Sunday, October 21, 2007

കൊച്ചൗസേപ്പ്‌, ബാക്‌ റ്റു കൊച്ചൗസേപ്പ്‌

"എടീ മറിയേ, നേരം ഒരുപാടായി. ഞാനൊന്നു കിടക്കട്ടെ. നാളെ രാവിലെയെനിക്ക്‌ ഒരിടം വരെ പോകാനുണ്ട്‌. നീ അവലിത്തിരി കൂടുതലെടുത്ത്‌ വച്ചോ."

കിടക്കയിലേക്ക്‌ ചരിയും മുമ്പ്‌, കയ്യിലിരുന്ന അവസാനത്തെപ്പിടി അവലും വായിലിട്ട്‌ കൊച്ചൗസേപ്പ്‌ ഭാര്യ മറിയയോടായി പറഞ്ഞു."

പറഞ്ഞതങ്ങനെതന്നെ പാതിരാവായല്ലോ പത്നീ
കുറഞ്ഞൊന്നുറങ്ങട്ടേ ഞാനുലകിലേഴും
നിറഞ്ഞ ക്ര്യഷ്ണനെക്കാണാന്‍ പുലര്‍കാലേപുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം."

പണ്ട്‌ ശ്രീകൃഷ്ണനെ കാണാന്‍പോയ കുചേലനെ ഓര്‍മ്മ വന്നോ...?

അതവിടെ നിക്കട്ടെ....

കൊച്ചൗസേപ്പിന്റെ കുടി നിര്‍ത്തിക്കുകയെന്നത്‌ ഒരു കീറാമുട്ടിയായി ഇങ്ങനെ നീണ്ടുനിവര്‍ന്ന്‌ വളഞ്ഞുപുളഞ്ഞ്‌ കിടക്കുകയാണ്‌, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഒരുപോലെ.

മിസ്സിസ്സ്‌ കൊച്ചൗസേപ്പ്‌ എന്ന മറിയേടത്തി പഠിച്ചപണി പലതും പയറ്റി നോക്കി.

"ദേ മനുഷ്യാ, വീട്ടിലേക്ക്‌ കാലണ തരാതെയുള്ള നിങ്ങളുടെ ഈ ഒടുക്കത്തെ കുടിയൊന്നു നിര്‍ത്താമോ? എന്നാലേ ഗുണം പിടിക്കൂ."
"എനിക്കിപ്പം അങ്ങനെ കാലണക്ക്‌ ഗുണം പിടിക്കണ്ട."
"നമ്മുടെ കുട്ടിയെ ഓര്‍ത്തെങ്കിലും നിങ്ങളിതൊന്ന്‌ നിര്‍ത്ത്‌."
"ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നില്ലാ എന്ന്‌ പറയരുത്‌. നിന്നെയോര്‍ത്ത്‌ തുടങ്ങിയതാണ്‌. ഇപ്പോ കുട്ടിയെക്കൂടെ ഓര്‍ത്ത്‌ ഡബിളാക്കി."

ഇങ്ങനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ കണ്ട മറിയേടത്തി, സെമി മെന്റലായ കൊച്ചാസേപ്പിനോട്‌ ഇത്തിരി സെന്റിമെന്റലാകാന്‍ തന്നെ തിരുമാനിച്ചു.

"ദേ മനുഷ്യാ, കുട്ടി കിടന്നു കരയുന്നതു കണ്ടോ."
"കുട്ടി കരഞ്ഞാല്‍ പാലുകൊടുക്കണം. അതിനൊള്ള സംവിധാനമൊക്കെ കര്‍ത്താവ്‌ നിനക്ക്‌ വാരിക്കോരി തന്നിട്ടുണ്ടല്ലോ."
"സംവിധാനം മാത്രം ഉണ്ടായാല്‍ പോര. കുട്ടിക്ക്‌ പാലുകൊടുക്കാനുള്ള എനിക്കേ വയറ്റിലോട്ടും വല്ലതും പോണം. എന്നാലേ പാലുണ്ടാകൂ. അതുകൊണ്ടാ പറഞ്ഞത്‌ വീട്ടാവശ്യത്തിന്‌ അരിയും സാധനങ്ങളും വാങ്ങിത്തരണമെന്ന്‌"
"അപ്പോ പാലാണ്‌ നിന്റെ പ്രശ്നം. അതിനെന്തിനാടി മറിയേ നിനക്ക്‌ അരിയും സാധനനങ്ങളും. അലിയാരുടെ കടയില്‍ നല്ല ഒന്നാംതരം പിണ്ണാക്കും പരുത്തിക്കുരുവും കിട്ടും. കുറച്ച്‌ വാങ്ങി കഴിക്ക്‌ നല്ലതുപോലെ പാല്‌ കിട്ടും."

