Saturday, August 23, 2008

പൂക്കള്‍ പറിക്കരുത്‌


പൂക്കളില്ലാതെ എന്ത്‌ പൂന്തോട്ടം... അല്ലേ ???

പെണ്ണിനെ പ്രക്ര്യതിയോടുപമിച്ച്‌ ഭൂമീദേവിയെന്നും കടലമ്മയെന്നും ബഹുമാനിച്ചവര്‍, ദൈവങ്ങളോടുപമിച്ച്‌ അമ്മയായും ദേവിയായും വിശ്വാസമര്‍പ്പിച്ച്‌ ആരാധനാമൂര്‍ത്തികളാക്കിയവര്‍, സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണമെന്ന്‌ ശഠിച്ചവര്‍, അടുക്കളയില്‍ നിന്ന്‌ ബാഹ്യലോകത്തേക്കും ബഹിരാകാശത്തേക്കും സ്ത്രീയെ കൈപിടിച്ച്‌ ഉയര്‍ത്തിയവര്‍, സ്ത്രീത്വത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കി പുരുഷന്റെ അന്തസ്സ്‌ ഉയത്തിപ്പിടിച്ച ആ പുരുഷസമൂഹത്തിന്‌ ഇന്ന്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെന്നാലേ അമ്പലത്തിലെ ദേവന്‍ കടാക്ഷിക്കൂന്നുണ്ടെങ്കില്‍ ആ കടാക്ഷം വേണ്ടെന്ന്‌ ദൈവത്തെയും ആചാരങ്ങളെയും എതിര്‍ത്ത്‌ ആണത്വം കാണിച്ചവര്‍, ഇന്ന്‌ ആ മാറ്‌ പിളര്‍ന്ന്‌ ചോരയും മാംസവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ ആനന്ദം കാണുന്നു.

അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പലതും ഇവയൊക്കെ വിളിച്ചോതുന്ന വേദനാജനകവും ലജ്ജാവഹവുമായ സംഭവങ്ങള്‍. മനുഷ്യകുലത്തില്‍ പിറന്ന ഒരു പിതാവിനോ സഹോദരനോ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുന്നവയല്ല പലതും.

സമ്പൂര്‍ണ്ണ സാക്ഷരരായ നരാധമന്മാരാല്‍ വഴിമുട്ടി, ജീവിതത്തിന്റെ തുറക്കാത്ത വാതിലുകളില്‍ മുട്ടിത്തളര്‍ന്ന്‌ കരിഞ്ഞു വീഴുന്ന, വര്‍ണ്ണച്ചിറകുകള്‍ നിവര്‍ത്തി പാറി നടക്കേണ്ട ഈ ശലഭങ്ങള്‍ക്ക്‌ പ്രായപരിധിയില്ല... ജാതിമത വേര്‍പാടില്ല...വലിപ്പച്ചെറുപ്പമില്ല...

ഒരു വാര്‍ത്തക്കപ്പുറത്തേക്ക്‌ ഒന്നും നീളുന്നില്ല. അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ ഒരു വാരം. അതു കഴിഞ്ഞാല്‍ നിയമത്തിന്റെ കൈകളാല്‍ ഭദ്രമായി കുഴിച്ചുമൂടപ്പെടുന്ന മറ്റൊരു ചാപിള്ള.

ജന്തുത്വം മനുഷ്യത്വത്തെ തോല്‍പ്പിച്ച്‌ പാടേ കാര്‍ന്ന്‌ തിന്നോ, അതോ മനുഷ്യത്വം ജന്തുത്വത്തിന്‌ മുന്നില്‍ അടിയറവുവച്ചോ. മ്ര്യഗീയവാസനയുടെ അതിപ്രസരം മനുഷ്യനെ അന്ധമ്ര്യഗങ്ങളാക്കി. മ്ര്യഗങ്ങള്‍ക്ക്‌ അമ്മയും, പെങ്ങളും, മകളുമില്ലല്ലോ. ഏതായാലും കാമപൂര്‍ത്തീകരണത്തിനുള്ള ശരീരങ്ങള്‍ മാത്രം.

