന്നവരുടെ വണ്ടി വരുമ്പോള്‍ ഞാന്‍ കൊടുക്കും"
ഏ : "ആരൊക്കെയാണ്‌ നിനക്ക്‌ പിന്നിലുള്ളത്‌?."
സാ : "അത്‌ തിരിഞ്ഞ്‌ നോക്കിയലേ പറയാന്‍ പറ്റൂ."

അടുത്ത്‌ നിന്ന ഏമ്മാന്‍ സായിപ്പിന്റെ കവിളത്ത്‌ ഒന്ന്‌ തഴുകി. "കോന്‍ ബനേഗാ ക്രോര്‍പതി"ക്ക്‌ ഒരു കമേര്‍സിയല്‍ ബ്രേക്ക്‌.

"കടയിലോട്ട്‌ നടക്ക്‌" എന്നും പറഞ്ഞ്‌ ഏമാന്‍ എഴുന്നേറ്റു.

പോലീസ്‌ പ്രൊട്ടക്ഷനോടുകൂടി രാവിലെ കടയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുന്ന സായിപ്പിനെ, യു.എസ്‌. ഓപ്പണ്‍ കളിക്കുന്ന സാനിയ മിര്‍സയെയെന്നപോലെ ജനം വാപൊളിച്ച്‌ നോക്കിനിന്നു.

കടയിലെത്തിയ ഏമാന്മാര്‍, അവിടെയിരിക്കുന്ന പുട്ടുകുറ്റിപോലുള്ള സാധനത്തിനെ ഭയഭക്തിബഹുമാനത്തോടെ ദൂരെനിന്ന്‌ തിരിഞ്ഞും മറിഞ്ഞും നോക്കി.
"എന്ന്‌ മുതലാണ്‌ നീ ഈ പരിപാടി തുടങ്ങിയത്‌. എവിടെയൊക്കെയാണ്‌ കലാപം ഉദ്ദേശിച്ചിരിക്കുന്നത്‌.?"
"എന്ത്‌ പരിപാടി. എന്ത്‌ കലാപം.?"
"നാടന്‍ ബോംബുണ്ടാക്കുന്നത്‌"
"ബോാാാംബാാാാാ.... എവിടെ. ആരുണ്ടാക്കി.."
"ഇതെന്താട പിന്നെ."
"എന്റെ സാറേ, ഇതൊക്കെ ആക്രിയാണ്‌. പഴയ ഏതോ ഇരുമ്പിന്റെ കുഴലോ കഷ്ണമോ എന്തൊ ആണത്‌. ഇരുമ്പല്ലേ, നല്ല ഭാരമുണ്ടല്ലോയെന്ന്‌ കരുതി എടുത്തുകൊണ്ട്‌ വന്നതാണേ."

വളരെ നേരത്തെ വാക്‍സമരത്തിന്‌ ശേഷം, സായിപ്പിനെക്കൊണ്ട്‌ തന്നെ അതിനെ അടിച്ച്‌ പരത്തി ബോംബല്ലെന്ന്‌ ഉറപ്പുവരുത്തിയിട്ടാണ്‌ ഏമാന്മാര്‍ പോയത്‌.

ആയിടക്ക്‌ നക്സലൈറ്റുകളെന്നും തീവ്രവദികളെന്നുമൊക്കെ എവിടെത്തിരിഞ്ഞാലും കേള്‍ക്കാമായിരുന്നു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത അണ്ണന്‍ കാലത്തിനനുസരിച്ച്‌ വിഷയത്തെയൊന്ന്‌ മോഡിഫൈ ചെയ്തു. അതാണ്‌ പാവം സായിപ്പിനെ നക്സലൈറ്റാക്കിയത്‌.

വാല്‍ : ഇപ്പോഴും നക്സലൈറ്റെന്ന്‌ കേള്‍ക്കണ്ടാ, സണ്‍ലൈറ്റെന്ന്‌ കേട്ടാല്‍ തന്നെ പുള്ളി "ലോകോ സമസ്താ സുഖിനോ ഭവന്തൂ" എന്ന്‌ പ്രാര്‍ത്ഥന തുടങ്ങും.

Tuesday, August 21, 2007

വിദ്യാരംഭം


അടീക്കലം എല്‍.പി.എസ്‌...എന്റെ അധ്യയനത്തിന്‌ ഹരിശ്രീ കുറിച്ചതിവിടെയാണ്‌. ഇത്രേം കാലത്തിനിടയില്‍ ഒരിക്കല്‍ മാത്രം ദിനപ്പത്രത്തില്‍ സ്ഥാനം പിടിക്കന്‍ (നിര്‍)ഭാഗ്യമുണ്ടായ ഏക സ്കൂള്‍ ഒരുപക്ഷേ ഇതായിരിക്കാം എന്നത്‌ ഒരു ദുഃഖസത്യമാണ്‌. കൂണുകള്‍ പോലെ, കച്ചവടക്കണ്ണുള്ള വിദ്യയെ വ്യവസായമാക്കിമാറ്റിയ ആലയങ്ങള്‍ മുളച്ച്‌ പെരുകുന്നതിന്‌ മുന്‍പ്‌, ദാരിദ്ര്യരേഖയില്‍ കഴിഞ്ഞിരുന്ന കോവില്ലൂര്‍ വാസികളുടെ മക്കളായ ഞങ്ങള്‍ക്കുള്ള വിദ്യാലയം. ഇന്ന്‌ എല്ലാപേരാലും അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ഈ വിദ്യാലയത്തിന്‌ എഴുപതുകളുടെ അവസാനത്തില്‍ ഇന്നവിടെയുള്ള ഏത്‌ ഇംങ്ക്ലീഷ്‌ മീഡിയം സ്കൂളിനെക്കാളും നിലവാരവും അംഗീകാരവും പേരും പ്രൗഡിയും ഉണ്ടായിരുന്നു.

പഠിക്കാനുള്ള അടങ്ങാത്ത ആവേശം കാരണം ഞാന്‍ മൂന്നാം വയസ്സില്‍ത്തന്നെ എന്റെ മാമിയുടെ (പൂജ്യപിതാശ്രീയുടെ ലാസ്റ്റ്‌ പൂജ്യകൂടപ്പിറപ്പ്‌. മാമിയുടെ പഠിത്തത്തിലുള്ള താല്‍പര്യവും മാര്‍ക്കും എതാണ്ട്‌ ഇതുപോലെത്തന്നെ..പൂജ്യം) പുസ്തകങ്ങള്‍ എടുത്ത്‌ വച്ച്‌ പടവും അക്ഷരങ്ങളും നോക്കി "വായ്ക്ക്‌ വന്നത്‌ കോതക്ക്‌ പാട്ട്‌" എന്ന കണക്കില്‍ എന്തൊക്കെയൊ വിളിച്ച്‌ പറയറുണ്ടായിരുന്നൂത്രേ (ഇതുമായി ഞാന്‍ ഇന്നേവരെ യോജിച്ചിട്ടില്ല). "പഠിച്ച്‌" കഴിഞ്ഞ പേജുകള്‍ അപ്പോള്‍ തന്നെ കീറിയും കളഞ്ഞിരുന്നു. ഇനി നമുക്കതിന്റെ ആവശ്യം വരുന്നില്ലല്ലോ. കുറേ അടികളില്‍ നിന്ന്‌ മാമി ഈ പേരും പറഞ്ഞ്‌ രക്ഷപെട്ടിട്ടുണ്ട്‌. (എന്റെ വീട്ടില്‍ ഇതുപോലെ പഠിക്കാന്‍ ആക്രാന്തിച്ച്‌ നടക്കുന്ന ഒരു കുഞ്ഞ്‌ ഇല്ലാത്തതിന്റെ വിഷമവും വിലയും ഞാന്‍ പിന്നെയാണ്‌ അറിഞ്ഞത്‌).

രാവിലെതന്നെ കുളിച്ചൊരുങ്ങി കിട്ടിയതെന്താന്നുവച്ചാല്‍ അതും കഴിച്ച്‌, ചേട്ടന്മാരും ചേച്ചിമാരും പുസ്തകസഞ്ചിയും തൂക്കിയിറങ്ങുമ്പോള്‍, തുടക്കക്കാരായ ചോട്ടാകള്‍ ഒരു സ്ലെയിറ്റും വള്ളിനിക്കറിന്റെ പോക്കറ്റില്‍ നാലഞ്ച്‌ കഷ്ണങ്ങളാക്കിയ കല്ലുപെന്‍സിലും നവരപ്പച്ചിലയുമായി ചേട്ടന്മാരെയും ചേച്ചിമാരെയും അനുഗമിക്കും. എന്തെടുക്കന്‍ മറന്നാലും ഉച്ചക്ക്‌ ഉപ്പുമാവിനുള്ള പാത്രം എടുക്കാന്‍ ആരും മറക്കാറില്ല. പലപല സ്പോട്ടുകളില്‍ തങ്ങളെ കാത്തുനില്‍ക്കുന്ന കൂട്ടുകാരെയും ഒപ്പം കൂട്ടി ഗ്രൂപ്പുകളായി വഴിവക്കിലൂടെ കൂനനുറുമ്പുകളെപ്പോലെ നീങ്ങിയിരുന്ന നാളെയുടെ പൗരന്മാരെയും പൗരികളെയും എന്റെ വീട്ടുപടിക്കല്‍ നിന്ന്‌ കണ്ടുകണ്ട്‌ ജ്വരം മൂര്‍ച്ഛിച്ച്‌ അവരുടെകൂടെ പോകാന്‍ ഞാന്‍ വലിയവായില്‍ കരയറുണ്ടായിരുന്നുപോലും. എന്റെ ദയനീയാവസ്ത കണ്ട്‌ വീട്ടുകാര്‍ വെറുതേ തെറ്റിദ്ധരിച്ചു.

