Saturday, May 29, 2010

വെള്ളയ്‌ റോജാ - ഒരു സിനിമാക്കഥ


'നാളെ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ട്‌ വന്നിട്ട്‌ ക്ലാസ്സില്‍ കയറിയാല്‍ മതി...'

അടിയനോടിങ്ങനെ കല്‍പിച്ചത്‌ കരടിയാണ്‌. അടിയന്‍ ചെയ്ത അപരാധമോ വെറും നിസ്സാരം... ഉച്ചക്ക്‌ ശേഷം ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ ഒരു സിനിമക്ക്‌ പോയി. അത്‌ ഇയ്യാളെങ്ങനെ കണ്ടുവെന്ന ചോദ്യം അപ്രസക്തമാണ്‌... കാരണവന്മാര്‍ക്ക്‌ എന്തും ആകാമല്ലോ... ഇത്‌ ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലം.. (ഓഹോ.. അപ്പോല്‍ 9-ല്‍ പഠിച്ചിട്ടുണ്ട്‌ അല്ലേ ?.. എന്ന്‌ ചോദിക്കരുത്‌..)

ഇങ്ങനെയുള്ള എനിക്ക്‌ ഒരു ഭൂതകാലമുണ്ടായിരുന്നു. വല്ലപ്പോഴുമൊരിക്കല്‍ കുടുംബസമേതം ഒരു സിനിമ പതിവുള്ളതാണ്‌. പിള്ളേര്‍ക്കുള്ള കടലയും കടലമുട്ടായിയുമൊക്കെ വാങ്ങിത്തന്ന്‌, ഞങ്ങള്‍ എല്ലാപേരും സിനിമാഹാളില്‍ ഏറ്റവും പുറകില്‍ സ്ഥാനം പിടിക്കും. ഇരിപ്പുറയ്ക്കുന്നതിനുമുന്‍പ്‌ തന്നെ പരാതിയും തുടങ്ങും. ..

' എനിക്ക്‌ കാണുന്നില്ല .. അയാളുടെ തല മറഞ്ഞിട്ട്‌ കാണുന്നില്ല... ' (പറച്ചിലും കരച്ചിലും കേട്ടാല്‍ തോന്നും ഇവന്‍ ഇതുകണ്ടിട്ട്‌ നാളെ ചെന്ന്‌ ഈ സിനിമയുടെ അവലോകനം നടത്താനുണ്ടെന്നോ ഇതിനേക്കാള്‍ ഉഗ്രന്‍ തിരക്കഥ എഴുതാന്‍ പോകുന്നോ എന്ന്‌)
' സിനിമ തുടങ്ങട്ടെ, അപ്പോള്‍ കാണും...' എന്ന സമാധാനിപ്പിക്കല്‍ കേട്ട്‌ കടലയില്‍ കോണ്‍സന്റ്രേറ്റ്‌ ചെയ്യും.

എന്നാല്‍ സിനിമ തുടങ്ങാന്‍ ലൈറ്റ്‌ മങ്ങി അണഞ്ഞ്‌ ഇരുട്ട്‌ വീഴുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്ന്‌ പോകും. പിന്നെ കരച്ചിലായി ..

'നമുക്ക്‌ പോകാം .. തീര്‍ന്നോ.. നമുക്ക്‌ പോകാം ... '
'നിന്നോട്‌ പറഞ്ഞതല്ലേ വരണ്ടാന്ന്‌... വന്നയുടനെ പോകാനല്ലല്ലോ വന്നത്‌...'

പിന്നെ ഉമ്മിച്ചിയുടെ വക ശകാരവും ഇരുട്ടത്തുള്ള നുള്ളും സഹിച്ച്‌ വലിയവായില്‍ കരഞ്ഞും മറ്റ്‌ കാണികളുടെ ക്രൂരനോട്ടം സഹിച്ചും ഇരിക്കുക തന്നെ. ഇടവേളയായാല്‍ പിന്നെയും ധൈര്യമായി. വീണ്ടും കടല ... വീണ്ടും കരച്ചില്‍. ഒരു വിധത്തിലൊന്ന്‌ വീട്ടിലെത്തിക്കിട്ടിയാല്‍ മതിയെന്നാകും.

