Monday, June 14, 2010

നിശയുടെ രാത്രി


'എന്തൊരു ഉറക്കമാടാാ ഇത്‌.. എണീക്ക്‌.. എടാാ.. മണി 9 ആയി.. നീ വരുന്നില്ലേ.. എണിക്കെടേയ്‌..'

തലേന്ന്‌ നാടകം കണ്ടതിന്റെ ഉറക്കക്ഷീണം വിടാത്ത കണ്ണും തിരുമ്മി എണിറ്റപ്പോള്‍ ചങ്ങാതി മുന്നില്‍, അവന്‌ ഒരടി മുന്നില്‍ അവന്റെ കോന്ത്രപ്പല്ല്‌..

'എന്റമ്മേയ്‌.. താടക.. താടക..'
'ടാാ.. ടാാാ.. ഇത്‌ ഞാനാ വിജയന്‍..'
'ഹോാ.. മനുഷ്യനെ ഉറക്കത്തീന്ന്‌ വിളിച്ച്‌ പേടിപ്പിക്കുന്നാാ.. കോപ്പേ..'
'നീയെന്താ ഈ വരാന്തയില്‍ കിടക്കുന്നത്‌...'
'ഓാ.. വെറുതേ.. ഇവിടെ നല്ല കാറ്റ്‌..' (പാതിരാത്രി വന്ന്‌ കതകിന്‌ മുട്ടിയതും, കതക്‌ തുറന്ന്‌ തരാതിരുന്നതും കൊതുക്‌ കടികൊണ്ട്‌ വെളിയില്‍ കിടന്നതും ഇവനോടെന്തിന്‌ പറയണം)
'ഈ പല്ലൊന്നു കെട്ടിക്കണം..' ആരോടെന്നില്ലാതെ വിജയന്‍
'കഷ്ടം തന്നെ.. നിന്റെ വീട്ടുകാര്‌ നിന്നെ കെട്ടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുന്നു.. അപ്പോഴാ പല്ല്‌.. പുല്ല്‌..'
'നീയെന്താ തപ്പുന്നത്‌..'
'ഇന്നലെ ഇവിടെ വച്ച ബീഡിക്കുറ്റി..'
'ങാാാ.. അതു പറയാനാ ഞാന്‍ വന്നത്‌. കുറ്റി ഓന്ത്‌ എടുത്ത്‌ കാണും..'
'ങും.. പിന്നേ.. ഓന്ത്‌ ഇപ്പോള്‍ ബീഡിക്കുറ്റിയല്ലേ എടുക്കുന്നത്‌..'
'ഓന്ത്‌ എന്ന്‌ വച്ചാല്‍.. ഓന്ത്‌ ഹരി..'
'അതെങ്ങനെ നിനക്കറിയാം..'
'എനിക്ക്‌ മാത്രമല്ല ഇപ്പോള്‍ നാട്ടുകാര്‍ക്ക്‌ മൊത്തം അറിയാം.. '
'തെളിച്ച്‌ പറേടേയ്‌..'
'തെളിക്കാനൊന്നുമില്ല.. അവിടെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടക്കുകയാ.. കഥ, തിര്‍ക്കഥ, സംഭാഷണം, സംവിധാനം, പാട്ട്‌, ഡാന്‍സ്‌, നായകന്‍, നായിക, വില്ലന്‍ എല്ലാം അവന്‍ തന്നെ.. '
'എവിടെ..'
'അവന്റെ വീടിന്റെ കൂരപ്പുറത്ത്‌.. അതാണ്‌ സ്റ്റേജ്‌.. ഇന്നലത്തെ നാടകത്തിന്റെ അവതരണം ശരിയല്ല, ആര്‍ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ്സ്‌ പോരാ.. ഇങ്ങനെ വേണ്ടിയിരുന്നു അഭിനയിക്കേണ്ടത്‌ എന്നും പറഞ്ഞ്‌ രാവിലെ തുടങ്ങിയതാ..'
'എന്നിട്ട്‌..'
'എന്നിട്ടൊന്നുമില്ല.. വസ്ത്രാക്ഷേപം കഴിഞ്ഞു.. അതുകൊണ്ട്‌ സ്ത്രീ പ്രേക്ഷകര്‍ ഇല്ല.. ഏണിക്ക്‌ ആള്‌ പോയിട്ടുണ്ട്‌.. താഴെയിറക്കാന്‍..'
'അതിന്‌ ഏണിയൊന്നും വേണ്ട.. തുരപ്പന്‍ ഗോപിയോട്‌ പറഞ്ഞാല്‍ മതി.. എറിഞ്ഞ്‌ താഴെയിട്ടോളും..'
ഇനിയിപ്പോ ഞാന്‍ എന്ത്‌ ചെയ്യും എന്ന്‌ ചിന്തിച്ചിരിക്കുമ്പോള്‍..
'എടാാാ.. ഇന്നലെ ഭാവന വന്നിരുന്നു അല്ലേ..'
'ഭ.. വൃത്തികെട്ടവനേ.. ആഭാസാ.. അവളെന്തിനാടാ ഇവിടെ വരുന്നത്‌.. ശോഭനമായ ഭാവി കാത്തിരിക്കുന്ന അവളുടെ മകള്‍ ശോഭനയായിരുന്നെങ്കില്‍ പിന്നേം..'
'അതല്ലടാ.. ഭാവന.. ഭാവന..' തറയില്‍ ചിതരിക്കിടക്കുന്ന പേപ്പറുകളില്‍ ഒന്നെടുത്ത്‌ നിവര്‍ത്തിയിട്ട്‌.. 'ഈ കഥയെഴുതുമ്പോള്‍ വരുന്ന ഭാവനയില്ലേ.. ലത്‌..'
'ങാാാ.. അത്‌ ഇന്നലെ ഉച്ചക്ക്‌ വന്നതാ.. വന്നപാടെ ഞാനതിനെ എന്റെ തൂലികയിലാക്കി പേപ്പറിലേക്ക്‌ ഒഴുക്കി.. കണ്ട്‌ വന്ന അവള്‍ അപ്പോത്തന്നെ ചുരുട്ടിക്കൂട്ടി പുറത്തേക്കും ഒഴുക്കി.. അക്ഷരവിരോധി..'

