Thursday, July 3, 2008

അക്കരെ നിന്നൊരു ജാരന്‍


ഹാദേവന്‍ ലോപിച്ച്‌ ലോപിച്ച്‌ മാധവന്‍ ആകാന്‍ കുറച്ച്‌ കാലതാമസം ഉണ്ടായെങ്കിലും, മാധവന്റെ ബ്യൂട്ടീപാര്‍ലര്‍ കം ഹെയര്‍ സ്റ്റൈല്‍ കോര്‍ണര്‍ ലോപിച്ച്‌ ലോപിച്ച്‌ കണ്ണാടികളുടേയും റ്റ്യൂബ്‌ ലൈറ്റുകളുടേയും കറങ്ങുന്ന കസേരകളുടേയും ആഡംബരവും പളപളപ്പും ഒന്നും ഇല്ലാത്ത ഒരു ഒറ്റമുറി കടയിലേക്ക്‌ മാറാന്‍ അധികം കാലതാമസം വേണ്ടിവന്നില്ല.

കളര്‍ഫുള്‍ ബ്യൂട്ടി പാര്‍ലര്‍ ബോര്‍ഡിനെ സ്ഥാനഭ്രഷ്ടനാക്കി ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ബാര്‍ബര്‍ ഷാപ്പ്‌ ബോര്‍ഡ്‌ സ്ഥാനാരോഹിതനാക്കപ്പെട്ടു.

കാരണം വേറൊന്നുമല്ല ... തീറ്റയും കുടിയും തന്നെ.

'തിന്നേം കുടിക്കേം ചെയ്യാതെ കൂട്ടി വച്ചിട്ട്‌ എന്ത്‌ കിട്ടാന്‍. ചാവുന്നേരം ഇതൊന്നും കൊണ്ടുപോകാന്‍ പറ്റില്ലല്ലോ.'

എന്തൊരു താത്ത്വികപരമായ കണ്ടുപിടിത്തം. ശരിയാണ്‌.... തീറ്റയും കുടിയുമാണ്‌ മാധവന്റെ ഫേവറീറ്റ്‌ ഹോബീസ്‌.

ഗോപിയുടെ കല്ല്യാണത്തിനാണ്‌ അത്‌ പൊതുജന സമക്ഷത്തിലെത്തിയത്‌.

ഒന്നാമത്തെ പന്തിയില്‍ സദ്യയുണ്ണാനിരുന്ന മാധവന്‍ രണ്ടാമത്തെ പന്തി തീരാറായിട്ടും കളം വിടുന്ന യാതൊരു സിംട്ടവും കാണിക്കുന്നില്ല.

ഗോപിയുടെ അമ്മാവന്‌ ഇത്‌ കണ്ടില്ലെന്നു നടിക്കാനായില്ല.

'അല്ല മാധവാ... എനിക്ക്‌ കാഴ്ചക്കുറവോ ഓര്‍മ്മക്കുറവോ ഉണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ ? എനിക്കേ ഓര്‍മ്മശക്തി കുറച്ച്‌ കൂടുതലാ. മതിയാക്ക്‌ മതിയാക്ക്‌...'

'അതല്ല ഗോപീടമ്മാവാ... അഞ്ചു വിരലും ഒരുപോലെയല്ലല്ലോ.'

'അതും ഇതും തമ്മില്‍ എന്താടാ ബന്ധം. ഇതിവിടെ പറയാന്‍ കാര്യം ?'

'എല്ലാപേരും ഒരുപോലെയല്ലാന്നു പറയുവായിരുന്നു. അമ്മാവന്‌ കൂടുതലുള്ളത്‌ ഓര്‍മ്മശക്തി. എനിക്ക്‌ കൂടുതലുള്ളത്‌ ദഹനശക്തി... അത്രേയുള്ളൂ. കുറേ ഓണം കൂടുതലുണ്ടൂന്ന്‌ പറഞ്ഞിട്ട്‌ എന്താ കാര്യം. ഇതൊക്കെയൊരു വലിയ കാര്യം പോലെ പൊക്കിപ്പിടിച്ചോണ്ട്‌ വന്നിരിക്കുന്നു.'

'എന്താടാ മുറുമുറുക്കുന്നത്‌. ദഹനശക്തി കൂടിയതുകൊണ്ട്‌ ശബ്ദം പുറത്തേക്ക്‌ വരണില്ലേ ?'

'പുറത്തേക്ക്‌ വരുന്നതിന്റെ കാര്യം അവിടെ നിക്കട്ടേ... ഒരു സമൂഹ ഹര്‍ജി പോയിട്ടുണ്ട്‌... ഗോപിയുടെ അച്ഛന്‍ സമക്ഷത്തിലേക്ക്‌.'