പുറമേ മോടിചമഞ്ഞ്‌ അഹംഭാവക്കുനകളായി നടക്കുന്ന കേരളത്തിലെ പുരുഷന്മാര്‍ക്ക്‌ പൗരുഷമെന്നത്‌ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളുടെമേല്‍ കാണിക്കേണ്ട ഒരു സംഭവമായി തരം താഴ്‌ന്നിരിക്കുന്നു.

ആരെ വിശ്വസിക്കണം, അച്ഛനെയോ, അമ്മയെയോ, അദ്ധ്യാപകനെയോ, അയല്‍ക്കാരനെയോ, ബന്ധുവിനെയോ... ഇത്‌ ആരോ പറഞ്ഞപോലെ അനന്തം അജ്ഞാതം. ഇന്ന്‌ ഈ ചോദ്യത്തിന്‌ ഉത്തരം പറയുക വിഷമമാണ്‌. അല്ലായിരുന്നെങ്കില്‍ മടിയിലിരുത്തി താലോലിക്കേണ്ട കുട്ടി മട്ടുപ്പാവിലെ വിറകുപുരയിലെ ചാക്കുകെട്ടില്‍ എത്തില്ലായിരുന്നു. മടിയില്‍ തലചായ്ച്ച്‌ സ്നേഹം പങ്ക്‌ വയ്ക്കേണ്ട അമ്മമാരുടെ മടിക്കുത്ത്‌ ഇടവഴിയിലെ ഇരുളില്‍ അഴിയില്ലായിരുന്നു.

ലോകം വിരല്‍ത്തുമ്പില്‍ എത്തിയ ഈ നൂറ്റാണ്ടില്‍ സ്ത്രീകള്‍ അടുക്കളയിലേക്ക്‌ തന്നെ മടങ്ങേണ്ടി വരുമോ? ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകള്‍ ഇങ്ങനെയായാല്‍ പോരെന്ന്‌ തോന്നിയ അനേകം നല്ല മനസ്സുകള്‍ അഹോരാത്രം പണിപ്പെട്ടതിന്റെ ഫലമായിട്ടാണ്‌, അകത്തളങ്ങളിലെ കരിപിടിച്ച ചുവരുകള്‍ മാത്രം കണ്ട്‌ ശിലിച്ച സ്ത്രീകള്‍ പുറം ലോകം കണ്ടത്‌. അവരെ വീണ്ടും അകത്തളങ്ങളിലെ ഇരുട്ടിലേക്ക്‌ തന്നെ മടക്കി അയക്കരുതേ.

അമ്മയുടെ ഗര്‍ഭപാത്രം പോലും സുരക്ഷിതമല്ലാതിരിക്കുന്ന ഈ കാലത്ത്‌ അടുക്കള എത്രമാത്രം ?. കാമം പൂര്‍ത്തീകരിക്കാനിടമില്ലാതെ ബസ്സിലും തിയേറ്ററിലും പൊതുസ്ഥലങ്ങളിലും പേക്കൂത്ത്‌ നടത്തുന്ന ഇത്തരം പുരുഷന്മാര്‍ക്ക്‌ തുണയായി മൂന്നാം കണ്ണായി വിവിധ തരം ക്യാമറകളും. സംഹാരത്തിനായി തുറക്കുന്ന കൈലാസനാഥന്റെ നെറ്റിക്കണ്ണ്‌ പോലെ. നാശം തന്നെയാണ്‌ രണ്ടിന്റെയും അന്തിമഫലം.

അയല്‍സംസ്ഥാനത്ത്‌ ഈയ്യടുത്ത കാലം വരെ പെണ്‍കുഞ്ഞുങ്ങള്‍ പിറന്നാല്‍ കള്ളിപ്പാലോ നെല്ലോ കൊടുത്ത്‌ കൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ പോറ്റി വളര്‍ത്തി കല്ല്യാണം കഴിപ്പിച്ച്‌ കൊടുക്കാന്‍ അവരുടെ ദാരിദ്ര്യം അവരെ അനുവദിക്കുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍ ഇവിടെയോ ? നാം പുറകിലേക്ക്‌ സഞ്ചരിക്കുകയാണ്‌. ഈ രാക്ഷസന്മാരെപ്പേടിച്ച്‌ ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കണോ ?

വിടരാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടുകള്‍ വിരിയട്ടെ.
പല വര്‍ണ്ണങ്ങളില്‍ സുഗന്ധം പരത്തി
പൂക്കളായി അവര്‍ വിരിയട്ടെ.
അവര്‍ക്കായി നമുക്കൊരു പൂന്തോട്ടമൊരുക്കാം

കാമം കലരാത്ത കണ്ണുകള്‍ അവരെ കാണട്ടെ.
രക്തം പുരളാത്ത കൈകള്‍ അവരെ തലോടട്ടെ.
പഴുതുകളില്ലാത്ത നിയമങ്ങള്‍ അവരെ രക്ഷിക്കട്ടെ.

പുഴുക്കുത്തേല്‍ക്കാത്ത മനസ്സുകള്‍ അവരെ സ്നേഹിക്കട്ടെ.
കറ പുരളാത്ത കൈകള്‍ അവരെ സംരക്ഷികട്ടെ.
ഹിംസയറിയാത്ത ഹ്ര്യദയങ്ങള്‍ അവരെ ലാളിക്കട്ടെ.

പെണ്‍ ഭ്രൂണങ്ങള്‍ ഹിംസിക്കപ്പെടാതിരിക്കട്ടെ.
അമ്മമാര്‍ അവര്‍ക്കായ്‌ കള്ളിപ്പാല്‍ ചുരത്താതിരിക്കട്ടെ.
അച്ഛന്മാര്‍ അവര്‍ക്ക്‌ നെല്‍മണികള്‍ ഊട്ടാതിരിക്കട്ടെ.

ലോകമാകുന്ന ഈ പൂന്തോട്ടത്തിലെ പൂക്കളാണവര്‍. അവയെ പറിച്ച്‌ കശക്കിയെറിയാതിരിക്കൂ. സ്നേഹവും, പ്രണയവും, ബന്ധങ്ങളും, തലമുറകളുടെ നിലനില്‍പ്പും എല്ലാം അവയിലടങ്ങിയിരിക്കുന്നു.

ഒരുനാള്‍ വന്നേക്കാം, പൂക്കളുടെ സുഗന്ധമുള്ള ഇളങ്കാറ്റിന്‌ വേണ്ടി നാം കൊതിക്കുന്ന കാലം.

ഒരപേക്ഷ 'ദയവായി പൂക്കള്‍ പറിക്കരുത്‌ '

8 comments:

അലമ്പന്‍ said...

പെണ്‍ ഭ്രൂണങ്ങള്‍ ഹിംസിക്കപ്പെടാതിരിക്കട്ടെ.
അമ്മമാര്‍ അവര്‍ക്കായ്‌ കള്ളിപ്പാല്‍ ചുരത്താതിരിക്കട്ടെ.

ഉപാസന || Upasana said...

Good Post Bhai.
:-)
Upasana

ജിജ സുബ്രഹ്മണ്യൻ said...

വളരെ നല്ല പോസ്റ്റ്.ചിന്തിക്കേണ്ടുന്ന വിഷയം .

Sarija NS said...

പല കാര്യങ്ങളാണല്ലൊ ഒരുമിച്ച് പറഞ്ഞിരിക്കുന്നത്.

smitha adharsh said...

അതെ..ഗൗരവമുള്ള പോസ്റ്റ് തന്നെ...നല്ല ചിന്തകള്‍...

ശ്രീ said...

നല്ല പോസ്റ്റ് തന്നെ.

“ലോകമാകുന്ന ഈ പൂന്തോട്ടത്തിലെ പൂക്കളാണവര്‍. അവയെ പറിച്ച്‌ കശക്കിയെറിയാതിരിക്കൂ. സ്നേഹവും, പ്രണയവും, ബന്ധങ്ങളും, തലമുറകളുടെ നിലനില്‍പ്പും എല്ലാം അവയിലടങ്ങിയിരിക്കുന്നു.”

വളരെ ശരി.

അലമ്പന്‍ said...

ഉപാസന, കാന്താരിക്കുട്ടി, സരിജ, സ്മിത, ശ്രീ ...

ഇതുവഴി വന്നതിനും ഒരുവരി കുറിച്ചതിനും ഒത്തിരിയൊത്തിരി നന്ദി.

Anonymous said...

Nice post.....hope more more articles like this social importance...

Related Posts Plugin for WordPress, Blogger...

Popular Posts