നിവര്‍ത്തിയ പേപ്പറില്‍ ഒരു നിമിഷം കണ്ണോടിച്ച അവന്റെ മുഖം വികാരവിക്ഷോഭങ്ങളാല്‍ മാറിമറിയുന്നതും വിവിധഭാവങ്ങള്‍ തിരയടിക്കുന്നതും ഞാന്‍ കണ്ടു. അടിക്കും അടിക്കും എനിക്കറിയാം.. അതല്ലേ സംഭവം..

പിന്നെ, ദയനീയ ഭാവത്തില്‍ ചോദിച്ചു..' എന്താന്നടേയ്‌ ഇത്‌.. എനിക്കൊന്നും മനസ്സിലായില്ല..'
'ആവില്ല.. എടാ അതൊന്നും നിന്നെപ്പോലുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല..'

ഇതിനെന്താകുഴപ്പം.. അല്ല.. ഇതിനെന്താകുഴപ്പം..

കുറ്റാക്കൂരിരുട്ടില്‍ നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ കുത്തിയൊലൊച്ചുവരുന്ന പുഴ നീന്തുകയാണ്‌ അയാള്‍. കയ്യിലിരുന്ന റാന്തല്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ അവസാന ശക്തിയും സംഭരിച്ച്‌ അയാള്‍ നീന്തി. അങ്ങകലെ പാടവരമ്പത്ത്‌ അയാള്‍ കാത്തിരിക്കുന്നുണ്ടാവും എന്നെയും കാത്ത്‌. എത്രയും വേഗം എത്തണം. ഇവര്‍ക്ക്‌ ഈ പുഴയൊക്കെ ടാര്‍ ചെയ്താലെന്താ കുഴപ്പം.

അങ്ങകലെ പള്ളിയില്‍ മണി മുഴങ്ങി. അയാളുടെ മനസ്സ്‌ മന്ത്രിച്ചു.. പാതിരാ കഴിഞ്ഞിരിക്കുന്നു. കുറുക്കന്മാര്‍ കൂവുന്നു.. കോഴികള്‍ ഓരിയിടുന്നു.. ചാവാലിപ്പട്ടി ചെമ്പോത്തിനെ കടിച്ച്‌ കീറുന്നു.. തവള പമ്പിനെ വിഴുങ്ങി നെടുവീര്‍പ്പിടുന്നു.. ശിവ ശിവ.. കലികാലം.

അയാള്‍ നടത്തത്തിന്‌ വേഗത കൂട്ടി. ചുണ്ടില്‍ എരിയുന്ന ബീഡിയെ അയാള്‍ കണ്ടില്ലെന്ന്‌ നടിച്ചു. നെഞ്ചിനകം പിടയുന്നത്‌ അയാള്‍ ദൂരെനിന്നും കണ്ടു. നക്ഷത്രങ്ങള്‍ അയാളെ നോക്കി കണ്ണുചിമ്മി. ഉറയില്‍ നിന്നും വാളൂരി അയാള്‍ മൂര്‍ച്ച ഉറപ്പുവരുത്തി.