പിതാശ്രീയും മാതാശ്രീയും എന്റെ ഈ ആവേശവും ആക്രാന്തവും ജ്വരവുമൊക്കെക്കണ്ട്‌ വല്ലാതങ്ങ്‌ തെറ്റിദ്ധരിച്ചുവെന്നുള്ളത്‌ സത്യമായിരുന്നിരിക്കണം. അല്ലെങ്കില്‍പ്പിന്നെ എന്നെയടുത്തറിയുന്ന പലരും എന്തിന്‌ എന്റെ ഉറ്റ സുഹ്ര്യത്തുകള്‍പോലും ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറകാത്തതെന്തേ?.

എന്നും രാവിലെ ഈ കാഴ്ച കണ്ട്‌ വശംകെട്ട്‌ വല്ലാത്തൊരവസ്തയിലായ പിതാശ്രീ അടുത്ത അദ്യയനവര്‍ഷത്തില്‍ നിന്നെ പള്ളിക്കുടത്ത്‌ വിടാം എന്ന്‌ പ്രോമിസ്‌ ചെയ്തു.

അടുത്ത വീട്ടിലെ ശകുന്തള ചേച്ചിക്ക്‌ ധാരാളം പുസ്തകങ്ങളുണ്ട്‌, അതും ധാരാളം പടങ്ങളും കഥകളുമുള്ള പുസ്തകങ്ങള്‍. ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്തുന്ന എനിക്ക്‌ ഇത്തിരി സമയം പടം നോക്കാന്‍ കിട്ടുമായിരുന്ന പുസ്തകം എനിക്കങ്ങ്‌ ഭയങ്കരമായിഷ്ടപ്പെട്ടൂ. അതിലേറ്റവും ഇഷ്ടപ്പെട്ടത്‌ പുസ്തകത്തിന്‌ നടുവില്‍ വച്ചിരുന്ന മയില്‍പ്പീലിയാണ്‌. മയില്‍പ്പീലിക്ക്‌ ആവശ്യമായ ബ്രേക്‌ഫാസ്റ്റ്‌, ലഞ്ച്‌ അന്റ്‌ ഡിന്നര്‍ സഹിതം സാധനം ഒളിപ്പിച്ചാണ്‌ വച്ചിരിക്കുന്നത്‌. ആകാശം കണ്ടാല്‍ മരിച്ചുപോകും എന്നുള്ള ശസ്ത്രസത്യം ചേച്ചിക്കറിയാവുന്നത്‌ കാരണം ഫൈവ്‌സ്റ്റാര്‍ പരിചരണത്തിലാണ്‌ കക്ഷിയുടെ വാസം. അതുകൊണ്ടുതന്നെ അതങ്ങനെ എളുപ്പത്തിലൊന്നും കാണാന്‍ കിട്ടില്ല. സ്കൂളില്‍ പോയാല്‍ എനിക്കും സ്വന്തമായിട്ടൊരു പുസ്തകമുണ്ടാകും...പിന്നെ എനിക്കും സ്വന്തമായിട്ടൊരു മയില്‍പ്പീലി വളര്‍ത്തണമെന്നുള്ള ഒരാഗ്രഹമായിരുന്നില്ല അത്‌. വളര്‍ത്തുന്ന മയില്‍പ്പീലിയിടുന്ന കുട്ടികളെ വളര്‍ത്തണം പിന്നെ അതിന്റെ കുട്ടികള്‍ പിന്നെ അതിന്റെ കുട്ടികള്‍ അങ്ങനെ ഒരു മയില്‍പ്പീലി ഫാം എന്നുള്ള വളരെ ലളിതമായ ഒരാഗ്രഹം.

രഘു അണ്ണന്റെ വീട്ടിലെ കിണറിനടുത്തുള്ള സിമന്റ്‌ തൊട്ടിയില്‍ വലുതും ചെറുതുമായി ധാരാളം മീനുണ്ട്‌. സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ വയലിലെ തോട്ടില്‍ നിന്നും വാഴപ്പണയുടെ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍നിന്നുമൊക്കെ പിടിക്കുന്നതാണ്‌. പിടിച്ച മിനുകളെ കൊണ്ടുപോകുന്ന ചോറ്റുപാത്രത്തില്‍ വീട്ടില്‍കൊണ്ട്‌ വന്ന്‌ തൊട്ടിയിലിട്ട്‌ വളര്‍ത്തുകയാണ്‌ പതിവ്‌. എനിക്കും വേണം ഒരു തൊട്ടിയും അതില്‍ കുറേ മീനുകളും. വീട്ടില്‍ നിന്നാല്‍ ഈ വക കാര്യങ്ങളൊന്നും നടക്കില്ല. അതിന്‌ സ്കൂളില്‍ പോയേ പറ്റൂ.

പിന്നെയുമുണ്ട്‌ കാരണങ്ങള്‍...

കടിച്ചാലും കടിച്ചാലും പൊട്ടാത്ത അഞ്ച്‌ പൈസക്ക്‌ രണ്ടെണ്ണം കിട്ടുന്ന ഒരു ദിവസം മുഴുവന്‍ വായില്‍കൊണ്ട്‌ നടക്കാന്‍ പറ്റുന്ന "അണുഗുണ്ട്‌" മുട്ടായി വാങ്ങണമെങ്കിലും സ്കൂളില്‍ പോകണം,

കടല, കടലമുട്ടായി, പൊരി, പൊരിയുണ്ട, പേരക്ക, നെല്ലിക്ക, ചാമ്പക്ക ഇങ്ങനെ എന്നെപ്പോലുള്ള ചില്ലറപ്പൈസകള്‍ക്ക്‌ ഹൈജീനിക്‌ ഇഷ്യൂസിന്റെ പേരില്‍ അപ്രാപ്യമായ പലതും പ്രാപ്യമാകണമെങ്കിലും സ്കൂളില്‍ പോകണം.

എന്തിനധികം പറയുന്നൂ...അങ്ങനെ അടുത്ത വര്‍ഷം ഞാനും സ്കൂളില്‍ പോകാന്‍ തയ്യാറായി.

ആദ്യത്തെ ദിവസങ്ങളില്‍ കാണിച്ചിരുന്ന ഉത്സാഹം ദിവസം ചെല്ലുംതോറും കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു എന്ന്‌ മാത്രമല്ല, എന്നും രാവിലെ സ്കൂളിലേക്ക്‌ പോകുന്ന കുട്ടികളുടെ കൂടെ പോകാന്‍ വേണ്ടി കരഞ്ഞിരുന്ന ഞാന്‍ പിന്നെ ഇവരെക്കാണുമ്പോള്‍ത്തന്നെ വലിയവായില്‍ നിലവിളികൂട്ടാന്‍ തുടങ്ങി. അതുവരെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന ശശിയണ്ണന്റെ ബ്ലാക്ക്‌കാറ്റ്‌ സെക്ക്യൂരിറ്റിയില്‍ സ്കൂളില്‍ പോയിരുന്ന എന്നെ ഈ സ്വഭാവസവിശേഷത കണ്ടുതുടങ്ങിയതിനുശേഷം ആ പണി പിതാശ്രീ നേരിട്ട്‌ ഏറ്റെടുത്തു. രാവിലെ സ്കൂളില്‍ ഡ്രോപ്പ്‌ ചെയ്യുന്നതോടൊപ്പം അഞ്ച്‌ പൈസ കീശപ്പണമായോ കൈക്കൂലിയായോ കിട്ടിയിരുന്നു. ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു. ഇതൊരു ശിലമാക്കണമെന്ന്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു. ശീലമാക്കരുതെന്ന്‌ പിതാശ്രീയും.

സ്കൂളിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അമ്പലം വരെയേയുള്ളു. അവിടുന്ന്‌ പത്ത്‌ മിനിറ്റ്‌ വയല്‍വരമ്പിലൂടെ നടന്ന്‌ വേണം സ്കൂളിലെത്താന്‍. അടുത്തുകിടക്കുന്ന മിച്ചഭൂമിയിലൂടെയും പോകാം, പക്ഷേ അതിലേ കുട്ടികളാരും പോകാന്‍ പാടില്ലയെന്നത്‌ കോവില്ലൂരിലെ അലിഖിത നിയമമാണ്‌. സാമൂഹ്യവിരുദ്ധന്മാരും പിള്ളേരെപ്പിടിച്ച്‌ കൊന്നും അല്ലാതെയും മന്ത്രവാതം ചെയ്യുന്ന മന്ത്രവാതികളുടെയും താവളമാണത്‌ എന്നാണ്‌ പരക്കെയുള്ള (തെറ്റി)ധാരണ. അത്‌ ഞങ്ങള്‍ക്കും പകര്‍ന്ന്‌ തന്നു. ശരിയായാലും തെറ്റായാലും, എന്തിന്‌ വെറുതേ റിസ്കെടുക്കണമെന്ന്‌ കരുതി ഞങ്ങളും ആ വഴി പോയില്ല. അല്ലെങ്കില്‍ത്തന്നെ അതിലേപോയിട്ടെന്ത്‌ കാര്യം. വയലും തോടും തോട്ടിലെ മീനും ഇങ്ങനെ പലതും കാണണമെങ്കില്‍ വയലിലൂടെത്തന്നെ പോണം. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.

ആഗ്രഹങ്ങള്‍ പലതും ബാക്കിയായി ഗതികിട്ടാതെയലയുന്ന ആത്മാവിനെപ്പൊലെ സ്കൂളില്‍ പോക്കും വരവുമായി കഴിഞ്ഞിരുന്ന എനിക്കും വന്നു ഒരവസരം. യന്ത്രവും തന്ത്രവും ഒന്നുമില്ലതെതന്നെ ആഗ്രഹസിദ്ധിക്കുള്ള ഒരവസരം. തോട്ടില്‍നിന്ന്‌ വയലിലേക്ക്‌ വെള്ളം തിരിച്ച്‌ വിട്ടിരിക്കുന്നതിന്റെ അരുകില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഒരു പറ്റം മീനുകള്‍ കിടന്ന്‌ അര്‍മാതിക്കുന്നു. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്നു ക്ലാസ്സിലിരിക്കുമ്പോഴും എന്റെ മുഴുവന്‍ ചിന്തയും മീനുകളെക്കുറിച്ചായിരുന്നു. വൈകിട്ട്‌ സ്കൂള്‍ വിടുന്നതുവരെ അവയൊക്കെ അവിടെയുണ്ടാകുമോ അതോ എനിക്ക്‌ ശേഷം വന്ന ആരെങ്കിലും കണ്ട്‌ പിടിച്ചുകൊണ്ട്‌ പോകുമോ?.

