Wednesday, February 20, 2008

ഹോം ഡെലിവറി

പുതിയ കമ്പനിയില്‍ വന്നു ചേര്‍ന്നിട്ട്‌ അധികനാളാകുന്നതിനു മുന്‍പു തന്നെ ഇങ്ങനെയൊരു ഉത്തരവാദിത്വം എന്റെ തലയില്‍ വരുമെന്നു ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല.

ഓഫീസിലേക്ക്‌ വേണ്ടുന്ന പാല്‍പ്പൊടി ചായപ്പൊടി പഞ്ചസാര വെള്ളം എക്സട്രാ എക്സട്രാ... ഇത്യാധി സാധനങ്ങള്‍ സാധാരണയായി ഓര്‍ഡര്‍ ചെയ്യുന്നതും (ഗാര്‍ഡ്‌ ഹൌസില്‍ പോയിക്കിടന്നുറങ്ങുന്നതൊഴിച്ച്‌ വേറെ പണിയൊന്നുമില്ലാത്തതിനാല്‍) ചിലപ്പോള്‍ വാങ്ങി വരുന്നതും കമ്പനി ഡ്രൈവര്‍ തന്നെയാണ്‌.

ഞാന്‍ വന്ന്‌ അധികം കഴിയുന്നതിനു മുന്‍പ്‌ നമ്മുടെ ഡ്രൈവര്‍ക്കൊരു പൂതി ഒന്ന്‌ നാടും നാട്ടുകാരെയും കൂട്ടത്തില്‍ വീട്ടുകാരെയും ഒന്നു കണ്ടു വന്നാലോയെന്ന്‌. പിന്നെ താമസിപ്പിച്ചില്ല കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയും കയറും ഒപ്പിച്ച്‌ അവധിയെടുത്ത്‌ നാട്ടിലേക്ക്‌ പോയി.

സൂപ്പര്‍ മാര്‍ക്കറ്റ്‌ ഞാന്‍ വീട്ടിലേക്ക്‌ പോകുന്ന വഴിക്കായതിനാല്‍, പോകുമ്പോള്‍ കടയില്‍ കയറി അടുത്ത ആഴ്ചത്തേക്ക്‌ വേണ്ടുന്ന സാധനങ്ങളുടെ ഓര്‍ഡര്‍ കൊടുക്കുകയെന്നതാണ്‌ എന്നില്‍ വന്ന അഡിഷണല്‍ ഉത്തരവാദിത്വം. അവര്‍ക്ക്‌ ഹോം ഡെലിവറിയുള്ളതിനാല്‍ സാധനങ്ങള്‍ അടുത്ത ദിവസം ഓഫീസിലെത്തും.

കാര്യം വളരെ നിസ്സാരം. പക്ഷേ എന്റെ പ്രശ്നങ്ങള്‍ ...

അറബിയായി ജനിച്ച്‌ ഊണിലും ഉറക്കത്തിലും അറബിയായി വളര്‍ന്ന ഒരു പക്കാ പാറ്റ്രിയോട്ടായ സാമാന്യത്തിലധികം തടിയുള്ള മാസം തികഞ്ഞ ഗര്‍ഭിണിയെപ്പൊലെ വയറുള്ളൊരു അറബിയാണ്‌ ഓര്‍ഡര്‍ കൌണ്ടറില്‍....

മലയാളിയായി ജനിച്ച്‌ മലയാളിയായി വളര്‍ന്ന്‌ മലയാളവും ഇത്തിരി ആങ്കലേയവും കൈവിരലില്‍ എണ്ണിയാല്‍ തീരുന്ന കുറച്ച്‌ അറബി വാക്കുകളും കൈമുതലായുള്ള ഞാന്‍ ഇതൊക്കെ പറഞ്ഞൊപ്പിക്കുന്ന കാര്യം ചെറുതൊന്നുമല്ല. ഇതൊക്കെ പറഞ്ഞയക്കുന്നവരുണ്ടൊ അറിയുന്നു.

സാധനങ്ങളുടെ പേരിന്‌ വലിയ ട്രാന്‍സ്ലേഷന്‍ വേണ്ടാത്തതിനാല്‍ ഒരു വിധത്തില്‍ ഓര്‍ഡര്‍ ചെയ്ത്‌ ഒപ്പിച്ചു. ഇവിടം കൊണ്ട്‌ തീര്‍ന്നില്ലല്ലോ, വാങ്ങിയ സാധനങ്ങള്‍ ഇവിടെത്തന്നെയിരുന്നാല്‍ പോരല്ലോ... ഓഫീസിലെത്തണ്ടേ...