'എന്ത്‌ന്ന്‌...'

'അതേയ്‌ കുനിഞ്ഞ്‌ നിന്ന്‌ ഉപ്പേരി വിളമ്പുമ്പോള്‍ മുണ്ട്‌ മടക്കിക്കുത്തുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ അമ്മാവനെയൊന്ന്‌ ബോധവല്‍ക്കരിക്കാന്‍.'

അമ്മാവന്‌ വയറ്‌ നിറഞ്ഞൂ.... സദ്യയുണ്ണാതെ തന്നെ.

തീറ്റയുടെ കാര്യം ഇങ്ങനെയാണെങ്കിലും കുടിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല...

കാപ്പിയായാലും കഷായമായാലും ചായയായാലും ചാരായമായാലും മിക്സ്‌ ചെയ്യാതെ കുടിക്കാറില്ല.

എന്നുവച്ച്‌ ഡോക്‌ടര്‍ കുറിച്ചുകൊടുത്ത ടോണിക്കില്‍ സോഡയൊഴിച്ച്‌ മിക്സ്‌ ചെയ്ത്‌ കുടിച്ചപ്പോള്‍ വാമഭാഗം മീനാക്ഷി പറഞ്ഞൂ 'ഇത്‌ കൈവിട്ടുപോയീ'ന്ന്‌.

'മാധവാ... ഇങ്ങനെയായാല്‍ നിന്റെ കരളിലെ സെല്ലൊക്കെ നശിച്ച്‌ പോകും' എന്ന്‌ ഡോക്‌ടര്‍.

'പ്രയോജനമില്ലാത്ത സാധനം ഇരുന്നാലെന്ത്‌ ഇല്ലെങ്കിലെന്ത്‌' എന്ന്‌ മാധവന്‍.

'എന്ത്‌ കരളോ ?' എന്ന്‌ ഡോക്‌ടര്‍.

'അല്ല സെല്‍. ഇത്രയും സെല്ലുണ്ടായിട്ടെന്തു കാര്യം. ഒരു സിം കാര്‍ഡിടന്‍ പറ്റുകയില്ലല്ലോ ?' എന്ന്‌ മാധവന്‍.

അതോടെ ഡോക്‌ടരും പറഞ്ഞൂ 'ഇത്‌ കൈവിട്ടുപോയീ'ന്ന്‌.

ഇങ്ങനെ തീറ്റയും കുടിയുമായി നിന്നുതിരിയാന്‍ സമയമില്ലാതിരിക്കുന്നതിനിടയ്ക്കാണ്‌ ബ്യൂട്ടീപാര്‍ലറും ഹെയര്‍ സ്റ്റൈല്‍ കോര്‍ണരും.

എന്റെ പട്ടി പോകും ഹെയര്‍ സ്റ്റൈലിന്‌ എന്ന ഭാവമാണ്‌ എപ്പോഴും. മറ്റ്‌ എല്ലാ കടകള്‍ക്കും 6 ദിവസും പണിയും ഒരു ദിവസം അവധിയുമാണെങ്കില്‍ മാധവന്‌ നേരെ മറിച്ചാണ്‌.

മാധവന്റെ കടയില്‍പ്പോയി ഒന്ന്‌ ഷേവ്‌ ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്നുതന്നെ ഒന്ന്‌ ഷേവ്‌ ചെയ്തിട്ട്‌ പോകണം. ഉദ്യോഗസ്തരാണെങ്കില്‍ ഒരു ദിവസം ലീവും എടുക്കണം. അടുത്ത ഷേവിന്റെ സമയമാകുമ്പോള്‍ ചിലപ്പോള്‍ മാധവന്റെ കൈകൊണ്ട്‌ ക്ഷൗരം ചെയ്യാനുള്ള ഭാഗ്യം കിട്ടിയെന്നുവരും.

ആയിടയ്ക്ക്‌ എവിടെയോ സമാധാനമായി ഉറങ്ങിക്കിടന്ന മണിയ്ക്ക്‌ ഒരു ഉള്‍വിളിയുണ്ടായി... മകനേ മണീ... നിന്നെ സേവനം അത്യാവശ്യമായ ഒരു പ്രദേശമുണ്ട്‌ ഈ നാട്ടില്‍. ഇനിയൊട്ടും താമസിയാതെ കുറ്റിയും പറിച്ച്‌ നളിനീസമേതനായി അങ്ങോട്ട്‌ വച്ച്‌ പിടിച്ചാലും.

പിന്നെയൊട്ടും താമസിച്ചില്ല. ഉള്‍വിളി ഫോളോ ചെയ്ത മണി എത്തിയത്‌ കോവില്ലൂര്‍ മാനഗരത്തില്‍.