എന്തായാലും വൈകിട്ട്‌ വന്നപ്പോള്‍ അവയൊക്കെ അവിടെത്തന്നെയുണ്ട്‌. പിന്നെയൊന്നും ആലോചിച്ചില്ല. ചോറുപാത്രം തുറന്ന്‌, നമ്മുടെ സ്കൂളിലെ സീനിയര്‍കുക്ക്‌ ഗോമതിയമ്മ ഉപ്പുമാവ്‌ കോരുന്നതുപോലേ ഒറ്റ കോരലായിരുന്നു. സിംഹഭാഗം മീനുകളും എന്റെ പാത്രത്തില്‍. ചെറുതാണ്‌, എന്നാലും സാരമില്ല. ഇവയൊന്നും എന്നും ഇങ്ങനെയിരിക്കില്ലല്ലോ, വളരില്ലേ. അതുമല്ല ചെറുതായതും നന്നായി. അല്ലേങ്കില്‍ ഇത്രയും മീനുകളെ ഒരുമിച്ച്‌ കിട്ടില്ലല്ലോ. സക്സസ്സ്‌...സക്സസ്സ്‌. കൊമ്പനേയുംകൊണ്ട്‌ വരുന്ന അമരത്തിലെ മമ്മുട്ടിയെപ്പോലെ ഞാന്‍ വിജയഭാവത്തില്‍ വീട്ടിലേക്ക്‌. കുഞ്ഞലമ്പനും അലമ്പിക്കും കാണിച്ച്‌ കൊടുക്കണം. മീനിന്‌ കൊടുക്കേണ്ട ആഹാരങ്ങളെക്കുറിച്ചും, തൊട്ടിയില്ലാത്തത്‌ കാരണം കുഴി കുഴിച്ച്‌ വെള്ളം നിറച്ച്‌ അതില്‍ മിനുകളെയിട്ട്‌ പാളകൊണ്ട്‌ മൂടിവയ്ക്കുന്നതിനെക്കുറിച്ചും അങ്ങനെ ഭാവിപരിപാടികല്‍ ഒരുപാട്‌ ആലോചിച്ച്‌ വീട്ടിലെത്തി.

എത്തിയപാടെ മതാശ്രീയുടെ കയ്യില്‍ പാത്രം ഏല്‍പിച്ചു. പാത്രത്തിന്‌ പതിവിലും കൂടുതല്‍ ഭാരം.

"എന്താടാ പാത്രത്തില്‍?"
"തുറന്ന്‌ നോക്കീന്‍." തുറന്ന്‌ നോക്കുന്ന മാതാശ്രീയുടെ കണ്ണ്‌ തള്ളുന്നത്‌ കാണാന്‍ വായും പൊളിച്ച്‌ നോക്കി നില്‍ക്കുകയാണ്‌ ഞാന്‍.

തള്ളി...കണ്ണ്‌ മാത്രമല്ല നാക്കും തള്ളി. ഒപ്പം "ഓാാഹ്യാ...." എന്നൊരു ഒച്ചയും.
പിന്നെക്കണ്ടത്‌ എന്റെ മീനുകള്‍ പുറത്തേക്ക്‌ പറക്കുന്നതാണ്‌ അതും പാത്രത്തൊടൊപ്പം. അതുകഴിഞ്ഞൊലറര്‍ച്ചയും....അകമ്പടിയായി കാതിലൊരു കിഴുക്കും കയ്യിലൊരടിയും.

"വെളിയിലിറങ്ങെടാ, ഇനി കുളിച്ചിട്ട്‌ അകത്ത്‌ കയറിയാല്‍ മതി."

സായഹ്നസവാരിയും ഈവനിംഗ്‌ എഡിഷന്‍ ലോക്കല്‍ ന്യൂസുകള്‍ കളക്റ്റ്‌ ചെയ്തും ചര്‍ച്ചചെയ്തും അവയില്‍നിന്ന്‌ പ്രസക്തഭാഗങ്ങള്‍ ശേഖരിച്ചും വീട്ടിലെത്തിയ പിതാശ്രീയുടെ മുമ്പില്‍ കടന്നലുകുത്തിയ മോന്തയുമായി ഞാന്‍. എന്റെ കൊമ്പന്മാരെ നിഷ്കരുണം മരണത്തിലേക്ക്‌ വലിച്ചെറിഞ്ഞ കഥ വള്ളിപുള്ളി വിടതെ പറഞ്ഞു.

"നീയിതെന്ത്‌ പണിയാണ്‌ കാണിച്ചത്‌. എന്തിനാ അതിനെയൊക്കെ കൊന്നത്‌. നിനക്കതിനെ ഒരു കുപ്പിയിലിട്ട്‌ വെളിയിലെവിടെയെങ്കിലും വച്ചുകൊടുത്താല്‍ പോരേ."

"മോന്‍ കൊണ്ടുവന്ന അത്രയും മീനിനെ വളര്‍ത്താന്‍ കുപ്പി പോരാ. ഒരു കുളം തന്നെ വേണ്ടിവരും."

"പുന്നാര മോന്‍ കൊണ്ടുവന്നതേ... ഒരു പാത്രം നിറയെ വാല്‍മാക്രിയാണ്‌."

വാല്‍ : പിതാശ്രീ ഒന്നും മിണ്ടിയില്ല. എന്റെ നില്‍പ്പും ഭാവവും കണ്ട്‌ ചെറുതായൊന്ന്‌ ചിരിച്ചോ ?. ഒരാക്കിയ ചിരി. ആ ....

Wednesday, August 15, 2007

ആത്മഹത്യോമാനിയ 2


നേരത്തേ പറഞ്ഞല്ലോ... പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

കാര്യകാരണങ്ങള്‍ പഴയതുതന്നെ, പപ്പണ്ണന്റെ റ്റെന്റന്‍സിയും പഴയതുതന്നെ, മാര്‍ഗ്ഗമാണ്‌ പുതിയത്‌. ലക്ഷ്യം എന്തായാലും മാര്‍ഗ്ഗമാണല്ലോ പ്രധാനം എന്നല്ലേ. എന്താണെന്നറിയില്ല ഒരിക്കല്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടതിനോട്‌ പപ്പണ്ണന്‌ വല്ലാത്ത വെറുപ്പാണ്‌. തന്നെ ചതിച്ചതുകൊണ്ടുള്ള ദേഷ്യമാകാം, കഴിഞ്ഞ അറ്റെംറ്റിന്റെ കയ്പ്പേറിയ ഓര്‍മ്മകളാകാം അതുമല്ലെങ്കില്‍ പുതുമയോടുള്ള അടങ്ങാത്ത ആക്രാന്തമാകാം. വാട്ടെവര്‍ ...

ഒരു ദിവസം, മൂവന്തി നേരത്ത്‌ പതിവുസേവയും കഴിഞ്ഞ്‌, ഇന്നലെ അളന്ന്‌ തിട്ടപ്പെടുത്തിവച്ച റോഡിന്റെ അളവ്‌ ശരിയാണോയെന്ന്‌ ഒന്നുകൂടെ അളന്ന്‌ വരികയായിരുന്നു പപ്പന്‍. സ്വന്തം കൂരയ്ക്കടുത്തെത്തിയ പപ്പന്റെ സകലമാന കാല്‍ക്കുലേഷനേയും തെറ്റിച്ച ഹ്യ്‌രദയഭേധകമായ കാഴ്ച കണ്ട്‌ അളന്ന അളവും തെറ്റി എണ്ണിയ എണ്ണവും തെറ്റി, സ്വാഭാവികമായും ഇത്‌ രണ്ടും തെറ്റിയ പപ്പന്റെ സമനിലയും തെറ്റുമല്ലോ...അതും തെറ്റി.

പപ്പനെ സ്വീകരിച്ച കാഴ്ച മറ്റൊന്നുമല്ല, സ്വന്തം ഭാര്യ ലീല മറ്റൊരുവനുമായി വേലിക്കരുകില്‍ നിന്ന്‌ സംസാരിക്കുന്നു.

"ഞാനിവിടെയുള്ളപ്പോള്‍, വരാന്‍ ഇത്തിരി വൈകിയപ്പോള്‍ അവള്‍ വേലിക്കരുകില്‍ നിന്ന്‌ ആരോടോ കൊഞ്ചിക്കുഴയുന്നു." ഇത്‌ പപ്പന്റെ സ്റ്റേറ്റ്‌മെന്റ്‌.

"ഇതു കേട്ടാ, എന്റെ അനിയനെപ്പൊലെ കരുതുന്ന ആ ചെറുക്കനോട്‌ സുഖ വിവരം അന്വേഷിച്ചതിനാണ്‌ ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത്‌." (ഇത്‌ സത്യവുമാണ്‌) ഇത്‌ ലീലയുടെ സ്റ്റേറ്റ്‌മെന്റ്‌.

എന്തായാലും അന്നത്തെ സായഹ്ന സംപ്രേഷണത്തിനുള്ള എപിസോഡ്‌ റെഡി. ഇനി പ്രേക്ഷകര്‍ക്കുള്ള മുന്നറിയിപ്പെന്നോണം മുഴങ്ങേണ്ട ഭക്തിഗാന (ലീലയുടെ കാറലും പിള്ളേരുടേ കീറലും) ത്തിന്റെ താമസമേയുള്ളൂ ... ഷോ തുടങ്ങുകയായി. പ്രേക്ഷകര്‍ ഒറ്റയായും ഇരട്ടയയും പിന്നെ കൂട്ടമായും അങ്ങോട്ട്‌ ഓടിയും നടന്നും എത്തുകയായി.