അതിന്‌ കാരണമുണ്ട്‌.. ഇരുട്ടും, വലിയ ഒച്ചയും, അടിയും ബഹളവും, കുത്തും, കൊലപാതകവുമൊക്കെ, എനിക്ക്‌ ഭയങ്കര പേടിയായിട്ടൊന്നുമല്ല... അക്രമങ്ങളോട്‌ പണ്ട്‌ മുതലേ എനിക്കൊരു ഇഷ്ടക്കുറവുള്ളതുകൊണ്ടാണ്‌.. (എന്ത്‌ ചെയ്യാം ഞാനൊരു 'സമാധാന'പ്രിയനായിപ്പോയില്ലേ.. ഇപ്പറഞ്ഞ സാധനം ഇന്നേവരെ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ലെങ്കിലും..)

പിന്നെ പിന്നെ ഞാന്‍ കുറച്ചൊന്ന്‌ പുരോഗമിച്ചു... ഒരു സിനിമയൊക്കെ കരയാതെ കാണാം എന്നായി..

അടുത്തവീട്ടിലെ ചേട്ടന്‍ സിനിമക്ക്‌ പോകുമ്പോള്‍ എന്നോട്‌ പറയാറുണ്ട്‌. അന്ന്‌ എന്നെപ്പോലൊരു മര്യാദക്കാരന്‍ ആ ജില്ലയില്‍ത്തന്നെ ഉണ്ടാകില്ല.. പറയുന്നതെന്തും കേള്‍ക്കും, എത്ര പ്രാവശ്യം വേണമെങ്കിലും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊടുക്കും. എന്തിനധികം മാറ്റിനിയുടെ സമയം ആകുംവരെ 'ഹൊ, ഇവനെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ ഈ ലോകത്ത്‌ ഞാനെങ്ങനെ ജീവിച്ചേനെ' എന്ന്‌ എന്റെ മതാശ്രീ നെഞ്ചത്ത്‌ കൈവച്ച്‌ നിലവിളിക്കുംവിധമായിരിക്കും എന്റെ പ്രകടനങ്ങള്‍.

എന്നാലും സമയമാകുമ്പോള്‍ മാതാശ്രീ ഒരുമാതിരി രാഷ്ട്രീയക്കാരുടെ സ്വഭാവം കാണിക്കും. കാലുമാറല്‍.. പിന്നെ കരച്ചിലും നിലവിളിയുമൊക്കെ കഴിയുമ്പോള്‍ പോകാന്‍ സമ്മതിക്കും.. വിത്ത്‌ വാര്‍ണിംഗ്‌.. ഇത്‌ അവസാനത്തേതാ.. ഇനി ചോദിക്കരുത്‌.

ഇങ്ങനെ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ച്‌ ഓണത്തിനും സംക്രാന്തിക്കുമൊക്കെ ഒരു സിനിമ കണ്ട്‌ ത്ര്യപ്‌തനായി നടക്കുന്ന കാലത്താണ്‌ മാതാശ്രീയുടെ സഹോദരീകുടുംബം സ്കൂള്‍ അവധിക്ക്‌ ഞങ്ങടടുത്തേക്ക്‌ വന്നത്‌. കൂട്ടത്തില്‍ ഞങ്ങളുടെ നാട്‌ കാണാന്‍ അവരുടെ അയല്‍വാസിയുടെ മകന്‍ മണിയും.

മണി.. അധികം പ്രായവ്യത്യാസമൊന്നുമില്ലെങ്കിലും ഇത്തിരി ലോകപരിചയമുള്ളവന്‍. സിനിമയ്ക്കുവേണ്ടി എന്തും ചെയ്യുന്നവന്‍, ഒരു സിനിമ എത്ര തവണ കണ്ടാലും മതിവരാത്തവന്‍, സിനിമയില്‍ കൈവിഷം കിട്ടിയവന്‍. ഇവന്‍ ജനിച്ചപ്പോള്‍ സിനിമ പരസ്യത്തിന്റെ നോട്ടീസില്‍ മുക്കിയാണ്‌ വായില്‍ വെള്ളം ഇറ്റിച്ചതെന്ന്‌ തോന്നുന്നു. ജനിച്ചതും ഇവനെ കിടത്തിയത്‌ വല്ല നാനയിലോ ചിത്രഭൂമിയിലോ ആയിരിക്കണം. അല്ലാതെ ഇത്രേം ആക്രാന്തം വരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല..