മുമ്പ്‌ ആശുപതിരിയില്‍ കുറച്ചുകാലം പണിയെടുത്ത പ്രവര്‍ത്തിപരിചയം പെട്ടെന്നാണ്‌ തുണക്കെത്തിയത്‌. ഇനിയെന്തിന്‌ അമാന്തിക്കണം...

"സദീക്‌... ഇന്ത ഫീ ഉലാദ ?" (ചങ്ങാതീ... നിങ്ങള്‍ക്ക്‌ ഹോം ഡെലിവറി ഉണ്ടല്ലോ അല്ലേ ?) ഇതാണ്‌ ഞാന്‍ ഉദ്ധേശിച്ചത്‌.

ഷെല്‍ഫില്‍ വച്ചിരുന്ന കരടി പാവയുടേതടക്കം കടയിലുണ്ടായിരുന്ന എല്ലാപേരുടേയും നോട്ടം എന്നിലും കൌണ്ടറിലെ തടിയനിലും. മാലപ്പടക്കത്തിന്‌ തീ കൊടുത്തപോലെ അതൊരു പൊട്ടിച്ചിരിയാകാന്‍ അധികം സമയമെടുത്തില്ല.

സ്വതവേ വെളുത്തുതുടുത്ത തടിയന്റെ നിറം ക്രമേണ ചുവന്നു വരുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'കോപം കൊണ്ട്‌ ചുവന്നു' എന്നൊക്കെ ഞാന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അതിതാണെന്ന്‌ മനസ്സിലായത്‌ എന്നെ നോക്കി അയാളെന്തോ അലറിയപ്പോഴാണ്‌. അയാളുടെ വലതു കൈ ചൂണ്ടിയിരുന്നത്‌ പുറത്തുപോകാനുള്ള വാതിലിനു നേര്‍ക്കായതിനാല്‍ 'ഗെറ്റൌട്ട്‌ യൂ വിവരധോഷി' എന്നായിരിക്കാം അയാള്‍ പറയുന്നതെന്ന്‌ വെറുതേ ഞാന്‍ ഊഹിച്ചു.

വന്ന കാര്യം കഴിഞ്ഞല്ലോ. ഇനി അവിടെ നിന്നിട്ട്‌ കാര്യമില്ലല്ലോ എന്നുള്ളതുകൊണ്ട്‌ ഞാന്‍ തിരിച്ച്‌ പോന്നു. അല്ലാതെ അവന്‍ പറഞ്ഞതുകൊണ്ടോ, അവന്‍ ഇറങ്ങി വന്നു ആ കൈയ്യൊന്ന്‌ പൊന്തിച്ച്‌ എന്റെ പുറത്തേക്കിട്ടാല്‍ ഞാന്‍ പാണ്ടി ലോറിയില്‍ നിന്ന്‌ നടുറോഡില്‍ വീണ തണ്ണിമത്തന്‍ പോലെയാകും എന്നുള്ളതുകൊണ്ടോ അല്ല.

അവനൊരു സംഘര്‍ഷാവസ്ത ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാവും നേര്‌. ഞാന്‍ പിന്നെ പണ്ടേ ആ ടൈപ്പല്ലാത്തതുകൊണ്ട്‌ രംഗം എത്രയും പെട്ടെന്ന്‌ ക്ലിയറാക്കിക്കൊടുത്തൂ.

പക്ഷേ വീട്ടിലെത്തിയിട്ടും അവിടെയുള്ളവര്‍ ചിരിച്ചതിനും തടിയന്‍ ചൂടായതിനും ഒരു കാരണം കണ്ടുപിടിക്കാന്‍ എത്ര ആലോചിച്ചിട്ടും പറ്റിയില്ല.

ഇനിയിപ്പോള്‍ ഞാന്‍ പറഞ്ഞതു വല്ല തെറിയോ വഷളത്തരമോ മറ്റോ ആണോ? എന്തായാലും ഇനി സൂക്ഷിക്കണം.

സംശയനിവാരണം വരുത്തുകയെന്നുള്ളത്‌ എന്റെ ആവശ്യമായതിനാല്‍ അടുത്ത ദിവസം ഓഫീസ്സിലെത്തിയപാടെ, അത്യാവശ്യം ഇത്തിരി ഇങ്ക്ലീഷ്‌ വശമുള്ള അറബി സഹപ്രവര്‍ത്തകനെ വിളിച്ചു ചോദിച്ചു...

'ചങ്ങാതി... ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നൊക്കെ വീടുകളിലേക്കും ഓഫീസ്സുകളിലേക്കുമൊക്കെ ഹോം ഡെലിവറി ചെയ്യാറില്ലേ, അതിന്‌ അറബിയില്‍ എന്താ പറയുക?'