("ഗണപതി ഭഗവാന്‍ ശരണം ശരണം...", ആനപ്പാറ മുരളിയില്‍ നിനിമ തുടങ്ങുന്നതിനുമുന്‍പ്‌ പതിവായി വയ്കാറുള്ള ഭക്തിഗാനമാണിത്‌. അതുവരെ അടുത്ത പെട്ടിക്കടയിലും തട്ടുകടയിലും ബീഡിയും വലിച്ച്‌ മുറുക്കാനും ചവച്ച്‌ കറങ്ങി നടക്കുന്ന അണ്ണന്മാര്‍ക്കുള്ള അവസാന അറിപ്പായും ഇതിനെ കണക്കാക്കാം. പിന്നെയെല്ലാം പെട്ടെന്നായിരിക്കും. മുണ്ടും മടക്കിക്കുത്തീ നേരെ തിയേറ്ററിനുള്ളിലേക്ക്‌. പോകുന്ന പോക്ക്‌ കണ്ടാല്‍ തോന്നും ഭക്തി തലക്ക്‌ പിടിച്ച്‌ ഭഗവാനെ കാണാന്‍ മുട്ടിയിട്ട്‌ പോകുന്നതാണെന്ന്‌)

പതിവു ഭജനക്ക്‌ ശേഷം, അവാര്‍ഡ്‌ സിനിമപോലെ തുടങ്ങി (പക്ഷേ ഡയലോഗുണ്ട്‌) പപ്പന്റെ മാസ്റ്റര്‍പീസ്‌ ഐറ്റം പുറത്തെടുത്തുകഴിഞ്ഞാല്‍ പിന്നെ ഹോളീവുഡ്‌ ആക്ഷന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെയും ആയതിനാല്‍ പ്രേക്ഷകര്‍ കുടുതലുള്ളതും താല്‍പര്യവും ക്ലൈമാക്സിലാണ്‌.

പലപല അറ്റംറ്റുകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ട പപ്പന്‍ "എന്നെ തോല്‍പ്പിക്കാനാവില്ല മക്കളേ..." എന്ന്‌ വടക്കന്‍ വീരഗാഥ സ്റ്റെയിലില്‍ ഇത്തവണ പുതിയ പരിപാടിയാണ്‌ ആസൂത്രണം ചെയ്തിരുന്നതെന്ന്‌ പാവം നാട്ടുവാസികള്‍ക്കോ ലീലക്കോ മക്കള്‍ക്കോ അറിയില്ലായിരുന്നു.

തീപ്പെട്ടിക്കൊള്ളിക്ക്‌ തൊപ്പി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെടിമരുന്ന്‌ കൂട്ടാണ്‌ പപ്പന്‍ ഇത്തവണ തിരഞ്ഞെടുത്തത്‌. എന്തിലും ഏതിലും പുതുമ ഇഷ്ടപ്പെടുന്ന ആളാണ്‌ പപ്പന്‍. അല്ലെങ്കില്‍പ്പിന്നെ താന്‍ കഴിക്കുന്ന മദ്യം ഡൈല്യൂട്ട്‌ ചെയ്യാന്‍ എല്ലാപേരും ചെയ്യുന്നപോലെ വെള്ളം ഒഴിക്കാതെ ആസിഡ്‌ ഒഴിക്കുമോ?. (ഇതും ഒരു അറ്റംറ്റായിരുന്നു)

മാസത്തിലൊരിക്കല്‍ ശമ്പളം കൊടുക്കന്‍ വരുന്ന മുതലാളിയെപ്പോലെയോ, ഗസ്റ്റ്‌ റോളില്‍ വരുന്ന താരത്തെപ്പോലെയോ ഇടക്കിടക്ക്‌ പപ്പന്റെ മൂഡിനനുസരിച്ച്‌ ലീല പണിക്ക്‌ പോകാറുള്ള തീപ്പെട്ടി ഫക്റ്ററിയില്‍ നിന്ന്‌, ലീലയെ സൂപ്പര്‍വൈസ്‌ ചെയ്യാനെന്ന ഭാവേന ഇടക്കിടക്ക്‌ സര്‍പ്രൈസ്‌ വിസിറ്റ്‌ നടത്താറുള്ള പപ്പന്‍ അവിടന്ന്‌ ഒപ്പിച്ചതാണ്‌ ഈ സാധനം (മോഷ്ടിച്ചതല്ല കേട്ടോ...ആരും കാണാതെയെടുത്താതാണെന്ന്‌ പിന്നെ പപ്പന്‍ തന്നെ കുറ്റസമ്മതം നടത്തി...നാല്‌ മാസങ്ങള്‍ക്ക്‌ ശേഷം).

കലാശക്കളിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി പപ്പന്‍ പതിവുപോലെ മുറിക്കക്കത്തുകയറി വാതിലടച്ചു. പതിവുനിലവിളികള്‍ നാട്ടുകാരോടുള്ള അഭ്യര്‍ത്ഥനകള്‍, അതുകേട്ട നാട്ടുകാരുടെ പിന്‍തിരിപ്പിക്കല്‍ ശ്രമങ്ങള്‍ താക്കീതുകള്‍ ഭീഷണികള്‍ എന്നുവേണ്ട അന്തരീക്ഷം ആകെ ശബ്ദമുഖരിതം.

മരണക്കിണറില്‍ ബൈക്ക്‌ ഓടിക്കാന്‍ നില്‍ക്കുന്നവനെപ്പോലെ പപ്പന്‍ മുറിക്കകത്ത്‌ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മുറിയുടെ സേഫ്റ്റി ഉറപ്പുവരുത്തി. കൂടിനിന്നവരൊക്കെ തങ്ങളാലാകുംവിധം പറയുന്നത്‌ ത്രിണവല്‍ക്കരിച്ചുകൊണ്ട്‌ ഭീഷണിയുടെ ഒന്നാം ഖട്ടമെന്നോണം മിശ്രിതം തലയിലേക്ക്‌ കമിഴ്‌ത്തി. ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി കൂടിനിന്നവരോട്‌ ഒന്നാര്‍ത്തട്ടഹസിച്ചു. രണ്ടം ഖട്ടമെണോണം തീപ്പെട്ടിയില്‍നിന്ന്‌ ഒരു കൊള്ളി കയ്യിലെടുത്ത്‌ ഒന്നുരച്ചു. പിന്നെയെല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു.

പപ്പന്റെ വീടിരിക്കുന്നത്‌ അധികം ആള്‍വാസമില്ലാത്ത സ്ഥലമായതിനാലും വീട്ടില്‍ സാധാരണയായി മണ്ണെണ്ണ വിളക്കാണ്‌ ഉപയോഗിക്കുന്നതിനാലും അത്യാവശ്യത്തിന്‌ ഇരുട്ട്‌ ഉണ്ടായിരുന്ന ആ ഏരിയ പെട്ടെന്ന്‌ ഉത്സവപ്പറമ്പുപൊലേ ഒരു നിമിഷത്തേക്ക്‌ പല നിറത്തില്‍ പ്രകാശമാനമാവുകയും അപ്പോള്‍ തന്നെ കറന്റ്‌ പോയതുപൊലെ ഇരുളടയുകയും ചെയ്തു. ദീപാവലിക്ക്‌ മത്താപ്പൂ കത്തിച്ചതുപോലെ ഒന്നു കത്തി കെട്ടടങ്ങി, പിന്നെ എല്ലാം ശന്തം.

പപ്പന്‍ ബോധമില്ലാതെ കിടക്കുകയാണ്‌ (അത്‌ മുന്‍പും ഇല്ലായിരുന്നല്ലോ). സലിമിന്റെ വണ്ടിവന്നു, എല്ലാപേരും കൂടെ കക്ഷിയെ പൊക്കി ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന്‌ രാവിലെ ആശുപത്രിയിലെ മറ്റന്തേവാസികളേയും കുറച്ച്‌ പരിസരവാസികളേയും ഉണര്‍ത്തിക്കൊണ്ടാണ്‌ പപ്പന്‌ ബോധം വന്നത്‌. അമ്മാതിരി നിലവിളിയോടെയാണ്‌ ബോധം പപ്പന്‌ തിരിച്ച്‌ കിട്ടിയത്‌. ഇരിക്കാനും നില്‍ക്കാനും കിടക്കാനും എന്തിന്‌ സ്വന്തമായിട്ട്‌ ഒരു ബീഡി വലിക്കാനോ മുണ്ടുടുക്കാനോ പോലും പറ്റാത്ത അവസ്തയിലായി പപ്പന്‍. ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിയെന്ന്‌ പറഞ്ഞാമതിയല്ലോ. വല്ലാത്തൊരവസ്തയില്‍ കുറച്ചുനാള്‍ ആശുപത്രിയിലും പിന്നെ സ്വഭവനത്തില്‍ ലീലയുടെ പരിചരണത്തില്‍ കഴിച്ചുകൂട്ടിയ പപ്പന്‍ കുറച്ചൊന്നുമല്ല നന്നായത്‌. ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ നിന്ന്‌ മോചനം കിട്ടിയവനെപ്പോലെ, അത്രക്കങ്ങ്‌ നന്നായി. തീപ്പെട്ടിക്കൊള്ളി കത്തിക്കാന്‍ തോന്നിയ ആ ഒരു ക്ഷണത്തെ വല്ലാതങ്ങ്‌ ഭയപ്പെടുകയും വെറുക്കുകയും ചെയ്തു.

ഇപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ തന്നെ പപ്പന്റെ ഫ്ലാഷ്‌ബാക്കില്‍ ഈസ്റ്റ്‌മാന്‍ കളറില്‍ തെളിയുന്ന ഒരു സീനുണ്ട്‌. ആശുപത്രിയില്‍ നിന്ന്‌ കിട്ടിയ പൊള്ളലിന്‌ തേയ്ക്കുന്ന നീലമഷി അഞ്ചിഞ്ച്‌ ബ്രഷില്‍ മുക്കി വീട്‌ വൈറ്റ്‌ വാഷ്‌ ചെയ്യുന്നപോലെ തന്റെ ദേഹമാസകലം ബ്ലൂ വാഷ്‌ ചെയ്യുന്ന രംഗം.

ആശുപത്രിയില്‍ നിന്ന്‌ വിട്ടയച്ച പപ്പന്‍ കോവില്ലൂരില്‍ പോപ്പുലറായത്‌ വളരെ പെട്ടെന്നായിരുന്നു. ലോകത്ത്‌ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ളതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ സകലമാന രാജ്യങ്ങളുടെയും എന്തിന്‌ ദ്വീപുകളുടെയും വരെ ഭൂപടവും കൊണ്ടല്ലേ കക്ഷി പിന്നെയുള്ള കുറേക്കാലം നടന്നിരുന്നത്‌. (ചരിത്രവിദ്യാര്‍ത്ഥികള്‍ അധികമില്ലാതിരുന്ന കോവില്ലൂരില്‍ ഒരു എന്‍സൈക്ലോപീഡിയ ആകാന്‍ പറ്റിയില്ല എന്നതൊരു ദുഃഖസത്യമാണെങ്കിലും.)

അതിനുശേഷം പപ്പന്‍ ഒരു തീരുമാനമെടുത്തു ഇനിയെന്ത്‌ തന്നെ സംഭവിച്ചാലും അതിന്‌ ആത്മഹത്യ ഒരു പരിഹാരമായി കാണില്ല എന്ന്‌ മുടിപ്പുരദേവിയെക്കൊണ്ട്‌ സത്യവും ചെയ്തു. സത്യം ഇന്നുവരെ പാലിച്ച്‌ പോരുന്നുമുണ്ട്‌.

പിന്നെ പതിവു കലാപരിപാടികള്‍ക്കൊരു ഫുള്‍സ്റ്റോപ്പ്‌ വയ്ക്കുന്നതിനോട്‌ പപ്പന്‌ എന്തുകൊണ്ടോ യോജിക്കാന്‍ സാധിച്ചില്ല. അതൊക്കെ ഇപ്പോഴും മുറക്കങ്ങനെ നടന്നുപോകുന്നു. ചട്ടിയും കലവുമാകുമ്പോള്‍ ചിലപ്പോള്‍ തട്ടിയെന്നും മുട്ടിയെന്നും മുട്ടിയതില്‍ വക്ക്‌ പൊട്ടിയെന്നുമിരിക്കും. അതിലൊന്നും നമ്മള്‍ നാട്ടുകാര്‍ തലയിടാന്‍ പാറ്റില്ല. അവര്‍ക്കും വേണ്ടേ ഇത്തിരി പ്രൈവസിയൊക്കെ.

ഈശ്വരാാാ... ഇനിയൊരിക്കലും പാപ്പന്‌ ആത്മഹത്യാ പ്രവണത തോന്നിപ്പിക്കല്ലേ...

വാല്‍ : ആരു പറഞ്ഞു ദുഃശ്ശീലങ്ങളൊന്നും നിര്‍ത്താന്‍ പറ്റില്ലാന്ന്‌. കിട്ടേണ്ടത്‌ കിട്ടി തോന്നേണ്ടത്‌ തോന്നിയാല്‍ എല്ലാം മംഗളം.

Wednesday, August 1, 2007

ആത്മഹത്യോമാനിയ 1


പത്മനാഭന്‍ എന്ന പപ്പന്‍ എല്ലാപേര്‍ക്കും സമ്മതനായ, അധ്വാനിയായ പപ്പ അണ്ണനാണ്‌. (അതിലുപരി എന്റെ അയലവാസിയും). ഇന്നപണിയേ ചെയ്യൂ എന്ന യാതൊരു വാശിയും മൂപ്പാര്‍ക്കില്ല, കാശ്‌ കിട്ടുന്ന മാന്യമായതെന്തും കക്ഷി ചെയ്യും. ചക്കിക്കൊത്ത ചങ്കരന്‍ എന്നു പറഞ്ഞതുപോലെ സഹധര്‍മ്മിണി ലീല അതിന്‌ വേണ്ട സപ്പോര്‍ട്ടുകള്‍ ചെയ്ത്‌ വന്നു, സന്തോഷത്തോടെ. അതായത്‌, രാവിലെ 8 മണിക്ക്‌ മുന്‍പേതന്നെ നമ്മുടെ നാടന്‍ ഹോര്‍ലിക്സും കോണ്‍ഫ്ലാക്സും (കട്ടന്‍ ചായയും, മരച്ചീനി പുഴുങ്ങിയതും സൈഡ്‌ ഡിഷായി 2 കാന്താരി മുളകും.) റെഡിയാക്കി പപ്പ അണ്ണന്‌ കൊടുക്കുക. പ്രാതല്‍ കഴിഞ്ഞെത്തുന്ന പപ്പണ്ണന്റെ മുന്നില്‍ തീക്കൊള്ളിയുമായി നില്‍പ്പുണ്ടവും ലീലച്ചേച്ചി, പപ്പണ്ണന്‌ ബീഡി കത്തിക്കാന്‍. ബീഡി നല്ലതുപോലെ കത്തിയോയെന്ന്‌ ഉറപ്പുവരുത്തി അഞ്ഞ്‌ രണ്ട്‌ വലി വലിച്ച്‌ തീവണ്ടി പുറപ്പെടും പോലെ മുകളിലേക്ക്‌ പുകയും വിട്ട്‌ കൂൂ..കൂൂൂൂ വിളിയൊന്നുമില്ലാതെ സെയിലന്റായിട്ട്‌ പുലിക്കുട്ടികള്‍ക്ക്‌ ഒരു റ്റാറ്റാ ബൈബൈയും, ലീലച്ചേച്ചിക്ക്‌ ഒരു ഫ്ലൈയിംഗ്‌ കിസ്സും എറിഞ്ഞ്‌ കൊടുത്ത്‌ പണിക്കെന്നും പറഞ്ഞ്‌ പുറപ്പെടുകയായി. ഇടക്കിടക്ക്‌ ലീലച്ചേച്ചിയും അടുത്തുള്ള തീപ്പെട്ടി കമ്പനിയില്‍ (മമ്പാറ എസ്റ്റേറ്റ്‌) പണിക്ക്‌ പോകും. അവിടെ സ്തിരമായി പണിയില്ലാത്തതിനാലും എന്നും പപ്പണ്ണന്റെ മൂഡ്‌ ഒരുപോലെയല്ലാത്തതിനാലും ലീലച്ചേച്ചി ആഴ്ചയില്‍ അഞ്ച്‌ ദിവസവും ഹൗസ്‌വൈഫാണ്‌.

പപ്പണ്ണന്‍ ലീലച്ചേച്ചി ദംബതികള്‍ക്ക്‌ പുലിക്കുട്ടികള്‍ രണ്ടാണുള്ളത്‌. ഇനി ഈ പണിക്ക്‌ ഞാനില്ലെന്നോ, അതോ മെന്റല്ലി പ്രിപേര്‍ഡ്‌ അല്ലാത്തതിനാലോ, ഫിസിക്കല്‍ കണ്ടിഷന്‍ അനുവധിക്കാത്തതിനാലോ എന്തോ, കാരണം എന്തായാലും സെക്കന്‍ഡ്‌ എഡിഷനോടുകൂടി ദംബതികള്‍ ആ പണി നിര്‍ത്തി. മാമ്പാറ തോട്ടത്തിലേക്ക്‌ പോകുന്ന വഴി വക്കില്‍ 2 സെന്റ്‌ സ്തലത്ത്‌ വെറും മണ്‍ ചുവരോടുകൂടിയ ഓലമേഞ്ഞ ഒരു ഒറ്റമുറി കൂരയിലാണ്‌ സന്തുഷ്ട കുടുംബത്തിന്റെ താമസം.

പപ്പണ്ണന്‌ അങ്ങനെ എടിത്തുപറയത്തക്ക രണ്ടേ രണ്ട്‌ ഹോബികളേയുള്ളൂ...

ഹോബി നമ്പര്‍ ഒണ്‍, പണിയെടുത്ത്‌ കിട്ടുന്നത്‌ തനിക്ക്‌ പാതി കുടുംബത്തിന്‌ പാതി എന്ന അനുപാതത്തില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റിയാക്കുക. ഫിഫ്‌റ്റി പുള്ളിക്കും ഫിഫ്‌റ്റി കുടുംബത്തേക്കും. പുള്ളിക്കാരന്റെ ഫിഫ്‌റ്റി നേരിട്ട്‌ ഷാപ്പിലേക്ക്‌ ജീവന്‍ ടോണിക്കിന്‌ വേണ്ടി ക്ര്യത്യം 6:30ന്‌ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അക്കാര്യത്തില്‍ പപ്പണ്ണന്റെ ക്ര്യത്യനിഷ്ട, റ്റിവിയില്‍ 'സ്ത്രീ' കാണാന്‍ വരുന്ന സ്ത്രീ ജന്മങ്ങള്‍ക്ക്‌ പോലും അസൂയ ഉളവാക്കുന്നതായിരുന്നു. എന്തുതന്നെ പണിയെടുത്താലും കുടുംബം നോക്കിയാലും സ്വന്തം ശരീരം നോക്കണ്ടേയെന്നുള്ളത്‌ പപ്പണ്ണന്റെ പക്ഷം.

ഹോബി നമ്പര്‍ ടു, ഷാപ്പില്‍ നിന്നിറങ്ങി സ്വന്തം വീട്ടിലെത്തിയാല്‍ പുള്ളിക്ക്‌ അപ്പോള്‍ ആത്‌മഹത്യ ചെയ്യണം.