പറഞ്ഞു വന്നത്‌ മണി വന്നു.. അതില്‍ എനിക്കും ഇത്തിരി സന്തോഷമില്ലാതില്ല. അവന്‍ അതിഥിയല്ലേ.. അപ്പോള്‍ അവന്‌ ഒന്നു കറങ്ങാന്‍ പോകാനൊന്നും പ്രത്യേകിച്ച്‌ തടസ്സങ്ങളൊന്നുമില്ലല്ലോ.

ഇവിടെ എത്ര തിയേറ്റര്‍ ഉണ്ട്‌, അങ്ങോട്ട്‌ പോകാനുള്ള വഴി, ഇപ്പോള്‍ അവിടെ ഏതൊക്കെ സിനിമയാണ്‌, എപ്പോഴൊക്കെയാണ്‌ ഷോ, പിന്നെ ആ സിനിമയെക്കുറിച്ച്‌ അറിഞ്ഞതും കേട്ടതുമായ ചില ചില്ലറ വിവരണങ്ങള്‍, എന്നിങ്ങനെ അവനുവേണ്ട വിജ്ഞാനപ്രധമായ കാര്യങ്ങള്‍ ഞാനാണ്‌ വിളംബിയിരുന്നത്‌.

'ഒന്നും കാണാതെ പോക്കര്‌ പോത്ത്‌ പൂട്ടാന്‍ പോകില്ലല്ലോ' എന്നോമറ്റോ ഒരു ചൊല്ലില്ലേ ?.. അതുപോലെ, ഇതില്‍ എനിക്കുള്ള ലാഭം.. അവന്‍ സിനിമക്ക്‌ പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടും എന്നതാണ്‌.

അങ്ങനെയൊരു സുദിനം...

പത്മനാഭയില്‍ ശിവാജിഗണേശനും പ്രഭുവും ഡബിള്‍ റോളില്‍ തകര്‍ക്കുന്ന 'വെള്ളയ്‌ റോജ'. എത്രയധികം അടിയുണ്ടോ അത്രയ്ക്കും സിനിമ ഹിറ്റ്‌.. അടിപിടിയും ആക്ഷനും കൊണ്ട്‌ സിനിമയെ വിലയിരുത്തുന്ന കാലം.. ഇങ്ങനെ പുട്ടിന്‌ തേങ്ങയിടുന്നപോലെ 2 മിനിറ്റ്‌ ഡയലോഗും 5 മിനിറ്റ്‌ അടിയുമായി വന്ന വെള്ളയ്‌ റോജയെ സ്വീകരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കണ്ടില്ല.. അതുകൊണ്ട്‌ തന്നെ അന്നത്തെ കലാപരിപാടികളുടെ പട്ടികയില്‍ വെള്ളയ്‌റോജയും ഉള്‍പ്പെടുത്തി.

അതിഥിയുടെ വിശാലമായ ശുപാര്‍ശയിന്മേല്‍ എനിക്കും അനുവാദം കിട്ടി. അങ്ങനെ ഞങ്ങള്‍ 'വെള്ളയ്‌റോജ' ഫസ്റ്റ്‌ഷോ കാണാന്‍ പോയി...

പക്ഷേ 'വെള്ളയ്‌റോജ' ഞാന്‍ വിചാരിച്ചപോലെ അല്ലായിരുന്നു.. കാര്യമായ അടികള്‍ ഒന്നുമില്ല എന്നതോ പോട്ടെ, സിനിമ തുടങ്ങിയപ്പോള്‍ തന്നെ രാത്രി സ്മശാനത്ത്‌ വച്ച്‌ പള്ളീലച്ഛനായ ഒരു ശിവാജിയെ തലക്കടിച്ച്‌ കൊല്ലുന്നു.. ശവം അവിടെത്തന്നെ ഒരു കല്ലറയില്‍ മറവ്‌ ചെയ്തശേഷം കൊലയാളികള്‍ പോകുന്നു.. അവര്‍ പോയതും കല്ലറ തുറന്ന്‌ പ്രേതമായ ശിവാജി പുറത്ത്‌ വരുന്നു.. അവിടെ പേടിപ്പെടുത്ത ഒച്ചയോടെ ടൈറ്റില്‍..