ഇതാണ്‌ കൊച്ചൗസേപ്പ്‌. ഈ കൊച്ചൗസേപ്പിനെ നന്നാക്കാനാണ്‌ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന സേന രൂപം കൊണ്ടിരിക്കുന്നത്‌.

ബ്രാന്റിന്റെ കാര്യത്തില്‍ യാതൊരു പക്ഷഭേദവും കൊച്ചൗസേപ്പ്‌ ഇന്നേവരെ കാണിച്ചിട്ടില്ല. ഊട്ടിക്ക്‌ വേണ്ടി ശ്രമിക്കും ഇല്ലെങ്കില്‍ ചട്ടികൊണ്ട്‌ ത്ര്യപ്തിപ്പേടാമെന്നതാണ്‌ പോളിസി. വലിച്ചാല്‍ റോത്ത്‌മാന്‍സേ വലിക്കൂ. കിട്ടിയില്ലെങ്കില്‍ കുറ്റി ബീഡിവരെ വലിക്കൂം. അതുപോലെത്തന്നെ കുടിക്കുകയാണെങ്കില്‍ ബ്ലാക്‌ലേബലേ കുടിക്കൂ. കിട്ടിയില്ലെങ്കില്‍ ബ്ലാക്‌ ലേബലൊട്ടിച്ച ലോക്കല്‍ എവറെടിയിട്ടു വാറ്റിയ വാറ്റുവരെ സ്വീകാര്യമാണ്‌.

ഏതൊരു കുടിമകനേയും പോലെ കൊച്ചൗസേപ്പും ഒരുനാള്‍ രോഗശയ്യയില്‍ വീണു. ഏതൊരു ഡോക്‌റ്ററും പറയുന്നതുപോലെ "മദ്യം കൈകൊണ്ട്‌ തൊടരുതെന്ന്‌" ഈ ഡൊക്‌റ്ററും പറഞ്ഞു. ഏതൊരു ധര്‍മ്മപത്നിയും ചെയ്യുന്നതുപോലെ "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌ നെഞ്ചത്തടിയുടെ അകമ്പടിയോടെ മറിയേടത്തി അലമുറയിട്ടു.

ഇത്രയുമൊക്കെയായപ്പോള്‍ കൊച്ചൗസേപ്പിനും ഒരു ചെയ്ഞ്ച്‌ വേണമെന്ന്‌ തോന്നി. ഒരു ചെയ്ഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ അല്ലേ. പക്ഷേ ഒടുക്കത്തെ ഈ റ്റെമ്പ്റ്റേഷന്‍. അതിനും ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ ഒരുപാധി പറഞ്ഞുകൊടുത്തു.

"കുടിക്കണമെന്ന്‌ തോന്നുമ്പോള്‍ ഇത്തിരി അവലെടുത്ത്‌ വായിലിട്ട്‌ ചവക്കുക."

കൊച്ചൗസേപ്പിനും സ്വീകാര്യമായ സൊല്വുഷന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി.

കൊച്ചൗസേപ്പിന്റെ കണക്കും കപ്പാക്കുറ്റിയും വച്ച്‌ നോക്കുമ്പോള്‍ കുറഞ്ഞത്‌ ഒരു ചാക്ക്‌ അവല്‍ എങ്കിലും വേണം ഒരു ദിവസത്തേക്ക്‌. എന്നാലും, ഒരു നല്ല കാര്യത്തിനല്ലേന്നു കരുതി, കയ്യിലൊരു സഞ്ചിയും തൂക്കി, പേത്ത്‌ അയവെട്ടുന്നതുപൊലെ സധാ അവല്‍ ചവച്ചു നടക്കുന്ന കൊച്ചൗസേപ്പ്‌ ഒരു നിത്യ കാഴ്ചയായി.

കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല എന്നാണല്ലൊ. കൊച്ചൗസേപ്പിനുവേണ്ടിയും നിന്നില്ല. കൊച്ചൗസേപ്പ്‌ കുടി നിര്‍ത്തി. പക്ഷേ കുറേക്കാലമായുള്ള അവല്‍ തീറ്റ, കൊച്ചൗസേപ്പിന്‌ മറ്റു പലതും ഹോള്‍സെയിലായി സമ്മാനിച്ചു. ഷുഗര്‍, ബി.പി., കൊളസ്റ്ററോള്‍ എന്നു വേണ്ട കൊച്ചൗസേപ്പിനില്ലാത്തതായി ഒന്നുമില്ലാതെയായി.

ഏതൊരു രോഗിയെയുമ്പൊലെ കൊച്ചൗസേപ്പും വീണു രോഗശയ്യയില്‍. ഇക്കുറി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഡോക്‌റ്റര്‍ ഡയലോഗ്‌ മാറ്റി "ഇനി അവല്‍ കൈകൊണ്ട്‌ തൊടരുത്‌". മറിയേടത്തി പഴയ ഡയലോഗ്‌ വിത്ത്‌ നെഞ്ചത്തടിയോടെ എടുത്തലക്കി "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌. അവര്‍ക്ക്‌ അങ്ങനെയെളുപ്പം ഡയലോഗ്‌ മാറ്റാന്‍ പറ്റില്ലല്ലോ.

ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ വീണ്ടും ഉപാധി ഉപദേശിച്ചു...

"ഇനി അവല്‍ തിന്നണമെന്ന്‌ തോന്നുമ്പോള്‍ ഒരു പെഗ്ഗടിച്ചോ. ഒന്നില്‍ നിര്‍ത്തിയേക്കണം."

"സമ്മതം"

പക്ഷേ കൊച്ചാസേപ്പിന്‌ എന്നും രാവിലെ മുതല്‍ റ്റെമ്പ്റ്റേഷന്‍ തുടങ്ങും. അവസാനം 'ഒണ്‍ ഫോര്‍ ദ ബെഡ്‌" അടിച്ച്‌ വാളൂരി തലയിണക്കടിയില്‍ വയ്ക്കുന്നതോടെ അന്നത്തെ റ്റെമ്പ്റ്റേഷന്‌ മുകളില്‍ തിരശ്ശീല വീഴും.

എന്നിട്ടോ....?

എന്നിട്ടെന്താവാന്‍....

കൊച്ചൗസേപ്പ്‌ വീണ്ടും കൊച്ചൗസേപ്പായി.

കൊച്ചൗസേപ്പ്‌ വീട്ടികാരുടേയും നാട്ടുകാരുടേയും മുന്നില്‍ ഇപ്പോഴും കിടക്കുന്നു... നീണ്ട്‌ നിവര്‍ന്ന്‌ വളഞ്ഞ്‌ പുളഞ്ഞ്‌...കീറാമുട്ടിയായി...

5 comments:

കുഞ്ഞന്‍ said...

ഒരു മുഴുത്ത തേങ്ങ ഇവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്..

കൊച്ചൌസേപ്പല്ല വല്യൌസേപ്പ്...!

കൊച്ചൌസേപ്പ് കുറ്റക്കാരനാണൊ..അല്ലെന്നാണു കുഞ്ഞന്‍പക്ഷം..!

simy nazareth said...

ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത് :-)

സഹയാത്രികന്‍ said...

ഹ..ഹ..ഹ... അത് കലക്കി...

ഓ:ടോ: പണ്ട് എന്റെ ഒരു സുഹൃത്ത് സിഗററ്റ് വലി നിര്‍ത്താന്‍ പാന്‍ മസാല ഉപയോഗം തൂടങ്ങി... പുകവലി നിന്നെങ്കിലും പാന്‍ തീറ്റ കൂടുതലായി... പിന്നെ അത് നിര്‍ത്താന്‍ വീണ്ടും വലി തുടങ്ങി... ഇപ്പൊ രണ്ടും നല്ല ഭേഷായി തുടരുന്നു... കൂട്ടിനായി അല്‍പ്പം വെള്ളമടിയും ...
:)

G.MANU said...

ithu kalakki

സുല്‍ |Sul said...

കീറാമുട്ടി കൊച്ചൌസേപ് കീ ജയ്....

-സുല്‍

Related Posts Plugin for WordPress, Blogger...

Popular Posts