ഹോബി നമ്പര്‍ ഒണ്ണിന്റെ അന്തരഭലമായുള്ളതാണ്‌ രണ്ടാമത്തെ ഹോബി, ഒന്ന്‌ ഫോമായിക്കഴിഞ്ഞാല്‍ പിന്നെ ലീലച്ചേച്ചി എന്ത്‌ ചെയ്താലും പപ്പണ്ണന്‌ പിടിക്കാറില്ല. പിന്നെ ഭയങ്കര സ്നേഹപ്രകടനങ്ങളാണ്‌ രണ്ടാളും തമ്മില്‍. കെട്ടിപ്പിടുത്തം, ഉമ്മവയ്ക്കല്‍, തന്തക്ക്‌ വിളിക്കല്‍, നാഭിക്ക്‌ ചവിട്ടല്‍ അങ്ങനെ അങ്ങനെ നീളുന്നു. ലീലച്ചേച്ചിയുടെ ശാരീരികവും അവസരോചിതവുമായ ഡിഫന്‍സില്‍ പതിവുപോലെ നിലംപരിശ്ശാകുന്ന പപ്പണ്ണന്‌ അപകര്‍ഷതാബോധത്താലും, രണ്ട്‌ പുലിക്കുട്ടികളുടെ മുന്നില്‍ വച്ചുണ്ടായ നാണക്കേട്‌ മറയ്ക്കാനും ജയം എന്റേതാണെന്ന്‌ അവരെ ബോദ്യപ്പെടുത്താനുമുള്ള അവസാനത്തെ നമ്പരാണിത്‌. അതിന്‌ അത്യാവശ്യം വേണ്ട റാമെറ്റീരിയല്‍സായ, വയലില്‍ പുഴുക്കള്‍ക്കടിക്കുന്ന മരുന്ന്‌, റമ്പര്‍ ഷീറ്റിലൊഴിക്കുന്ന ആസിഡ്‌, ഒരു മുഴം പ്ലാസ്റ്റിക്‌ കയര്‍, മുതലായവ വീടിന്റെ പല ഭാഗങ്ങളിലായി പപ്പണ്ണന്‍ എപ്പോഴും കരുതി വയ്ക്കാറുണ്ട്‌. എക്സ്പയരി ടേറ്റ്‌ നോക്കി സ്റ്റോക്ക്‌ റീപ്ലേസ്‌ ചെയ്യാറില്ല എന്നതിന്റെ തെളിവാണ്‌ പുള്ളിയിപ്പോഴും ജീവിച്ചിരിക്കുന്നത്‌.

പതിവുപൊലെ ഒരു ദിവസം, ബാസ്സും ട്രബിളും മാക്സിമത്തിലിട്ട്‌ ഫുള്‍ വോളിയത്തില്‍ ലീലച്ചേച്ചിയുടെ നിലവിളിയും പുലിക്കുട്ടികളുടെ "അയ്യോ അഛാ തൂങ്ങല്ലേ അയ്യോ അഛാ തൂങ്ങല്ലേ" എന്ന്‌ കോറസ്സിലുള്ള കുഞ്ഞ്‌ അലര്‍ച്ചകളും കേട്ടാണ്‌ പണിയും കഴിഞ്ഞ്‌ സ്വഭവനത്തിലേക്ക്‌ പോകുന്ന ജോര്‍ജ്‌ അണ്ണന്‍ സംഭവം എന്താണെന്നും അതിന്റെ സീരിയസ്‌നെസ്സ്‌ എന്താണെന്നുമറിയാന്‍ റോഡില്‍ നിന്നപാടെ ഒരു തീരുമാനമെടുത്തു. ഒന്ന്‌ വിളിച്ച്‌ ചോതിച്ചുകളയാം...

"എന്താ ലീലേ, എന്താ കാര്യം"
"അയ്യോാാ... ചെല്ല അണ്ണാ.. ഒന്ന്‌ ഓടി വരണേ, എന്റെ പിള്ളേരുടെ അച്ഛന്‍ ഇതാ തൂങ്ങിച്ചാകാന്‍ പോകുന്നേയ്‌.. ഓടിവരണേ.. അണ്ണാാാാ"അതിന്റെ പിന്നാലെ, ബോണിയെമ്മിലെ ഡ്രംസിന്റെ ഇടി ഡിജിറ്റല്‍ സറൗന്‍ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ കേള്‍ക്കുന്നതുപോലെ രണ്ട്‌ ഇടിയും. ഈക്കര്യത്തില്‍ ലീലച്ചേച്ചി ഒരു സമര്‍ത്ഥതന്നെയാണ്‌. എന്നാലോ അതിന്റേതായ യാതൊരു അഹങ്കാരവും ഇല്ലതാനും.

സംഭവസ്തലത്തേക്ക്‌ കുതിക്കുന്നതിന്‌ മുന്‍പ്‌ ജോര്‍ജണ്ണന്‍ ഒന്നു ചെയ്തു, തെരുതെരെ അഞ്ചെട്ട്‌ തവണ "എഹ്‌1" കീ ഞെക്കിയിട്ട്‌ റിസല്‍ട്ടറിയാന്‍ നിള്‍ക്കാതെ കര്‍മ്മനിര്‍തനായി.

ജോര്‍ജ്ജണ്ണനെ കണ്ടപാടെ ലീലച്ചേച്ചി, മണ്‍ചുവരില്‍ ഒട്ടിച്ചുവച്ചതുപോലെ അത്യാസന്നനിലയിലിരിക്കുന്ന കതകിനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ബാക്ഗ്രൗണ്ടില്‍ അയ്യോ അഛാ തൂങ്ങല്ലേയും എന്റെ പിള്ളേരുടെ അച്ഛനും മുഴങ്ങുന്നുണ്ട്‌... അതിന്റെ കണ്ടിന്യൂറ്റി കളയരുതല്ലോ എന്നതിനാലാണ്‌ ലീലചേച്ചി ചൂണ്ടിക്കാണിച്ചുകൊടുത്തത്‌. ഇതൊക്കെ കണ്ട്‌ കേട്ടും കണ്‍ഫ്യൂസ്‌ഡായ ജോര്‍ജ്ജണ്ണന്‍, ഈ കതകില്‍ തൊടണോ എന്ന്‌ ഒരു നിമിഷം ചിന്തിച്ച്‌ കാണണം. പപ്പണ്ണാനാണ്‌ അകത്ത്‌, താനൊറ്റക്കേയുള്ളൂ, ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിലെന്ന്‌ സകല ദൈവങ്ങളേയും വിളിച്ചു. എന്നിട്ടും പോരാഞ്ഞ്‌ ഇങ്ങോട്ട്‌ വന്ന്‌ കയറാന്‍ തോന്നിയതിന്‌ സ്വയം തന്തക്കും വിളിച്ചു. എന്തും വരട്ടേയെന്ന്‌ മനസ്സില്‍ ദൈര്യം സംഭരിച്ച്‌, വെറുതെ ഒന്നുറപ്പുവരുത്താന്‍ വേണ്ടി മാത്രം അറിയാതെ ഒന്നുകൂടെ ചോതിച്ചു...

"എവിടെ? ആളെവിടെ?"

പത്മനാഭപുരം കൊട്ടാരത്തില്‍ കയറി നിന്ന്‌ ഏത്‌ മുറിയാണെന്ന്‌ ചോദിക്കുന്നതുപൊലെയാണ്‌ ചോദ്യം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആര്‍ക്കും ദേഷ്യം വരാം. ലീലച്ചേച്ചിക്കും വന്നു. ആരും പറഞ്ഞുപോകുന്നതേ ലീലച്ചേച്ചിയും പറഞ്ഞുള്ളൂ..

"കണ്ണ്‌ കണ്ടുടേടാാാ..." എന്നലറിക്കൊണ്ട്‌ വീണ്ടും അടച്ചിട്ടിരിക്കുന്ന മുറി കാണിച്ചുകൊടുത്തു.

നാഗവല്ലി കയറി "എന്നെ പോകവിടമാട്ടെ, അയോക്യ നായെ.." എന്ന്‌ ചോദിക്കുന്ന ഗംഗയെക്കണ്ട്‌ അന്തന്‍ വിട്ട്‌ കുന്തം വിഴുങ്ങി നില്‍ക്കുന്ന നകുലനെപ്പോലെ ജോര്‍ജ്ജണ്ണന്‍ ഒരു നിമിഷം നിന്നു വിയര്‍ത്തു.

ഇത്രയുമായപ്പോഴേക്കും വീടിന്‌ പുറത്ത്‌ കാല്‍പെരുമാറ്റങ്ങളും, എന്തുപറ്റി..എന്തുപറ്റി എന്നുള്ള ചോദ്യങ്ങളും, എന്തുപറ്റാന്‍ പതിവ്‌ പരിപാടി തന്നെയായിരിക്കും എന്നുള്ള പ്രതികരണങ്ങളും, ഇന്നെന്താണ്‌ കയറോ, ആസിഡോ അതോ മറ്റു വല്ലതുമാണോ എന്നറിയാനായി വെറേ ചിലരും എത്തിപ്പെട്ടു. വന്നവര്‍ വന്നവര്‍ അവരാലാകുന്ന വിധം സഹായസന്നദ്ധരായി നിന്നു. ചിലര്‍ വെട്ടികത്തിയും കോടലിയുമൊക്കെയായിട്ടാണ്‌ നില്‍പ്പ്‌. ഇപ്പോഴാണ്‌ ജോര്‍ജ്ജണ്ണന്റെ മനസ്സൊണ്‌ കുളിര്‍ത്തത്‌, ശ്വാസം നേരേ വീണത്‌.