പോരേ പൂരം.. സ്മശാനം കല്ലറ പ്രേതം കൊല .. കൊല പ്രേതം കല്ലറ സ്മശാനം.. ഇതെങ്ങനെ ഇരുന്നു കാണും.. എത്ര സമയം കണ്ണടച്ചിരിക്കും.. കണ്ണടച്ചിരുന്നിട്ടും വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല.. അവന്റെ ഒടുക്കത്തെ പശ്ചാത്തല സംഗീതം..

ഇങ്ങോട്ട്‌ വരാന്‍ വേണ്ടി കരഞ്ഞതിന്റെ ഇരട്ടി ഞാന്‍ അവിടെയിരുന്ന്‌ പോകാന്‍ വേണ്ടി കരഞ്ഞു.. മനസ്സില്‍.. എങ്ങനെയും ഒന്നു തീര്‍ന്ന്‌ കിട്ടാന്‍ വേണ്ടി പള്ളിയില്‍ 5 പൈസ നേര്‍ച്ചയിടാമെന്ന്‌ വരെ പ്രാര്‍ത്ഥിച്ചു.. അത്‌ വെറുതേയായി.. സിനിമ തീര്‍ന്ന്‌ പുറത്തിറങ്ങിയപ്പോള്‍ തൂക്കാന്‍ വിധിച്ചവനെ വെറുതേ വിട്ടപോലെ.. ഒരു ദീര്‍ഘശ്വാസം വിട്ടു..

അവിടംകൊണ്ട്‌ തീര്‍ന്നൂ എന്ന്‌ ഞാന്‍ കരുതിയതും വെറുതേയായി.. വീട്ടില്‍ വന്ന്‌ കിടന്ന്‌ ഉറങ്ങാന്‍ കണ്ണടച്ച എന്റെ മുന്നില്‍ പ്രേതമായ ശിവാജി വന്ന്‌ കണ്ണുരുട്ടുന്നു, അട്ടഹസിക്കുന്നു, ഇളിച്ച്‌ കാണിക്കുന്നു, കൊഞ്ഞനം കുത്തുന്നു.. തിരിഞ്ഞു കിടന്നു, കമിഴ്‌ന്ന്‌ കിടന്നു, തലവഴി പുതച്ച്‌ കിടന്നു, പുതക്കാതെ കിടന്നു.. ഒന്നിനും ശിവാജിയുടെ വരവിനെ തടുക്കാന്‍ കഴിഞ്ഞില്ല..

വരുന്നതു വരട്ടേ.. ധൈര്യം സംഭരിച്ച്‌ പതിയെ വിളിച്ചു.. 'ഉമ്മാാാാ..'
'ങും.. ഉറങ്ങിയില്ലേ നീ ഇതുവരെ..'
'ഇല്ല.. ഉമ്മിച്ചി ഉറങ്ങിയോ എന്ന്‌ നോക്കിയതാ..' എന്ന്‌ പറയാന്‍ തോന്നിയില്ല... 'ങു ങും.. ഒന്നുമില്ല.. ചുമ്മാ..'

വീണ്ടും തിരിഞ്ഞ്‌ കിടന്നു.. അതാ വീണ്ടും ശിവാജി വന്ന്‌ ചോര പുരണ്ട പല്ലു കാട്ടി ആട്ടഹസിക്കുന്നു.
'ഉമ്മാാാാ..'
'എന്താടാ..'
ആ ചോദ്യം എന്നോടാണോ ശിവാജിയോടാണോ എന്നറിയില്ല.. ശിവാജിയുടെ പൊടിപോലും കാണാനില്ല..
വീണ്ടും പറഞ്ഞു 'ങു ങും.. ഒന്നുമില്ല..'

കണ്ണടച്ച്‌ കിടന്ന എന്റെ മുന്നില്‍ വീണ്ടും അതാ ശിവാജി.. ചോരപുരണ്ട ളോഹയില്‍, ചുവന്ന ബാക്ക്‌ലൈറ്റില്‍, വിത്ത്‌ സ്മോക്ക്‌ എഫക്‌റ്റില്‍ നിന്ന്‌ ഇളിക്കുന്നു..