വിജനമായ വഴിയില്‍ കാളവണ്ടിക്കാരന്റെ മൂളിപ്പാട്ടും കാളകളുടെ മൂളിപ്പാട്ടും മാറ്റൊലിക്കൊണ്ടു. കുടമണികളുടെ താളം ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഒളിത്താവളങ്ങളില്‍ കാക്കകള്‍ ബലിച്ചോറ്‌ വിളമ്പുന്നു. ഇനി എവിടെയാണൊന്ന്‌ ഒളിക്കുക.

കുതിരക്കുളമ്പടികള്‍ അടുത്ത്‌ വരുന്നു. കൊട്ടാരത്തിലെ കാവല്‍ നായ്ക്കള്‍ നരനായാട്ടിന്‌ ഇറങ്ങിയതാവണം. നാലഞ്ച്‌ ഒറ്റയാന്മാര്‍ എങ്ങോട്ടെന്നില്ലാതെ പായുന്നത്‌ അരിശത്തോടെ ആയാള്‍ നോക്കി നിന്നു.

സര്‍പ്പക്കാവില്‍ സര്‍പ്പങ്ങള്‍ ഉറഞ്ഞ്‌ തുള്ളുന്നു. പാല്‍ പകര്‍ന്ന കൈയ്യില്‍ കൊത്തിയതിന്റെ തിമിര്‍പ്പാണ്‌. അവളുടെ പാദസരത്തിന്റെ സംഗീതം നിലച്ചതിന്റെ ആഘോഷമാണ്‌.

വെളിച്ചപ്പാടിന്റെ ശിരസ്സ്‌ പിളര്‍ന്ന്‌ രക്തം ഒഴുകുന്നു. രക്തദാഹികളായ കൂനനുറുമ്പുകള്‍ തേറ്റകള്‍ പുറത്തുകാട്ടി അട്ടഹസിക്കുന്നു. പുലികളെ മേയ്ച്ച്‌ തളര്‍ന്ന ഇടയബാലന്‍ ആട്ടുകട്ടിലില്‍ തോഴിമാരുമൊത്ത്‌ വിശ്രമിക്കുന്നു.

സൂര്യന്‍ മൂടുപടം നീക്കി മെല്ലെ തലപൊക്കി നോക്കി.. പ്രഭാതത്തിനിനിയും നാഴികകള്‍ ബാക്കി..കലപിലകൂടി കിളികള്‍ നിശബ്ദരായി പറന്നുപോയി. കാല്‍പനികതയുടെ കാലാന്തരങ്ങള്‍ക്കൊടുവില്‍ കാലവര്‍ഷം കരാളഹസ്തം നീട്ടുന്നു. ആഴ്‌ന്നിറങ്ങിയ വേരുകള്‍ അല്‍പം ദാഹജലത്തിനായ്‌ മാളങ്ങളില്‍ നിന്ന്‌ പുറത്ത്‌ വന്നു.

ജീവച്ഛവമായി പാടവരമ്പത്തിരുന്ന അയാളോട്‌, വിയര്‍പ്പ്‌ തുടച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു..

'പളനിയില്‍..'
'പാതാളഭൈരവന്‍ ഉറക്കത്തിലായിരുന്നു..'
'കാണിക്ക..'
'കുചേലന്‍ കൊണ്ട്‌ വന്നത്‌..'
'കതിരവന്‍ ..'
'ഇന്ന്‌ അവധിയിലാണ്‌..'
'തായമ്പക..'
'താളം പിഴച്ചുപോയിരുന്നു..'
'ഇത്‌..'
'ഒരു കതിനയാണ്‌.. അവള്‍ക്ക്‌..'
'അവള്‍ ..'
'പാചകപ്പുരയിലാണ്‌..'
'അവളുടെ വയറ്റില്‍ വളരുന്ന ഉദരം..'
'... '
അയാളുടെ കണ്ണുകളില്‍ ഇരുട്ട്‌ കയറി...

.... ഇനി പറ.. ഇതിനെന്താകുഴപ്പം.. അല്ല നിങ്ങള്‌ പറ.. ഇതിനെന്താകുഴപ്പം ....

വാല്‍ : ഒരു കാര്യം ഉറപ്പായി.. ഇന്നലെ ലവള്‌ (മറ്റേ ഭാവന) വന്നത്‌ കഞ്ചാവും കൊണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...

Popular Posts