അയല്‍വാസിയെ എങ്ങനെയും രക്ഷിക്കാനായി മറ്റയല്‍വാസികളൊക്കെ ഒത്തുകൂടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പപ്പണ്ണന്റെയും ലീലച്ചേച്ചിയുടെയും കോസ്റ്റ്യൂം എന്താണെന്ന്‌ ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തതിനാലും, അന്തരീക്ഷം എത്രത്തോളം ഭീകരമാണെന്നറിയാത്തതിനാലും ഷോ അഡല്‍സ്‌ ഒന്‍ലി ആണ്‌. എന്നുവച്ചാല്‍ ഞങ്ങള്‍ (ഞാനും, എന്റെ അടുത്ത അലുമ്പനും, അതിനടുത്ത ഞങ്ങളുടെ കുഞ്ഞ്‌ അലുമ്പിയും, പിന്നെ ഞങ്ങളുടെ ലൊക്കലിറ്റിയിലെ മറ്റ്‌ അലുമ്പുകളും) ഉള്‍പ്പെടുന്ന ഒരു കുട്ടിപ്പട്ടാളത്തിനെ അതിന്റെ ഏഴയലത്ത്‌ അടുപ്പിക്കുകയില്ല. എന്നാലും ഒളിച്ചും ഇരുട്ടിന്റെ മറ പിടിച്ചും റിസ്ക്കെടുത്തതിന്റെ ഭലമായി ഇടക്കിടക്ക്‌ ഷോ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്‌.

"പപ്പാാ.. വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കാതെ.. വെളിയിലിറങ്ങ്‌"
"എടാാാ പപ്പാാ.. നീ വെളിയിലിറങ്ങുന്നോ അതോ ഞാന്‍ അകത്തോട്ടു കയറി വരട്ടോ"
ഇതിനെല്ലാത്തിനും പപ്പന്‌ ഒരു മറുപടിയേയുള്ളൂ..
"എന്നെ പിന്തിരിപ്പിക്കാന്‍ നോക്കണ്ടാാ.. ഈ മൂതേവിയുടെ കൂടെയുള്ള ജീവിതം മടുത്തൂ. ഇനി ഞാന്‍ ജീവിച്ചിരിക്കില്ല."
ഒരാള്‍ ജനലിന്റെ വിടവില്‍ക്കൂടെ അകത്തേക്ക്‌ നോക്കി സംഭവം സിരിയസ്സ്‌ തന്നെയെന്ന്‌ വന്നവര്‍ക്ക്‌ ഉറപ്പുകൊടുത്തു.
"പപ്പന്‍ അകത്ത്‌ കഴുത്തില്‍ കയറിട്ട്‌ കുടത്തിനുമുകളില്‍ കയറി നില്‍പ്പുണ്ട്‌. കാലുറക്കാതെയുള്ള നില്‍പ്പാണ്‌. എന്തെങ്കിലും പെട്ടെന്ന്‌ ചെയ്യണം."
"ഠിം" കുടം മറിയുന്ന ഒച്ചയും ലീലച്ചേച്ചിയുടെ നിലവിളിയും ഒരുമിച്ചു കേട്ടു.
"അറ്റാാാക്‌"
"വെട്ടിപ്പൊളിക്ക്‌... വെട്ടിപ്പൊളിക്ക്‌"

പിന്നെയൊന്നും ആലോചിച്ച്‌ നില്‍ക്കാനാകാതെ നല്ലവരായ അയല്‍വാസികള്‍ കര്‍മ്മനിരതരായി. ഓരോരുത്തര്‍ തിരഞ്ഞെടുത്ത കര്‍മ്മമേഘലയില്‍ വെട്ടിയും കുത്തിയും മാന്തിയും, കതകും ജനലും എന്തിനധികം പറയുന്നു ചുവരിന്റെ ഒരു ഭാഗം വരെ തകര്‍ത്ത്‌ കര്‍മ്മസേന അകത്ത്‌ കയറി, തൂങ്ങിക്കിടന്നാടുന്ന പപ്പണ്ണനെ പൊക്കിപ്പിടിച്ച്‌ കയര്‍ അറുത്തു നിലത്തിട്ടു. കുറച്ച്‌ വെള്ളം മുഖത്തും കുറച്ച്‌ വെള്ളം വായിലേക്കും ഒഴിച്ച്‌ ചില്ലറ നാടന്‍ ഫസ്റ്റെയ്ഡും കഴിഞ്ഞ്‌, എന്തൊക്കെയോ ആരെയൊക്കെയൊ അവ്യക്തമായി പുലബിക്കൊണ്ടിരുന്ന പപ്പണ്ണന്‌ ഇനി ഉടനെയൊരു തൂക്കത്തിനുള്ള ആമ്പിയര്‍ ഇല്ലയെന്ന്‌ കണ്ട ജനം ഓരോരുത്തരായി രംഗം വിട്ടു.

അടുത്ത ദിവസം രവിലെ അതിധാരുണമായ ഒരു നിലവിളികേട്ടു. ബാക്‌ഗ്രൗണ്ടില്‍ രണ്ട്‌ ചെറിയ അലര്‍ച്ചയും. വിളിയുടെ ഉറവിടം അന്വേഷിക്കേണ്ട കാര്യമില്ല. കാരണം ഇത്രയും ഉച്ചത്തിലും നീളത്തിലും താളബോധത്തോടെയും വിളിക്കാന്‍ തല്‍ക്കാലം ഇവിടെ ഇപ്പോള്‍ രണ്ട്‌ പേരേയുള്ളൂ. ഒന്ന്‌ ലീലച്ചേച്ചി, മറ്റൊന്ന്‌ ചാന്ത എന്ന ചെ. ശാന്ത (കുറച്ചുകൂടെ വ്യക്തമായിട്ടു പറഞ്ഞാല്‍ മിസ്സിസ്സ്‌.പാക്കരന്‍). പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞവരുടേയും കഴിയ്ക്കാനുള്ളവരുടേയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. കുറച്ചുപേര്‍ അപ്പോള്‍തന്നെ സ്പോട്ടിലേക്ക്‌ വച്ച്‌ പിടിച്ചു. അവിടെയെത്തിയവരാകട്ടെ, ആകെ ധര്‍മ്മസങ്കടത്തിലവുകയും ചെയ്തു. എന്താന്നല്ലേ?... കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം. ഇവര്‍ മലയാളത്തില്‍ പപ്പണ്ണനോട്‌ ചോദിക്കുന്നതിനും പറയുന്നതിനും പപ്പണ്ണന്‍ തിരിച്ച്‌ ചൈനീസ്സിലേ മറുപടി പറയൂ. മലയാളമൊഴികെ മറ്റൊരു ചാനലും റ്റ്യൂണ്‍ ചെയ്തിട്ടില്ലാത്ത പാവം ജനങ്ങള്‍ കുഴഞ്ഞില്ലേ. ഭാഷാസ്നേഹം കൊണ്ടാണ്‌ കേട്ടോ. പക്ഷേ ഇപ്പോള്‍ കുറച്ചുപേരെങ്കിലും ആത്മാര്‍ത്ഥമായി ചിന്തിച്ചുപോയി, ഗോലിയും വട്ടും കളിച്ച്‌ നടന്ന സമയത്ത്‌ ഇത്തിരി ചൈനീസ്‌ പഠിക്കാമായിരുന്നൂന്ന്‌. ഇനിയിപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല, പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ലല്ലോ.

"നിങ്ങളെന്ത്‌ കാണാനാണ്‌ ഇങ്ങേരെ ഇങ്ങനെ നോക്കി നിക്കണത്‌. എന്തെങ്കിലും ചോദിച്ച്‌ മനസ്സിലാക്ക്‌." ലീലച്ചേച്ചി വീണ്ടും നാഗവല്ലിയായി അലറി.

എന്തലറി എന്ത്‌ ഭലം. ഇവര്‍ക്ക്‌ ചൈനീസ്‌ ഭാഷയോട്‌ അകെയുള്ള പരിചയം വര്‍ഷത്തിലൊരിക്കലോ മറ്റോ ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവവത്തോടനുബദ്ധിച്ച്‌ ആനപ്പാറ മുരളിയില്‍ വരുന്ന രണ്ട്‌ ദിവസം സ്പെഷ്യലായ ജാക്കി അച്ചാച്ചന്റെ സിനിമയാണ്‌.ഇനിയിപ്പോള്‍ എഴിതിക്കാണിച്ച്‌ ചോദിക്കാമെന്നു വച്ചാല്‍, എഴുത്തിനോടും വായനയോടും പണ്ടേ ഇഷ്ടമില്ലാത്ത പപ്പണ്ണന്റെ കാര്യത്തില്‍ അതും നടപ്പില്ല. ഇനിയിപ്പോള്‍ ഒരു വഴിയേയുള്ളു, ആനപ്പാറ ആശുപത്രി. പപ്പണ്ണന്‍ ഒരു സ്തിരം സന്ദര്‍ശകനായതിനാല്‍ ചിലപ്പോല്‍ അവര്‍ക്ക്‌ ഈ ഭാഷ ഡികോഡ്‌ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം എന്ന അഭിപ്രായത്തെ മാനിച്ച്‌ കക്ഷിയെ അങ്ങോട്ടുകൊണ്ടുപോയി.

പ്രധാനവൈദ്യന്‍ എത്തുന്നതുവരെ അവിടെയുണ്ടായിരുന്ന എല്ലാപേരും (രോഗികള്‍ ഉള്‍പ്പെടെ) പപ്പ്പ്പണ്ണനെ സംസാരിപ്പിക്കന്‍ ശ്രമിച്ചു. നടന്നില്ല എന്നു മാത്രമല്ല ഓരോരുത്തര്‍ ഓരോ അഭിപ്രായം പറഞ്ഞ്‌ പറഞ്ഞ്‌ ബാധയാണെന്ന്‌ വരെ വന്നു. ചൂരല്‍പ്രയോഗം വരെയാകും എന്നായപ്പോള്‍ വൈദ്യനെത്തി. വിശധമായ ഒരു പരിശോധനക്ക്‌ ശേഷം പറഞ്ഞു, "ഇത്‌ പേടിക്കാനൊന്നുമില്ല കഴുത്തില്‍ കയര്‍ മുറുകിയതുമൂലം പറ്റിയതാണ്‌. കുറച്ച്‌ ദിവസം കഴിയുമ്പോള്‍ ശരിയാകും. ഇപ്പോള്‍ ഒന്നും ചെയ്തിട്ട്‌ കാര്യമില്ല. കൊണ്ടുപൊയ്ക്കോളൂ."