'ഉമ്മാാാാാ...' ഇത്തവണ വിളിയില്‍ ഒരു ദയനീയത ഉണ്ടായിരുന്നു..
'എന്താടാാ...' ചോദ്യത്തില്‍ ഇത്തിരി അമര്‍ഷവും..
'ങു ങും.. ഒന്നുമില്ല..'
'അവിടെ കിടക്കാന്‍ പേടിയുണ്ടെങ്കില്‍ എണീറ്റ്‌ അടുത്തു വാാ..'
കേള്‍ക്കേണ്ട താമസം പോയി ഉമ്മിച്ചിയുടെ അടുത്ത്‌ കിടന്നു.. ഹോ എന്തൊരു ആശ്വാസം.. ഇനി ശിവാജിയല്ല അവന്റെ 'നൈനാ' വന്നാലും എങ്കിട്ട മോതാതേ, ശുട്ട്‌ പൊസിക്കിടുവേന്‍.. എന്ന മട്ടില്‍ ഞാന്‍..

രാവിലെ ഉണര്‍ന്ന എന്നെ എതിരേറ്റത്‌ ചുക്ക്‌ കാപ്പിയും പനിക്കുള്ള ഗുളികയുമായിരുന്നു. അതിനു പിന്നാലെ മറ്റ്‌ കിടുവാലുകളുടെ ഒരുമാതിരി പരിഹാസം കലര്‍ന്ന, 'ഇക്കണക്കിന്‌ ഇവന്‍ ഡ്രാക്കുളയോ രക്തരക്ഷസോ കണ്ടാലോയെന്ന' മട്ടിലുള്ള ആക്കിയ ചിരിയും, തലപിടിച്ച്‌ ഓതുന്ന പള്ളിയിലെ മോതീനും.

കറുത്ത ചരട്‌ ഓതി ഉഴിഞ്ഞ്‌ കയ്യില്‍ കെട്ടിത്തന്ന്‌, തന്റെ പടിയും വാങ്ങി പുള്ളി പടിയിറങ്ങി. ചരടിലെ കുരുക്കുകള്‍ എണ്ണിയിരുന്ന എന്റെ തുടയില്‍ ചൂടുള്ളൊരു മരവിപ്പ്‌. കാരണമറിയാന്‍ കാറിക്കൊണ്ട്‌ തിരിഞ്ഞുനോക്കിയ എന്റെ മുന്നില്‍ കയ്യില്‍ തിരിച്ചു പിടിച്ച സാമ്പാറിലിട്ട തവിയുമായി ഉമ്മിച്ചി...

'വേണ്ടെന്ന്‌ പറഞ്ഞാലൊട്ട്‌ കേള്‍ക്കുകയുമില്ല, വെറുതേ മനുഷ്യനെ മിനക്കെടുത്താനായിട്ട്‌ ഓരോരൊ കുരുപ്പുകള്‌. ഇനി സിനിമക്കെന്നും പറഞ്ഞ്‌ നീ ഈ പടിയിറങ്ങ്‌.. അപ്പോള്‍ കാണിച്ചുതരാം ഞാന്‍.. ഇനി പനിക്ക്‌ മരുന്ന്‌ വാങ്ങാന്‍ നടക്കണം. ..

അടിയുടെ ചൂട്‌ മാറ്റാന്‍ ഊതി തണുപ്പിച്ച്‌ കൊണ്ടിരുന്ന എന്റെ കാതില്‍ പിന്നേം എന്തൊക്കെയൊ താരാട്ടുകള്‍ അവ്യക്തമായി വീഴുന്നുണ്ടായിരുന്നു.. സ്നേഹം തുളുംബിയ ശകാരങ്ങള്‍..

വാല്‍ : പക്ഷേ, ആ അടിയ്ക്ക്‌ ഞാന്‍ പ്രതീക്ഷിച്ചത്രേം ചൂട്‌ ഉണ്ടായിരുന്നില്ല.. അടിയുടെയും പനിയുടെയും ചൂടിനേക്കാള്‍ അധികം ചൂട്‌ തലേന്ന്‌ രാത്രി എന്നെ അരികില്‍ ചേര്‍ത്ത്‌ കിടത്തി തഴുകി സാന്ത്വനപ്പെടുത്തിയ കൈകള്‍ക്കുണ്ടായിരുന്നു..

ആ ചിറകിന്‍ കീഴില്‍ ഇനിയൊരു ജന്മം കൂടി എന്ന പ്രാര്‍ത്ഥനയോടെ...
Related Posts Plugin for WordPress, Blogger...

Popular Posts