'അതിന്‌, "തൌസീല്‍ ലില്‍ മനാസില്‍" എന്നു പറയും. ഫ്രീ ഡെലിവറിയാണെങ്കില്‍ അതിന്റെ കൂടെ "മജ്ജാനന്‍" എന്നുകൂടെ ചേര്‍ത്താല്‍ മതി. ആട്ടെ എന്താ ഈ രാവിലെ ഹോം ഡെലിവറി റിക്വസ്റ്റ്‌ ചെയ്യാന്‍ പോകുന്നത്‌ ?'

തീറ്റ മെയിന്‍ പണിയും ഒഫിഷ്യല്‍ പണികള്‍ പാര്‍ടൈമായിട്ടും ചെയ്യുന്ന അവനങ്ങനെ ചോദിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തെങ്കിലും തിന്നാനുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും എന്ന്‌ വിചാരിച്ചാകും ചോദ്യം.

അവന്റെ സംശയം സ്വാഭാവീകം അതിലുപരി ന്യായം. രാവിലെ വന്നപാടെ ചോദിച്ച്‌ നിവാരണം ചെയ്യേണ്ട എമര്‍ജന്‍സി സംശയമൊന്നുമല്ല അത്‌.

അവന്റെ ചോദ്യം കേട്ടെങ്കിലും, മനസ്സില്‍ ഇന്നലത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ രംഗങ്ങള്‍ റിവൈന്‍ഡ്‌ ചെയ്യുകയായിരുന്നൂ ഞാന്‍... സീന്‍ ബൈ സീന്‍ ... വേര്‍ഡ്‌ ബൈ വേര്‍ഡ്‌...

ഇവന്‍ പറഞ്ഞതിലൊരിടത്തും ഞാന്‍ പറഞ്ഞ വാക്കുകളോ വന്നില്ല പോട്ടെ... അതിന്റെ അയലത്തുകൂടെ പോകുന്ന വിപരീതപദം പോലും വന്നില്ലല്ലോ... എന്റെ പള്ളീീീ.

കാര്യം കൈവിട്ടുപോയല്ലോ കര്‍ത്താവേ. വെറുതേയല്ല അവന്‍ ചൂടായത്‌.

ഇനിയിപ്പോള്‍ ഞാന്‍ ചോദിച്ചതിന്റെ അര്‍ത്ഥം അറിഞ്ഞില്ലെങ്കില്‍ രാവിലെതന്നെ ആംബുലന്‍സുകാരന്‌ പണിയാകും എന്ന കാര്യത്തില്‍ ഞാനൊരു 50:50 ചാന്‍സ്‌ കണ്ടു.

വരുന്നതു വരട്ടെ... എന്തായാലും ഇവനോടു തന്നെ ചോദിക്കാം...

'അല്ലിഷ്ടാ, അപ്പോ ഈ... ഉ..ഉലാ.. ഉലാദ എന്ന്‌ വച്ചാല്‍ എന്താ ?'

'ഓ.. അതോ.. അതും ഡെലിവറി തന്നെ. പക്ഷേ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടില്ല. മാസം തികഞ്ഞു നില്‍ക്കുന്ന സ്ത്രീകളാണ്‌ ആ ഡെലിവറി ചെയ്യുക. '

അങ്ങനെ വരട്ടെ... ഇപ്പോളെനിക്ക്‌ കാര്യങ്ങള്‍ പിടികിട്ടി.

'ചങ്ങാതീ... നിനക്കുടനേ പ്രസവമുണ്ടോ ?' എന്നോ 'നീയെന്താ പ്രസവിക്കാന്‍ പോവുകയാണോ ?' എന്നോ 'നീ ഗര്‍ഭണന്‍ ആണോ ?' എന്നോ മറ്റോ ആയിരിക്കണം ആ പാവം ചിന്തിച്ചിട്ടുണ്ടാവുക.

എല്ലാപേരും തന്നെ നോക്കി ചിരിച്ചപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം വന്നതില്‍ ഒരു തെറ്റുമില്ല... സ്വാഭാവീകം.

കാര്യം മനസ്സിലായപ്പോള്‍ അയാളോടെനിക്കും ദേഷ്യം ഒന്നും തോന്നിയില്ല.

വാല്‍ : അതിനു ശേഷം ഇന്നു വരെ 'ഉലാദ' ഉപയോഗിച്ചിട്ടേയില്ല. ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ലന്നേയ്‌. നമ്മളെന്തിനാ ആവശ്യമില്ലാതെ ഓരോരോ (അര്‍ത്ഥമറിഞ്ഞുകൂടാത്ത) വാക്കുകളുപയോഗിക്കുന്നത്‌. അല്ലെങ്കില്‍ തന്നെ അതൊരു നല്ല ശീലമല്ല.
Related Posts Plugin for WordPress, Blogger...

Popular Posts