കുറച്ച്‌ ദിവസം പപ്പണ്ണന്‍ ഇങ്ങനെ ചൈനീസ്സും സംസാരിച്ച്‌ നടന്നു. അതിനുശേഷം പപ്പ്പ്പണ്ണനെ എവിടെവച്ച്‌ കണ്ടാലും നാട്ടുകാര്‍ നാല്‌ വര്‍ത്തമാനം ചോദിക്കാതെയോ പറയാതെയോ വിടാറില്ലായിരുന്നു. കളിയാക്കണമെന്ന ഉദ്ദേശത്തോടെയല്ല കേട്ടോ, പണ്ടോ പറ്റിയില്ല ഇനിയിപ്പോള്‍ പപ്പണ്ണന്റടുത്തിന്ന്‌ കേട്ടെങ്കിലും കുറച്ച്‌ ചൈനീസ്സ്‌ ഭാഷ പഠിക്കാമല്ലൊയെന്ന്‌ കരുതിയിട്ടാണ്‌. നീണ്ട രണ്ട്‌ മാസം വേണ്ടി വന്നു പപ്പ്പ്പണ്ണന്‌ കോവില്ലൂര്‍വാസിയാകാനും നാട്ടുകാരുടെ കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം ലഭിക്കാനും.

കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം കൊടുത്ത നാട്ടുകാര്‍ പപ്പാണ്ണന്‌ അന്നു മുതല്‍ "അരത്തൂക്കം" എന്ന പുതിയ നാമവും ചാര്‍ത്തിക്കൊടുത്തു. ദോഷം പറയരുതല്ലോ അതില്‍ നിന്ന്‌ ഇന്നേവരെ മോചനം കൊടുത്തിട്ടില്ലതാനും.

പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

പാരഉപകാരം

പരോപകാരിയും മറ്റുള്ളവരുടെ വിഷമതകളില്‍ വല്ലാതെ സ്വയം വിഷമിക്കുകയും, തന്നാലാകുന്നതുപോലെ അവരെ സഹായിക്കാന്‍ മുന്വ്‌അരികയും ചെയ്യുന്ന പാവം ഈ മനുഷ്യസ്നേഹിയായ അലി, ഞങ്ങളുടെ സ്താപനത്തിലെ ഡ്രൈവര്‍ കം ലോക്കല്‍ പര്‍ച്ചേസറാണ്‌.

ഈ സ്വഭാവം അറിയാവുന്ന അലിയുടെ നാട്ടുകാരനും കൂട്ടുകാരനുമായ ചങ്ങാതിപ്പൂച്ച ഇത്തിരി ധനസഹായം ആവശ്യപ്പെട്ടു. അതും വെറും ഒരാഴ്ചത്തെ തിരിമറിക്ക്‌. അലിയും ഈയാഴ്ച ആരെയും സഹായിക്കാന്‍ പറ്റിയില്ലല്ലോയെന്ന്‌ നോക്കിയിരുന്ന്‌ മടുത്ത ഒരു കാളയാഴ്ചയായിരുന്നു അത്‌. അപ്പോഴാണ്‌ ചങ്ങാതിപ്പൂച്ചയുടെ വരവ്‌. ഇതില്‍പ്പരം സന്തോഷമുണ്ടോ. അലി ധനം കൊടുത്തൂ, ചങ്ങാതി വാങ്ങി. അലിയുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി തനിക്കും എന്തെങ്കിലും ചെയ്യണമല്ലോയെന്ന്‌ തലപുകഞ്ഞാലോചിച്ച ചങ്ങാതി ഉടനെതന്നെ ഒരു പേപ്പറെടുത്ത്‌ ഉടമ്പടി തയ്യാറാക്കി.

"അലിയില്‍ നിന്നും ഞാന്‍ ചങ്ങാതിപ്പൂച്ച വാങ്ങിയ തുകയായ 0000/- ഒരാഴ്ചക്കകം തിരികെത്തന്ന്‌ ബോദിപ്പിച്ച്‌കൊള്ളാം. എന്ന്‌...ഒപ്പ്‌"

ചങ്ങാതിയുടെ സന്തോഷത്തിന്‌ വേണ്ടി അലിയും ഏതാണ്ട്‌ കരാര്‍ ഒപ്പ്‌ വൈക്കുന്നതുപോലെ ഒപ്പ്‌ വച്ചു. കരാര്‍ അലിക്ക്‌ കൈമാറി, രണ്ടുപേരും ഹാപ്പിയായി പിരിഞ്ഞു.

മണിക്കൂറുകള്‍ ദിവസങ്ങളായി, ദിവസങ്ങള്‍ ആഴ്ചകളായി, അഴ്ചകള്‍ മാസങ്ങളായി പിന്നെ പതിവുപോലെ മാസങ്ങള്‍ വര്‍ഷങ്ങളുമായി, സ്വാഭാവികം. പക്ഷേ അലിയുടെ ചങ്ങാതിപ്പൂച്ചക്കുമാത്രം ഒരാഴ്ച ഇതുവരെയായില്ല. അലിയുടെ കണക്ക്‌ പ്രകാരം ഇപ്പോള്‍ വര്‍ഷം 16 കഴിഞ്ഞു.

ഈയ്യിടെ, ഞങ്ങളെല്ലാപേരും സൊറപറഞ്ഞിരിക്കുമ്പോള്‍ കടം കൊടുക്കല്‍ വാങ്ങല്‍ അതിനിടക്ക്‌ ഒരു സംസാരവിഷയമായി. എന്തോ പെട്ടെന്ന്‌ ഓര്‍ത്തിട്ടെന്നപൊലെ അലി തന്റെ പേഴ്‌സ്‌ എടുത്ത്‌ തന്റെ പഴയ റിക്കാര്‍ഡുകള്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്‌, നമ്മുടെ അഞ്ചുരൂപാ നോട്ടുപോലെ, മേലാസകലം സെല്ലോടേപ്പ്‌ ഒട്ടിച്ച ഒരു പേപ്പര്‍കഷ്ണം കാണനിടയായത്‌. അതെടുത്ത്‌ കാണിച്ച്‌ എല്ലാപേരോടുമായി അലി ചോദിച്ചു,

"ഇതെന്താന്നറിയാമോ ?"
"എന്താത്‌ .. എന്താത്‌" എല്ലാപ്പെരും ആകാംശാഭരിതരായി."
ഞാന്‍ ഒരുത്തന്‌ കടം കൊടുത്തതിന്റെ കരാറാണ്‌. വര്‍ഷം 16 കഴിഞ്ഞു, ഇതുവരെ തിര്‍ച്ച്‌ കിട്ടിയിട്ടില്ല."
"ഇനിയിപ്പോള്‍ അത്‌ കിട്ടാനൊന്നും പോകുന്നില്ല. തരാനുള്ളവനാണെങ്കില്‍ ഇതിനുമുന്‍പ്‌ തന്നേനെ. നീ അത്‌ മറന്ന്‌ കളഞ്ഞേക്ക്‌ അലീ."
"ഏയ്‌, ഞാനതങ്ങനെ വിടന്‍ തീരുമാനിച്ചിട്ടില്ല. വര്‍ഷം എത്ര കഴിഞ്ഞാലും ഞാനത്‌ തിരികെ വാങ്ങും."
"ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും കിട്ടാത്തതല്ലേ ഇനി കിട്ടാന്‍ പോകുന്നു"
ഞങ്ങളെല്ലാപേരും അതിന്റെ സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചു.
"ഇത്‌ ഞാന്‍ വിടില്ല. അഥവാ അവന്‍ മരിച്ചുപോയല്‍ ഞാനീതുക അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും, ഇനിയവന്റെ മകന്‍ മരിച്ചുപോയാല്‍ അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും. എന്തായാലും ഇത്‌ വാങ്ങാതെ ഞാന്‍ വിടില്ല."
ഇതെല്ലാം കേട്ടിരുന്ന കാദര്‍ ...
"അപ്പോ, അലി നീയൊരു കാര്യം ചെയ്യ്‌ ഇതിന്റെ ഒരു കോപ്പിയെടുത്ത്‌ നിന്റെ മകന്റെ കയ്യില്‍ കൊടുക്ക്‌. അഥവാ നീ മരിച്ച്‌ പോയാല്‍ നിന്റെ മകന്‌ ഈ തുക തിരികെ വാങ്ങാമല്ലോ."
പെട്ടെന്ന്‌ പൊട്ടിയ കൂട്ടച്ചിരിയുടെ ഇടയില്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത്‌ പുറത്ത്‌ വച്ച വിളറി വെളുത്ത ശവത്തിന്റെ പോലുള്ള ഒരു മുഖവും അതില്‍ സൈക്കിളില്‍ നിന്ന്‌ വീണതുപോലുള്ള ഒരു ചിരിയും ഞങ്ങള്‍ കണ്ടു... പരോപകാരി അലിയുടേത്‌..

വാല്‍ : ചങ്ങാതിയെ വിളിച്ച്‌ കാശ്‌ ചോദിച്ചതും അതിന്റെ തര്‍ക്കങ്ങളുടെയും അവധിപറച്ചിലിന്റെയും മൊബൈല്‍ ബില്‍ തുക ഇതിലും കൂടുതലായി എന്നാലും "മേ ഉസ്സെ നഹീ ചോടുങ്കാ."
Related Posts Plugin for WordPress, Blogger...

Popular Posts