മഴ കിട്ടിയ വേഴാമ്പല്‍ പോലെയായി നാട്ടുകാര്‍. ചാകര കണ്ട മീനവനെപ്പോലെയായി മണി.

ബിവറേജസ്സിലെ ക്യൂ പോലെ വലിയ നീണ്ട ക്യൂ മണീസ്‌ സലൂണില്‍. എപ്പോഴും 2ഉം 3ഉം തലകളും താടികളും വെയ്റ്റിങ്ങില്‍ ഉണ്ടാകും. അടുത്ത സീറ്റ്‌ ബുക്ക്‌ ചെയ്തവര്‍ വേറെയുണ്ടാകും.

ഒരു ടെലഫോണ്‍ എടുക്കുന്നതും ഓണ്‍ലൈന്‍ ബുക്കിങ്‌ തുടങ്ങുന്നതിനെക്കുറിച്ചും ഒരു അസിസ്‌റ്റന്റിനെ അപ്പോയിന്റ്‌ ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ച്‌ മണി, 'ടെലഫോണ്‍ മണിപോല്‍ ചിരിച്ച്‌' നടക്കുന്ന കാലം...

ഒരു നാള്‍ ... അവന്‍ വന്നു....

'ചേട്ടാ.. തിരക്കാണോ ?'

'ങാാ.. ഇച്ചിരി കഴിയും...'

'ഇനി എത്ര തലയുണ്ട്‌ ?'

'2 എണ്ണം വെയ്റ്റിങ്‌. ഒന്ന്‌ ബുക്കിങ്ങിലും. മൊത്തം 3...'

'എന്നാ... ഞാന്‍ ഇത്തിരി കഴിഞ്ഞു വരാം.'

ഇത്തിരി കഴിഞ്ഞ്‌ അവന്‍ വന്നില്ല.

2 ദിവസം കഴിഞ്ഞു വന്നു. പക്ഷേ അന്നും തിരക്ക്‌.

'ചേട്ടാ.. തിരക്കാണോ ?'

'ങാാ.. ഇന്നലെ പിന്നെ കണ്ടില്ലല്ലോ.'

'വരാന്‍ പറ്റിയില്ല. എന്നാല്‍ തിരക്ക്‌ കഴിയട്ടേ. ഞാന്‍ ഇത്തിരി കഴിഞ്ഞു വരാം.'

ഒത്തിരി 'ഇത്തിരി' കഴിഞ്ഞു അവന്‍ വന്നില്ല.

3 ദിവസം കഴിഞ്ഞ്‌ വീണ്ടും വന്നു. അന്നും തിരക്ക്‌. പതിവ്‌ ചോദ്യോത്തരങ്ങല്‍ കഴിഞ്ഞു. ഇത്തിരി കഴിഞ്ഞു വരാന്‍ വേണ്ടി അവന്‍ പോയി. വന്നില്ല.

അടുത്ത ദിവസം അവന്‍ വന്നു. പതിവ്‌ തിരക്ക്‌. പതിവ്‌ ചോദ്യം. പതിവ്‌ മറുപടി.

മണിക്ക്‌ അതത്ര രസിച്ചില്ല.

'ഏതവനാടാ ഇവന്‍. എന്നും വന്ന്‌ തിരക്കാണോന്ന്‌ ചോദിച്ചിട്ട്‌ പിന്നെ ഈ വഴിക്ക്‌ വരുന്നേയില്ല. എവിട്‌ന്നാ ഇവന്‍ വരുന്നത്‌. ഇതിന്‌ മുന്‍പിവനെ ഇവിടെ കണ്ടിട്ടില്ലല്ലോ...'

ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കേട്ടുനിന്നവരില്‍ ഒരുവന്റെ മറുപടിയും കിട്ടി.

'ഇവന്‍ വരുന്നത്‌ അക്കരേന്നാ. കൂടുതലൊന്നും അറിയില്ല. പക്ഷേ പോകുന്നത്‌ നിന്റെ വീട്ടിലേക്കാണെന്നറിയാം...'

വാല്‍ : എന്തിനധികം പറയുന്നൂ... ഒരു വിധത്തില്‍ അലുമിനിയം കണ്ടുപിടിച്ചൂന്ന്‌ പറഞ്ഞാല്‍ മതിയല്ലോന്ന്‌ പറഞ്ഞപോലെ, എന്തിനധികം പറയുന്നൂ... മണി കുറ്റിയും പറിച്ച്‌ പൊടിയും തട്ടി അവിടുന്നും യാത്രയായി... നളിനീസമേതനായി.
Related Posts Plugin for WordPress, Blogger...

Popular Posts